Health
വേനൽ അവധി കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട സമയമാണ്. പഠനത്തിന്റെ സമ്മർദമില്ലാതെ, സ്വതന്ത്രമായി ഓടിച്ചാടി കളിക്കാനും പുതിയ അനുഭവങ്ങൾ നേടാനുമുള്ള അവസരം.
എന്നാൽ അവധിക്കാലം വെറും വിനോദമായി മാത്രം ചെലവഴിക്കാതെ, കുട്ടികളുടെ മാനസിക - ശാരീരിക വികാസത്തിന് ഫലപ്രദമാക്കാൻ കഴിയും - മാതാപിതാക്കൾ മനസ് വയ്ക്കണമെന്നുമാത്രം..
മനശാസ്ത്രപരമായി, ഈ സമയം ഉപയോഗിച്ച് കുട്ടികളിൽ ഉത്തരവാദിത്തബോധം, മികച്ച കുടുംബ ബന്ധങ്ങൾ, ജീവിത നൈപുണ്യം എന്നിവ വളർത്തിയെടുക്കാം.
അതോടൊപ്പം നിരൂപണാത്മക ചിന്തയും ലോകവീക്ഷണവും വിശാലമാക്കാം.
1. വീട്ടിലെ ജോലികൾ കുറച്ചൊക്കെ കുട്ടികളെ ഏർപ്പെടുത്തുക. പരമ്പരാഗത ലിംഗഭേദ റോളുകൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ കുട്ടികളിൽ സ്വയം മതിപ്പും ഉത്തരവാദിത്തവും വളർത്തുന്നു.
പെൺകുട്ടികൾക്ക് അടുക്കളയിലോ, വീട് വൃത്തിയാക്കലിലോ സഹായിക്കാൻ പ്രോത്സാഹനം നല്‍കാം. അതേസമയം ആൺകുട്ടികളെ പുറത്തുള്ള ജോലികളോ, വീടിന്റെ അറ്റകുറ്റപ്പണികളോ ഏല്‍പ്പിക്കാം.
ഇത് ലിംഗസമത്വത്തെ ബലപ്പെടുത്തുന്നതോടൊപ്പം, ഭാവിയില്‍ കുടുംബജീവിതത്തില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കും. ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്, വീട്ടുജോലികള്‍ ചെയ്യുന്ന കുട്ടികളിൽ ആത്മവിശ്വാസവും പ്രശ്നങ്ങളെ നേരിടാനുള്ള കഴിവും വികസിക്കുമെന്നാണ്.
ചെറിയ പ്രായം മുതല്‍ തുടങ്ങിയാൽ, ഇത് ശീലമാകും. ഉദാഹരണത്തിന്, രാവിലെ കിടക്ക ഒതുക്കുക, പച്ചക്കറികൾ വൃത്തിയാക്കുക, അലക്കിയ തുണികൾ മടക്കിവയ്ക്കുക തുടങ്ങിയവ.
ഇത് കുട്ടികളിൽ സഹകരണബോധവും സ്വയംപര്യാപ്തതയും വളർത്തുന്നു.
2. കുടുംബം, ബന്ധുക്കൾ, അയൽവാസികൾ തമ്മിലുള്ള മുഖാമുഖ ഇടപെടലുകൾ വർധിപ്പിക്കുക. ഡിജിറ്റൽ ലോകത്ത് മുഴുകിയിരിക്കുന്ന ഇക്കാലത്ത്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ് എന്നിവയ്ക്കപ്പുറം യഥാർഥ ബന്ധങ്ങള്‍ നിർമിക്കാൻ വേനൽ അവധി അനുയോജ്യമാണ്.
കുടുംബയാത്രകള്‍, ബന്ധുക്കളുടെ വീടുകളിലെ സന്ദർശനങ്ങൾ, അയല്പക്കത്തെ കുട്ടികളോടൊപ്പമുള്ള കളികള്‍ എന്നിവയിലൂടെ സാമൂഹിക കഴിവുകൾ വികസിക്കും. മുഖാമുഖ സംഭാഷണങ്ങൾ വഴി സഹാനുഭൂതി, ക്ഷമ, ആശയവിനിമയം എന്നിവ മെച്ചപ്പെടുന്നു.
മനശാസ്ത്രപരമായി, ഇത്തരം ഇടപെടലുകൾ കുട്ടികളിലെ ഏകാന്തത കുറയ്ക്കുകയും, വൈകാരിക സുരക്ഷിതത്വം നല്‍കുകയും ചെയ്യും. വൈകുന്നേരം അയൽവാസികളോട് സംസാരിക്കുകയോ, മുതിർന്ന തലമുറയിൽ നിന്ന് കഥകൾ കേൾക്കുകയോ ചെയ്യുന്നത് ലോകവീക്ഷണം വിശാലമാക്കാൻ സഹായിക്കും.
3. ജീവിത നൈപുണ്യങ്ങൾ പഠിപ്പിക്കുക. വേനൽ അവധി ജീവിതത്തിന്റെ പ്രായോഗിക വശങ്ങൾ പഠിക്കാനുള്ള മികച്ച സമയമാണ്. പാചകം, തോട്ടപ്പണി, നീന്തല്‍, ലളിതമായ അറ്റകുറ്റപ്പണികള്‍, ബജറ്റിംഗ് തുടങ്ങിയവ.
ഇവ കുട്ടികളെ സ്വതന്ത്രരാക്കുകയും ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ തയാറാക്കുകയും ചെയ്യും. ഉദാഹരണത്തിന്, ഒരു ലളിതമായ ഭക്ഷണം തയാറാക്കാൻ അനുവദിക്കുക. ഇത് സർഗാത്മകതയും ആത്മവിശ്വാസവും വർധിപ്പിക്കും.
4, അവസാനമായി നിരൂപണാത്മക ചിന്തയും ലോകവീക്ഷണവും വികസിപ്പിക്കുക. പുസ്തകങ്ങൾ വായിക്കുക, ഡോക്യുമെന്ററികൾ കാണുക, ചർച്ചകൾ നടത്തുക എന്നിവയിലൂടെ ഇത് സാധ്യമാണ്. ഒരു പ്രശ്നം പരിഹരിക്കാൻ ചോദ്യങ്ങൾ ചോദിക്കാൻ പ്രോത്സാഹിപ്പിക്കുക. ഇത് കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കും.
വേനൽ അവധി ഒരു ബാലൻസിംഗ് ഘട്ടമാണ് - വിനോദവും പഠനവും ഒരുമിച്ച് കൊണ്ടുപോകാം. അമിതമായ ക്ലാസുകളോ സ്ക്രീന്‍ ടൈമോ ഒഴിവാക്കി, ഈ നിർദേശങ്ങൾ പാലിച്ചാൽ കുട്ടികൾ മാനസികമായി, ആരോഗ്യകരമായി, സന്തുഷ്ടരായി അടുത്ത അധ്യയന വർഷത്തിലേക്ക് തിരിച്ചുവരും.
