കായംകുളം: വോട്ടെണ്ണൽ ഇന്നു നടക്കാനിരിക്കെ ഇഞ്ചോടിഞ്ച് പോരാട്ടംകൊണ്ട് ശ്രദ്ധേയമായ കായംകുളം നിയമസഭാമണ്ഡലത്തിൽ വിജയ പ്രതീക്ഷകളുമായി മുന്നണികൾ. ഇടത് ആധിപത്യം അവസാനിപ്പിച്ച് യുഡിഎഫ് അട്ടിമറി വിജയം നേടുമെന്നും എം. ലിജു വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നുമുള്ള വലിയ ആത്മ വിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം.
കായംകുളം നഗരസഭ, ചെട്ടികുളങ്ങര, കണ്ടല്ലൂർ, കൃഷ്ണപുരം, ദേവികുളങ്ങര പഞ്ചായത്തുകളിൽ വലിയ മുന്നേറ്റം നേടുമെന്നും ഐക്യത്തോടെയുള്ള പ്രവർത്തനം ഗുണം ചെയ്തെന്നും യുഡിഎഫ് വിലയിരുത്തുന്നു. എന്നാൽ ഇത്തവണയും ഹാട്രിക് വിജയത്തോടെ എൽഡിഎഫ് മികച്ചവിജയം നേടി മണ്ഡലം നിലനിർത്തുമെന്നും അഡ്വ. യു. പ്രതിഭ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നുമാണ് എൽഡിഎഫ് കണക്കുകൂട്ടൽ.
യുഡിഎഫ് നടത്തിയ വ്യാജ പ്രചാരണങ്ങളെ ജനം തള്ളുമെന്നും പത്തുവർഷം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ ജനം അംഗീകരിച്ചതായും വിജയം ഉറപ്പാണെന്നും എൽഡിഎഫ് കണക്കുകൂട്ടുന്നു.
എൻഡിഎ സ്ഥാനാർഥി തമ്പി മേട്ടുതറയും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. കന്നി വോട്ടർമാരും സാമുദായിക വോട്ടുകളും ഇക്കുറി ഏറെ നിർണായകമാണ്.
കായംകുളം മണ്ഡലത്തിൽ ഇത്തവണ 75.85 ശതമാനത്തിന്റെ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 6298 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തുടർച്ചയായ രണ്ടാം തവണയും അഡ്വ. യു. പ്രതിഭ തെരഞ്ഞെടുക്കപ്പെട്ടത്.
അഡ്വ. യു. പ്രതിഭ (എൽഡിഎഫ്) -77348, അരിത ബാബു (യുഡിഎഫ്) -71050, പ്രദീപ്ലാൽ (എൻഡിഎ) -11413 എന്നിങ്ങനെയായിരുന്നു വോട്ടിംഗ് നില.