തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി കെ.എൻ.ബാലഗോപാൽ എംഎൽഎ. പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട് സ്പീക്കർ നടത്തിയ പരാമർശങ്ങൾ തികച്ചും അനുചിതമാണ്.
നിയമസഭാ സ്പീക്കറുടെ പദവിയിലിരുന്ന് അടിസ്ഥാനരഹിതമായ വിവാദങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നത് ആ പദവിയുടെ അന്തസിന് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഉപനേതാവിന് നിയമസഭയിൽ മുറി നിഷേധിച്ചിട്ടില്ലെന്നും ഉപനേതാവിന്റെ മുറി ഉപനേതാവിന് തന്നെ ലഭിക്കുമെന്നും സ്പീക്കർ വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷ നേതാവ് ഉപനേതാവിനെ അംഗീകരിച്ചാൽ പ്രശ്നത്തിന് പരിഹാരമാകും. കെ.എൻ. ബാലഗോപാലിന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ ഒരു മുറിയുണ്ട്. പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട തർക്കം എൽഡിഎഫിലെ ആഭ്യന്തര വിഷയമാണെന്നും സ്പീക്കർ വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതാവിന് മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ കത്ത് കൊണ്ടുവന്നാൽ മുറി നൽകാമെന്നും തിരുവഞ്ചൂർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കർക്കെതിരെ കെ.എൻ. ബാലഗോപാൽ ഫേസ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചത്.