മാതാപിതാക്കളുടെ ക്ഷമയും മാർഗനിർദേശവും ഇതിന്റെ താക്കോലാണ്. ഓരോ കുട്ടിയുടെയും താത്പര്യങ്ങൾ പരിഗണിച്ച് വേണം പ്ലാൻ ചെയ്യാൻ. അങ്ങനെ അവധിക്കാലം അവരുടെ ജീവിതത്തിലെ ഏറ്റവും ഫലപ്രദമായ അധ്യായമാകട്ടെ.
വിവരങ്ങൾ: നിഥിൻ എ.എഫ്
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്, എസ്യുടി ആശുപത്രി, പട്ടം.
Health
സമൂഹം ഏറ്റവും കരുതലോടെയാണ് നമ്മുടെ കുട്ടികളെ ശ്രദ്ധിക്കാറുള്ളത്. കുട്ടികളുമായി ബന്ധപ്പെട്ടു പലതരം ബുദ്ധിമുട്ടുകൾ നേരിടാറുണ്ടെങ്കിലും രക്ഷിതാക്കൾ പ്രധാനമായും ഗൗരവത്തോടെ കാണുന്നത് അവരുടെ പഠനം തന്നെയാണ്.
ആദ്യകാല ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ് സൃഷ്ടിക്കുക എന്നതാണ് വിദ്യാഭ്യാസം.
ആ അർഥത്തിൽ നമ്മുടെ കുട്ടികളെ ആരോഗ്യമുള്ള മനസിനെ ഉടമയാക്കുക എന്നതാണ് ഓരോ രക്ഷിതാവിന്റെയും സമൂഹത്തിന്റെയും ആഗ്രഹവും കടമയും.
എന്നാൽ ഈ ആഗ്രഹങ്ങൾ പല കാരണങ്ങൾ കൊണ്ട് സാധിക്കാതെ വരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പല കുട്ടികളിലും പഠന വൈകല്യങ്ങൾ അഥവാ ലേണിങ് ഡിസബിലിറ്റി തിരിച്ചറിയാൻ വൈകുന്നു എന്നതാണ് പ്രധാനപ്പെട്ട വിഷയം.
എന്താണ് പഠന വൈകല്യം?
പഠനകാര്യങ്ങളിൽ കുട്ടികൾ പിന്നാക്കാവസ്ഥയിൽ ആകാൻ കാരണമാകുന്ന ഒരു ന്യൂറോ ഡെവലപ്മെന്റ് ഡിസോഡർ സ്ഥിതിയാണ് പഠന വൈകല്യം.സാമാന്യമോ അതിലധികമോ ബുദ്ധിയുള്ള കുട്ടികളിൽ എഴുതുന്നതിനോ വായിക്കുന്നതിനോ കണക്കുകൂട്ടുന്നതിനോ ഉള്ള ബുദ്ധിമുട്ടാണ് ഇവയിൽ പ്രധാനമായും.
ഇന്ത്യയിൽ അഞ്ചു മുതൽ 10 ശതമാനം കുട്ടികളിൽ ലേണിങ് ഡിസെബിലിറ്റി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ആൺകുട്ടികൾ 2-3 മടങ്ങ് കൂടുതലായി കാണപ്പെടുന്നു. ആയുർവേദത്തിൽ മേധാ ദൗർബല്യം, സ്മൃതിഹാനി വാതദോഷവൈകല്യം എന്നിവയുമായി ബന്ധിപ്പിച്ചാണ് പഠന വൈകല്യത്തെ കാണുന്നത്.
കാരണങ്ങൾ
1.ഗർഭകാലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ കുട്ടിയുടെ തലച്ചോറിനെ ബാധിക്കുന്നു. അതു പഠന വൈകല്യത്തിലേക്കും നയിക്കുന്നു.
2. മാതാപിതാക്കൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് കുട്ടികളിൽ ഈ അവസ്ഥ ഉണ്ടാക്കാറുണ്ട്.
3. ഗർഭിണിയായിരിക്കുമ്പോൾ മദ്യപിക്കുന്നത്, പോഷകക്കുറവ്, ശാരീരിക ബുദ്ധിമുട്ടുകൾ ഇവയെല്ലാം കുട്ടികളിൽ പഠനവൈകല്യം ഉണ്ടാക്കുന്നു.
വിവരങ്ങൾക്കു കടപ്പാട്: ഡോ. നിത്യ എ. കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ശിശുരോഗവിഭാഗം, ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്.
District News
കോടിക്കുളം: മാലിന്യ സംസ്കരണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന കോടിക്കുളം സെന്റ് മേരീസ് ഹൈസ്കൂളിന് തുടര്‍ച്ചയായി ഇരട്ട നേട്ടം. കോടിക്കുളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശുചിത്വ പഠനോത്സവത്തില്‍ മികച്ച വിദ്യാലയമായി സ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, പഞ്ചായത്ത് തലത്തില്‍ നടന്ന ഹരിതസേന റിപ്പോര്‍ട്ട് അവതരണത്തില്‍ വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
മാലിന്യ സംസ്കരണം, പരിസ്ഥിതി സംരക്ഷണം എന്നിവയില്‍ വിദ്യാര്‍ഥികളില്‍ ശാസ്ത്രീയമായ മനോഭാവം വളര്‍ത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആവിഷ്കരിച്ച പദ്ധതിയാണ് വിദ്യാര്‍ത്ഥി ഹരിതസേന സ്കോളര്‍ഷിപ്പ്. പദ്ധതിയുടെ ഭാഗമായി നല്കുന്ന ഇക്കോ സെന്‍സ് -2025 സ്കോളര്‍ഷിപ്പിന് യുപി വിഭാഗത്തിലെ ആരാധ്യ സാബുവും എച്ച് എസ് വിഭാഗത്തിലെ അന്‍ഷിഫ ഷിനാജും അര്‍ഹരായി.
വിദ്യാലയത്തിന്റെ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്കും ശുചിത്വ പരിപാലനത്തിനുമുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് ഹെഡ്മിസ്ട്രസ് ടെസി തോമസ് അറിയിച്ചു.
District News
കൂരാച്ചുണ്ട്: പഞ്ചായത്തിന്റെ നേതൃത്വത്തിൽ കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി ഏബ്രഹാം അധ്യക്ഷത വഹിച്ചു. കേരള സർക്കാർ ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന വിദ്യാർഥി ഹരിത സേനാംഗങ്ങൾക്ക് സ്കോളർഷിപ്പ് വിതരണവും നടത്തി.
സ്കൂളിലെ വിദ്യാർഥികൾ റിപ്പോർട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ്, ബ്ലോക്ക് മെംബർ അരുൺ ജോസ്, പഞ്ചായത്തംഗങ്ങളായ സണ്ണി ജോസഫ് കാനാട്ട്, ജോസ് വെളിയത്ത്, പ്രബീഷ് തളിയോത്ത്, പ്രിൻസിപ്പൽ സജി കരോട്ട്, പ്രധാനാധ്യാപകൻ കെ.സി. ബിജു, അധ്യാപകരായ സംഗീത ജോസഫ്, ദീപ മാത്യു, ദീപ സാവൂൾ, പിടിഎ പ്രസിഡന്റ് ഷാജു നരിപ്പാറ, സന്ദീപ് കളപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
Kerala
കൽപ്പറ്റ: ദേശീയപാത 766ല്‍ തുടരുന്ന രാത്രിയാത്രാവിലക്കിനു പരിഹാരമായി ബന്ദിപ്പുർ വനഭാഗത്ത് തുരങ്കപാത നിര്‍മിക്കുന്നതിനു സാധ്യത പഠിക്കാന്‍ കേന്ദ്ര ഗതാഗത, റെയില്‍വേ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു.
