മംഗലംഡാം: പളളിയും സ്കൂളും വീടുകളും പൊതു സ്ഥാപനങ്ങളുമുള്ള ഒലിംകടവ് സെന്ററിൽ കരിങ്കൽക്വാറി ആരംഭിക്കുന്നതിനെതിരേ പ്രക്ഷോഭം ശക്തമാക്കാൻ നാട്ടുകാരുടെ യോഗം തീരുമാനിച്ചു.
കരിങ്കൽക്വാറി ആരംഭിച്ചാൽ വലിയ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നു മംഗലഗിരി മർത്ത് മറിയം പള്ളി വികാരി ഫാ. ഷെൽട്ടന്റെ അധ്യക്ഷതയിൽ പള്ളിയങ്കണത്തിൽ ചേർന്ന യോഗവും മുന്നറിയിപ്പു നൽകി. ജനങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ അധികൃതരുടെ ഭാഗത്തുനിന്നും ക്വാറിമാഫിയയ്ക്ക് അനുകൂലമായ നടപടിയുണ്ടാകില്ലെന്നാണു പ്രതീക്ഷയെന്നും മറിച്ചായാൽ അതിനെതിരേ ഏതറ്റംവരെയും പോകുമെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.
വാർഡ് മെംബർ ബെന്നി സ്കറിയ, മംഗലഗിരി സ്കൂൾ പ്രധാനാധ്യാപിക സ്റ്റെല്ല എന്നിവർ പ്രസംഗിച്ചു. നിയമപരിധിപോലും പാലിക്കാതെ ഒലിംകടവ് പോസ്റ്റ് ഓഫീസിനു മുന്നിലാണ് ക്വാറി തുടങ്ങുന്നത്.
ഇതിനടുത്താണ് പള്ളിയും കൊച്ചുകുട്ടികൾ പഠിക്കുന്ന എയ്ഡഡ് എൽപി സ്കൂളുമുള്ളത്.
മറ്റു സ്കൂളുകളിലേക്ക് കുട്ടികളുമായി പോകുന്ന വാഹനങ്ങൾക്കും നിർദിഷ്ട ക്വാറി സ്ഥലത്തിനടുത്തെ വീതികുറഞ്ഞ കടപ്പാററോഡിലൂടെ വേണം പോകാൻ. ക്വാറി തുടങ്ങുന്നതു കുത്തനെ ചെരിഞ്ഞ കുന്നിലായതിനാൽ ഖനനം നടക്കുമ്പോൾ സമീപത്തെ വീട്ടുകാർക്കും വാഹനങ്ങൾക്കും വലിയ അപകട ഭീഷണിയാകുമെന്നും ദുരന്തങ്ങൾ സംഭവിക്കുമെന്നും നാട്ടുകാർ ബന്ധപ്പെട്ടവർക്കു നൽകിയ പരാതിയിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജില്ലാ കളക്ടർ, ആലത്തൂർ താലൂക്ക് തഹസിൽദാർ, മംഗലംഡാം വില്ലേജ് ഓഫീസർ, വണ്ടാഴി പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് നേരത്തെ പരാതി നൽകിയിട്ടുള്ളത്.
2016 ലും ഇത്തരത്തിൽ ക്വാറി ആരംഭിക്കാൻ ശ്രമം നടന്നു. അതിനെതിരേ ബണ്ഡപ്പെട്ട അധികൃതരും രാഷ്ട്രിയപാർട്ടികളും മൗനംപാലിച്ചപ്പോൾ നാട്ടുകാർ സംഘടിച്ച് ഹൈക്കോടതിയെ സമീപിച്ചാണ് ജീവനും സ്വത്തിനുമുള്ള സംരക്ഷണം സമ്പാദിച്ചത്.