കാബൂൾ: യുഗങ്ങളായി പോരാളികളും കവികളും വ്യാപാരികളും ഒരുപോലെ സഞ്ചരിച്ച സിൽക്ക് റൂട്ടിന്‍റെ ഹൃദയഭൂമിയാണ് അഫ്ഗാനിസ്ഥാൻ. പേർഷ്യൻ കവിതയുടെ സൗരഭ്യവും ഗ്രീക്ക് സംസ്കൃതിയുടെ പ്രതാപവും മുഗൾ വാസ്തുവിദ്യയുടെ കൗതുകവും ഒന്നിച്ചുറങ്ങുന്ന മണ്ണ്. കാബൂളിന്‍റെ തെരുവുകളിൽ ഒരുകാലത്തു കവിതകൾ മുഴങ്ങിയിരുന്നു. സർവകലാശാലകളിൽ സ്ത്രീകൾ പുസ്തകങ്ങളുമായി നടന്നിരുന്നു. ബസാറുകളിൽ ജീവിതം തിളച്ചുമറിഞ്ഞിരുന്നു. ചരിത്രം എത്രമേൽ ക്രൂരമായി തിരിയുമെന്ന് ആരും അന്നു കരുതിയിരുന്നില്ല.
2021ൽ താലിബാൻ വീണ്ടും അധികാരം പിടിച്ചെടുത്തതോടെ ആ നാടിന്‍റെ ചരിത്രം രണ്ടായി പിളർന്നു.
അവകാശമില്ലാത്തവർ
സ്കൂളുകൾ അടച്ചു, സർക്കാർ സംവിധാനങ്ങൾ തകർന്നു, അന്താരാഷ്‌ട്ര സഹായങ്ങൾ നിലച്ചു, ഒരു രാജ്യം മുഴുവൻ ഭയത്തിന്‍റെ നിഴലിലേക്കു വലിഞ്ഞുചുരുങ്ങി. ആ അരക്ഷിതാവസ്ഥയിൽ ഏറ്റവും കൂടുതൽ ഞെരിഞ്ഞമർന്നത് അഫ്ഗാൻ സ്ത്രീകളാണ്. പഠിക്കാനും പ്രവർത്തിക്കാനും പുറത്തിറങ്ങാനും ശബ്ദിക്കാനും അവകാശമില്ലാത്തവരായി അവർ മാറി. നൂറ്റാണ്ടുകളുടെ സംസ്കാരം പേറുന്ന ആ മണ്ണിൽ, ഇന്ന് സ്ത്രീകൾ നിയമങ്ങളുടെ കൂട്ടിലടക്കപ്പെട്ട തടവുകാരാണ്. അവരുടെ ജീവിതം എന്തായി മാറിക്കൊണ്ടിരിക്കുന്നു എന്നത് ലോകം ഇനിയും പൂർണമായി തിരിച്ചറിഞ്ഞിട്ടില്ല.
താലിബാൻ അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ജീവിതം കർശന നിയന്ത്രണങ്ങളുടെയും അവകാശനിഷേധങ്ങളുടെയും ചുരുളിൽ പെട്ടിരിക്കുകയാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖല. ആറാം ക്ലാസിനു മുകളിലേക്ക് പെൺകുട്ടികൾക്കു പഠിക്കാൻ വിലക്കേർപ്പെടുത്തിയതോടെ, ആയിരക്കണക്കിനു വിദ്യാർഥിനികളുടെ പഠനയാത്ര അപ്രതീക്ഷിതമായി അവസാനിച്ചു, അതോടൊപ്പം സർവകലാശാലകളുടെ വാതിലുകളും അവരുടെ മുന്നിൽ അടഞ്ഞു, ഉയർന്ന വിദ്യാഭ്യാസം എന്ന സ്വപ്നം അനിശ്ചിതത്വത്തിലേക്കു തള്ളപ്പെട്ടു. ഒരു കാലത്തു പുസ്തകങ്ങളുമായി വിദ്യാലയങ്ങളിലേക്കു പോയിരുന്ന പെൺകുട്ടികൾ ഇന്നു വീടുകളുടെ ചുറ്റളവിൽ ഒതുങ്ങുകയാണ്.
