National
വിശാഖപട്ടണം: സാങ്കേതിക വിദ്യയുടെയും നിര്‍മിതബുദ്ധിയുടെയും സാധ്യതകള്‍ പ്രയോജനപ്പെടുത്താൻ തയാറെടുത്ത് റെയിൽവേയും. പ്രാരംഭമായി സ്റ്റേഷനുകളിലെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഹ്യൂമനോയ്ഡ് റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ് റെയിൽവേ.
പരീക്ഷണാർത്ഥം ഈസ്റ്റ് കോസ്റ്റ് റെയില്‍വേയ്ക്കു കീഴിലെ വിശാഖപട്ടണം സ്റ്റേഷനിലാണ് റോബോട്ടിനെ ഡ്യൂട്ടിക്ക് നിയോഗിച്ചത്. മഹാഭാരതത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് " എഎസ്സി അര്ജുന്' എന്നാണ് റോബോട്ടിനു പേര് നല്‍കിയിരിക്കുന്നത്. വിജയമെന്നു കണ്ടാൽ രാജ്യത്തെ എല്ലാ പ്രമുഖ സ്റ്റേഷനുകളിലും റോബോട്ടിനെ രംഗത്തിറക്കും.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സി (ആർപിഎഫ്) ന്റെ ആധുനികവത്കരണത്തിന്റെയും ഡിജിറ്റൽ പരിവർത്തനത്തിന്റെയും ഭാഗമായി ആന്ധ്രയിലെ റോബോകോപ്ലർ എന്ന കമ്പനിയാണ് റോബോട്ട് നിർമിച്ചത്.
പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു വർഷത്തെ കഠിനാധ്വാനത്തിനുശേഷമാണ് നിരവധി പരിഷ്കാരങ്ങളും കൂട്ടിച്ചേർക്കലുകളും ഉപയോഗിച്ച് ഇതു വികസിപ്പിച്ചെടുത്തത്. 20 ലക്ഷം രൂപ വരെ ചെലവായിട്ടുണ്ട്. ഭാവിയിൽ റോബോട്ടിന്റെ നവീകരിച്ച പതിപ്പുകൾ പുറത്തിറക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷ, വിവരങ്ങള്‍ ലഭ്യമാക്കല്‍, സ്റ്റേഷന് മേല്‍നോട്ടം എന്നീ മേഖലയിലാണ് അര്ജുന് റോബോട്ട് പ്രവര്‍ത്തിക്കുക. യാത്രക്കാര്‍ക്ക് റെയില്‍വേയുമായി ബന്ധപ്പെട്ട സംശയങ്ങള്‍, ട്രെയിന്‍ വിവരങ്ങള്‍ മുതലായവയെല്ലാം റോബോട്ടിനോടു ചോദിച്ചറിയാം. ഇതിന്റെ എല്ലാ വശങ്ങളിലും നിരീക്ഷണ കാമറകളുണ്ട്. ഈ സവിശേഷതകൾക്കൊണ്ട് ചുറ്റും നടക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കാൻ സാധിക്കുന്നു.
റെയില്‍വേ സ്റ്റേഷനിലെ തിരക്ക് സംബന്ധിച്ച വിവരം അര്ജുന് സ്വയം അവലോകനം ചെയ്ത് ആര്‍പിഎഫിനു കൈമാറും. റെയില്‍വേ സ്റ്റേഷന് വൃത്തിയായി കിടക്കുന്നുണ്ടോ, സംശയകരമായ കാര്യങ്ങള്‍ നടക്കുന്നുണ്ടോയെന്നും നിരീക്ഷിക്കും. ആളുകളുടെ മുഖം തിരിച്ചറിയുന്ന ഫേസ് റക്കഗ്നിഷന്‍ സംവിധാനം റോബോട്ടിനു നല്‍കിയിട്ടുണ്ട്. ഇതുവഴി, സംശയാസ്പദ വ്യക്തികളെ കണ്ടെത്താനാകുമെന്നും റെയില്‍വേ അവകാശപ്പെടുന്നു.
ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി യാത്രക്കാര്‍ക്ക് വിവരം നല്‍കും. നമസ്തേ പറഞ്ഞ് യാത്രക്കാരെ സ്വീകരിക്കുന്ന റോബോട്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥരെ കണ്ടാല്‍ സല്യൂട്ട് അടിക്കും. പുത്തന്‍ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണു റോബോട്ടിനെ നിയോഗിച്ചിരിക്കുന്നതെന്ന് ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ അലോക് ബോറ പറഞ്ഞു.
Kerala
കാട്ടാക്കട: മൈലോട്ടുമൂഴിയിൽ രണ്ട് ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ശാന്ത എന്ന സ്ത്രീയുടെ കൈയ്ക്കു ഗുരുതരമായി പരിക്കേറ്റു. കൈവിരലുകൾ അറ്റുപോകാറായ സ്ഥിതിയിലായിരുന്നു.
