Kerala
സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാട് (CUTN) 2026 വര്‍ഷത്തെ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഗവേഷണ വിഷയങ്ങള്‍
അപ്ലൈഡ് സൈക്കോളജി, ബയോടെക്നോളജി, കെമിസ്ട്രി, കൊമേഴ്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, എഡ്യൂക്കേഷന്‍, ഇംഗ്ലീഷ്, ജോഗ്രഫി, ജിയോളജി, ഹിന്ദി, ഹിസ്റ്ററി, ഹോര്‍ട്ടികള്‍ച്ചര്‍, ലോ, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, മെറ്റീരിയല്‍സ് സയന്‍സ്, മാത്തമാറ്റിക്സ്, മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍, മൈക്രോബയോളജി, മ്യൂസിക്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ്, ഫിസിക്സ്, സോഷ്യല്‍ വര്‍ക്ക്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, തമിഴ്, ഹിസ്റ്ററി, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, എപിഡെമിയോളൊജി ആന്‍ഡ് പബ്ലിക് ഹെല്‍ത്ത്, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മന്റ് .
യോഗ്യത
കുറഞ്ഞത് 55 % മാര്‍ക്കോടെ ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ വിഷയത്തില്‍ നേടിയ എംഫില്‍. ബിരുദം / കുറഞ്ഞത് 55 % മാര്‍ക്കോടെ ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ വിഷയത്തില്‍ നേടിയ ബിരുദാനന്തര ബിരുദം / കുറഞ്ഞത് 75 % മാര്‍ക്കോടെ ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ വിഷയത്തില്‍ നേടിയ 4 വര്‍ഷത്തെ ബാച്ചിലേഴ്സ് ബിരുദം.
b. യുജിസി നെറ്റ്/ യുജിസി-സിഎസ്ഐആര്‍ നെറ്റ്/ഗേറ്റ് തുടങ്ങിയ പരീക്ഷകളിലെ സാധുവായ സ്കോര്‍ / സിയുടിഎന്‍ നടത്തുന്ന പിഎച്ച്ഡി പ്രവേശന പരീക്ഷയിലെ (2026) സാധുവായ സ്കോര്‍.
അപേക്ഷ
അപേക്ഷകര്‍ ഓണ്‍ലൈനായി സെപ്റ്റംബര്‍ ആറിനകം അപേക്ഷിക്കണം.
അപേക്ഷാ ഫീസ്
ജനറല്‍/ഒബിസി /ഇഡബ്ല്യുഎസ് അപേക്ഷകര്‍ക്ക് 2360 രൂപയും എസ്സി / എസ്ടി/ പിഡബ്ല്യുഡി/ തേര്‍ഡ് ജെന്‍ഡര്‍ അപേക്ഷകര്‍ക്ക് 1770രൂപയും.
പ്രവേശന നടപടിക്രമം
പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്ന നെറ്റ് യോഗ്യതയില്ലാത്ത എല്ലാ അപേക്ഷകരും സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാട് നടത്തുന്ന പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള പൊതു പ്രവേശന പരീക്ഷയില്‍ പങ്കെടുക്കണം. സാധുവായ ഗേറ്റ് അല്ലെങ്കില്‍ സിഎസ്ഐആര്‍/യുജിസി-നെറ്റ് യോഗ്യതയുള്ള അപേക്ഷകരെ പ്രവേശന പരീക്ഷയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അക്കാദമിക് റിക്കാര്‍ഡും അഭിമുഖ പരീക്ഷയിലെ പ്രകടനവും അടിസ്ഥാനമാക്കി, പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി സെലക്ഷന് കമ്മിറ്റി അപേക്ഷകരെ തെരഞ്ഞെടുക്കും.
വിശദാംശങ്ങള്‍ക്ക്: ടെലിഫോണ്‍: +919442488406
ഇ-മെയില്‍: [email protected]
വെബ്സൈറ്റ്: https://cutn.ac.in/
ലിങ്ക്: https://cutn.ac.in/admissions-phd-programmes/
Education
തിരുവനന്തപുരം: 2026-27 അധ്യയനവർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോഴ്സിനുള്ള പ്രൊവിഷണൽ പ്രവേശന പരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓഗസ്റ്റ് രണ്ടുവരെ ഓപ്ഷനുകൾ ഓൺലൈനായി നൽകണം.
കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in 04712324396, 2560327.
Education
തിരുവനന്തപുരം: 2026 ജൂൺ- ജൂലൈ മാസം നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി സേ പരീക്ഷകളുടെ ഫലം https://results.hse. kerala.gov.in/ ൽ പ്രസിദ്ധീകരിച്ചു.
Business
കാഞ്ഞിരപ്പള്ളി: വ്യവസായവും വിദ്യാഭ്യാസവും ഏകോപിപ്പിച്ച് പോയെങ്കില്‍ മാത്രമേ തൊഴിലില്ലായ്മക്കു പരിഹാരം കാണാന്‍ സാധിക്കുകയുള്ളുവെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍.
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് ഓഫ് എന്‍ജിനിയറിംഗ് സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ ആരംഭിച്ച അമല്‍ ജ്യോതി ബിസിനസ് സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ഏറ്റവും പൊട്ടന്‍ഷ്യല്‍ ഉള്ള മേഖല വിദ്യാഭ്യാസ മേഖലയാണ്.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പരമാവധി അക്കാഡമിക് ഓട്ടോണമി ലഭ്യമാക്കി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേരളത്തെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി എയ്ഡഡ്, സ്വാശ്രയ മാനേജ്മെന്റുകള്‍ സര്‍ക്കാരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കണം.
വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്ന തൊഴിലവസരങ്ങള്‍ ഇവിടെ ലഭിക്കുന്നില്ല. മാറുന്ന തൊഴില്‍ സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് പുതിയ കോഴ്സുകള്‍ ഒരുക്കി വിദ്യാര്‍ഥികളെ സജ്ജരാക്കണമെന്നും മന്ത്രി പറഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു.
റോണി കെ. ബേബി എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, കോളജ് ഗവേണിംഗ് ബോഡി ചെയര്മാന് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, ഡയറക് ടര്‍ ഫാ.ഡോ. റോയി പഴയപറമ്പില്‍, അമല്‍ ജ്യോതി ബിസിനസ് സ്കൂള്‍ ഡയറക്ടര്‍ ഡോ. തോമസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനേജ്മെന്റ് വിദ്യാഭ്യാസം ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന അമൽ ജ്യോതി ബിസിനസ് സ്കൂളിൽ ഐഐഎം, ഐഐടി ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപന-ഗവേഷണ രംഗത്ത് ദീർഘകാല പ്രവർത്തനപരിചയമുള്ള അധ്യാപകരുടെ നേതൃത്വത്തിലാണ് പഠന പരിശീലന പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
Business
കൊച്ചി: പ്ലസ് ടു/ഡിഗ്രി/ മാസ്റ്റേഴ്സ് കഴിഞ്ഞവർക്ക് ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ മുൻനിര സർവകലാശാലകൾ, ഇൻസ്റ്റിറ്റ്യൂഷനുകൾ എന്നിവയിലെ പ്രതിനിധികളെ നേരിൽക്കണ്ട് ഡിപ്ലോമ, ഡിഗ്രി, ഡിഗ്രി ഡിപ്ലോമ, പിജി ഡിപ്ലോമ മാസ്റ്റേഴ്സ്, മാസ്റ്റേഴ്സ് ബൈ റിസർച്ച് തലത്തിലുള്ളതും ഈ രാജ്യങ്ങളിൽ ഉയർന്ന കരിയർ സാധ്യതയും/ ലോംഗ് ടേം സ്കിൽ ഷോട്ടേജ് ലിസ്റ്റിൽ പെടുന്നതുമായ കോഴ്സുകൾ പരിചയപ്പെടാം.
കൊച്ചി രവിപുരത്തുള്ള സാന്റമോണിക്ക ഓഫീസിൽ 29ന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് കോഴ്സുകൾ പരിചയപ്പെടാനുള്ള അവസരം. പ്രവേശനം സൗജന്യമാണ്. സ്റ്റുഡന്റ് വീസ നിയമത്തിൽ വന്നിട്ടുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകളും അറിയാം. സൗജന്യ കൗൺസലിംഗ്, പ്രൊഫൈൽ അസെസ്മെന്റ്/ സ്പോട്ട് അഡ്മിഷൻ അവസരവും യോഗ്യത അടിസ്ഥാനത്തിലുള്ള 20 ശതമാനം മുതൽ 100 ശതമാനം വരെ സ്കോളർഷിപ്പുകളും നേടാനാകും.