തൊഴിലിനും വിലക്ക്
വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ മേഖലയും സ്ത്രീകൾക്ക് നിയന്ത്രണം ഏർപെടുത്തിയിരിക്കുക യാണ്. ഡോക്ടർമാരും അധ്യാപകരും പൊതുഉദ്യോഗസ്ഥരുമായിരുന്ന നിരവധി സ്ത്രീകൾ ഒരൊറ്റ ഉത്തരവിലൂടെ ജോലിയിൽനിന്നു നീക്കം ചെയ്യപ്പെട്ടു. വർഷങ്ങളായുള്ള പരിശ്രമത്തിലൂടെ നേടിയ സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യം ഒരു നിമിഷം കൊണ്ടവർക്കു നഷ്ടമായി.
പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യത്തിനും കർശന നിയന്ത്രണങ്ങളുണ്ട്. വീട്ടിൽനിന്നു പുറത്തേക്കു പോകാൻ ഒരു പുരുഷ രക്ഷകർത്താവിന്‍റെ സാന്നിധ്യം നിർബന്ധമാണ്. ഈ “മഹ്റം” വ്യവസ്ഥ സ്ത്രീയുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തെ പൂർണമായും നിയന്ത്രിക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. അച്ഛനോ ഭർത്താവോ സഹോദരനോ ഇല്ലാത്ത സ്ത്രീകൾക്കു സ്വതന്ത്രമായി സഞ്ചരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണിപ്പോൾ നിലനിൽക്കുന്നത്.
ചിരിക്കുന്നതു ശ്രദ്ധിച്ചുവേണം
അതോടൊപ്പം, വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ മുഖംമൂടൽ നിർബന്ധമാക്കുകയും ശബ്ദം ഉയർത്തുന്നത് മുതൽ തുറന്നു ചിരിക്കുന്നതു വരെ നിയന്ത്രിക്കുകയും ചെയ്യുന്നു. ടെലിവിഷൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ സ്ത്രീകളുടെ മുഖം പ്രദർശിപ്പിക്കുന്നതും പാർക്കുകളിൽ നടക്കുന്നതും ജിംനേഷ്യങ്ങൾ ഉപയോഗിക്കുന്നതും സ്ത്രീകൾക്കു വിലക്കപ്പെട്ടിരിക്കുകയാണ്.
നീതിനിഷേധം
നീതിന്യായ സംവിധാനത്തിലും സ്ത്രീകൾക്കു ഗൗരവമായ പരിമിതികളാണ് നേരിടേണ്ടിവരുന്നത്. കോടതിയിൽ സ്ത്രീകളുടെ സാക്ഷ്യത്തിന് വിശ്വാസ്യത നിഷേധിക്കപ്പെട്ടിരിക്കിക്കുകയാണ്. കുടുംബഹിംസയോ പീഡനങ്ങളോ നേരിട്ടാലും, നിയമപരമായ സംരക്ഷണം ലഭ്യമാകുന്നത് വളരെ അപൂർവമാണെന്നു മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. വിവാഹബന്ധം അവസാനിപ്പിക്കുന്നതിൽ സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള അവകാശവും സ്ത്രീകൾക്ക് ഇല്ലാതായി.
അതേസമയം, അന്താരാഷ്‌ട്ര സംഘടനകളുമായി സഹകരിച്ചിരുന്ന സ്ത്രീകൾക്കും നിയന്ത്രണങ്ങൾ ബാധകമായി. ഐക്യരാഷ്‌ട്ര സഭയുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന നിരവധി സ്ത്രീകൾ സേവനത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. ഇതോടെ, രാജ്യത്തിനകത്തെ മനുഷ്യാവകാശ പ്രതിസന്ധിയെ നേരിടാനുള്ള അന്താരാഷ്‌ട്ര ഇടപെടലുകൾക്കും തിരിച്ചടി നേരിടുന്ന സാഹചര്യമാണ്.