പ്രിയങ്ക ഗാന്ധി എംപിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കത്ത് മുഖേന അറിയിച്ചതാണ് വിവരം. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സെന്‍ട്രല്‍ റോഡ് ഇന്ഫ്രാസ്ട്രചര് ഫണ്ടില്‍നിന്ന്(സിആര്‍ഐഎഫ്)105 കോടി രൂപയുടെ നാല് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായും എംപിയെ കേന്ദ്രമന്ത്രി അറിയിച്ചു.
ദേശീയപാതയിലെ രാത്രിയാത്ര നിരോധനം, റോഡ് വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ഒക്ടോബര്‍ 11ന് കേന്ദ്ര മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഡിസംബര്‍ 19ന് എംപി നേരില്‍ക്കണ്ടപ്പോള്‍ കത്തിലെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയിരന്നു. രാഹുൽ ഗാന്ധി വയനാട് എംപിയായിരുന്നപ്പോഴാണ് ബന്ദിപ്പുർ വനഭാഗത്തെ രാത്രിയാത്രാ നിരോധനം മറികടക്കാന്‍ തുരങ്ക പാത നിര്‍മിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവച്ചത്.
കോഴിക്കോട് ജില്ലയിലെ നാലാംവളവ്-അടിവാരം-നൂറാംതോട്(10 കിലോമീറ്റര്‍, 26 കോടി രൂപ), ഫാത്തിമ എസ്റ്റേറ്റ്-തോട്ടുമുക്കം-പള്ളിത്താഴെ-തേക്കിന്‍ചുവട്-പത്തനാപുരം(14 കിലോമീറ്റര്‍, 30 കോടി) മണാശേരി മുത്താലം-മുത്തേരി- കല്ലുരുട്ടി-ഓമശേരി-തിരുവമ്പാടി(11.350 കിലോമീറ്റര്‍, 23 കോടി), വയനാട്ടിലെ ബത്തേരി-കാരക്കണ്ടി- വടക്കനാട്-വള്ളുവാടി-ഓടപ്പള്ളം(12.5 കിലോമീറ്റര്‍, 26 കോടി)റോഡുകള്‍ക്കാണ് സിആര്‍ഐഎഫ് സ്കീമില്‍ അംഗീകാരം.
താമരശേരി ചുരത്തില്‍ നിരന്തരം മണ്ണിടിച്ചില്‍ ഉണ്ടാകുന്നത് തടയുന്നതിന് നടപ്പാക്കേണ്ട ഹ്രസ്വ, ദീര്‍ഘകാല പ്രവൃത്തികള്‍ സംബന്ധിച്ച് സംസ്ഥാന പൊതു മാരാമത് വകുപ്പിന് കേന്ദ്ര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുരത്തിലെ ആറ്, ഏഴ്. ഹെയര്‍പിന്‍ വളവുകള്‍ വികസിപ്പിക്കുന്നതിനു കരാര്‍ നല്കി.
2027 ഫെബ്രുവരിയില്‍ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ചുരം ബൈപാസിനു വിശദ പദ്ധതി രേഖ തയാറാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ദേശീയപാത അഥോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളും എംപിയെ കേന്ദ്ര മന്ത്രി അറിയിച്ചു.
Education
കോട്ടയം: നഴ്സുമാർക്ക് ജർമനിയിൽ ജോലി ചെയ്യാനും ഉയർന്ന വിദ്യാഭ്യാസം നേടാനും അവസരം. സീക്ക് കണ്‍സൽട്ടന്റ് വഴി ജർമനിയിലെ അംഗീകൃത ആശുപത്രികളിലും ഹെൽത്ത്കെയർ സ്ഥാപനങ്ങളിലുമുള്ള നഴ്സിംഗ് അവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
2025-ൽ 3.65 കോടി രൂപയുടെ സ്കോളർഷിപ്പ് ലഭ്യമാക്കി 360 നഴ്സിംഗ് വിദ്യാർഥികളെ ജർമൻ ഭാഷയിൽ പരിശീലിപ്പിച്ചത് സീക്ക് കണ്‍സൽട്ടന്റിന്റെ പ്രധാന നേട്ടമാണ്. നിരവധി നഴ്സിംഗ് വിദ്യാർഥികളെ ജർമൻ ഭാഷയിൽ പരിശീലിപ്പിച്ച് സൗജന്യ റിക്രൂട്ട്മെന്റിലൂടെ ജർമനിയിൽ ജോലി നേടിക്കൊടുത്തു.
ജിഎൻഎം, ബിഎസ്സി, എംഎസ്സി നഴ്സുമാർക്ക് മികച്ച ശന്പളം, സ്ഥിര ജോലി, പിആർ സാധ്യതയും. ഫോണ്‍: +91-9633621212, +91-9633741414.
International
ന്യൂയോർക്ക്: കോടിക്കണക്കിനു വർഷങ്ങൾക്കിടയിൽ ഭൂമിയിലെ വൻകരകൾ തമ്മിൽ ചേരുകയും വേർപെടുകയും ചെയ്തിട്ടുണ്ട്. ഈ പ്രതിഭാസങ്ങളെക്കുറിച്ചെല്ലാം വലിയ പഠനങ്ങളുമുണ്ടായിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ശാസ്ത്രലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കാണ്. ആഫ്രിക്ക പതുക്കെ രണ്ടായി പിളരുകയാണെന്നും അവിടെ ഒരു പുതിയ സമുദ്രം രൂപപ്പെടാൻ പോകുകയാണെന്നുമാണ് ഏറ്റവും പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ആഫ്രിക്കൻ റിഫ്റ്റ്
കിഴക്കൻ ആഫ്രിക്കൻ റിഫ്റ്റ് എന്നറിയപ്പെടുന്ന ഭീമാകാരമായ വിള്ളലാണ് ഈ മാറ്റത്തിനു കാരണമെന്ന് ഗവേഷകർ. ഏകദേശം 25 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഈ പ്രക്രിയയിലൂടെ ആഫ്രിക്കയുടെ കിഴക്കൻ ഭാഗം (സൊമാലിയൻ പ്ലേറ്റ്), പ്രധാന ഭൂഖണ്ഡത്തിൽ (നുബിയൻ പ്ലേറ്റ്) നിന്ന് സാവധാനം അകലുകയാണ്. എത്യോപ്യ മുതൽ മൊസാംബിക് വരെ ഏകദേശം 3,500 കിലോമീറ്ററോളം നീളത്തിലാണ് ഈ വിള്ളൽ പടർന്നുകിടക്കുന്നത്.