ഇവന്റ് ദിനത്തിൽ ചേർന്നു പഠിക്കുന്ന വിദ്യാർഥികൾക്ക് ഐഇഎൽടിഎസ്/പിടിഇ കോഴ്സ് ഫീസിൽ 40 ശതമാനം കിഴിവ് ലഭിക്കും. സ്പോട്ട് അസെസ്മെന്റ്/ പ്രോസസിംഗ് ആഗ്രഹിക്കുന്നവർ പത്ത് മുതലുള്ള യോഗ്യത സർട്ടിഫിക്കറ്റുകളുടെ കോപ്പി/പാസ്പോർട്ട് കോപ്പി, രണ്ട് പാസ് പോർട്ട് സൈസ് ഫോട്ടോഗ്രാഫ് ഐഇഎൽടിഎസ്/പിടിഇ സ്കോർ ഉണ്ടെങ്കിൽ അതും കരുതണം.
ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ മെയിലിൽ ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ചു എക്സ്പോയിൽ പ്രവേശിക്കാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. വിവരങ്ങൾക്കും രജിസ്ട്രേഷനും www. santamonicaedu.in 0484 4150999, 9645222999.
Education
തിരുവനന്തപുരം: ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള മെറിറ്റ് വേക്കൻസിയൊടൊപ്പം പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ അധികമായി അനുവദിച്ച 120 താത്കാലിക ബാച്ചുകളിലെ സീറ്റുകളും ചേർത്തുള്ള വേക്കൻസി സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിലും സ്പോർട്സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാം.
പ്രവേശനം നേടിയ ജില്ലയ്ക്കകത്ത് സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ കാൻഡിഡേറ്റ് ലോഗിനിലെ Apply for School/ Combination Transfer ലിങ്കിലൂടെ 27നു ഉച്ചയ്ക്ക് ഒന്നുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസിയും മറ്റ് വിശദാംശങ്ങളും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ഓഗസ്റ്റ് ഒന്നിനു പ്രസിദ്ധീകരിക്കും. വിശദാംശങ്ങൾക്ക്: hscap.kerala.gov.in
Education
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്ക് (എംബിബിഎസ്, ബിഡിഎസ് ഉൾപ്പെടെ) പ്രവേശനത്തിനായി പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.
കീം 2026 മുഖേന എൻജിനിയറിംഗ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകൾ എന്നിവയിലേതെങ്കിലും കോഴ്സുകൾക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് ആവശ്യമുള്ള പക്ഷം മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകൾ പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനും അവസരം ലഭ്യമാണ്.
പുതുതായി അപേക്ഷകൾ സമർപ്പിക്കുന്നതിനും, കീം 2026 ൽ ഇതിനോടകം അപേക്ഷിച്ചവർക്ക് കോഴ്സുകൾ / കാറ്റഗറി ക്ലെയിമുകൾ കൂട്ടിച്ചേർക്കുന്നതിനും 27നു രാവിലെ 11 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ സൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് www. cee.kerala.gov.in
Education
തിരുവനന്തപുരം: സ്കോൾകേരള മുഖേനയുള്ള ഹയർസെക്കൻഡറി കോഴ്സുകളിൽ 2026-28 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷൽ കാറ്റഗറി എന്നീ വിഭാഗങ്ങളിലേക്കുള്ള ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്എസ്എൽസിയിൽ ഉപരിപഠനയോഗ്യതയോ അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്സിൽ ഉപരിപഠന യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.
ഇന്നുമുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ഓഗസ്റ്റ് 14 വരെയും, 60 രൂപ പിഴയോടെ ഓഗസ്റ്റ് 31 വരെയും ഫീസടച്ച്, www.scolekerala.org ലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ടോ, സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗമോ അയച്ചുകൊടുക്കണം. ജില്ലാ കേന്ദ്രങ്ങളുടെ മേൽവിലാസം സ്കോൾകേരള വെബ്സൈറ്റിൽ ലഭ്യമാണ്. സംസ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
വിവരങ്ങൾക്ക്: 04712342950, 2342271, 2342369.
