ബെർലിൻ: ജർമനിയിലെ ബ്രാൻഡൻബർഗ് സംസ്ഥാന തലസ്ഥാനമായ പോട്സ്ഡാം നഗരത്തിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ 250 കിലോഗ്രാം ഭാരമുള്ള പൊട്ടാത്ത ബോംബ് കണ്ടെത്തിയതിനെ തുടർന്ന് 6,500-ലധികം പേരെ അധികൃതർ അടിയന്തരമായി ഒഴിപ്പിച്ചു.
ബോംബ് നിർവീര്യമാക്കുന്നതിനായാണ് നഗരമധ്യത്തിലെ വ്യാപക പ്രദേശങ്ങളിൽ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നഗരത്തിലെ Leipziger Strabe പ്രദേശത്തെ ഒരു നിർമാണ സ്ഥലത്ത് ജൂൺ മൂന്നിന് കണ്ടെത്തിയ ബോംബ് അമേരിക്കൻ നിർമിതമാണെന്നാണ് പ്രാഥമിക നിഗമനം.
ബോംബ് നിർവീര്യമാക്കുന്ന നടപടികളുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ മുതൽ നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനടക്കമുള്ള പൊതുസംവിധാനങ്ങൾ താത്കാലികമായി അടച്ചുപൂട്ടി. ഇതോടെ മേഖലയിൽ ഗതാഗത തടസവും യാത്രാക്ലേശവും അനുഭവപ്പെട്ടു.
സുരക്ഷാ മേഖലയിലായതിനാൽ Potsdam Central Station, Brandenburg State Chancellery, സംസ്ഥാന പാർലമെന്റ് മന്ദിരം, വിവിധ സർക്കാർ മന്ത്രാലയങ്ങൾ, Museum Barberini, Minsk Kunsthaus എന്നിവ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾ ഒഴിപ്പിക്കപ്പെട്ടു. ഹോട്ടലുകളും നഴ്സിംഗ് ഹോമുകളും സുരക്ഷാ നടപടികളുടെ ഭാഗമായി അടച്ചുപൂട്ടി.
ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുന്നതാണ് ബോംബ് നിർവീര്യമാക്കുന്നതിനെക്കാൾ കൂടുതൽ വെല്ലുവിളിയെന്ന് ചീഫ് ഡെമോളിഷൻ മാസ്റ്റർ Mike Schwitzke വ്യക്തമാക്കി.
സുരക്ഷാ പരിധിയിൽ നിന്ന് എല്ലാവരും ഒഴിഞ്ഞതായി ഉറപ്പാക്കിയ ശേഷമേ ബോംബ് നിർവീര്യമാക്കൽ ആരംഭിക്കൂ. നടപടികൾ പൂർത്തിയാക്കാൻ ഏകദേശം രണ്ട് മണിക്കൂർ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
1945 ഏപ്രിൽ 14-ന് Operation Crayfish എന്ന പേരിൽ നടന്ന വ്യോമാക്രമണത്തിന്റെ അവശിഷ്ടമായിരിക്കാം ഈ ബോംബെന്ന് അധികൃതർ കരുതുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടത്തിൽ നടന്ന ആക്രമണത്തിൽ നഗരത്തിന്റെ വലിയ ഭാഗങ്ങൾ നശിക്കുകയും നിരവധി ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർ ഭവനരഹിതരാകുകയും ചെയ്തിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവശേഷിപ്പുകളായ പൊട്ടാത്ത ബോംബുകൾ ജർമനിയിൽ ഇന്നും ഇടയ്ക്കിടെ കണ്ടെത്തപ്പെടുന്നുണ്ട്. പ്രത്യേകിച്ച് നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ ഇത്തരം കണ്ടെത്തലുകൾ സാധാരണമാണ്.
മുൻപ് Cologne, Dresden തുടങ്ങിയ നഗരങ്ങളിലും സമാന സാഹചര്യങ്ങളിൽ പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ച് ബോംബുകൾ വിജയകരമായി നിർവീര്യമാക്കിയിട്ടുണ്ട്.
Tags : Potsdam Germany Bomb BombDisposal