ഈ ഭൂമിശാസ്ത്രപരമായ മാറ്റത്തിന്റെ പ്രധാന കേന്ദ്രം എത്യോപ്യയിലെ അഫാർ മേഖലയാണ്. -ട്രിപ്പിൾ ജംഗ്ഷൻ- എന്നു വിളിക്കപ്പെടുന്ന ഇവിടെ മൂന്ന് ടെക്റ്റോണിക് പ്ലേറ്റുകളാണ് (അറേബ്യൻ, നുബിയൻ, സൊമാലിയൻ) പരസ്പരം വേർപിരിയുന്നത്. നിലവിൽ ചെങ്കടലും ഏഡൻ ഉൾക്കടലും ഈ വിള്ളലുകളിലൂടെയാണ് രൂപപ്പെട്ടത്. ഇപ്പോൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിനുള്ളിലേക്കും ഈ വിള്ളൽ വ്യാപിക്കുകയാണ്.
പുതിയ സമുദ്രം രൂപപ്പെടും
ഈ പ്രക്രിയ വളരെ പതുക്കെയാണ് നടക്കുന്നത്. ഏകദേശം ഒരു വർഷംകൊണ്ട് ഏതാനും മില്ലിമീറ്ററുകൾ മാത്രമാണ് പ്ലേറ്റുകൾ അകലുന്നത്. എന്നാൽ, കാലക്രമേണ ഭൂമിയുടെ പാളികൾ നേർത്തുവരികയും സമുദ്രനിരപ്പിന് താഴെയാവുകയും ചെയ്യും. ഈ വിള്ളലുകളിലേക്കു കടൽവെള്ളം ഇരച്ചുകയറുന്നതോടെ ആഫ്രിക്കയുടെ ഒരു ഭാഗം വലിയൊരു ദ്വീപായി മാറുകയും ഇടയിൽ പുതിയൊരു സമുദ്രം രൂപപ്പെടുകയും ചെയ്യും. ലക്ഷക്കണക്കിനു വർഷങ്ങൾ കഴിയുമ്പോൾ, ഇന്നത്തെ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഭൂപടം പൂർണമായും മാറും.
മനുഷ്യനെ ബാധിക്കുമോ?
നമുക്കു പെട്ടെന്നു തിരിച്ചറിയാൻ കഴിയില്ലെങ്കിലും ഈ മാറ്റം ഭൂമിക്കടിയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുന്നുണ്ട്. പ്ലേറ്റുകൾ അകലുമ്പോൾ ഈ മേഖലയിൽ ഭൂകമ്പങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നു. അഗ്നിപർവത സ്ഫോടനങ്ങൾക്കു കാരണമായേക്കാം തുടങ്ങിയ വെല്ലുവിളികൾ നേരിടേണ്ടിവരും.
ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഒരു പുതിയ സമുദ്രം പൂർണമായി രൂപപ്പെടാൻ ഇനിയും ദശലക്ഷക്കണക്കിനു വർഷങ്ങൾ എടുത്തേക്കാം. നിലവിൽ വടക്കൻ മേഖലകളിലാണ് വിള്ളലിന്റെ വേഗം കൂടുതലായി കണ്ടുവരുന്നത്. എന്നാൽ, പ്രകൃതിയുടെ ഈ മഹാമാറ്റം വരും തലമുറകൾക്കു മുന്നിൽ ഒരു പുതിയ ലോകഭൂപടംതന്നെ തുറന്നിടും എന്നതിൽ സംശയമില്ല.
Special News
കലിഫോര്‍ണിയ: നക്ഷത്ര നിബിഡമായ ആകാശത്തേക്ക് നോക്കുമ്പോള്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഈ പ്രപഞ്ചത്തില്‍ മനുഷ്യൻ തനിച്ചാണോ എന്ന്? ഈ ചോദ്യത്തിനുള്ള ഉത്തരം തേടി മനുഷ്യകുലം നടത്തിയ ഏറ്റവും വലിയ ജനകീയ പരീക്ഷണമായിരുന്നു SETI@Home. നീണ്ട 21 വര്‍ഷത്തെ നിരീക്ഷണങ്ങള്‍ക്കും ഡാറ്റാ വിശകലനങ്ങള്‍ക്കും ശേഷം, അന്യഗ്രഹജീവികളുടെ തെളിവുകള്‍ക്കായി ശേഖരിച്ച 1200 കോടി സിഗ്നലുകളെ വിശകലനം ചെയ്തു നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കുകയാണ് ഗവേഷകര്‍.
എന്താണ് SETI@home?
1999ല്‍ കലിഫോര്‍ണിയ സര്‍വകലാശാലയിലെ (ബെര്‍ക്ക്ലി) ഗവേഷകര്‍ ആരംഭിച്ച ഈ പദ്ധതി ലോകമെമ്പാടുമുള്ള സാധാരണക്കാരായ മനുഷ്യരെയാണ് ശാസ്ത്രഗവേഷണത്തിന്റെ ഭാഗമാക്കിയത്. പ്യൂര്‍ട്ടോ റിക്കോയിലെ വിഖ്യാതമായ അറെസിബോ റേഡിയോ ടെലിസ്കോപ്പ് ശേഖരിക്കുന്ന ഭീമമായ ഡാറ്റ വിശകലനം ചെയ്യാന്‍ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ക്കു പകരം ലക്ഷക്കണക്കിന് ആളുകളുടെ പേഴ്സണല്‍ കമ്പ്യൂട്ടറുകളെ ഇന്റര്‍നെറ്റ് വഴി കോര്‍ത്തിണക്കി. സന്നദ്ധസേവകര്‍ അവരുടെ കംപ്യൂട്ടറുകളില്‍ ഒരു സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്തു, അതു ബഹിരാകാശത്തുനിന്നുള്ള തരംഗങ്ങളെ തരംതിരിച്ചു.
1200 കോടിയില്‍നിന്ന് 100ലേക്ക്
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ 1200 കോടിയിലധികം -സിഗ്നലുകള്‍- ഈ പ്രോജക്ടിലൂടെ തിരിച്ചറിഞ്ഞു. പ്രോജക്ട് കോ-ഫൗണ്ടര്‍ ഡേവിഡ് ആന്‍ഡേഴ്സന്റെ അഭിപ്രായത്തില്‍- ആകാശത്തിന്റെ ഒരു പ്രത്യേക കോണില്‍നിന്നും ഒരു നിശ്ചിത ഫ്രീക്വന്‍സിയില്‍ പെട്ടെന്നുണ്ടായ ഊര്ജസ്ഫോടനങ്ങള്- ആയിരുന്നു ഇവ. നിലവില്‍ ഭീമമായ ഡാറ്റയെ അരിച്ചുപെറുക്കി ഏറ്റവും പ്രധാനപ്പെട്ട 100 സിഗ്നലുകളിലേക്ക് ഗവേഷകര്‍ എത്തിയിട്ടുണ്ട്. ഇവ അന്യഗ്രഹജീവന്റെ അടയാളങ്ങളാണോ എന്നു വീണ്ടും പരിശോധിച്ചുവരികയാണ്.
