മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ വിമാനത്താവളത്തിൽ നിന്ന് യാത്രികന്റെ ബാഗിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി സ്വദേശി രമേശ് സക്രാനി (60) ക്കെതിരെ കേസെടുത്തു.
എയർഇന്ത്യ വിമാനത്തിൽ ഡൽഹിയിലേക്ക് പോകാനെത്തിയതായിരുന്നു ഇയാൾ. സുരക്ഷാ പരിശോധനയുടെ ഭാഗമായി എക്സ്-റേ സ്കാനിംഗ് നടത്തിയപ്പോഴാണ് ബാഗിനുള്ളിൽ സംശയാസ്പദമായ വസ്തു കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ വെടിയുണ്ടയാണെന്ന് സ്ഥിരീകരിച്ചു.
വെടിയുണ്ട കൈവശം വയ്ക്കാനുള്ള ലൈസൻസോ അംഗീകാരമോ ഇയാൾക്കില്ലെന്ന് സിഐഎസ്എഫ് സബ് ഇൻസ്പെക്ടർ ഹനുമാൻ മീണ പറഞ്ഞു.
വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ രമേശും ഭാര്യയും കുറച്ച് ദിവസങ്ങൾക്കു മുന്പാണ് മഹാരാഷ്ട്രയിൽ എത്തിയതെന്നും സംശയാസ്പദമായ മറ്റൊന്നും കണ്ടെത്തിയില്ലെന്നും ഇൻസ്പെക്ടർ സോമനാഥ് ജാദവ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.