കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് തകരാറിലായി നിയന്ത്രണം വിട്ട് പിന്നോട്ട് ഉരുണ്ട കെ.എസ്ആർടിസി ബസ് സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തമാണ് ഒഴിവായത്.
ബുധനാഴ്ച രാവിലെ 11ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന 'പ്രിയദർശിനി' ബസിനാണ് ചുരത്തിലെ എട്ടാം വളവിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ടത്. മാനന്തവാടിയിലേക്ക് മുൻപ് പുറപ്പെട്ട മറ്റൊരു ബസ് വഴിയരികിൽ കേടായതിനെ തുടർന്ന്, അതിലെ യാത്രക്കാരെയും ഈ ബസിലേക്ക് കയറ്റിയിരുന്നു. ഇതോടെ 54 പേർക്ക് യാത്ര ചെയ്യാവുന്ന ബസിൽ
150-ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
അമിതഭാരം മൂലം കയറ്റം കയറുന്നതിനിടെ ബസിന്റെ ബ്രേക്ക് തകരാറിലാവുകയും വാഹനം പിന്നോട്ട് നീങ്ങുകയുമായിരുന്നു. ഇതോടെ യാത്രക്കാർക്കിടയിൽ പരിഭ്രാന്തിയും കൂട്ട നിലവിളിയും ഉയർന്നു. ഡ്രൈവറായ പേരാമ്പ്ര സ്വദേശി എൻ.പി. സുധീർ സമചിത്തത കൈവിടാതെ ബസ് റോഡരികിലെ ഭിത്തിയിലേക്ക് ഇടിച്ചു നിർത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് ചുരം റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കാലപ്പഴക്കം ചെന്ന ബസുകളാണ് ചുരം പാതയിൽ സർവീസ് നടത്തുന്നതെന്നും പരാതിയുണ്ട്.