പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിന്റെ ദൃശ്യം. (ഫയൽ ചിത്രം)
കൽപ്പറ്റ: ശക്തമായ മഴയെ വയനാട്ടുകാർക്ക് ഭയമാണ്. രണ്ടു വർഷം മുൻപ് ജൂലൈയിൽ പെയ്ത ശക്തമായ മഴയിൽ നഷ്ടമായത് 298 ജീവനുകളാണ്. ഇതിൽ കാണാതായ 32 പേരും ഉൾപ്പെടും. 35 പേർക്ക് പരിക്കേറ്റു.
550ഓളം വീടുകളാണ് ഉരുൾവെള്ളം കവർന്നത്. ഇതിൽ ശേഷിച്ച ജീവിതങ്ങൾ പലതും ഇപ്പോഴും ദുരിതത്തിലാണ്. സർക്കാർ പ്രഖ്യാപിച്ച ടൗണ്‍ഷിപ്പിൽ അഞ്ച് സോണുകളിലായി 451 വീടുകളാണ് പൂർത്തിയാകുന്നത്. ഇതിൽ 178 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. 147 കുടുംബങ്ങൾ ഇവിടെ താമസവും തുടങ്ങി.
രണ്ടാം സോണിലെ വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. 151 വീടുകളാണ് ഈ സോണിൽ. സെപ്റ്റംബറിൽ ഇവയുടെ കൈമാറ്റം നടക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ശേഷിക്കുന്ന വീടുകളിൽ ദുരന്തബാധിതർക്ക് എന്ന് അന്തിയുറങ്ങാമെന്ന് കൃത്യമായി പറയാനായിട്ടില്ല. സർക്കാർ നൽകുന്ന വാടകപ്പണം ഉപയോഗിച്ചാണ് ഈ കുടുംബങ്ങൾ ഇന്ന് കഴിയുന്നത്.
പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ സർവവും വെള്ളം കവർന്നപ്പോൾ ലഭിച്ച ജീവൻമാത്രമാണ് ഇന്നും പലർക്കും സ്വന്തമായുള്ളത്. കണ്ണീരുണങ്ങാത്ത മുഖവുമായി ഇന്നും മരിച്ചു ജീവിക്കുകയാണ് മുണ്ടക്കൈയിലും ചൂരൽമലയിലും താമസിച്ചിരുന്നവർ. ദുരന്തബാധിതരെ ചേർത്തുനിർത്താൻ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ജനങ്ങൾ ഒന്നിച്ചെങ്കിലും ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നതിൽ ആർക്കും വലിയ നിശ്ചയമില്ല.
വിലങ്ങാടും സമാനസ്ഥിതി
2024 ജൂലൈ 30ന് പുലര്‍ച്ചെ വിലങ്ങാട് ഉണ്ടായ ദുരന്തത്തില്‍ 150ഓളം കുടുംബങ്ങളാണ് പെരുവഴിയിലായത്. 11.85 കോടി രൂപയുടെ കാര്‍ഷിക നഷ്ടവും കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യ നാശനഷ്ടവുമാണ് അന്ന് അധികൃതര്‍ കണക്കാക്കിയിരുന്നത്.
ഒട്ടേറെ വാഗ്ദാനങ്ങള്‍ സര്‍ക്കാരും നല്കി. വീട് നഷ്ടപ്പെട്ടവരില്‍ 49 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 15 ലക്ഷം രൂപ വീതം കൈമാറി. പക്ഷേ, അര്‍ഹരായവരില്‍ പലരും ഒഴിവാക്കപ്പെട്ടുവെന്ന പരാതി നിലനില്ക്കുന്നു.
ഉരുൾ കവർന്ന ജീവിതങ്ങൾക്ക് പകരംവയ്ക്കാൻ ഒന്നിനും കഴിയില്ലെങ്കിലും കൂടെയുണ്ടാകുമെന്ന് കരുതിയവർക്ക് ഇപ്പോഴും പ്രതീക്ഷമാത്രമാണ് ബാക്കിയുള്ളത്.
