വെള്ളക്കെട്ടില്‍ വീണ മൊബൈല്‍ ഫോണ്‍ കണ്ടെത്താൻ അഗ്നിരക്ഷാസേന വെള്ളം വറ്റിക്കുന്നു.
തൊടുപുഴ: ടൗണിനു സമീപം ആരവല്ലിക്കാവ് ജംഗ്ഷനില്‍ റോഡിലെ കുഴിയില്‍ വീണ മൊബൈല്‍ ഫോണ്‍ ഫയര്‍ഫോഴ്സ് വെള്ളം വറ്റിച്ച് കണ്ടെത്തി. ഇവിടെ അപകടത്തില്‍പ്പെട്ട സ്കൂട്ടര്‍ യാത്രക്കാരിയുടെ മൊബൈല്‍ ഫോണാണ് ഫയര്‍ഫോഴ്സ് കണ്ടെത്തിയത്.
വെങ്ങല്ലൂര്‍- ഊന്നുകല്‍ റൂട്ടില്‍ ആരവല്ലിക്കാവ് ജംഗ്ഷനില്‍ തകര്‍ന്ന റോഡും വെള്ളക്കെട്ടും മൂലമുള്ള അപകടങ്ങള്‍ തുടര്‍ക്കഥയായി മാറിയിരുന്നു. ഇന്നലെയാണ് റോഡിലെ കുഴിയില്‍ മഴവെള്ളം കെട്ടിക്കിടന്ന ഭാഗത്തേക്ക് സ്കൂട്ടര്‍ മറിഞ്ഞതിനെത്തുടര്‍ന്ന് യാത്രക്കാരിയുടെ മൊബൈല്‍ ഫോണ്‍ വെള്ളത്തിലേക്ക് തെറിച്ചു വീണത്. അപകടത്തില്‍പ്പെട്ടവരും പ്രദേശവാസികളും ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും കനത്ത വെള്ളക്കെട്ടും ചെളിയും കാരണം ഫോണ്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ മോട്ടോര്‍ ഉപയോഗിച്ച് റോഡിലെ വെള്ളം വറ്റിച്ച ശേഷമാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.
ഒരു മൊബൈല്‍ ഫോണ്‍ പോലും കണ്ടെത്താനാകാത്തത്ര ആഴത്തിലും വ്യാപ്തിയിലും റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡിലെ കുഴികള്‍ മൂലം ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. മഴ ശക്തമായതോടെ കുഴികള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാകുന്നതിനാല്‍ അപകടസാധ്യത ദിനംപ്രതി വര്‍ധിച്ചുവരികയാണ്.
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്കുള്ള തിരക്കേറിയ പാതയായതിനാല്‍ ഇവിടെ ഗതാഗതക്കുരുക്കും പതിവാണ്. സര്‍വീസ് ബസുകളും ചരക്കുവാഹനങ്ങളും ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി ദിവസേന സഞ്ചരിക്കുന്നത്.
നിരവധി പരാതികള്‍ നല്‍കിയിട്ടും പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നതിനുമുമ്പ് റോഡ് ശാസ്ത്രീയമായി അറ്റകുറ്റപ്പണികള്‍ നടത്തി യാത്ര സുരക്ഷിതമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Firefighters phone lost flood