ഒളിച്ചു പഠിക്കുന്നവർ
നിയന്ത്രണങ്ങൾ കടുത്തതോടെ അഫ്ഗാനിസ്ഥാനിലെ ചില സ്ത്രീകൾ വീടുകളിൽ രഹസ്യമായി പഠനം തുടരുന്നുണ്ട്. കണ്ടെത്തപ്പെട്ടാൽ ശിക്ഷ ഉറപ്പാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ, അവർ ചെറിയ കൂട്ടങ്ങളായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. എന്നാൽ, ഭൂരിഭാഗം പേർക്കും അതു സാധ്യമായിരുന്നില്ല. 2021 മുതൽ ലക്ഷക്കണക്കിന് അഫ്ഗാൻ സ്ത്രീകൾ അയൽരാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും പലായനം ചെയ്തു.
തൊഴിലും വിദ്യാഭ്യാസവും നഷ്ടപ്പെട്ട്, ഭാവിയില്ലാത്ത ജീവിതത്തിൽ കുടുങ്ങിപ്പോയ നിരവധി സ്ത്രീകളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായതായി ആരോഗ്യ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു. UN ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര ഏജൻസികൾ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം, താലിബാൻ ഭരണം തുടങ്ങിയതിനുശേഷം അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് ഗണ്യമായി വർധിച്ചു.
സ്ത്രീകളെ തൊഴിലിടങ്ങളിൽ നിന്ന് പുറത്താക്കിയതിന്‍റെ ആഘാതം വ്യക്തിജീവിതത്തിൽ മാത്രം ഒതുങ്ങിനിന്നില്ല, അത് രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ മൊത്തത്തിൽ തകർത്തു. വർഷങ്ങളായി കുടുംബം പോറ്റിയിരുന്ന സ്ത്രീകൾ പെട്ടെന്നു വരുമാനം നഷ്ടപ്പെട്ടതോടെ നിരവധി കുടുംബങ്ങൾ പട്ടിണിയിലേക്കു നീങ്ങി. ലോകബാങ്കിന്‍റെ കണക്കുകൾ പ്രകാരം, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം നഷ്ടപ്പെട്ടതുമൂലം അഫ്ഗാനിസ്ഥാന്‍റെ GDP യിൽ അഞ്ച് ശതമാനത്തോളം ഇടിവ് സംഭവിച്ചതായി വിലയിരുത്തപ്പെടുന്നു.
ആശുപത്രികളിൽനിന്നു വനിതാ ഡോക്ടർമാർ പോയതോടെ രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെട്ടു. സ്കൂളുകളിൽനിന്ന് അധ്യാപകർ പോയതോടെ അടുത്ത തലമുറ അക്ഷരമറിയാത്തവരായി വളരുന്നു. വഴിയോരങ്ങളിൽ ഭിക്ഷ യാചിക്കുന്ന സ്ത്രീകളുടെ എണ്ണം ദിനംപ്രതി കൂടുന്നതായി കാബൂളിൽനിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബാലവിവാഹം പെരുകി
സാമ്പത്തിക തകർച്ച മറ്റൊരു പ്രതിസന്ധി കൂടി വഴിയൊരുക്കി ബാലവിവാഹം. വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങൾ അതിജീവനത്തിനായി പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുന്ന സാഹചര്യം വ്യാപകമായി. പതിമൂന്നും പതിനാലും വയസുള്ള പെൺകുട്ടികൾ പ്രായമേറിയ പുരുഷന്മാർക്ക് വിവാഹം ചെയ്തു കൊടുക്കപ്പെടുന്നു, ചിലപ്പോൾ വധുവിനു നൽകുന്ന വില കുടുംബത്തിന്‍റെ ഏക വരുമാനമാകുന്നു. യുനിസെഫിന്‍റെ കണക്കുകൾ പ്രകാരം, താലിബാൻ ഭരണം തുടങ്ങിയതിനുശേഷം അഫ്ഗാനിസ്ഥാനിൽ ബാലവിവാഹ നിരക്ക് ഗണ്യമായി ഉയർന്നിട്ടുണ്ട്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെൺകുട്ടിക്കു വീട്ടിലിരിക്കുന്നതിനേക്കാൾ നല്ലത് വിവാഹമാണ് എന്ന ചിന്ത രക്ഷിതാക്കൾക്കിടയിൽ വേരോടുന്നു.