വെല്ലുവിളികള്‍
അന്യഗ്രഹ ജീവികള്‍ അയയ്ക്കുന്ന സന്ദേശങ്ങളെ ഭൂമിയിലെ റേഡിയോ തരംഗങ്ങളിൽനിന്നും ശബ്ദകോലാഹലങ്ങളില്‍നിന്നും വേര്‍തിരിച്ചെടുക്കുക എന്നത് അങ്ങേയറ്റം പ്രയാസകരമായ ജോലിയാണ്. നമ്മള് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍ മുതല്‍ സാറ്റലൈറ്റുകള്‍ വരെ ബഹിരാകാശ സിഗ്നലുകളെ വഴിതെറ്റിക്കാം. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സഹായമുണ്ടെങ്കിലും ഓരോ സിഗ്നലും കൃത്യമായി പരിശോധിക്കാന്‍ മനുഷ്യന്റെ ഇടപെടല്‍ അത്യാവശ്യമാണ്. ഞങ്ങള്‍ പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങള്‍ നടന്നത്. എന്നാല്‍, ഭാവിയിലെ ഗവേഷണങ്ങള്‍ക്ക് ഒരു പുതിയ ദിശാബോധം നല്കാന് ഈ പ്രോജക്ടിനു സാധിച്ചു...- ഗവേഷകര്‍ പറഞ്ഞു.
ഭാവിയിലേക്കുള്ള വാതില്‍
നമ്മള് ഒരുപക്ഷേ അന്യഗ്രഹ ജീവികളെ കണ്ടെത്തിയെന്നു വരില്ല, പക്ഷേ, ബഹിരാകാശത്തെ നിശബ്ദതയില്‍നിന്ന് എപ്പോഴെങ്കിലും ഒരു സന്ദേശം വന്നാല്‍ അതു തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ നമ്മള് വികസിപ്പിച്ചു കഴിഞ്ഞു. ഈ മഹാപ്രപഞ്ചത്തില്‍ നമ്മള് ഒറ്റയ്ക്കല്ല എന്ന വിശ്വാസത്തിനു ശാസ്ത്രീയമായ അടിത്തറ നല്കാന് ഗവേഷണത്തിനു കഴിഞ്ഞെന്നും ശാസ്ത്രലോകം പറയുന്നു.
Special News
നാട്ടിലെ മരങ്ങൾക്കിടയിലൂടെ സന്ധ്യാനേരത്തോ പുലർച്ചെയോ നിങ്ങൾ നടക്കുകയാണെന്നു സങ്കൽപ്പിക്കുക. മനുഷ്യനേത്രങ്ങൾക്ക് ഒന്നും കാണാനാവില്ലെങ്കിലും ആ വനഭൂമിയിൽ ഒരു -പ്രകാശമേള- നടക്കുന്നുണ്ടാകാം. ആൺമാനുകൾ തങ്ങളുടെ സാന്നിധ്യം പെൺമാനുകളെ അറിയിക്കാൻ മരങ്ങളിലും മണ്ണിലും അവശേഷിപ്പിക്കുന്ന അടയാളങ്ങൾ ഇരുട്ടിൽ നിയോൺ വിളക്കുകൾ പോലെ തിളങ്ങുന്നുവെന്നു പുതിയ പഠനങ്ങൾ പറയുന്നു. അമേരിക്കയിലെ പ്രമുഖ സർവകലാശാലയായ യൂണിവേഴ്സിറ്റി ഓഫ് ജോർജിയയിലെ ഗവേഷകരാണ് പ്രകൃതിയിലെ അദ്ഭുതപ്രതിഭാസം കണ്ടെത്തിയത്.
തിളങ്ങുന്ന അടയാളങ്ങൾ
പ്രജനന കാലത്തു തങ്ങളുടെ സാന്നിധ്യം അറിയിക്കാനായി ആൺമാനുകൾ മരത്തോലുകൾ കൊമ്പുകൊണ്ട് ഉരച്ചുമാറ്റാറുണ്ട്. കൂടാതെ മണ്ണിൽ കുഴികളുണ്ടാക്കി അവിടെ മൂത്രമൊഴിച്ച് അടയാളങ്ങൾ ഇടാറുമുണ്ട്. ഈ അടയാളങ്ങളിൽനിന്നു പുറപ്പെടുന്ന ഗന്ധം നോക്കിയാണ് പെൺമാനുകൾ വിവരങ്ങൾ മനസിലാക്കുന്നത് എന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ, ഗന്ധത്തിനൊപ്പം ഈ അടയാളങ്ങൾ പുറപ്പെടുവിക്കുന്ന വെളിച്ചവും ആശയവിനിമയത്തിനു സഹായിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
ഫോട്ടോലൂമിനസെൻസ് (Photoluminescence)
ഫോട്ടോലൂമിനസെൻസ് എന്ന പ്രതിഭാസമാണ് ഇതിനു പിന്നിൽ. ഒരു വസ്തു പ്രകാശത്തെ ആഗിരണം ചെയ്ത ശേഷം മറ്റൊരു തരംഗദൈർഘ്യത്തിൽ അതിനെ പുറത്തുവിടുന്ന രീതിയാണിത്. മനുഷ്യർക്ക് കാണാൻ കഴിയാത്ത അൾട്രാവയലറ്റ് രശ്മികളെയാണ് മാനുകളുടെ അടയാളങ്ങൾ ഇത്തരത്തിൽ പ്രതിഫലിപ്പിക്കുന്നത്. ഗവേഷകരുടെ അഭിപ്രായത്തിൽ, പുലർച്ചെയും സന്ധ്യാനേരത്തും ഒരു മാനിന്റെ കണ്ണിലൂടെ നോക്കിയാൽ ഈ അടയാളങ്ങൾ നിയോൺ വിളക്കുകൾ പോലെ തിളങ്ങുന്നതു കാണാം.
കണ്ടെത്തലുകൾ
ജോർജിയയിലെ വൈറ്റ് ഹാൾ വനത്തിൽ നടത്തിയ പഠനത്തിൽ 146 മാൻ അടയാളങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. മണ്ണിൽ കലർന്ന മൂത്രം വെളള പെയിന്റ് ഒഴിച്ചതുപോലെ വെളുത്ത നിറത്തിൽ തിളങ്ങുന്നതായി ഗവേഷകർ കണ്ടെത്താൻ കഴിഞ്ഞു. മരത്തോലുകൾ ഉരച്ചുമാറ്റിയ ഭാഗങ്ങളും സമാനമായ രീതിയിൽ പ്രകാശം പുറപ്പെടുവിക്കുന്നു. പ്രജനനകാലത്താണ് അടയാളങ്ങളുടെ പ്രകാശതീവ്രത വർധിക്കുന്നതെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
Kerala
തിരുവനന്തപുരം: ലേബർ കോഡുകളെക്കുറിച്ചു പഠിക്കാനും കേരളത്തിലെ തൊഴിലാളികൾക്കു ലേബർ കോഡ് മൂലമുള്ള പ്രത്യാഘാതങ്ങൾ മനസിലാക്കാനും വേണ്ടി മൂന്നു നിയമ വിദഗ്ധർ അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാൻ ദേശീയ തൊഴിൽ കോണ്‍ക്ലേവ് തീരുമാനിച്ചു.
