എരുമേലി: മഴക്കാലം തുടങ്ങിയതോടെ മുക്കട - ചാരുവേലി റോഡിൽ പതിവ് വെള്ളക്കെട്ട് രൂക്ഷമായി. റോഡരികിലെ ഓടയിൽ നിറഞ്ഞ ഉറവ ജലം റോഡിലേക്ക് പടർന്ന് ഒഴുകി നിറയുകയാണ്. ഈ ഭാഗത്ത് റോഡ് ഉയർത്തി നിർമിച്ചിരുന്നെങ്കിൽ വെള്ളക്കെട്ട് ഒഴിയുമായിരുന്നു. റോഡിന്റെ നവീകരണം നടന്നപ്പോൾ ഇക്കാര്യം നാട്ടുകാർ ഉന്നയിച്ചിരുന്നു. എന്നാൽ, പഴയ റോഡ് അതേപടി ടാർ ചെയ്തത് അല്ലാതെ ഉയർത്തി നിർമിച്ചില്ല.
നിലവിൽ റോഡിന്റെ അറ്റകുറ്റപ്പണികൾക്കുള്ള കരാർ കാലാവധി കഴിഞ്ഞിരിക്കുകയാണ്. റോഡ് നിർമാണം നടത്തിയ കരാറുകാരൻ തന്നെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥയുടെ കാലപരിധി കഴിഞ്ഞതിനാൽ പൊതുമരാമത്ത് വകുപ്പ് തന്നെ നേരിട്ട് അറ്റകുറ്റപ്പണികൾ നടത്തണം. ഇത് മുൻനിർത്തി വെള്ളക്കെട്ട് പരിഹരിക്കാൻ മരാമത്ത് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് മൂലം കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ പ്രയാസമാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ വെള്ളം തെറിക്കുന്നത് ബൈക്ക് യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.