ഒന്നിനും മാറ്റമില്ല
അഫ്ഗാൻ സ്ത്രീകളുടെ അവസ്ഥ കണ്ടു നടുങ്ങി നിൽക്കുകയാണ് ലോകം. പലേടത്തും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. യുഎൻ പ്രമേയങ്ങൾ പാസായി. മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. രാഷ്‌ട്രനേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. എന്നിരുന്നാലും കാബൂളിലെ തെരുവുകളിൽ ഒന്നും മാറിയില്ല. 2022ൽ അഫ്ഗാൻ സ്ത്രീകൾതന്നെ തെരുവിലിറങ്ങി പ്രതിഷേധിച്ചു, അവരെ താലിബാൻ തടവിലാക്കി, മർദിച്ചു, നിശബ്ദമാക്കി. നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി ഉൾപ്പെടെ നിരവധി അന്താരാഷ്‌ട്ര വ്യക്തിത്വങ്ങൾ ശക്തമായ പ്രതികരണങ്ങൾ നടത്തി. എന്നിട്ടും താലിബാൻ ഭരണകൂടം ഒരു നിയമം പോലും പിൻവലിക്കാൻ തയാറായിട്ടില്ല.
1996 മുതൽ 2001 വരെ അഫ്ഗാനിസ്ഥാൻ ഒരിക്കൽ താലിബാൻ ഭരണം അനുഭവിച്ചിട്ടുണ്ട്. അന്നും സ്ത്രീകൾ സമാന നിയന്ത്രണങ്ങൾക്കു വിധേയരായിരുന്നു. എന്നാൽ, 2001ൽ അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ ഇടപെട്ടതോടെ ആ ഭരണം അവസാനിച്ചു, പതുക്കെ സ്ത്രീകൾ വീണ്ടും സ്കൂളുകളിലേക്കും തൊഴിലിടങ്ങളിലേക്കും മടങ്ങി. ഇരുപതു വർഷംകൊണ്ട് അഫ്ഗാൻ സ്ത്രീകൾ ഏറെ മുന്നോട്ടു പോയി.
പാർലമെന്‍റിൽ വനിതാ പ്രതിനിധികളുണ്ടായി, സർവകലാശാലകളിൽ പെൺകുട്ടികൾ നിറഞ്ഞു, മാധ്യമരംഗത്തും നിയമമേഖലയിലും വൈദ്യശാസ്ത്രരംഗത്തും സ്ത്രീകൾ സജീവമായി. ആ ഇരുപതു വർഷത്തെ പുരോഗതി 2021ൽ സ്വിച്ച് ഇട്ടതുപോലെ നിന്നു എന്നതാണ് ചരിത്രം. താലിബാനെതിരായ പോരാട്ടം അവസാനിപ്പിച്ച് യുഎസ് സേന പിൻമാറിയതോടെ സ്ത്രീകളുടെ ജീവിതം വീണ്ടും നരകത്തിലേക്കു നടന്നു. അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചതിനെ വിസ്മയം എന്നു വിശേഷിപ്പിച്ചവർ ഈ സ്ത്രീകളുടെ നരകയാതനകൾ കണ്ടില്ലെന്നു നടിക്കുന്നു.