ജസ്റ്റീസ് ഗോപാലഗൗഡ, പ്രഫസർ ശ്യാം സുന്ദർ, വർക്കിച്ചൻ പേട്ട എന്നിവരാണു കമ്മിറ്റി അംഗങ്ങൾ. രണ്ടു ഗവേഷക വിദ്യാർഥികൾകൂടി കമ്മിറ്റിയുടെ ഭാഗമായിരിക്കും. കമ്മിറ്റി ഒരു മാസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തൊഴിലാളികളുടെ മൗലികാവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര നിയമങ്ങൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരും. ഇതു സംബന്ധിച്ച പ്രമേയം ഏകകണ്ഠമായി കോണ്‍ക്ലേവ് പാസാക്കിയെന്നും മന്ത്രി പറഞ്ഞു
National
ന്യൂഡൽഹി: തമിഴ്നാട്ടിലെ ഡിണ്ടിഗലിൽനിന്നു ശബരിമലയിലേക്ക് റെയിൽപാത നിർമിക്കുന്നതു സംബന്ധിച്ച് സാധ്യതാപഠനം നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഡിഎംകെ എംപി തമിഴ് ശെൽവത്തിന്റെ ചോദ്യത്തിനു മറുപടിയായി ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സാധ്യതാ പഠനറിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച് തീരുമാനമെടുക്കും. അങ്കമാലി-ശബരി റെയിൽപാതയ്ക്ക് റെയിൽവേ ക്ലിയറൻസ് നൽകുകയും ഭൂമി ഏറ്റെടുക്കാൻ സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കുന്ന മുറയ്ക്ക് പാത നിർമാണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികളുടെ നിലവിലെ പുരോഗതിയെക്കുറിച്ച് ആന്റോ ആന്റണി, ബെന്നി ബെഹനാൻ, എം.കെ. രാഘവൻ തുടങ്ങിയവർ ചോദിച്ചെങ്കിലും മന്ത്രി മറുപടി നൽകിയില്ല.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടേയും ശന്പള പരിഷ്കരണം പഠിക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തും.
നിയമസഭാ തെരഞ്ഞെടുപ്പിനു മൂന്നു മാസം മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ ശന്പള പരിഷ്കരണത്തിനു പ്രത്യേക കമ്മീഷനെ നിയോഗിക്കുന്നത് ഒഴിവാക്കിയാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നത്.
ധന അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നാലംഗ സമിതിയാകും വരിക. മന്ത്രിസഭയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. 10 ശതമാനം ഡിഎ കൂടി ശന്പളത്തിൽ ലയിപ്പിച്ച ശേഷം 10 ശതമാനം ശന്പള വർധന നടപ്പാക്കാനാണ് ആലോചിക്കുന്നത്. ശരാശരി 5,000 രൂപ മുതൽ അര ലക്ഷം രൂപ വരെ ഓരോ ജീവനക്കാരനും ഇതുവഴി വർധന വരും.
നിലവിൽ ശന്പളവും പെൻഷനും നൽകാനായി ഒരു വർഷം വേണ്ടി വരുന്ന തുക 60,000 കോടി രൂപയാണ്. വർധന നടപ്പാക്കുന്നതോടെ ഇത് 80,000 കോടി രൂപ വരെയായി ഉയരും. ഒരു ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്റെ പ്രതിവർഷ തനതു വരുമാനമായി കണക്കാക്കുന്നത്.
കഴിഞ്ഞ ശന്പളപരിഷ്കരണത്തിന് ശേഷം കുറഞ്ഞ അടിസ്ഥാന ശന്പളം 23,500 രൂപയാണ്. കൂടിയത് 1.66 ലക്ഷവും. കുറഞ്ഞ പെൻഷൻ 11,500 രൂപയും കൂടിയത് 84,000 രൂപയുമാണ്.
ശന്പള വർധന വരുന്നതോടെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശന്പളം 28,000- 30,000 രൂപയെങ്കിലുമായി ഉയരും. പെൻഷനും ആനുപാതികമായി വർധിക്കും. കഴിഞ്ഞ തവണ ശന്പള വർധനയിൽ 1.38 മൾട്ടിപ്ലിക്കേഷൻ ഫാക്ടർ ഫോർമുലയാണ് ഉപയോഗിച്ചതെങ്കിൽ ഇത്തവണ അത് 1.40 വരെയാക്കാനാണ് പരിഗണന.
Health
ലണ്ടൻ: ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ചില രാസവസ്തുക്കള്‍ മനുഷ്യനു ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗവേഷകര്‍. ഫാസ്റ്റ് ഫുഡ്, പായ്ക്കറ്റുകളില്‍ ലഭിക്കുന്ന "റെഡി ടു ഈറ്റ്' ഭക്ഷണപദാര്‍ഥങ്ങള്‍ ഒരിക്കലും ശീലമാക്കരുതെന്നും ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഭക്ഷണത്തില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ കാന്‍സര്‍, വന്ധ്യത തുടങ്ങിയ ഗുരതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. ആഗോളവ്യാപകമായി ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ക്കു കർശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഗവേഷകര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഹെല്‍ത്ത്, സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത്, കെംസെക്, സസെക്സ് യൂണിവേഴ്സിറ്റി, ഡ്യൂക്ക് യൂണിവേഴ്സിറ്റി തുടങ്ങിയ യുഎസിലെയും യുകെയിലെയും സര്വകലശാലകളില്നിന്നുള്ള ഡസന്‍ കണക്കിനു ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയത്.
ഈ രാസവസ്തുക്കളുമായി ബന്ധപ്പെട്ട പാരിസ്ഥിതിക നാശനഷ്ടങ്ങള്‍ പൂര്‍ണതോതില്‍ വിലയിരുത്തിയിട്ടില്ല. എന്നിരുന്നാലും, കാര്ഷികനഷ്ടങ്ങളും ജല സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള ചെലവും ഉള്‍പ്പെടെയുള്ള മേഖലകളില്‍ പരിമിതമായ വിലയിരുത്തലില്‍ 640 ബില്യണ്‍ ഡോളറിന്റെ അധികച്ചെലവാണു സൂചിപ്പിക്കുന്നത്.
വന്ധ്യതയ്ക്കും കാരണം
ഗുരുതരമായ ദീര്‍ഘകാല ജനസംഖ്യാ പ്രത്യാഘാതങ്ങളെക്കുറിച്ചും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫ്തലേറ്റ്സ്, ബിസ്ഫെനോള്‍സ് എന്നിവ മനുഷ്യന്റെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ മാരകമായി ബാധിക്കും. ഇതു പ്രത്യുത്പാദനശേഷിയെ ബാധിക്കുകയും വരും ദശാബ്ദങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കുകയും ചെയ്യും. ഫ്തലേറ്റുകള്, ബിസ്ഫെനോള്‍സ് തുടങ്ങിയ ഹോര്‍മോണ്‍ തകരാറുണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം നിലവിലെ നിലവാരത്തില്‍ തുടര്‍ന്നാല്‍, 2025നും 2100 നും ഇടയില്‍ ലോകത്ത് 200 ദശലക്ഷം മുതല്‍ 700 ദശലക്ഷം വരെ ജനനനിരക്കു കുറയാന്‍ സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു.