ഒരു ഓട്ടോറിക്ഷ മറ്റൊരു ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇറക്കവും വളവും കൂടിയ റോഡ് ഭാഗമായതിനാൽ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വാഹനങ്ങൾ തമ്മിൽ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇറക്കവും വളവും അപകടത്തിന്റെ തീവ്രത കൂട്ടിയതായി പോലീസ് അറിയിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മറ്റു ചിലർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും ഉടൻതന്നെ വിവിധ ആശുപത്രികളിലേക്കു മാറ്റി.
Kerala
വൈക്കം: സ്വകാര്യ ബസിൽ കയറാൻ ബസ് സ്റ്റാൻഡിലൂടെ നടക്കുന്നതിനിടയിൽ കെഎസ്ആർടിസി ബസ് കാൽ പാദത്തിൽ കയറി മധ്യവയസ്കനു ഗുരുതര പരിക്ക്. എറണാകുളം തമ്മനം എടത്തലയിൽ മുളയംകോട്ടിൽ ജമാലി (55)നാണ് പരിക്കേറ്റത്.
തലയോലപറമ്പ് സ്വകാര്യ ബസ് സ്റ്റാൻഡിൽ ഇന്ന് ഉച്ചകഴിഞ്ഞ് 1.52 നായിരുന്നു അപകടം. തമ്മനത്തേക്ക് പോകാനായി സ്റ്റാൻഡിൽ വന്ന ഇമാൽ സ്റ്റാൻഡിന്റെ മുൻവശത്ത് തെക്ക് ഭാഗത്തായി നിൽക്കുമ്പോൾ എറണാകുളത്തിനുള്ള ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറു ഭാഗത്തുനിന്നു പുറപ്പെട്ടു വരുന്നതു കണ്ട് ജമാൽ കൈ ഉയർത്തി ബസ് നിർത്താൻ ആവശ്യപ്പെട്ട് നടന്നു വരുന്നതിനിടയിൽ സ്റ്റാൻഡിലേക്കു കയറിയ കെഎസ് ആർടിസി ബസ് ഇടത് കാൽപാദത്തിൽ കയറുകയായിരുന്നു.
തലയോലപ്പറമ്പ് ഗവൺമെന്റ് ആശുപത്രിയിലെ ആംബുലൻസ് എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കോട്ടയം: ട്രെയിനില്‍വെച്ച് പോലീസ് ഉദ്യോഗസ്ഥനെ യാത്രക്കാരന് കുത്തിപ്പരിക്കേൽപ്പിച്ചു. കോട്ടയം ചിങ്ങവനത്തുവച്ചുണ്ടായ സംഭവത്തിൽ പരിക്കേറ്റ ചെങ്ങന്നൂര്‍ സ്വദേശിയായ സനൽകുമാർ ആശുപത്രിയിൽ ചികിത്സതേടി.
തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട മലബാർ എക്സ്പ്രസിൽ ബുധനാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. പ്രതി അനിൽകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ അനിൽകുമാറും ടിടിഇയുമായി വാക്കുതർക്കം ഉണ്ടായിരുന്നു.
ഇതിൽ ഇടപെട്ടപ്പോഴാണ് ആക്രമണമുണ്ടായത്. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ അനിൽകുമാറെന്ന് പോലീസ് പറഞ്ഞു.
Kerala
തൃശൂര്‍: കുതിരാന്‍ തുരങ്കത്തിനുള്ളില്‍ മിനി ലോറി അപകടത്തില്‍പ്പെട്ട് യാത്രക്കാരന്റെ കൈ അറ്റുപോയി. കൊല്ലങ്കോട് സ്വദേശി സുജിന്റെ (22) ഇടതുകൈ ആണ് മുട്ടിന് മുകളില്‍ വച്ച് അറ്റുപോയത്.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കോഴി കയറ്റി വന്ന മിനി ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണം.
നിയന്ത്രണം വിട്ട വാഹനം തുരങ്കത്തിന്റെ ഒരു വശം ചേര്‍ന്ന് പോവുന്നതിന്റെയും കൈവരിയില്‍ തട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിനിടെ സുജിന്റെ കൈ കൈവരിയില്‍ പെടുകയായിരുന്നു.
പരിക്കേറ്റ സുജിനെ ഒരു ആംബുലന്‍സിലും കൈ മറ്റൊരു ആംബുലന്‍സിലുമായാണ് ആശുപത്രിയില്‍ എത്തിച്ചത്.
Kerala
കൊല്ലം: സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൾ മുത്തലിഫ് (64) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.13ന് പടപ്പനാൽ കല്ലുംപുറത്ത് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. അമിത വേഗത്തിലെത്തിയ ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു.
കൊല്ലം-പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് കണ്ട് അമിത വേഗത്തിൽ പോയ സ്വകാര്യ ബസാണ് അപകടത്തിനു കാരണമായത്.
അബ്ദുൾ മുത്തലിഫിന് ഒപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന രാധാകൃഷ്ണപിള്ളയ്ക്കും പരിക്കേറ്റു. ഇരുവരും നിർമാണ തൊഴിലാളികളാണ്. രാവിലെ ജോലിക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.