Education
തിരുവനന്തപുരം: 2026-27 അധ്യയനവർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയ്ഡഡ്/ Govt Cost sharing (IHRD/CAPE)/ സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ 28 മുതൽ ഓഗസ്റ്റ് ഒന്നുവരെ അതതു സ്ഥാപനങ്ങളിൽ നടത്തും.
അപേക്ഷകർ www.polyadmission.orgയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. സ്പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലെയും ഏത് ബ്രാഞ്ചുകളിലേക്കും പുതിയ ഓപ്ഷനുകൾ നൽകാം.
നിലവിൽ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ഇന്നു മുതൽ 28 വരെ ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കാം. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്നിക് കോളജ് അടിസ്ഥാനത്തിൽ www.polyadmission.org യിലെ Vacancy Position എന്ന ലിങ്ക് വഴി മനസിലാക്കാം.
നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും പുതുതായി അപേക്ഷ സമർപ്പിച്ചവരും ഒഴിവുകൾ ലഭ്യമായ പോളിടെക്നിക് കോളജിൽ ഹാജരാകാൻ ശ്രദ്ധിക്കണം.
Education
തിരുവനന്തപുരം: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളജ്/ സർവകലാശാലാ വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2026-27 അധ്യയനവർഷത്തിലെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് റിന്യുവൽ അപേക്ഷകൾ www.scholarships.gov.in വഴി ഓൺലൈനായി സമർപ്പിക്കാം.
റിന്യൂവൽ ചെയ്യുന്നതിനായി വാർഷിക പരീക്ഷയിൽ 50 ശതമാനം മാർക്കും 75 ശതമാനം ഹാജരും ഉണ്ടായിരിക്കണം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ :9447096580.
Kerala
തിരുവനന്തപുരം: മികവുറ്റ ഉന്നതവിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കുന്ന സ്ഥാപനമാണ് ഇന്ദിരാ ഗാന്ധി നാഷണൽ ഓപൺ യൂണിവേഴ്സിറ്റി (ഇഗ്നൊ). നാക് എ++ അംഗീകാരമുള്ള രാജ്യത്തെ ഓപൺ സർവകലാശാലകളിലൊന്നാണിത്.
കല, ശാസ്ത്രം, മാനേജ്മെന്റ്, കംപ്യൂട്ടർ സയൻസ് തുടങ്ങി വിവിധ മേഖലകളിലായി മുന്നൂറിലധികം പ്രോഗ്രാമുകൾ ഇഗ്നൊ നൽകുന്നു. സർട്ടിഫിക്കറ്റ് കോഴ്സ് മുതൽ ഗവേഷണതല പഠനങ്ങൾവരെ വിദ്യാർഥികളുടെ ആവശ്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കാം. വർഷത്തിൽ രണ്ടുതവണ അഡ്മിഷൻ ലഭ്യമാകുന്നതിനാൽ ജോലി ചെയ്യുന്നവർക്കും പ്രവാസികൾക്കും സ്വന്തം സമയക്രമത്തിൽ പഠിക്കാൻ കഴിയും.
യുജിസി മാർഗനിർദേശങ്ങൾ പ്രകാരം ഒരേസമയം ഒന്നിലധികം കോഴ്സുകൾ പഠിക്കാനും അവസരമുണ്ട്. തിരുവനന്തപുരം ഇഗ്നൊ റീജണൽ സെന്ററിന് കീഴിലുള്ള മാർ ഈവാനിയോസ് കോളജിലെ ഇഗ്നൊ സ്റ്റഡി സെന്ററാണ് അക്കാദമിക പിന്തുണയും സേവനങ്ങളും നൽകുന്ന പ്രധാന കേന്ദ്രം.
ജൂലൈ സെഷനിലേക്കുള്ള അഡ്മിഷൻ പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾക്ക് ഇഗ്നൊ വെബ്സൈറ്റ് സന്ദർശിക്കുകയോ സ്റ്റഡി സെന്ററുമായി ബന്ധപ്പെടുകയോ ചെയ്യാമെന്നും ഇഗ്നൊ സ്റ്റഡി സെന്റർ കോ-ഓർഡിനേറ്റർ ഡോ. സുജു സി. ജോസഫ് അറിയിച്ചു.