വീടുകൾ തകർന്ന കുടുംബങ്ങൾക്ക് വീട് ലഭിച്ചപ്പോൾ ഉരുൾ തകർത്തെറിഞ്ഞ പ്രദേശത്ത് താമസിക്കാൻ കഴിയാത്തവരാണ് സർക്കാർ പട്ടികയിൽ ഉൾപ്പെടാത്തത്. റാട്ടപ്പാടി, ചൂരൽമല, അട്ടമല തുടങ്ങിയ പ്രദേശത്തെ നൂറിലധികം കുടുംബങ്ങളാണ് പട്ടികയിൽ ഉൾപ്പെടാതെ ദുരിതം പേറുന്നത്. 451 കുടുംബങ്ങളെ ഉൾപ്പെടുത്തി സർക്കാർ ദുരന്തബാധിതരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ അതിൽ ഉൾപ്പെടാത്തവരാണ് ഇപ്പോൾ ദുരിതംപേറുന്നത്.
സർക്കാർ നിശ്ചയിച്ച ജോണ്‍ മത്തായി കമ്മീഷൻ ഉരുൾ ദുരന്തപ്രദേശത്തെ ഗോ സോണ്‍ (വാസയോഗ്യമായ പ്രദേശം), നോ ഗോ സോണ്‍ (വാസയോഗ്യമല്ലാത്ത പ്രദേശം)എന്നിങ്ങനെ രണ്ടായി തിരിച്ചു. ഇതിൽ ഗോ സോണിൽ ഉൾപ്പെട്ടതും എന്നാൽ താമസിക്കാൻ കഴിയാത്ത പ്രദേശത്തുള്ളവരാണ് സർക്കാർ ലിസ്റ്റിന് പുറത്തായത്. പുനരധിവാസത്തിന് അർഹതയുണ്ടായിട്ടും ഉരുൾ വെള്ളം കടന്നുപോയ ഈ പ്രദേശത്ത് താമസിക്കാനോ കൃഷി ചെയ്യാനോ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബങ്ങൾ.
അന്തിമ ലിസ്റ്റ് ഇനിയും പ്രഖ്യാപിച്ചില്ല
പുഞ്ചിരിമട്ടം ഉരുൾ ദുരന്തം കഴിഞ്ഞ് രണ്ട് വർഷമായിട്ടും ദുരന്തബാധിതരുടെ അന്തിമപട്ടിക ഇനിയും സർക്കാർ പുറത്തുവിട്ടിട്ടില്ല. കൽപ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റ് ടൗൺഷിപ്പിലുള്ളത് ദുരന്തബാധിത ലിസ്റ്റിൽ ഉൾപ്പെട്ട 451 കുടുംബങ്ങൾക്കുള്ള വീടുകളാണ്. ഇതിൽ നൂറോളം കുടുംബങ്ങൾ വീടിന് പകരം 15 ലക്ഷം രൂപ കൈപ്പറ്റി മറ്റിടങ്ങളിലേക്ക് താമസം മാറി. അന്തിമ ലിസ്റ്റ് പ്രതീക്ഷിച്ച് നൂറോളം കുടുംബങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്.
നാടിന്റെ വികസനത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ അത്യാവശ്യമായിരിക്കേ, തകര്‍ന്ന റോഡുകളും പാലങ്ങളും പുനര്‍നിര്‍മിക്കുന്നതില്‍ ഉദ്യോഗസ്ഥ വൃന്ദം കാണിച്ച മെല്ലെപ്പോക്ക് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
യുദ്ധ സിനിമകളിലെ ഷൂട്ടിംഗ് സൈറ്റിനെ ഓര്‍മിപ്പിക്കുന്ന വിധത്തിലാണ് ഇന്നും വിലങ്ങാട്ടെ റോഡുകള്‍. ഉരുളില്‍ തകര്‍ന്ന റോഡുകള്‍ക്ക് ഇപ്പോഴും മാറ്റമില്ല. മഞ്ഞച്ചീളി പാലം, വായാട് പാലം, മുച്ചങ്കയം പാലം, ടൗണ്‍ പാലം, ഉരുട്ടി പാലം എന്നിവയെല്ലാം തകര്‍ന്നിരുന്നു. ഗ്രാമീണ മേഖലകളിലെ കലുങ്കുകള്‍, കുടിവെള്ള പദ്ധതികള്‍ എന്നിവയും നാമാവശേഷമായി. വലിയപാനോം, ചെറിയപാനോം മേഖലകളിലേക്ക് റോഡ് മുറിഞ്ഞുപോയ ഇടത്ത് പൈപ്പുകള്‍ സ്ഥാപിച്ച് അതിനുമുകളിലൂടെയാണ് നിലവില്‍ വാഹനങ്ങള്‍ കടന്നുപോകുന്നത്.
