അന്തസോടെ ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിന്റെ പരിധിയിൽ അന്തസോടെ മരിക്കാനുള്ള അവകാശവും ഉൾപ്പെടുന്നു എന്ന സുപ്രീംകോടതിയുടെ നിലപാട് വീണ്ടും ശക്തമായി ഉച്ചരിക്കുന്ന വിധിയാണ് ഹരീഷ് റാണ കേസിൽ വന്നത്. നിഷ്ക്രിയ ദയാവധവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ കോടതിതന്നെ മുമ്പ് നൽകിയിരുന്നെങ്കിലും അവ പ്രായോഗികമായി നടപ്പിലാക്കിയ ആദ്യ പ്രധാന വിധികളിലൊന്നായി ഇതിനെ കാണാം.
‘യൂത്തനേസ്യ’ (euthanasia) എന്ന ഇംഗ്ലീഷ് പദം സാധാരണയായി ‘ദയാവധം’ എന്നാണു മലയാളത്തിൽ ഭാഷാന്തരം ചെയ്ത് ഉപയോഗിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ eu (നല്ലത്), thanatos (മരണം) എന്നീ വാക്കുകളിൽനിന്നാണ് ഇതിന്റെ ഉദ്ഭവം. എന്നാൽ, മനുഷ്യജീവിതത്തിന്റെ അവസാനഘട്ടവുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ നിയമപരവും നൈതികവുമായ വ്യത്യാസങ്ങൾ ഉള്ളതിനാൽ, ജീവൻ നേരിട്ട് അവസാനിപ്പിക്കുന്ന സജീവ ദയാവധവും (active euthanasia) ചികിത്സ പിൻവലിക്കുന്ന നിഷ്ക്രിയ ദയാവധവും (passive euthanasia) തമ്മിലുള്ള വ്യത്യാസം നിർണായകമാണ്. ഇന്ത്യൻ നിയമത്തിൽ അനുവദിച്ചിരിക്കുന്നത് രണ്ടാമത്തേതാണ്.
കോടതിയുടെ മുമ്പിലുണ്ടായിരുന്ന പ്രധാന ചോദ്യങ്ങൾ
ഹരീഷ് റാണയുടെ കേസിൽ സുപ്രീംകോടതിക്ക് പരിഗണിക്കേണ്ടിവന്നത് ചില നിർണായക നിയമചോദ്യങ്ങളായിരുന്നു. ക്ലിനിക്കൽ സഹായത്തോടെ നൽകുന്ന പോഷണവും ജലവും പിൻവലിക്കാവുന്ന വൈദ്യചികിത്സയായി പരിഗണിക്കാമോ എന്നതാണ് പ്രധാന ചോദ്യമായി ഉയർന്നത്. രോഗിയുടെ വയറ്റിലേക്ക് ശസ്ത്രക്രിയ വഴി സ്ഥാപിച്ചിരിക്കുന്ന പെർക്യൂട്ടേനിയസ് എൻഡോസ്കോപിക് ഗാസ്ട്രോസ്റ്റമി ട്യൂബ് വഴിയാണ് പോഷണം നൽകിയിരുന്നത്. അതുകൊണ്ട്, ഈ നടപടിയെ സാധാരണ പരിചരണമായി കണക്കാക്കണമോ, അതോ ഒരു വൈദ്യചികിത്സയായി കാണണമോ എന്ന് കോടതി പരിശോധിച്ചു.
രണ്ടാമതായി പരിഗണിച്ചത്, രോഗിക്ക് സ്വന്തം തീരുമാനം അറിയിക്കാനാവാത്ത സാഹചര്യത്തിൽ എന്താണ് ‘രോഗിയുടെ ഏറ്റവും നല്ല താത്പര്യം’ എന്നതായിരുന്നു. അതായത്, വെജിറ്റേറ്റീവ് അവസ്ഥയിൽ കഴിയുന്ന രോഗിക്ക് ചികിത്സ തുടരുന്നത് യഥാർഥത്തിൽ ഗുണകരമാണോ, അതോ രോഗിക്ക് ക്ലേശകരമാകുന്ന വിധത്തിൽ ജൈവജീവിതം നീട്ടിക്കൊണ്ടുപോകൽ മാത്രമാണോ അത് എന്നതായിരുന്നു തീരുമാനിക്കേണ്ടിയിരുന്നത്.
മൂന്നാമതായി, 2018ലെ ‘കോമൺ കോസ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ’ വിധിയിൽ സുപ്രീംകോടതി രൂപപ്പെടുത്തിയ മാർഗനിർദേശങ്ങൾ പ്രായോഗികമായി എങ്ങനെ നടപ്പാക്കണം എന്നതും കോടതി പരിശോധിച്ചു. പ്രത്യേകിച്ച്, ഈ തത്വങ്ങളെ അടിസ്ഥാനമാക്കി വൈദ്യചികിത്സ പിൻവലിക്കണോ എന്നതും.