Kerala
പത്തനംതിട്ട: സംസ്ഥാനത്തെ സ്കൂളുകളിൽ തസ്തിക നിർണയത്തിന് പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.
സ്കൂളുകളിൽ അധ്യയനം മുടങ്ങാതിരിക്കാൻ വേണ്ടി മാത്രമാണ് പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നതെന്നും തസ്തിക നിർണയത്തിന് ഇതംഗീകരിക്കാനാകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ സ്കൂളുകളിൽ പലയിടത്തും ഇക്കുറി പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ ചട്ടത്തിൽ താത്കാലിക സർട്ടിഫിക്കറ്റിനെക്കുറിച്ച് പരാമർശമില്ലാത്തതിനാൽ തസ്തിക നിർണയം അടക്കമുള്ള നടപടികൾക്ക് ഇതംഗീകരിക്കാനാകില്ലെന്നാണ് ഉത്തരവ്.
പ്രൊവിഷണൽ സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞാൽ ഫിറ്റനസ് സർട്ടിഫിക്കറ്റ് ലഭ്യമായ കെട്ടിടങ്ങൾ മാത്രമേ കുട്ടികളുടെ ക്ലാസ് മുറികൾക്കായി ഉപയോഗിക്കാൻ പാടുള്ളൂവെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ ഏതെങ്കിലും സ്കൂളിൽ തസ്തിക നിർണയം നടത്തി ഉത്തരവ് നൽകാനാകുന്നില്ലെങ്കിൽ 15 മുതൽ അധ്യാപകർക്കും ജീവനക്കാർക്കും ശന്പളം അനുവദിക്കാൻ കഴിില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
District News
അങ്കമാലി: വാതക്കാട് സെന്റ് ആൻസ് പബ്ലിക് സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി ആരംഭിച്ചു. സ്പോൺസർ സ്കൈ ലിങ്ക്സ് മാനേജിംഗ് ഡയറക്ടർ ജോളി വർഗീസ്, പ്രീണ ജോളി എന്നിവർ ചേർന്ന് വിദ്യാർഥി പി. ദിവാകരന് ദീപിക പത്രം നൽകി ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷേർലി ലാസർ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ആശ സെബാസ്റ്റ്യൻ, അധ്യാപകരായ ശ്രീലത, ബേബി, സ്നേഹ, സ്റ്റാഫ് സെക്രട്ടറി സിമി, ദീപിക കാലടി ഏരിയ മാനേജർ നിബിൻ അലോഷ്യസ് തുടങ്ങിയവർ പ്രസംഗിച്ചു.
അകനാട് ഗവ. ഹൈസ്കൂളിൽ
പെരുമ്പാവൂർ: മുടക്കുഴ അകനാട് ഗവ. ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി ആരംഭിച്ചു. മുടക്കുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോഷി തോമസ് വിദ്യാർഥികൾക്ക് ദീപിക പത്രം നൽകി ഉദ്ഘാടനം നിർവഹിച്ചു.
മുടക്കുഴ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, ബാങ്ക് മാനേജർ ഇൻചാർജ് നീമ മത്തായി, പ്രധാന അധ്യാപിക ഇൻചാർജ് പി.എസ്. ലിജിമോൾ, പിടിഎ പ്രസിഡന്റ് ജോബി ജോൺ അധ്യാപകരായ ജയദേവ്, ഷിജി, ജിസ്മി തങ്കപ്പൻ, പ്രമിത, ദീപിക റിപ്പോർട്ടർ ഷിജു തോപ്പിലാൻ, ഏരിയ മാനേജർ നിബിൻ അലോഷ്യസ് എന്നിവർ പ്രസംഗിച്ചു. മുടക്കുഴ സർവീസ് സഹകരണ ബാങ്ക് ആണ് പത്രം സ്പോൺസർ ചെയ്തിരിക്കുന്നത്.