വിലങ്ങാട് പള്ളിക്കു മുന്നിലെ റോഡ് ഏതു നിമിഷവും പുഴയിലേക്ക് ഇടിയാവുന്ന അവസ്ഥയിലാണ്. എട്ടരക്കോടി രൂപ മുടക്കി വിലങ്ങാട് പുല്ലുവ പുഴയുടെ നടുഭാഗത്തുനിന്ന് കൂറ്റന്‍ പാറക്കല്ലുകള്‍ യന്ത്രസഹായത്തോടെ അരികിലേക്ക് നീക്കി പുഴയുടെ ഒഴുക്ക് സുഗമമാക്കാന്‍ കഴിഞ്ഞു.
വിലങ്ങാട് പെട്രോള്‍ പമ്പിനു മുന്‍വശത്ത് ഇടിഞ്ഞ പുഴയോരത്ത് കരിങ്കല്‍ മതില് നിര്‍മിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്. അതല്ലാതെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള മറ്റു നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി നടത്തുന്നതില്‍ അനാസ്ഥയുണ്ടായിയെന്നാണ് നാട്ടുകാരുടെ പരാതി.
ദുരന്തശേഷമുള്ള ഒന്നേമുക്കാല്‍ വര്‍ഷത്തോളം പിണറായി വിജയന് സര്‍ക്കാരാണ് ഭരണം നടത്തിയത്. ഈ കാലയളവില്‍ കാര്യമായ പുനരധിവാസ പ്രവര്‍ത്തനങ്ങളൊന്നും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് വാണിമേല്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് അംഗം ഷെബി സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി.
ദുരന്ത സമയത്ത് ആശ്വാസനിധിയിലേക്ക് 700 കോടിയിലധികം രൂപ ലഭിച്ചിരുന്നു. വിലങ്ങാടിന്റെ പുനര്‍നിര്‍മാണത്തിനായി ഏകദേശം 200 കോടിയോളം രൂപ മാത്രമായിരുന്നു ആവശ്യമുണ്ടായിരുന്നത്. പാലങ്ങള്‍, റോഡുകള്‍, കുടിവെള്ള പദ്ധതികള്‍ എന്നിവയൊന്നും പുനരുദ്ധരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഷെബി സെബാസ്റ്റ്യന്‍ പറഞ്ഞു.

പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ തകർന്ന കുടുംബങ്ങൾക്ക് താങ്ങായി നിരവധി സംഘടനകളാണ് രംഗത്തുവന്നത്. വീടുകൾ നഷ്ടപ്പെട്ടവരെ ചേർത്തുനിർത്തുന്നതിൽ മുസ്ലിംലീഗ് മുഖ്യപങ്ക് വഹിച്ചു.
11 ഏക്കറിൽ 105 വീടുകളാണ് ഉരുൾ ദുരന്തബാധിതർക്കായി ലീഗ് നിർച്ചുനൽകുന്നത്. ഇതിൽ തൃക്കൈപ്പറ്റ വെള്ളിത്തോട് 51 വീടുകളുടെ നിർമാണം പൂർത്തിയാക്കി കൈമാറുകയും ചെയ്തു. ശേഷിക്കുന്ന 54 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. 105 കുടുംബങ്ങളിൽ 85 കുടുംബങ്ങൾ സർക്കാർ ലിസ്റ്റിൽ ഉൾപ്പെട്ടവയാണ്.
കോണ്‍ഗ്രസ് പ്രഖ്യാപിച്ച 100 വീടുകളുടെ നിർമാണം ആരംഭിച്ചു. കുന്നന്പറ്റയിൽ അഞ്ച് ഏക്കറിലാണ് കോണ്‍ഗ്രസ് ഭവന നിർമാണം ആരംഭിച്ചത്. 18 വീടുകളുടെ നിർമാണമാണ് ഇവിടെ പുരോഗമിക്കുന്നത്.