കോടതിയുടെ നിർണയം
സുപ്രീംകോടതിയുടെ 2018ലെ വിധിയുടെ അടിസ്ഥാനത്തിൽ നിഷ്ക്രിയ ദയാവധത്തിനായി 2024ൽ റാണയുടെ പിതാവ് ഡൽഹി ഹൈക്കോടതിയിൽ നൽകിയ അപേക്ഷ തള്ളുകയാണുണ്ടായത്. 2024 ഓഗസ്റ്റിൽ സുപ്രീംകോടതിയും സമാന നിലപാടാണ് സ്വീകരിച്ചത്. അതേസമയം, കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളോട് ചികിത്സയ്ക്കുള്ള സഹായം നൽകാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ, 2025ൽ ഹരീഷ് റാണയുടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായ സാഹചര്യത്തിൽ വീണ്ടും അദ്ദേഹത്തിന്റെ പിതാവ് കോടതിയെ സമീപിക്കുകയും തത്ഫലമായി ചികിത്സയുടെ ഫലപ്രാപ്തി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ വിദഗ്ധ വൈദ്യസമിതികളോട് കോടതി നിർദേശിക്കുകയും ചെയ്തു. രോഗിയുടെ ആരോഗ്യം പൂർണമായും തിരിച്ചുകിട്ടാൻ സാധ്യതയില്ലെന്നും ചികിത്സ തുടരുന്നതു ജീവിതത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നില്ലെന്നും, ജൈവ നിലനിൽപ്പ് മാത്രമാണു നീട്ടുന്നതെന്നും വൈദ്യസംഘങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ, ചികിത്സ തുടരുന്നത് രോഗിയുടെ മികച്ച താത്പര്യത്തിനൊത്തതല്ല എന്ന നിഗമനത്തിലെത്തിയാണ് കോടതി ചികിത്സ പിൻവലിക്കാൻ അനുമതി നൽകിയത്.
ട്യൂബിലൂടെ നൽകുന്ന ക്ലിനിക്കൽ പോഷണം സാധാരണമായി ഭക്ഷണം നൽകുന്ന പ്രക്രിയ എന്നതിനേക്കാൾ സാങ്കേതികവും വൈദ്യശാസ്ത്രപരവുമായ ഇടപെടലുകൾ ഉൾക്കൊള്ളുന്ന അസാധാരണ ചികിത്സാപദ്ധതിയുടെ ഭാഗമാണ് എന്നാണ് കോടതി നിരീക്ഷിച്ചത്. ശസ്ത്രക്രിയ, മെഡിക്കൽ മേൽനോട്ടം, പ്രത്യേക ഉപകരണങ്ങൾ എന്നിവയുടെ സഹായത്തോടെ മാത്രമേ ഇത് സാധ്യമാകൂ. അത്തരത്തിലുള്ള ചികിത്സകൾ രോഗിക്ക് ഗുണകരമല്ലാത്ത സാഹചര്യത്തിൽ അവ പിൻവലിക്കുന്നതു നിയമപരമായി അനുവദനീയമാണ്.
2018ലെ വിധിയുടെ പ്രായോഗിക ആവിഷ്കാരം
2011ലെ അരുണ ഷാൻബാഗ് കേസിലെ വിധിയിൽ കർശനമായ നിബന്ധനകളോടെ നിഷ്ക്രിയ ദയാവധം അനുവദിക്കാമെന്ന് കോടതി വിധിച്ചിരുന്നു. ഇതേത്തുടർന്ന് കോമൺ കോസ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ 2018 കേസിൽ ഭരണഘടനാ ബെഞ്ച് ഈ വിഷയത്തെ കൂടുതൽ വ്യക്തതയോടെ വ്യാഖ്യാനിക്കുകയുണ്ടായി. 2018ലെ വിധിയിൽ, ചികിത്സ പിൻവലിച്ചുകൊണ്ടുള്ള നിഷ്ക്രിയ ദയാവധത്തെ ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിൽ ഉൾപ്പെടുന്ന മനുഷ്യാന്തസിന്റെ അവകാശവുമായി ബന്ധപ്പെടുത്തിയിരുന്നു. അതേസമയം, ജീവൻ നേരിട്ട് അവസാനിപ്പിക്കുന്ന സജീവ ദയാവധം ഇന്ത്യൻ നിയമത്തിൽ ഇപ്പോഴും അനുവദനീയമല്ലെന്ന് കോടതി വീണ്ടും ഓർമിപ്പിച്ചു. ഈ വിധിയുടെ പ്രായോഗിക ആവിഷ്കാരം എന്ന നിലയിലാണ് സുപ്രീംകോടതിയുടെ പുതിയ വിധി പ്രസക്തമായിരിക്കുന്നത്.