Leader Page
“പ്രിയപ്പെട്ട..... എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ”- ഋഷിരാജ് സിംഗ്. ഒരു എട്ടാംക്ലാസ് വിദ്യാർഥിക്ക് എന്റെ പുസ്തകം സമ്മാനമായി നല്‍കിക്കൊണ്ട് ഞാനിങ്ങനെ എഴുതി. ശേഷം അതു വായിക്കാൻ പറഞ്ഞപ്പോൾ വിദ്യാർഥി പറഞ്ഞത് “സർ എനിക്കു മലയാളം അത്ര വശമില്ല, ഞാൻ വൈകുന്നേരം വീട്ടിലെത്തിയശേഷം അമ്മയെക്കൊണ്ട് വായിപ്പിക്കാം” എന്നാണ്. കേരളത്തിലെ മിക്കവാറും സ്കൂളുകളിലെ സ്ഥിതി ഇതിൽനിന്നു വിഭിന്നമല്ല.
ഞാൻ പോയിട്ടുള്ള എണ്ണായിരത്തിലധികം സ്കൂളുകളിൽ കഴിഞ്ഞ അഞ്ചുവർഷമായി കുട്ടികളോടു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്; “കേരളത്തിലെ മന്ത്രിമാരിൽ എത്ര വനിതകളുണ്ട്” എന്ന്. പതിനായിരക്കണക്കിനു കുട്ടികൾ ഉത്തരമില്ലാതെ മിഴിച്ചിരിക്കുന്നതു കാണുമ്പോൾ വല്ലാത്ത വിഷമം തോന്നിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ നമുക്ക് ഉത്തരങ്ങളില്ലാതെ പോകുന്നു.
വർഷംതോറും നടക്കുന്ന യുപിഎസ്സി പോലുള്ള പരീക്ഷകളുടെ കണക്കെടുക്കുക. അവിടെ വിജയിക്കുന്ന നാനൂറോളം കുട്ടികളിൽ അമ്പതിൽ താഴെ മാത്രമായി മലയാളി മക്കൾ ചുരുങ്ങിപ്പോകുന്നു. കഴിഞ്ഞ പതിനഞ്ചു വർഷമായി ഈ സ്ഥിതിതന്നെ തുടർന്നുകൊണ്ടേയിരിക്കുന്നു.
ഇന്ത്യൻ സേനയിലും സ്ഥിതി വ്യത്യസ്തമല്ല. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങൾ കഴിഞ്ഞാൽ ജവാനായിട്ടും ഓഫീസറായിട്ടും കൂടുതൽ സൈനികരെ അയയ്ക്കുന്നത് കേരളമായിരുന്നു. അവിടെയും നമ്മൾ ഒരുപാടു പിന്നിലായി.
നിശ്ചയമായും നമ്മൾ പഠിക്കേണ്ട ഒരു വിഷയമാണിത്. ആറായിരത്തോളം വിദ്യാലയങ്ങളിലെ അധ്യാപകരുമായും വിദ്യാർഥികളുമായും രക്ഷാകർത്താക്കളുമായും ആശയവിനിമയം നടത്തിയ ഞാൻ ഈ വിഷയം ആഴത്തിൽ പഠിച്ചപ്പോഴാണ് ചില വസ്തുതകൾ മനസിലാക്കിയത്.
മികച്ച മലയാള, ഇംഗ്ലീഷ് വിദ്യാഭ്യാസം കേരളത്തിൽ നല്‍കുന്നുണ്ടെങ്കിലും ഒഴുക്കോടെ സംസാരിക്കാനുള്ള പരിശീലനം അവർക്ക് എവിടെയും നല്‍കുന്നില്ല. അറിവുണ്ടായിട്ടും ഭാഷ പറയാനാകാത്ത അവസ്ഥ. ഓപ്ഷണൽ വിഷയങ്ങൾ എ പ്ലസ് മാർക്കോടെ എങ്ങനെയെങ്കിലും വിജയിച്ചാൽ മതി എന്ന അവസ്ഥയിലേക്ക് വിദ്യാഭ്യാസം എത്തിനില്‍ക്കുന്നു. ഈ എ പ്ലസിന്റെ പുറകെയുള്ള ഓട്ടം കണ്ടാൽ യുജിസി പോലുള്ള സംവിധാനങ്ങൾ ദേശീയാടിസ്ഥാനത്തിൽ നടത്തുന്ന എൻട്രൻസ് പരീക്ഷകളിൽ മികവാണ് അഡ്മിഷന് ആധാരമെന്ന കാര്യം രക്ഷിതാക്കൾ ഇതേവരെ അറിഞ്ഞിട്ടില്ലേ എന്നു തോന്നിപ്പോകും.
