കൽപ്പറ്റ: ശക്തമായ മഴയെ വയനാട്ടുകാർക്ക് ഭയമാണ്. രണ്ടു വർഷം മുൻപ് ജൂലൈയിൽ പെയ്ത ശക്തമായ മഴയിൽ നഷ്ടമായത് 298 ജീവനുകളാണ്. ഇതിൽ കാണാതായ 32 പേരും ഉൾപ്പെടും. 35 പേർക്ക് പരിക്കേറ്റു.
550ഓളം വീടുകളാണ് ഉരുൾവെള്ളം കവർന്നത്. ഇതിൽ ശേഷിച്ച ജീവിതങ്ങൾ പലതും ഇപ്പോഴും ദുരിതത്തിലാണ്. സർക്കാർ പ്രഖ്യാപിച്ച ടൗണ്‍ഷിപ്പിൽ അഞ്ച് സോണുകളിലായി 451 വീടുകളാണ് പൂർത്തിയാകുന്നത്. ഇതിൽ 178 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. 147 കുടുംബങ്ങൾ ഇവിടെ താമസവും തുടങ്ങി.
രണ്ടാം സോണിലെ വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. 151 വീടുകളാണ് ഈ സോണിൽ. സെപ്റ്റംബറിൽ ഇവയുടെ കൈമാറ്റം നടക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ശേഷിക്കുന്ന വീടുകളിൽ ദുരന്തബാധിതർക്ക് എന്ന് അന്തിയുറങ്ങാമെന്ന് കൃത്യമായി പറയാനായിട്ടില്ല. സർക്കാർ നൽകുന്ന വാടകപ്പണം ഉപയോഗിച്ചാണ് ഈ കുടുംബങ്ങൾ ഇന്ന് കഴിയുന്നത്.
പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ സർവവും വെള്ളം കവർന്നപ്പോൾ ലഭിച്ച ജീവൻമാത്രമാണ് ഇന്നും പലർക്കും സ്വന്തമായുള്ളത്. കണ്ണീരുണങ്ങാത്ത മുഖവുമായി ഇന്നും മരിച്ചു ജീവിക്കുകയാണ് മുണ്ടക്കൈയിലും ചൂരൽമലയിലും താമസിച്ചിരുന്നവർ. ദുരന്തബാധിതരെ ചേർത്തുനിർത്താൻ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ജനങ്ങൾ ഒന്നിച്ചെങ്കിലും ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നതിൽ ആർക്കും വലിയ നിശ്ചയമില്ല.
വിലങ്ങാടും സമാനസ്ഥിതി
2024 ജൂലൈ 30ന് പുലര്‍ച്ചെ വിലങ്ങാട് ഉണ്ടായ ദുരന്തത്തില്‍ 150ഓളം കുടുംബങ്ങളാണ് പെരുവഴിയിലായത്. 11.85 കോടി രൂപയുടെ കാര്‍ഷിക നഷ്ടവും കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യ നാശനഷ്ടവുമാണ് അന്ന് അധികൃതര്‍ കണക്കാക്കിയിരുന്നത്.
ഒട്ടേറെ വാഗ്ദാനങ്ങള്‍ സര്‍ക്കാരും നല്കി. വീട് നഷ്ടപ്പെട്ടവരില്‍ 49 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 15 ലക്ഷം രൂപ വീതം കൈമാറി. പക്ഷേ, അര്‍ഹരായവരില്‍ പലരും ഒഴിവാക്കപ്പെട്ടുവെന്ന പരാതി നിലനില്ക്കുന്നു.