വാഷിംഗ്ടൺ ഡിസി: അമേരിക്കയെ ഭീതിയിലാഴ്ത്തി ഇരുപത്തിമൂന്ന് സ്റ്റേറ്റുകളിൽ മാരക ഫംഗസ് ബാധ. സാധാരണ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ളതും ആഴ്ചകളോളം നിലനിൽക്കാൻ കഴിയുന്നതുമായ കാന്റിഡ ഓറിസ് എന്ന ഫംഗസ് ആണു വ്യാപകമായി പടരുന്നത്. ഫംഗസ് ബാധ ആരോഗ്യ മേഖലയ്ക്ക് വലിയ വെല്ലുവിളിയാണു സൃഷ്ടിക്കുന്നത്. ജൂലൈ 18 വരെയുള്ള കണക്കുകൾ പ്രകാരം മൂവായിരത്തിലേറെ കേസുകളാണ് രാജ്യത്തു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 706 കേസുകൾ റിപ്പോർട്ട് ചെയ്ത ടെക്സസ് ആണ് പട്ടികയിൽ മുന്നിൽ. മിഷിഗൺ (503), ഇല്ലിനോയി (366) എന്നീ സ്റ്റേറ്റുകളാണു തൊട്ടുപിന്നിൽ.
പ്രധാനമായും ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, ദീർഘകാല പരിചരണകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് കാന്റിഡ ഓറിസ് പടരുന്നത്. വെന്റിലേറ്ററുകൾ, ഫീഡിംഗ് ട്യൂബുകൾ, സെൻട്രൽ ഐവി ലൈനുകൾ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുന്ന രോഗികളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.
ആരോഗ്യമുള്ള വ്യക്തികൾക്ക് ഫംഗസ് മൂലമുള്ള ഭീഷണി കുറവാണ്. എന്നാൽ പ്രതിരോധശേഷി കുറഞ്ഞവരിലും ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളിലും രക്തധമനികളിലേക്ക് പടർന്ന് ജീവനുതന്നെ ഭീഷണിയാകുന്ന തരത്തിലുള്ള അണുബാധയുണ്ടാക്കാം.
നേരത്തെ, അമിതമായി ആന്റിബയോട്ടിക്കുകളോ ആന്റിഫംഗൽ മരുന്നുകളോ ഉപയോഗിച്ചിട്ടുള്ളവരിലും പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് അണുബാധയ്ക്ക് സാധ്യത കൂടുതൽ. കാന്റിഡ ഓറിസിനെ കൂടുതൽ അപകടകാരിയാക്കുന്നത് മരുന്നിനെ പ്രതിരോധിക്കാനുള്ള ശേഷിയാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.