ഭാഷാപരിജ്ഞാനമില്ലായ്മ മലയാളിയെ യുപിഎസ്സി പോലുള്ള ഓൾ ഇന്ത്യാ ലെവൽ പരീക്ഷകളിൽ പിന്നോട്ടടിക്കുന്നുവെന്നത് ഞെട്ടലോടെയാണെങ്കിലും നമ്മൾ കേട്ടേ മതിയാവൂ. പരീക്ഷകളിൽ തോറ്റ വിദ്യാർഥികളിൽ ചിലർ എന്നോട് ഈ വിഷമം പങ്കുവച്ചിട്ടുണ്ട്.
കേരളത്തിൽ ഞാൻ പോയ ഒരു സ്കൂളിലും ആരും ഇംഗ്ലീഷിൽ സംസാരിക്കുന്നതു കണ്ടിട്ടില്ല. ഇംഗ്ലീഷ് പീരീഡിലോ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലോ പോലും ആരും ഇംഗ്ലീഷിൽ സംസാരിക്കുന്നില്ല. എവിടെയും ഒരുതരം മംഗ്ലീഷ് സംസ്കാരം മാത്രം!
പരിഹാരമെന്ത്?
ചില സ്കൂളുകൾ സ്പോക്കൺ ഇംഗ്ലീഷിനായി പിരീഡ് നീക്കിവച്ചത് ആശാസ്യമാണ്. ചില സ്കൂളുകൾ പിടിഎയുമായി ആലോചിച്ച് വിദ്യാർഥികളെ അരമണിക്കൂർ മുമ്പ് സ്കൂളിലെത്തിച്ച് മാതൃഭാഷയ്ക്കും ഇംഗ്ലീഷിനും പ്രത്യേകം ക്ലാസുകൾ നല്കുന്നു. അവർ നന്നായി ഭാഷ കൈകാര്യം ചെയ്യുന്നുണ്ട്. അധ്യാപകർ ഒരുദിവസം അഞ്ചോ പത്തോ മിനിറ്റ് ഭാഷാ പ്രാവീണ്യം നല്കിയാൽ ഈ അവസ്ഥ മറികടക്കാനാവും.
ഇംഗ്ലീഷിൽ ഒഴുക്കോടെ സംസാരിക്കാനുള്ള കഴിവില്ലായ്മയാണ് നമ്മുടെ കുട്ടികളെ യുപിഎസ്സി പരീക്ഷയിൽ പിന്നിലാക്കുന്നത്. മോക്ക് ഇന്റർവ്യൂവിൽ കുട്ടികൾ പറയുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണ് അഞ്ചാളുകളുടെ മുമ്പിൽ ഇംഗ്ലീഷ് പറയുന്നത്. അതുകൊണ്ട് തെറ്റിപ്പോകുന്നുവെന്നാണ്.
മലയാളം നന്നായി സംസാരിക്കാത്തതിനാൽ അവിടെയും പിന്നിലാവുന്നു. നിലവിൽ ആകെ വിജയിക്കുന്ന പത്തു ശതമാനമെന്നത് വർധിപ്പിക്കണമെങ്കിൽ യുപി തലം മുതൽതന്നെ കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ് സ്പോക്കൺ ക്ലാസുകൾ നല്‍കണം.
സൈനിക പരീക്ഷകളിൽ കുട്ടികൾ വിജയിക്കാത്തതിനു പ്രധാന കാരണം ശാരീരിക ക്ഷമതയില്ലായ്മയാണ്. സംസ്ഥാന സർക്കാർ കണക്കനുസരിച്ച് കേരളത്തിലെ നാല്പതു ശതമാനം വിദ്യാർഥികളും ഹീമോഗ്ലോബിൻ ലെവലിലെ വ്യത്യസ്തത കാരണം ഭാരം കൂടിയവരോ കുറഞ്ഞവരോ ആണ്. പെൺകുട്ടികളിൽ 92 ശതമാനത്തിനും ഹീമോഗ്ലോബിൻ ലെവൽ കുറവാണ്. ആർമി പോലെയുള്ള സംവിധാനങ്ങളിൽ ശാരീരിക യോഗ്യത നിർബന്ധമാണ്. പിന്നീട് അഞ്ചുദിവസം നീളുന്ന ഇന്റർവ്യൂകളിൽ ഗ്രൂപ്പ് ഡിസ്കഷനും മറ്റും ഉണ്ടാവും. അവിടെ ഇംഗ്ലീഷ് പ്രധാനമാണ്. അതാവാം നമ്മുടെ കുഞ്ഞുങ്ങൾ എൻഡിഎ പരീക്ഷയിലും ഒടിഎസ് പരീഷയിലും വിജയിക്കാത്തത്.
