മൈസൂര്‍: സ്വരശുദ്ധിയും ആലാപനസിദ്ധിയും ഇഴചേര്‍ന്ന എണ്ണമറ്റ ഗാനങ്ങളിലൂടെ ആസ്വാദകലക്ഷങ്ങളെ വിസ്മയിപ്പിച്ച തെന്നിന്ത്യന്‍ വാനമ്പാടി എസ്. ജാനകിക്ക് (88) വിട. മൈസൂരുവില്‍ ഇന്നലെ വൈകുന്നേരമാണ് അന്ത്യം. ശ്വാസതടസം മൂലം ഇന്നലെ രാവിലെയാണു ജാനകിയമ്മയെ മൈസൂരു അപ്പോള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകുന്നേരത്തോടെയായിരുന്നു വിയോഗമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.
സംസ്കാരം ഇന്നു വൈകുന്നേരം മൈസൂരുവിലെ എച്ച്ഡി കോട്ട താലൂക്കിൽപ്പെട്ട കാനിയാനഹുണ്ടിയിലെ ഫാംഹൗസിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഭൗതികദേഹം രാവിലെ 7.30 മുതൽ മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ പൊതുദർശനത്തിനു വയ്ക്കും.
►►സംഗീതസപര്യയിൽ ആറു പതിറ്റാണ്ട്
ആറ് പതിറ്റാണ്ട് നീണ്ട സംഗീതസപര്യയിൽ മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഉൾപ്പെടെ ഇരുപത് ഭാഷകളിലായി 48,000 ഗാനങ്ങൾക്കു ശബ്ദം നൽകി. ഹിന്ദി, ഒഡിയ, തുളു, ഉറുദു, പഞ്ചാബി, ബംഗാളി തുടങ്ങിയ ഭാഷകളിലും ഈ പ്രതിഭയുടെ ഗാനവിസ്മയം മുഴങ്ങി.
1938 ഏപ്രില്‍ 23ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ പള്ളപട്ല ഗ്രാമത്തിലാണു ജനനം. ആയുർവേദ ചികിത്സകനായ രാമമൂര്‍ത്തിയായിരുന്നു അച്ഛൻ. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടമായ എസ്. ജാനകി അമ്മാവന്റെ സംരക്ഷണയിലാണു വളർന്നത്.
സ്കൂൾ പഠനകാലത്തേ വേദികളിൽ എസ്. ജാനകിയുടെ ശബ്ദം മുഴങ്ങി. 1956ല്‍ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തില്‍ രണ്ടാംസ്ഥാനം നേടിയതോടെ ഗായിക എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു.
1957ൽ പുറത്തിറങ്ങിയ "വിധിയിന്‍ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യം പാടിയത്. ആ വർഷം മലയാളത്തിൽ പുറത്തിറങ്ങിയ "മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രം ഉൾപ്പെടെ ആറ് ഭാഷകളിലും അരങ്ങേറി. മലയാളത്തിൽ അർഥവും ഈണവും ഒട്ടും ചോർന്നുപോകാതെ ഒട്ടേറെ ഗാനങ്ങൾ പുറത്തുവന്നതോടെ മലയാളത്തിന്റെ ദത്തുപുത്രി എന്നപേരും സ്വന്തമാക്കി. അടുത്തറിയുന്നവർ ജാനകിയമ്മ എന്ന ഓമനപ്പേരും സമ്മാനിച്ചു.
എം.ടി. വാസുദേവൻ നായരുടെ ഓപ്പോള് എന്ന സിനിമയിലെ "ഏറ്റുമാനൂരമ്പലത്തില്‍’ എന്ന ഗാനത്തിലൂടെ ആദ്യ ദേശീയപുരസ്കാരം നേടി.
രണ്ടു തവണ തമിഴ് സിനിമയിലൂടെയും ഒരു തവണ തെലുങ്ക് സിനിമയിലൂടെയും ദേശീയ പുരസ്കാരം സ്വന്തമാക്കി. മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് 11 തവണയും ആന്ധ്ര സര്‍ക്കാരിന്റെ അവാര്‍ഡ് 10 തവണയും തമിഴ്നാട് സംസ്ഥാന അവാര്‍ഡ് ഏഴു തവണയും നേടി. ഒഡിയ ഗാനത്തിനും ഒരുവർഷം സംസ്ഥാന പുരസ്കാരം ലഭിച്ചു.
മൈസൂര്‍ സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റും തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
►►പത്മഭൂഷണ്‍ നിരസിച്ചു
2013ല്‍ പത്മഭൂഷണ്‍ പുരസ്കാരം നിരസിച്ചും ജാനകി വ്യത്യസ്തയായി. ദക്ഷിണേന്ത്യന്‍ കലാകാരന്മാര്ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം.
അന്തരിച്ച ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യം, സംഗീത സംവിധായകന് ഇളയരാജ, യേശുദാസ് എന്നിവരുമായുള്ള എസ്. ജാനകിയൂടെ കൂട്ടുകെട്ട് ഏറെ പ്രശസ്തമാണ്. 1960കളിലും 1970കളിലും 1980കളിലും പി.ബി. ശ്രീനിവാസ്, എസ്.പി. ബാലസുബ്രഹ്മണ്യം, ഡോ. രാജ്കുമാര് എന്നിവര്‍ക്കൊപ്പം എസ്. ജാനകി ആലപിച്ച ഗാനങ്ങൾ തമിഴ്, കന്നഡ ഭാഷകളിലെ സർവകാല ഹിറ്റായി ഇന്നും മുഴങ്ങുന്നു.
2017 ഒക്ടോബറില്‍ മൈസൂരിലെ മാനസ ഗംഗോത്രി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിൽ പാടി സംഗീതരംഗത്തുനിന്നു പിൻവാങ്ങി. പരേതനായ വി. രാമപ്രസാദാണ് ഭര്‍ത്താവ്. കഴിഞ്ഞ ജനുവരിയിലായിരുന്നു ഏക മകന് മുരളീകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗം. മരുമകള്‍: ഉമ. പേരക്കുട്ടികള്‍: അമൃതവര്‍ഷിണി, അപ്സര.