മനുഷ്യാന്തസും കോടതിവിധിയും
കോടതി ഈ വിഷയത്തെ വൈദ്യശാസ്ത്രപരമായ കാര്യമായി മാത്രമല്ല, മനുഷ്യാന്തസിന്റെ പ്രശ്നമായും പരിഗണിച്ചു. രോഗിക്ക് തിരിച്ചുവരവ് സാധ്യമല്ലാത്ത സാഹചര്യത്തിൽ, നിർബന്ധിതമായ ചികിത്സ തുടർന്നുകൊണ്ട് വെറും ജൈവ നിലനിൽപ്പ് നീട്ടുന്നത് മനുഷ്യാന്തസിനോട് പൊരുത്തപ്പെടുന്നതല്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
ഈ സാഹചര്യത്തിൽ ചികിത്സ പിൻവലിക്കുന്നത് ജീവിതത്തെ ഉപേക്ഷിക്കലായല്ല, അനിവാര്യമായ മരണത്തെ മനുഷ്യാന്തസോടെ സ്വീകരിക്കാൻ അനുവദിക്കുന്ന നടപടി എന്ന നിലയിലാണ് കോടതി കാണുന്നത്.
കോർപറേറ്റ് ആശുപത്രികളുടെ ധാർമികത
വൈദ്യശാസ്ത്രവും ആരോഗ്യസംരക്ഷണ മേഖലയും വളരെയധികം പുരോഗമിച്ച കാലമാണിത്. കോർപറേറ്റ് ആശുപത്രികളും അത്യന്തം ചെലവേറിയ ചികിത്സാ സംവിധാനങ്ങളും ചില ധാർമിക പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. ധാർമികശാസ്ത്രം ചികിത്സയെ സാധാരണമെന്നും അസാധാരണമെന്നും തരംതിരിക്കുന്നു. അസാധാരണ ചികിത്സാവിധികൾ ചിലപ്പോഴെങ്കിലും ലാഭേച്ഛയോടെയാണ് എന്ന വിമർശനങ്ങൾ ധാരാളമുണ്ട്. അനുപാതരഹിതവും രോഗിക്ക് ഫലം ചെയ്യാത്തതും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതുമായ അസാധാരണ ചികിത്സകൾ സ്വീകരിക്കുന്നത് നിർബന്ധമല്ല എന്നതാണ് വൈദ്യ നൈതികശാസ്ത്രത്തിന്റെ പൊതു സിദ്ധാന്തം.
നിയമനിർമാണത്തിനുള്ള ആവശ്യകത
ഇന്ത്യയിൽ ഇതുമായി ബന്ധപ്പെട്ട വ്യക്തമായ നിയമം ഇതുവരെ രൂപീകരിക്കപ്പെട്ടിട്ടില്ലെന്ന കാര്യം കോടതി വീണ്ടും ചൂണ്ടിക്കാട്ടി. മുമ്പ് നിയമ കമ്മീഷൻ നൽകിയ റിപ്പോർട്ടുകളും ഈ വിഷയത്തിൽ നിയമം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അതിനാൽ, ഇത്തരത്തിലുള്ള കേസുകൾക്കായി വ്യക്തവും ഏകീകൃതവുമായ നിയമരൂപരേഖ പാർലമെന്റ് നിർദേശിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
കത്തോലിക്ക സഭയുടെ നിലപാട്
മനുഷ്യജീവിതത്തിന്റെ മൂല്യവും മനുഷ്യാന്തസും സംബന്ധിച്ച കത്തോലിക്ക സഭയുടെ പഠനം സ്ഥിരവും സുവ്യക്തവുമാണ്. ‘സഭ ആധുനിക ലോകത്തിൽ’ എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖയിൽ കൊലപാതകം, വംശഹത്യ, ഗർഭഛിദ്രം, ആത്മഹത്യ എന്നിവ പോലെതന്നെ ദയാവധവും മനുഷ്യജീവനെതിരേയുള്ളതും മനുഷ്യാന്തസിനെ നശിപ്പിക്കുന്നതുമായ അതിക്രമമാണെന്നും അതുകൊണ്ട് സ്രഷ്ടാവിനും മനുഷ്യവംശത്തിനും എതിരേയുള്ള ഗൗരവമുള്ള തെറ്റാണെന്നും പഠിപ്പിക്കുന്നു (പ്രമാണരേഖ, ഖണ്ഡിക 28).
അനുപാതരഹിതമായ ചികിത്സാമാർഗങ്ങൾ
എങ്കിലും, വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയോടെ മനുഷ്യജീവിതത്തിന്റെ അവസാനഘട്ടത്തിൽ പുതിയ നൈതികചോദ്യങ്ങൾ ഉയരുന്നുണ്ടെന്ന് സഭ അംഗീകരിക്കുന്നു. ഇതിനെക്കുറിച്ച് വിശ്വാസ തിരുസംഘം 1980ൽ പ്രസിദ്ധീകരിച്ച ‘ദയാവധം സംബന്ധിച്ച പ്രഖ്യാപനം’ എന്ന രേഖയിൽ അവസാന ഭാഗത്ത് ചികിത്സയുടെ ഉപയോഗ