ദുരിതബാധിതരുടെ അന്തിമ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് കൽപ്പറ്റ എംഎൽഎയും കൃഷി മന്ത്രിയുമായ ടി. സിദ്ദീഖ് പറഞ്ഞു. ഇതിനായി ഉടൻ യോഗം ചേരുമെന്നും മുൻ സർക്കാരിന് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിൽ പോരായ്മകൾ സംഭവിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി സർക്കാർ ഉടൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ പൂര്‍ണമായും സംരക്ഷിക്കുമെന്ന് നാദാപുരം എംഎല്‍എ കെ.എം. അഭിജിത്ത് വ്യക്തമാക്കി. മുന്‍ ബജറ്റുകളിലൊന്നും വിലങ്ങാടിന് പരിഗണന ലഭിച്ചില്ല. എന്നാല്‍ വി.ഡി. സതീശന് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വിലങ്ങാടിനായി അഞ്ചു കോടി രൂപ അനുവദിച്ചിട്ടുണ്ട്. സമഗ്രമായ പദ്ധതിയിലൂടെ വിലങ്ങാടിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുമെന്നും എംഎല്‍എ പറഞ്ഞു.
ഉരുള്‍പൊട്ടലിനിരയായി ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച വിലങ്ങാട്ടെ വ്യാപാരികള്‍ക്ക് മുന്‍ സര്‍ക്കാര്‍ ഒരു രൂപപോലും നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വിലങ്ങാട് യൂണിറ്റ് പ്രസിഡന്റ് വിനോയി ജോസഫ് പറഞ്ഞു. വ്യാപാരി സംഘടനയാണ് സഹായം നല്‍കിയത്. പുതിയതായി അധികാരമേറ്റ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലങ്ങാട് പാക്കേജില്‍ വ്യാപാരികളെയും ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും വിനോയി ജോസഫ് പറഞ്ഞു. ദുരന്തത്തില്‍ 12 കടകള്‍ പൂര്‍ണമായും ഒലിച്ചുപോയി. 38 കടകളില്‍ വെളളം കയറി. ഇവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കെട്ടിടങ്ങൾ തകർന്നവർക്ക് നഷ്ടപരിഹാരം നൽകാൻ നടപടിയായില്ല. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡിലെ വിവിധ പ്രദേശത്തുള്ള 75ലധികം വാണിജ്യ സ്ഥാപനങ്ങൾക്കാണ് നാശനഷ്ടം സംഭവിച്ചത്. ചൂരൽമല ടൗണിലാണ് കൂടുതൽ കെട്ടിടങ്ങൾ തകർന്നത്. വ്യാപാരസ്ഥാപനങ്ങൾ ഇല്ലാതായതോടെ കെട്ടിടങ്ങളിൽ നിന്നുള്ള വരുമാനം നഷ്ടമായി. നിരവധി പേരാണ് ഇത്തരത്തിൽ വരുമാനം ഇല്ലാതായതോടെ ബാങ്ക് വായ്പ ഉൾപ്പെടെ തിരിച്ചടക്കാൻ കഴിയാതെ പ്രയാസപ്പെടുന്നത്.
വ്യാപാരസ്ഥാപനങ്ങൾ നശിച്ചതിനും കെട്ടിടങ്ങൾ തകർന്നതിനും സർക്കാരിൽനിന്ന് ഒരു രൂപയുടെ സഹായവും കിട്ടിയിട്ടില്ല. ദുരന്തത്തിൽ വീടുകൾ തകർന്നവർക്ക് ടൗണ്‍ഷിപ് പദ്ധതിയിൽ പകരം വീട് കിട്ടും. എന്നാൽ കെട്ടിടങ്ങൾ തകർന്നവർക്ക് ഒരു സഹായവും ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ദുരന്തത്തിന് രണ്ടു വർഷം തികയുന്പോഴും കെട്ടിട ഉടമകൾ നൽകിയ നിവേദനങ്ങൾക്ക് ഫലമുണ്ടായിട്ടില്ല.

ദുരന്തം നടന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ അര്‍ഹരായ 75 കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള ഭവനങ്ങള്‍ നിര്‍മിച്ചുനല്‍കിയാണ് കെസിബിസി മാതൃകയായത്. 2024 ഓഗസ്റ്റ് അഞ്ചിനാണ് കെസിബിസി ദുരിതബാധിതര്‍ക്കായി ഭവന പദ്ധതിപ്രഖ്യാപിച്ചത്. കെസിബിസിയുടെ കീഴിലുളള ജെപിഡി കമ്മീഷനാണ് കെസിബിസി നിര്‍മാണ ചുമതല കൈമാറിയത്.
കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തെ ജെപിഡി കമ്മീഷന് വീട് നിര്‍മാണ ഉത്തരവാദിത്വമേല്‍പ്പിച്ചു. താമരശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ സിഒഡിയാണ്, രൂപതയ്ക്കു കീഴില്‍ വരുന്ന വിലങ്ങാട്ടെ ഭവന നിര്‍മാണ ചുമതല ഏറ്റെടുത്തത്. വിലങ്ങാട് ഉരുള്‍ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ആദ്യ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി വീട്ടുകാര്‍ക്ക് കൈമാറി സിഒഡി ചരിത്രം കുറിച്ചു. 75-ാമത്തെ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. നാളെയാണു കൈമാറ്റം.
21 മാസം കൊണ്ട് ദുരിതബാധിതരായ 70 പേര്‍ക്ക് അടച്ചുറപ്പുള്ള ഭവനം നിര്മിച്ചുനല്കാന് കഴിഞ്ഞിരുന്നു. കാരിത്താസ് ഇന്ത്യ, സിആര്‍എസ്, കേരള സോഷ്യല്‍ സര്‍വീസ് ഫോറം, സിഒഡി എന്നീ പ്രസ്ഥാനങ്ങളുമായി സഹകരിച്ചു കെസിബിസി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ദുരിതാനന്തര പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ഉദാത്തമായ മറ്റൊരു കേരള മോഡലാണ്.
താമരശേരി രൂപതാ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, സിഒഡി പ്രസിഡന്റും താമരശേരി രൂപതാ വികാരി ജനറാളുമായ മോണ്‍. ഏബ്രഹാം വയലില്‍, സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര എന്നിവരുടെ മാര്‍ഗനിര്‍ദേശങ്ങളും മേല്‍നോട്ടവുമാണ് വിലങ്ങാട് ദുരിതബാധിതര്‍ക്കുള്ള ഭവന നിര്‍മാണ, സഹായ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയതത്.
വിലങ്ങാട്, പുതുപ്പാടി എന്നിവിടങ്ങളില്‍ സിഒഡി നടപ്പിലാക്കുന്ന ‘സേഫ് വിതിന്‍: റീകണക്ട് വയനാട് ആന്‍ഡ് വിലങ്ങാട്’ പദ്ധതി വിജയകരമായി മുന്നേറുകയാണ്. വിലങ്ങാട് മേഖലയിലെ ജനങ്ങളുടെ ദീര്‍ഘകാല പുനരധിവാസവും ദുരന്തപ്രതിരോധ ശേഷി വര്‍ധിപ്പിക്കലുമാണ് പദ്ധതിയുടെ ലക്ഷ്യം.കുടുംബങ്ങളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനായി വിവിധ വകുപ്പുകളുമായും സ്ഥാപനങ്ങളുമായും മറ്റ് പങ്കാളി സംഘടനകളുമായും സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര പറഞ്ഞു.
മാനന്തവാടി രൂപതയുടെ സോഷ്യൽ സർവീസ് വിഭാഗമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി 53 വീടുകളാണ് നിർമിക്കുന്നത്. ഇതിൽ മൂന്ന് വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. ശേഷിക്കുന്നവ ടൗണ്‍ഷിപ്പ് മാതൃകയിൽ അവസാനഘട്ടത്തിലാണ്. ഡിസംബറിൽ ഇവ കൈമാറാനുള്ള അവസാനവട്ട ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സ്വന്തമായാണ് വീടുകൾ നിർമിക്കാനാവശ്യമായ ഭൂമി വില കൊടുത്തു വാങ്ങിയത്. ഇവിടെയാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കത്തോലിക്കാസഭയുടെ സഹായത്തോടെ വീടുകൾ നിർമിക്കുന്നത്.
ബത്തേരി രൂപതയുടെ സോഷ്യൽ സർവീസ് വിഭാഗമായ ശ്രേയസും 15 വീടുകൾ ദുരന്തബാധിതർക്കായി നിർമിക്കുന്നുണ്ട്. ഇതിൽ ഏതാനും വീടുകൾ നിർമാണം പൂർത്തിയാക്കി കൈമാറിക്കഴിഞ്ഞു. ശേഷിക്കുന്നവ ഉടൻ കൈമാറ്റത്തിന് തയാറിയിക്കൊണ്ടിരിക്കുകയാണ്.
Tags : Survival halfway punchirimattam VilangadLandslide landslide Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash