വിശാഖപട്ടണം: സാങ്കേതിക വിദ്യയുടെയും നിര്‍മിതബുദ്ധിയുടെയും സാധ്യതകള്‍ പ്രയോജനപ്പെടുത്താൻ തയാറെടുത്ത് റെയിൽവേയും. പ്രാരംഭമായി സ്റ്റേഷനുകളിലെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഹ്യൂമനോയ്ഡ് റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ് റെയിൽവേ.
പരീക്ഷണാർത്ഥം ഈസ്റ്റ് കോസ്റ്റ് റെയില്‍വേയ്ക്കു കീഴിലെ വിശാഖപട്ടണം സ്റ്റേഷനിലാണ് റോബോട്ടിനെ ഡ്യൂട്ടിക്ക് നിയോഗിച്ചത്. മഹാഭാരതത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് " എഎസ്സി അര്ജുന്' എന്നാണ് റോബോട്ടിനു പേര് നല്‍കിയിരിക്കുന്നത്. വിജയമെന്നു കണ്ടാൽ രാജ്യത്തെ എല്ലാ പ്രമുഖ സ്റ്റേഷനുകളിലും റോബോട്ടിനെ രംഗത്തിറക്കും.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സി (ആർപിഎഫ്) ന്റെ ആധുനികവത്കരണത്തിന്റെയും ഡിജിറ്റൽ പരിവർത്തനത്തിന്റെയും ഭാഗമായി ആന്ധ്രയിലെ റോബോകോപ്ലർ എന്ന കമ്പനിയാണ് റോബോട്ട് നിർമിച്ചത്.
പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു വർഷത്തെ കഠിനാധ്വാനത്തിനുശേഷമാണ് നിരവധി പരിഷ്കാരങ്ങളും കൂട്ടിച്ചേർക്കലുകളും ഉപയോഗിച്ച് ഇതു വികസിപ്പിച്ചെടുത്തത്. 20 ലക്ഷം രൂപ വരെ ചെലവായിട്ടുണ്ട്. ഭാവിയിൽ റോബോട്ടിന്റെ നവീകരിച്ച പതിപ്പുകൾ പുറത്തിറക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷ, വിവരങ്ങള്‍ ലഭ്യമാക്കല്‍, സ്റ്റേഷന് മേല്‍നോട്ടം എന്നീ മേഖലയിലാണ് അര്ജുന് റോബോട്ട് പ്രവര്‍ത്തിക്കുക. യാത്രക്കാര്‍ക്ക് റെയില്‍വേയുമായി ബന്ധപ്പെട്ട സംശയങ്ങള്‍, ട്രെയിന്‍ വിവരങ്ങള്‍ മുതലായവയെല്ലാം റോബോട്ടിനോടു ചോദിച്ചറിയാം. ഇതിന്റെ എല്ലാ വശങ്ങളിലും നിരീക്ഷണ കാമറകളുണ്ട്. ഈ സവിശേഷതകൾക്കൊണ്ട് ചുറ്റും നടക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കാൻ സാധിക്കുന്നു.
റെയില്‍വേ സ്റ്റേഷനിലെ തിരക്ക് സംബന്ധിച്ച വിവരം അര്ജുന് സ്വയം അവലോകനം ചെയ്ത് ആര്‍പിഎഫിനു കൈമാറും. റെയില്‍വേ സ്റ്റേഷന് വൃത്തിയായി കിടക്കുന്നുണ്ടോ, സംശയകരമായ കാര്യങ്ങള്‍ നടക്കുന്നുണ്ടോയെന്നും നിരീക്ഷിക്കും. ആളുകളുടെ മുഖം തിരിച്ചറിയുന്ന ഫേസ് റക്കഗ്നിഷന്‍ സംവിധാനം റോബോട്ടിനു നല്‍കിയിട്ടുണ്ട്. ഇതുവഴി, സംശയാസ്പദ വ്യക്തികളെ കണ്ടെത്താനാകുമെന്നും റെയില്‍വേ അവകാശപ്പെടുന്നു.
ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി യാത്രക്കാര്‍ക്ക് വിവരം നല്‍കും. നമസ്തേ പറഞ്ഞ് യാത്രക്കാരെ സ്വീകരിക്കുന്ന റോബോട്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥരെ കണ്ടാല്‍ സല്യൂട്ട് അടിക്കും. പുത്തന്‍ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണു റോബോട്ടിനെ നിയോഗിച്ചിരിക്കുന്നതെന്ന് ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ അലോക് ബോറ പറഞ്ഞു.
Tags : Humanoid Robot Visakhapatnam Railway Station Passenger