നമ്മുടെ സ്കൂളുകളിൽ പണ്ടുണ്ടായിരുന്ന പിടി പീരീഡ് ഇന്നില്ല. സ്കൂളുകൾ അതിനു പ്രധാന്യം കൊടുക്കുന്നില്ല. രക്ഷിതാക്കൾക്കാണെങ്കിൽ, കുട്ടി 24 മണിക്കൂറും പഠിച്ച് എ പ്ലസ് കൊണ്ടുവന്നാൽ മതി എന്ന വാശിയുള്ളപോലെയാണ്.
സ്പോർട്സ്കൊണ്ട് കുട്ടികൾക്ക് ആരോഗ്യവും അച്ചടക്കവും പരാജയത്തെ അഭിമുഖീകരിക്കാനുള്ള കഴിവും കിട്ടുന്നു എന്ന പ്രധാന കാര്യം അവർ മനസിലാക്കുന്നില്ല. ഈ കഴിവുകളാണ് ആർമി പോലെയുള്ള പരീക്ഷകളിൽ കുട്ടികളെ വിജയിപ്പിക്കുന്നത്.
കുട്ടികളുടെ വായനയില്ലായ്മയാണ് മറ്റൊരു പ്രധാന കാര്യം. ഓൾ ഇന്ത്യ ലെവലിലുള്ള മിക്ക പരീക്ഷയിലും പ്രധാനമായി ചോദിക്കുന്നത് പൊതുവിജ്ഞാനമാണ്. അതു പെട്ടെന്നു വികസിപ്പിച്ചെടുക്കാൻ കഴിയുന്ന ഒന്നല്ല. ചെറിയ ക്ലാസ് മുതൽ അതിനുള്ള തയാറെടുപ്പ് വേണം. രാജസ്ഥാനിലും യുപിയിലുമെല്ലാം ഇപ്പോൾ വായന സ്കൂൾ വിദ്യാർഥികൾക്ക് നിർബന്ധമാക്കിയിരിക്കുകയാണ്. നമ്മുടെ എത്ര കുട്ടികൾ പത്രമാസികകൾ വായിക്കുന്നുണ്ട്?
കാലത്തിനനുസരിച്ചുള്ള ബാലപ്രസിദ്ധീകരണങ്ങൾ അവർക്ക് വരുത്തി നല്‍കണം. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് അവരിഷ്ടപ്പെടുന്ന പുസ്തകങ്ങൾ വരുത്തി നല്‍കണം. അങ്ങനെ വായനാശീലവും ഭാഷാജ്ഞാനവും പൊതുവിജ്ഞാനവും അവർക്കുണ്ടാവട്ടെ! സ്കൂളുകളിൽ ലൈബ്രറി പിരീഡ് തുടങ്ങുകയും ആ സമയത്ത് എല്ലാ കുട്ടികളെയും നിർബന്ധമായും ലൈബ്രറിയിൽ കൊണ്ടുപോയി വായന ശീലിപ്പിക്കണം. ഒപ്പം, വായിക്കുന്ന പുസ്തകങ്ങളിന്മേൽ ചർച്ചകളും ചോദ്യോത്തര പരിപാടികളും ദൃശ്യാവിഷ്കാരങ്ങളും സംഘടിപ്പിക്കുകയും വേണം.
ഇതെല്ലാം നമ്മൾ ചെയ്താൽ മാത്രമേ നൂറുശതമാനം സാക്ഷരതയുള്ള കേരളത്തിലെ കുട്ടികൾക്ക് സൈനിക പരീക്ഷയിലും യുപിഎസ്സി, നിയമ,ശാസ്ത്ര, സാങ്കേതിക പരീക്ഷകളിലും ഉന്നത വിജയം നേടാൻ ആവൂ.