Movies
വ്യത്യസ്ത ചിത്രങ്ങളുമായി ഇന്ത്യൻ ചലച്ചിത്രാസ്വാദകരെ വിസ്മയിപ്പിച്ച ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമയുടെ പുതിയ ചിത്രം ഒരുങ്ങുന്നു. പോലീസ് കമ്പനി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബി ടൗൺ താരം ഹർഷവർധൻ റാണെ നായകനാകും.
It Is More Dangerous Than D Company- എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. ടി-സീരീസ് ആണ് ചിത്രത്തിന്റെ നിർമാണം.
മുംബൈ അധോലോക ചരിത്രത്തിലെ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനും തമ്മിലുണ്ടായ ചേരിതിരിവും തുടർന്നുണ്ടായ ഗ്യാംഗ് പോരുകളും നിയന്ത്രിക്കാനായി രൂപീകരിച്ച പ്രത്യേക പോലീസ് സ്ക്വാഡിന്റെ കഥയാണു ചിത്രം പറയുന്നത്. 1997-2004 കാലഘട്ടത്തിൽ മുന്നൂറിലേറെ ഗൂണ്ടകളെയാണ് ഏറ്റുമുട്ടലുകളിലൂടെ വകവരുത്തിയത്. ഈ പശ്ചാത്തലത്തിലാണ് സിനിമ പുരോഗമിക്കുന്നത്.
മുംബൈയിലെ പ്രശസ്ത എൻകൗണ്ടർ സ്പെഷലിസ്റ്റ് ഓഫീസറായ ദയാ നായിക്കിന്റെ ജീവിതത്തിൽനിന്നുള്ള യഥാർഥ സംഭവങ്ങളാണു ചിത്രത്തിൽ. നായിക്കിന്റെ ജീവിതവുമായി ബന്ധമുള്ള കഥാപാത്രമായാണ് റാണെ വെള്ളിത്തിരയിലെത്തുന്നത്.
2002-ൽ ആർജിവി സംവിധാനം ചെയ്ത കമ്പനി, 2004-ലെ അബ് തക് ഛപ്പൻ എന്നീ ചിത്രങ്ങളും ഇതേ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. മുൻപ് അധോലോകത്തിന്റെ കാഴ്ചപ്പാടിൽ കഥ പറഞ്ഞ ആർജിവി, ഇത്തവണ പോലീസിന്റെ ഭാഗത്തുനിന്നുള്ള കഥയാണ്, പോലീസ് കമ്പനി എന്ന പേരിൽ വെള്ളിത്തിരയിലെത്തിക്കുന്നത്.
Movies
ബി ടൗണിലെ താരജോഡികളാണ് കജോളും അജയ് ദേവ്ഗണും. കോടിക്കണക്കിന് ആരാധകരാണ് താരദന്പതികൾക്കുള്ളത്. ഇപ്പോൾ 52-ാം ജന്മദിനത്തിൽ കജോളിന്റെ ജന്മദിനത്തിൽ അജയ് ദേവ്ഗൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ആരാധകർ ആഘോഷമാക്കുകയാണ്.
ഇരുവരും ഒരുമിച്ചുള്ള മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചു- വർഷങ്ങളായി എന്റെ തമാശകൾ ആസ്വദിച്ചു കേൾക്കാൻ ഒരേയൊരു പ്രേക്ഷക മാത്രമേ ഉണ്ടായിരുന്നുള്ളൂ, കജോളിന് പിറന്നാൾ ആശംസകൾ... എന്നായിരുന്നു അജയ് ദേവഗണിന്റെ പോസ്റ്റ്. തങ്ങൾക്കിടയിലെ സൗഹൃദവും പങ്കാളിത്തവും വ്യക്തമാക്കുന്ന ആശംസാ കുറിപ്പ് നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തു. താര ദമ്പതികൾക്ക് ആശംസകളുമായി നിരവധി പ്രമുഖരും ആരാധകരും കമന്റ് ബോക്സിൽ എത്തുന്നുണ്ട്.
