ഡാളസ്: ലോക മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും ചർച്ച ചെയ്യപ്പെടുന്ന ഒരു ഇന്ത്യൻ വംശജന്റെ പേര് വിഭാവ് ആൾട്ടെക്കർ ഇന്ത്യക്കാർക്ക് അഭിമാനിക്കാനാവും. ഈ പ്രതിഭാശാലി ആരെന്നു അറിയണ്ടേ?
കടലിൽ കുടുങ്ങിയ രണ്ട് സൈനിക പൈലറ്റുമാരെ രക്ഷിക്കാൻ യുഎസ് നേവി ആദ്യമായി ഒരു സ്വയം ഡ്രൈവിംഗ് ബോട്ട് ഉപയോഗിച്ച് വാർത്ത നാമെല്ലാം കേട്ട് കാണുമല്ലോ. "കോർസെയർ' എന്ന് പേരിട്ടിരിക്കുന്ന ഹൈടെക് ഡ്രോൺ ബോട്ട് വികസിപ്പിച്ചു എടുത്ത പ്രധാന കണ്ണി ആണ് ഇന്ത്യൻ വംശജനായ വിഭാവ് ആൾട്ടെക്കർ.
അത്യാധുനിക എഐ സാങ്കേതികവിദ്യയുള്ള ഡ്രോണ്‍ ബോട്ട് കൂടിയാണിത്. ഹോര്‍മുസ് കടലിടുക്കില്‍ വച്ച് തകര്‍ന്നുവീണ യുഎസ് അപ്പാച്ചെ ഹെലികോപ്റ്ററിലെ പൈലറ്റുമാരെ രക്ഷിക്കാന്‍ ഹീറോകളെ പോലെ പാഞ്ഞെത്തിയത് ഈ ബോട്ടാണ്.
രണ്ട് പേരെയും ജീവനോടെ കരയിൽ എത്തിക്കുകയും ചെയ്തു. പിന്നാലെ മിക്കവരും ബോട്ടിനെ കുറിച്ചും മറ്റും അറിയാൻ ശ്രമിക്കുന്ന തിരിക്കിലായി. അതിനിടയിലാണ് എഐ ബോട്ടിന് പിന്നിലും ഇന്ത്യക്കാരനാണെന്ന് കണ്ടത്തിയത്.
ടെക്സസ് ആസ്ഥാനമായുള്ള സറോണിക് ടെക്നോളജീസ് എന്ന കമ്പനിയുടെ സഹസ്ഥാപകരിൽ ഒരാളാണ് ഇന്ത്യൻ വംശജനും എൻജിനിയറുമായ വിഭാവ് ആൾട്ടെക്കർ. കമ്പനിയിലെ ചീഫ് ടെക്നോളജി ഓഫീസർ (സിടിഒ) കൂടിയാണ് അദ്ദേഹം. കൂടാതെ എഐ അധിഷ്ഠിത സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യയുടെ പിന്നിലെ പ്രധാന തലച്ചോറെന്ന് വേണമെങ്കിലും വിശേഷിപ്പിക്കാം.
ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിദ്യാർഥിയാണ് വിഭാവ് ആൾട്ടെക്കർ. സോഫ്റ്റ്വെയർ ആർക്കിടെക്ചർ, അഡ്വാൻസ്ഡ് എൻജിനിയറിംഗ് പ്രോഗ്രാമുകൾ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മെഷീൻ ലേണിംഗ്, നാവിഗേഷൻ, പെർസെപ്ഷൻ, കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റങ്ങൾ തുടങ്ങിയ അത്യാധുനിക മേഖലകളിലും അദ്ദേഹത്തിന്റെ ടീം പ്രവർത്തിക്കുന്നുണ്ട്.
പ്രതിരോധ സാങ്കേതിക കമ്പനിയായ ആൻഡൂറിലിലെ ആദ്യത്തെ എൻജിനിയർമാരിൽ ഒരാളായിരുന്നു വിഭാവ്. ഓസ്ട്രേലിയൻ നാവികസേനയ്ക്കായി വികസിപ്പിച്ചെടുത്ത ഗോസ്റ്റ് ഷാർക്ക് ഡ്രോൺ അന്തർവാഹിനി പ്രോഗ്രാമിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
യുഎസ് ചരിത്രത്തിലെ ആദ്യ പരീക്ഷണമായിരുന്നു കോർസെയർ അഥവാ എഐ ബോട്ട് ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം. ഡ്രൈവർ വേണ്ട എന്നതാണ് ഈ ബോട്ടിന്റെ മറ്റൊരു പ്രത്യേകത. ഡീസലിൽ ഓടുന്ന 24 അടി നീളമുള്ള ഡ്രോൺ ബോട്ടാണ് കോർസെയർ.
35 നോട്ടിക്കൽ മൈൽ വരെ വേഗതയിൽ സഞ്ചരിക്കാൻ ഇതിന് സാധിക്കും. അതും 1,000 നോട്ടിക്കൽ മൈലിലധികം ദൂരം കവർ ചെയ്യും. അതുപോലെ ഏകദേശം 1,000 പൗണ്ട് ഭാരം വഹിക്കാൻ ഈ ബോട്ടിന് കഴിയും, കൂടാതെ അതിന്റെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കടലിലെ വിവിധ ദൗത്യങ്ങൾ കൈകാര്യം ചെയ്യാനും മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധിക്കും.
പ്രത്യേക യൂണിറ്റായ യുഎസ് നാവികസേനയുടെ ടാസ്ക് ഫോഴ്സ് 59 ആണ് ഇത് ഉപയോഗിക്കുന്നത്. സാങ്കേതികവിദ്യ രംഗത്തു മികവ് കാട്ടിയ ഇന്ത്യൻ വംശജനായ വിഭാവ് ആൾട്ടെക്കറിനു പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കട്ടെ.
Tags : VibhavAlttekar SelfDrivingCars AutonomousVehicles ArtificialIntelligence