രാസമലിനീകരണം
ബോസ്റ്റണ്‍ കോളജിലെ ശിശുരോഗവിദഗ്ധനും പൊതുജനാരോഗ്യ വിദഗ്ധനുമായ പ്രഫസര്‍ ഫിലിപ്പ് ലാന്‍ഡ്രിഗന്‍ ഈ കണ്ടെത്തലുകളെ വലിയ മുന്നറിയിപ്പ് എന്നാണ് വിശേഷിപ്പിച്ചത്, കാലാവസ്ഥാ വ്യതിയാനം പോലെതന്നെ ഗുരുതരമായ ഭീഷണിയാണ് രാസമലിനീകരണം എന്നും അദ്ദേഹം പറഞ്ഞു.
1950 മുതല്‍ രാസവസ്തുക്കളുടെ ഉത്പാദനം 200 മടങ്ങ് വര്‍ധിച്ചു. ഇപ്പോള്‍ ലോകമെമ്പാടും 350,000-ത്തിലധികം സിന്തറ്റിക് രാസവസ്തുക്കള്‍ ഉപയോഗത്തിലുണ്ട്. മരുന്നുകളില്നിന്നു വ്യത്യസ്തമായി, മിക്ക വ്യാവസായിക രാസവസ്തുക്കളും വിപണിയില്‍ പ്രവേശിക്കുന്നതിനു മുമ്പു കുറഞ്ഞ സുരക്ഷാപരിശോധനയ്ക്കു മാത്രമാണു വിധേയമാകുമെന്നതും വിദഗ്ധര്‍ പറയുന്നു.
STHREEDHANAM
ദിനംതോറും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പെരുകുകയാണ്. ഉറ്റവരാലും ഉടയവരാലും അക്രമികളാലും ആക്രമിക്കപ്പെടുന്നവരായി ഇന്ന സ്ത്രീകള്‍ മാറി. നിത്യേന നാം കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം ഈ വാദത്തെ സാധൂകരിക്കുന്നതാണ്.
എന്നാല്‍ ഇപ്പോഴിതാ ലോകത്ത് ഓരോ 10 മിനിറ്റിലും ഒരു സ്ത്രീ ബന്ധുക്കളാല്‍ കൊല്ലപ്പെടുന്നെന്ന് റിപ്പോ മായി ഐക്യരാഷ്ട്ര സഭ രംഗത്ത് വന്നിരിക്കുകയാണ്. യുഎന്‍ വുമണ്‍, യുഎന്‍ ഓഫീസ് ഓഫ് ഡ്രഗ് ആന്റ് ക്രൈം എന്നിവ സംയുക്തമായിട്ടാണ് പഠനം നടത്തിയത്.
2024 -ല്‍ മാത്രം 50,000 സ്ത്രീകള്‍ ബന്ധുക്കളാലോ പങ്കാളിയാലോ കൊല്ലപ്പെട്ടെന്നും അതില്‍ തന്നെയും വീട്ടുകാരുടെയും പങ്കാളികളുടെയും അതിക്രമങ്ങളും ഒട്ടും കുറവല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരം കൊലപാതകങ്ങളില്‍ 60 ശതമാനവും സ്വന്തം കുടുംബാംഗങ്ങളോ പങ്കാളികളോ ആണ് കുറ്റവാളികള്‍.
ഓരോ ദിവസവും ശരാശരി 137 സ്ത്രീകള്‍ സ്വന്തം കുടുംബാംഗങ്ങളാല്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്. നിലവിലത്തെ പങ്കാളികളോ മുന്‍ പങ്കാളികളോ ആണ് ആ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികളെന്നും ജീവിത സാഹചര്യവും സ്വാര്‍ഥ ചിന്താഗതിയും സൈബര്‍ സ്റ്റോക്കിംഗ് പോലെയുള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടക്കുന്ന അതിക്രമങ്ങള്‍ കൊലപാതകങ്ങളിലേക്ക് നയിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇത്തരം കൊലകള്‍ കൂടുതലായി നടക്കുന്നത് ആഫ്രിക്കയിലാണ്. ഒരു ലക്ഷം സ്ത്രീകളില്‍ മൂന്നുപേര്‍ എന്ന നിരക്കിലാണ് ആഫ്രിക്കയില്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നത്.
അതിക്രമങ്ങള്‍ തടയാന്‍ യുഎന്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍
* അതിക്രമങ്ങള്‍ തടയുന്നതിനായി അടിയന്തരവും ഏകോപിതവുമായ നടപടികൾ വേണം.
* നിയമ പരിരക്ഷ ശക്തമാക്കുക.
* ലൈംഗിക അതിക്രമ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം പരിശീലനം ലഭിച്ച ജുഡീഷ്യല്‍ സംവിധാനം കൊണ്ടുവരിക.
* സാഹചര്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കാനും ഇടപെടാനും സാധിക്കുന്ന ഏജന്‍സികളെ ഏകോപിപ്പിക്കുക.
* അതിക്രമങ്ങളെ അതിജീവിച്ചവര്‍ക്ക് സേവനങ്ങള്‍ ഉറപ്പാക്കുക.
* ബോധവല്‍ക്കരണ കാമ്പയിനുകള്‍ നടത്തുക.
International
ലണ്ടന്‍: നഗരങ്ങളിലെ ജീവിതം മനുഷ്യന്റെ ആരോഗ്യാവസ്ഥയെ തകര്‍ക്കുമെന്നു ഗവേഷകര്‍. നഗരങ്ങള്‍ അത്യാധുനികവത്കരിക്കുമ്പോള്‍ മനുഷ്യകുലം വലിയ വിപത്തുകള്‍ നേരിടേണ്ടിവരുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്കുന്നു. നഗരങ്ങളിലെ ജീവിതം, മനുഷ്യന്റെ ആരോഗ്യത്തെയും പ്രത്യുത്പാദന പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കും. വര്‍ധിച്ചുവരുന്ന ജനസംഖ്യയും നഗരങ്ങളുടെ വികാസവും മനുഷ്യര്‍ക്കു സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്കു മടങ്ങുകയെന്നതു പ്രയാസകരമായി മാറിയെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മലിനമായ, ശബ്ദായമാനമായ, തിരക്കേറിയ നഗരപരിസരങ്ങള്‍ മനുഷ്യന്റെ ആരോഗ്യാവസ്ഥയെ ദുര്‍ബലപ്പെടുത്തും.
ശീലങ്ങളെ മാറ്റിമറിക്കും
ഇംഗ്ലണ്ടിലെ ലൗബറോ സര്‍വകലാശാലയിലെയും സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച് സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞരാണ് മനുഷ്യന്റെ ആധുനിക നഗരജീവിതത്തെയും ആരോഗ്യാവസ്ഥയെയുംകുറിച്ചു പഠനം നടത്തിയത്. 'ദ്രുതഗതിയിലുള്ള വ്യവസായവത്കരണം' മനുഷ്യന്റെ ശീലങ്ങളെ വളരെ വേഗത്തില്‍ മാറ്റിമറിച്ചതിനാല്‍ മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. തിരക്കേറിയതും മലിനവുമായ നഗരങ്ങളും അതിജീവനത്തിനും പ്രത്യുത്പാദനത്തിനും ദോഷകരമാണത്രെ!