1999-ലായിരുന്നു അജയ് ദേവ്ഗണിന്റെയും കജോളിന്റെയും വിവാഹം. ഹൽചൽ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ആരംഭിച്ച സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു. മൂന്നു പതിറ്റാണ്ടോളമായി ബോളിവുഡിലെ മാതൃകാ ദമ്പതികളായി ഇരുവരും തുടരുന്നു.
1992-ൽ ബേഖുദി എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കു പ്രവേശിച്ച കജോൾ, ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, ബാസിഗർ, കുച്ച് കുച്ച് ഹോതാ ഹേ, ഫനാ തുടങ്ങിയ എവർഗ്രീൻ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു.
Movies
കവിനും നയൻതാരയും പ്രധാന വേഷങ്ങളിലെത്തുന്ന "ഹായ്' ഓഗസ്റ്റ് 14-ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം വലിയരീതിയിൽ ചർച്ചയായിരുന്നു. ഇപ്പോൾ പ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള പ്രചാരണങ്ങളിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിഷ്ണു ഇടവൻ. ഗാനരചയിതാവായ വിഷ്ണു ഇടവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹായ്.
പ്രണയജോഡികളായ കവിനും നയൻതാരയും തമ്മിലുള്ള വലിയ പ്രായവ്യത്യാസം പ്രമേയമാക്കുന്നുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അത്തരം വാർത്തകൾ തെറ്റാണെന്നും, പ്രായ വ്യത്യാസം കേന്ദ്രബിന്ദുവാക്കാൻ പ്രത്യേക ഉദ്ദേശ്യമൊന്നുമില്ലെന്നും സംവിധായകൻ വ്യക്തമാക്കി:
കാസ്റ്റിംഗിലെ പരമ്പരാഗതരീതികൾ പൊളിച്ചെഴുതാനാണ് ആഗ്രഹിച്ചത്. ലളിതവും പ്രേക്ഷകർക്ക് പെട്ടെന്ന് കണക്റ്റ് ആകുന്നതുമായ കുടുംബ ചിത്രമാണിത്. ഈ കഥയിൽ ഒരു ചെറിയ റിസ്ക് ഫാക്ടർ കൊണ്ടുവരാൻ ആഗ്രഹിച്ചപ്പോഴാണ് ഈ രണ്ടു താരങ്ങളെയും ഒന്നിച്ചെത്തിക്കുക എന്ന ആശയമുദിച്ചത്.
രജനികാന്ത്, മോഹൻലാൽ, ചിരഞ്ജീവി, ബാലകൃഷ്ണ തുടങ്ങിയ സൂപ്പർതാരങ്ങളെല്ലാം പ്രായപരിധികളെ മറികടന്ന് മികച്ച കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്. ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന നയൻതാരയ്ക്കും ആ നിലവാരത്തിലുള്ള സ്വീകാര്യതയുണ്ട്. പുരുഷതാരങ്ങൾക്കു നൽകുന്ന അതേ പരിഗണനയും സ്വാതന്ത്ര്യവും എന്തുകൊണ്ട് സ്ത്രീ താരങ്ങൾക്കും നൽകിക്കൂടാ? ആ ചിന്തയാണ് ഈ കാസ്റ്റിംഗിലേക്ക് നയിച്ചത്- സംവിധായകൻ പറഞ്ഞു.
നയൻതാര-വിഗ്നേഷ് ശിവന്റെ റൗഡി പിക്ചേഴ്സ്, എസ്.എസ്. ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോ, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഭാഗ്യരാജ്, രാധിക ശരത്കുമാർ, പ്രഭു, വി.ടി.വി. ഗണേഷ്, സത്യൻ, അമൃത ശ്രീനിവാസൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.
