National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ സൂത്രധാരന്മാരായ വൈറ്റ് കോളർ ഭീകരർ ബോംബ് നിർമാണത്തിനായി വാങ്ങിയത് മൂന്നു ലക്ഷം രൂപ വിലവരുന്ന 2600 കിലോ എൻപികെ രാസവളം.
ഹരിയാനയിലെ ഗുരുഗ്രാമിൽനിന്നും നൂഹിൽനിന്നും മറ്റു പട്ടണങ്ങളിൽനിന്നുമായാണ് രാസവളം സംഘടിപ്പിച്ചത്. ഇത് മറ്റു രാസവസ്തുക്കളുമായി സംയോജിപ്പിച്ചാണ് ഐഇഡി നിർമിച്ചത്.
ഇത്ര വലിയതോതിൽ രാസവളം വാങ്ങിയത് അന്വേഷണത്തിൽ നിർണായക തെളിവാകുമെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
സ്ഫോടനത്തിനുള്ള സാമഗ്രികൾ വാങ്ങാൻ ഡോ. മുസമ്മിൽ ഗാനായി, ഡോ. ആദീൽ അഹമ്മദ് റാത്തർ, ഡോ. ഷഹീൻ സയീദ്, ഡോ. ഉമർ നബി എന്നിവർ 26 ലക്ഷം രൂപ സംഘടിപ്പിച്ചിരുന്നു. ഈ പണം ഡോ. ഉമർ നബിയെയാണ് ഏൽപ്പിച്ചത്. ഈ പണം ഉപയോഗിച്ചാണു സ്ഫോടനത്തിൽ തകർന്നത് ഉൾപ്പെടെയുള്ള കാറുകൾ വാങ്ങിയത്.
Kerala
കണ്ണൂർ: പാനൂർ മൂളിയതോടിൽ ബോംബ് നിർമാണത്തിനിടെ മരിച്ച ഷെറിൻ എന്ന യുവാവിനെ ‘രക്തസാക്ഷി’യാക്കിയ ഡിവൈഎഫ്ഐ നിലപാട് തള്ളി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം.
അക്രമത്തെ സിപിഎം ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ ബോംബ് നിർമാണത്തിനിടെ മരിച്ചയാളെ രക്തസാക്ഷിയായി കാണാൻ സിപിഎം തയാറല്ലെന്നും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂളിയതോടിൽ ബോംബ് നിർമാണത്തിനിടെ യുവാവ് മരിച്ചപ്പോൾത്തന്നെ പാർട്ടിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്ന് നേതൃത്വം പരസ്യമായി പറഞ്ഞിട്ടുണ്ട്. അതേനിലപാട് തന്നെയാണ് ഇപ്പോഴും. ഡിവൈഎഫ്ഐ എന്തടിസ്ഥാനത്തിലാണ് ബോംബ് നിർമാണത്തിനിടെ മരിച്ചയാളെ രക്തസാക്ഷിയായി വിശേഷിപ്പിച്ചതെന്ന കാര്യം ഡിവൈഎഫ്ഐ നേതൃത്വത്തോടാണു ചോദിക്കേണ്ടതെന്നും കെ.കെ. രാഗേഷ് പറഞ്ഞു.
2024 ഏപ്രില്‍ അഞ്ചിന് പാനൂര്‍ മൂളിയതോടിൽ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തിലായിരുന്നു ഷെറിൻ മരിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഡിവൈഎഫ്ഐ കുന്നോത്തുപറന്പ് മേഖലാ സമ്മേളനത്തിലാണ് ഷെറിനിനെ രക്തസാക്ഷിയാക്കി പ്രമേയം അവതരിപ്പിച്ചത്. ഈ സ്ഫോടനത്തിൽ മറ്റൊരു യുവാവിന്റെ കൈകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, പാർട്ടി തള്ളിപ്പറഞ്ഞ ഷെറിന്റെ വീട് അന്ന് സിപിഎം പ്രാദേശിക നേതാക്കൾ സന്ദർശിച്ചത് ഏറെ വിവാദമായിരുന്നു.