ഗവേഷകരുടെ അഭിപ്രായത്തില്‍, നഗരവാസം പ്രത്യുത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും വന്ധ്യത, ബീജാണുക്കളുടെ എണ്ണം കുറയല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കു കാരണമാവുകയും ചെയ്യും. ഇതു രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുകയും വിവിധ അലര്‍ജികള്‍ക്കു കാരണമാകുകയും ശരീരത്തിന്റെ സ്വാഭാവികമായ രോഗപ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുകയും രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. കൂടാതെ, വൈജ്ഞാനികശേഷി കുറയുകയും മാനസികവികാസം മന്ദഗതിയിലാകുകയും മാനസികവാര്‍ധക്യം വേഗത്തിലാക്കുകയും ചെയ്യും.
പ്രത്യുത്പാദന നിരക്ക് കുറയുന്നു
ലോകമെമ്പാടും പ്രത്യുത്പാദന നിരക്കു കുറയുന്നു. വിട്ടുമാറാത്ത രോഗങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 2050 ആകുമ്പോഴേക്കും ഏകദേശം 68 ശതമാനം ആളുകളും നഗരങ്ങളില്‍ താമസിക്കുമെന്നു കണക്കാക്കപ്പെടുന്നു. ഇത് ഈ ആഘാതങ്ങളുടെ അനന്തരഫലങ്ങള്‍ ഗുരുതരമാക്കും. മനുഷ്യന്റെ ജൈവശാസ്ത്രഘടന പ്രകൃതിയുമായി ബന്ധപ്പെട്ടാണു നില്‍ക്കുന്നത്. പക്ഷേ, വ്യവസായവത്കരണം നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിയെ വളരെ വേഗത്തില്‍ മാറ്റിമറിച്ചതിനാല്‍ നമ്മുടെ ശരീരങ്ങള്‍ക്ക് അതിനോടു പൂര്‍ണമായും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നു ലോഫ്ബറോ സര്‍വകലാശാലയിലെ മനുഷ്യപരിണാമ ഫിസിയോളജിയിലെ സീനിയര്‍ ലക്ചറര്‍ ഡാനി ലോംഗ്മാന്‍ പറഞ്ഞു. അദ്ദേഹം ഇതിനെ 'എന്‍വയോണ്‍മെന്റല്‍ മിസ്മാച്ച് ഹൈപ്പോതിസിസ്' എന്നു വിളിക്കുന്നു. അതായത്, ആധുനിക നഗരജീവിതവുമായി മനുഷ്യര്‍ പൂര്‍ണമായും പൊരുത്തപ്പെടുന്നില്ലത്രെ!
കണ്ടത്തൽ ഇങ്ങനെ
ലബോറട്ടറിപരീക്ഷണങ്ങള്‍, ഫീല്‍ഡ് പഠനങ്ങള്‍, ജനസംഖ്യാ ഗവേഷണം എന്നിവയില്‍നിന്നുള്ള കണ്ടെത്തലുകള്‍ സംയോജിപ്പിച്ചാണ് പഠനം നടത്തിയതെന്നു ലോംഗ്മാന്‍ പറഞ്ഞു. പുതിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനു പകരം, ആധുനിക പരിസ്ഥിതി മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നു മനസിലാക്കാന്‍ ഗവേഷകര്‍ നരവംശശാസ്ത്രം, പരിസ്ഥിതിശാസ്ത്രം, ശരീരശാസ്ത്രം, പൊതുജനാരോഗ്യം എന്നിവയില്‍നിന്നുള്ള ഡാറ്റയാണ് അവലോകനം ചെയ്തത്. നഗരങ്ങളിലെ ജീവിതത്തിന്റെ ഹ്രസ്വകാല, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ അവര്‍ കണ്ടെത്തുകയും ചെയ്തു.
നഗരത്തിലെ ദൈനംദിന ശബ്ദകോലാഹലം, ജനക്കൂട്ടം, ഗതാഗതക്കുരുക്ക്, ഡിജിറ്റല്‍ സാങ്കേതികതയുടെ കുതിപ്പ് തുടങ്ങിയവ ശരീരത്തിന്റെ സമ്മര്‍ദപ്രതികരണ സംവിധാനങ്ങള്‍ നിരന്തരം സജീവമാകുന്നു. ഇത് ഉത്കണ്ഠ വര്‍ധിപ്പിക്കുന്നതിനും ഉറക്കം തടസപ്പെടുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറയാനും കാരണമാകും. കാലക്രമേണ, ഈ നിരന്തരമായ സമ്മര്‍ദം മാനസികാരോഗ്യപ്രശ്നങ്ങള്‍, വൈജ്ഞാനികവൈകല്യം, രോഗപ്രതിരോധ വ്യവസ്ഥയിലെ അസന്തുലിതാവസ്ഥ, പ്രത്യുത്പാദനശേഷി കുറയല്‍ എന്നിവയിലേക്കു നയിച്ചേക്കാമെന്നും ഗവേഷകര്‍ പറയുന്നു.
Sports
തിരുവനന്തപുരം: കായികപ്രകടനംപോലെ പഠനവും മുഖ്യമാണെന്നും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഭാവിയില്‍ ഉപകരിക്കുമെന്നുമുള്ള ഉപദേശം നല്കി ഇന്ത്യന്‍ മുന്‍ ഹോക്കി താരം ഒളിമ്പ്യന്‍ പി.ആര്. ശ്രീജേഷ്.
പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറായ (സ്പോര്‍ട്സ്) ശ്രീജേഷ്, കേരള സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് അസോസിയേഷന് (കെഎസ്ജെഎ) നല്‍കിവരുന്ന സ്കൂള്‍ കായിക മേളയിലെ മികച്ച അത് ലറ്റുകള്ക്കുള്ള അവാര്ഡ്ദാനത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ ജൂണിയര്‍ ഹോക്കി ടീം പരിശീലകനുമാണ് ശ്രീജേഷ്.
2025 സ്കൂള്‍ കായികമേളയിലെ മികച്ച പുരുഷ താരത്തിനുള്ള യു.എച്ച്. സിദ്ദിഖ് മെമ്മോറിയല്‍ അവാര്‍ഡ് ജെ. നിവേദ് കൃഷ്ണയ്ക്കും വനിതാ താരത്തിനുള്ള പി.ടി. ബേബി മെമ്മോറിയല്‍ അവാര്‍ഡ് ആദിത്യ അജിക്കും ശ്രീജേഷ് സമ്മാനിച്ചു. 5000 രൂപയും ട്രോഫിയുമാണ് അവാര്‍ഡ്.
തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി ഡയറക്ടര്‍ ആര്. അനില്‍ കുമാര്‍, കേരള ഒളിമ്പിക് അസോസിയേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിശീലകരായ പി.ഐ. ബാബു, ഡോ. ജിമ്മി ജോസഫ് എന്നിവരംഗങ്ങളായ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.