Movies
അഭ്രപാളികളിൽ അവിശ്വസനീയ കഥാപാത്രങ്ങളായി പകർന്നാടുന്ന ഉലകനായകൻ കമൽ ഹാസന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് എസ്.യു. അരുൺ കുമാറെന്നു സൂചന. കോളിവുഡ് മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ മണിരത്നം ചിത്രം തഗ് ലൈഫിനുശേഷം രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന തമിഴകത്തിന്റെ വിസ്മയതാരം വീണ്ടും സിനിമയിൽ പൂർണശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുകയാണ്.
കമൽഹാസന്റെ നിർമാണക്കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ തന്നെയാണ് ഈ പ്രോജക്റ്റും നിർമിക്കുക എന്നാണ് സൂചനകൾ. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. കെഎച്ച് 237 എന്ന ചിത്രമായിരുന്നു കമൽ ഹാസന്റേതായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സിജിഐ കാരണം പ്രോജക്റ്റ് വൈകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണു പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നത്.
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കി 2898 എഡി എന്ന ബ്രഹ്മാണ്ഡ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിലാണ് കമൽഹാസൻ. ഇതിനുശേഷമായിരിക്കും അരുൺ കുമാർ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ഇതിനുപുറമേ, നാലു പതിറ്റാണ്ടുകൾക്കുശേഷം തലൈവർ രജനികാന്തും കമൽഹാസനും ഒന്നിക്കുന്ന നെൽസൺ ചിത്രം, അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ധർമൻ എന്നീ പ്രോജക്റ്റിന്റെ നിർമാണപങ്കാളി കൂടിയാണ് ഉലകനായകൻ.
Movies
വെള്ളിത്തിരയിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഹോളിവുഡിന്റെ ആക്ഷൻ വിസ്മയം, സിനിമാപ്രേമികളുടെ പ്രിയപ്പെട്ട സൂപ്പർഹീറോ സ്പൈഡർമാൻ വീണ്ടുമെത്തുന്നു! സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ റിലീസിനൊരുങ്ങുവെ, ഇന്ത്യയിലെ അഡ്വാൻസ് ബുക്കിംഗ് നിരക്കുകളാണ് ഇപ്പോൾ വാർത്തയായത്. ചൂടപ്പം പോലെ വിറ്റഴിയുന്ന ടിക്കറ്റുകളുടെ ചാർജ് കേട്ടാൽ ആരും തലയിൽ കൈവച്ചുപോകും!
സിനിമയുടെ ആവേശം ഒരുവശത്ത് കൊടുങ്കാറ്റാകുമ്പോൾ, മറുപുറത്ത് സിനിമാപ്രേമികളെ ഞെട്ടിക്കുന്നത് ടിക്കറ്റ് നിരക്കുകളാണ്. ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ അമ്പരപ്പിക്കുന്ന തുകയാണ് പ്രീമിയം ഷോകൾക്കായി ഈടാക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ചില ആഡംബര തിയറ്ററുകളിൽ (ലക്ഷ്വറി ഐമാക്സ്, ഡയറക്ടേഴ്സ് കട്ട്) ഒരു ടിക്കറ്റിന്റെ വില 2,690 രൂപ വരെയാണ്! ടാക്സും മറ്റ് ചാർജുകളും ചേരുമ്പോൾ പിന്നെയും കൂടും. ഡൽഹി, ബംഗളൂരു നഗരങ്ങളിലും സമാനമായ തരംഗമാണ് ദൃശ്യമാകുന്നത്.
ഇന്ത്യയിൽ റിലീസിനൊരുങ്ങുന്ന ഹോളിവുഡ് ചിത്രങ്ങളിൽ ഏറ്റവും വലിയ വരവേൽപ്പാണു സ്പൈഡർമാനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്ര വിജയം നേടാൻ ചിത്രത്തിനു സാധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. സാധാരണ സ്ക്രീനുകളേക്കാൾ IMAX 3D, 4DX ഫോർമാറ്റുകളിലുള്ള ടിക്കറ്റുകൾക്കാണ് ആവശ്യക്കാർ ഏറെയും. ഇംഗ്ലീഷിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലും വൻ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്.