Kerala
കൊച്ചി: പ്രളയസമയത്ത് നിരവധി ജീവനുകള്‍ രക്ഷിച്ച മത്സ്യത്തൊഴിലാളിയായ ജിനീഷ് ജെറോണ്‍ വാഹനാപകടത്തില്‍ മരിച്ചതിനാല്‍ ആശ്രിതര്‍ക്കു മതിയായ സംരക്ഷണം നല്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
സൗജന്യ പാര്‍പ്പിടം ഉള്‍പ്പെടെ സാധ്യമായ എല്ലാ സഹായനടപടികളും എടുത്തിട്ടുള്ളതായി സര്‍ക്കാര്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണു ഹര്‍ജി തീര്‍പ്പാക്കിയത്.
കുടുംബത്തോടുള്ള സാമൂഹികബാധ്യത ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റീസ് സൗമന്‍ സെന്‍, ജസ്റ്റീസ് വി.എം.ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണു തീര്‍പ്പാക്കിയത്.
പ്രളയസമയത്ത് ചെങ്ങന്നൂര്‍ മേഖലയില്‍ നൂറുകണക്കിനാളുകളെ രക്ഷിക്കാന്‍ രംഗത്തുണ്ടായിരുന്ന പൂന്തുറ പള്ളിയിടംപുരയിടത്തില് ജെറോണ്‍-സെല്‍വി ദമ്പതികളുടെ മകന് ജിനീഷ് ജെറോണ്‍ (24) പ്രളയം കഴിഞ്ഞ് രണ്ടു മാസത്തിനകമാണ് മരിച്ചത്. ബൈക്കപകടത്തെ തുടര്‍ന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരിച്ചത്.
National
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതിവിവേചനം തടയാൻ ലക്ഷ്യമിട്ട് യുജിസി പുറത്തിറത്തിറക്കിയ പുതിയ ചട്ടത്തിനെതിരേ സമർപ്പിച്ച ഹർജി ഉടൻ പരിഗണിക്കുമെന്ന് സുപ്രീംകോടതി.
എന്താണ് സംഭവിക്കുന്നതെന്ന് അറിയാമെന്നും ഹർജി പരിശോധിച്ച് പോരായ്മകൾ കണ്ടെത്തുമെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയാൻ കാന്പസുകളിൽ തുല്യതാ സമിതികൾ രൂപവത്കരിക്കണമെന്നും ഇത് നടപ്പാക്കാത്ത സ്ഥാപനങ്ങൾക്ക് വിലക്ക് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ വ്യവസ്ഥ ചെയ്യണമെന്നും ആവശ്യപ്പെടുന്ന ചട്ടം ഈ മാസം രണ്ടാംവാരമാണ് യുജിസി പുറത്തിറക്കിയത്. ഇതിൽ ജനറൽ വിഭാഗത്തെ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് പ്രധാന ആക്ഷേപം.
National
ന്യൂഡൽഹി: പതിമൂന്ന് വർഷമായി ചലനശേഷിയില്ലാതെ അബോധാവസ്ഥയിൽ കിടക്കുന്ന മകന്റെ ദയാവധം ആവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി.
ജീവൻ നിലനിർത്താൻ സഹായിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ എടുത്തുമാറ്റി 32കാരനായ മകന് നിഷ്ക്രിയ ദയാവധം (പാസിവ് എത്തനേഷ്യ) അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച രണ്ട് മെഡിക്കൽ ബോർഡും മകൻ ജീവിതത്തിലേക്കു തിരിച്ചുവരില്ലെന്നു വിധിയെഴുതി കോടതിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. 2018ലെ ഭരണഘടനാ ബെഞ്ചിന്റെ വിധിപ്രകാരം ജീവൻ നിലനിർത്താൻ ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ നീക്കംചെയ്ത് നിഷ്ക്രിയ ദയാവധം ഇന്ത്യയിൽ അനുവദനീയമാണ്.
ഇതിന് കോടതി നിയോഗിക്കുന്ന പ്രൈമറി, സെക്കൻഡറി മെഡിക്കൽ ബോർഡുകൾ രോഗിയെ പരിശോധിച്ച് ജീവിതത്തിലേക്കു മടങ്ങിവരില്ല എന്ന് സാക്ഷ്യപ്പെടുത്തണം.
ഈ കേസിൽ സുപ്രീംകോടതി നിഷ്ക്രിയ ദയാവധം അനുവദിച്ചാൽ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം നടപടിക്രമങ്ങൾ പാലിച്ചുള്ള ഇന്ത്യയിലെ ആദ്യ കേസായിരിക്കുമിത്.
Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ പീഡനക്കേസിലെ അതിജീവിത ഹൈക്കോടതിയിൽ ഹര്‍ജി നൽകി. ആദ്യ കേസിലെ മുൻകൂർ ജാമ്യഹർജി ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കം.
മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിനു മുൻപ് തന്നെ കേൾക്കണം. തന്നെയും ഹർജിയിൽ കക്ഷി ചേർക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. വലിയ സൈബർ ആക്രമണം നേരിടേണ്ടിവരുകയാണെന്നും അതിജീവിത പറഞ്ഞു.
അതേസമയം തന്റെ കുടുംബജീവിതം തകർത്തത് രാഹുൽ മാങ്കൂട്ടമാണെന്ന് ആരോപിച്ച് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അതിജീവിതയുടെ ഭർത്താവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും ഡിജിപിക്കും കഴിഞ്ഞ രണ്ടിനാണ് പരാതി നൽകിയത്.
എന്നാൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇതു ഖേദകരമാണ്. എന്നെപ്പോലെ വേദനിക്കുന്ന ഒട്ടേറെ പേർക്കു വേണ്ടിയാണ് പരാതി നൽകിയത്. എനിക്കും നീതി വേണമെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വന്നതാണെന്നാണ് രാഹുൽ കോടതിയിൽ പറഞ്ഞിരിക്കുന്നത്. അങ്ങനെ പ്രശ്നങ്ങൾ പരിഹരിക്കാൻ വന്ന ആളാണെങ്കിൽ അദ്ദേഹം തന്നെയും കൂടി വിളിച്ചിരുത്തി സംസാരിക്കേണ്ടേ. അതല്ലേ ഒരു നാട്ടുനടപ്പ്.
രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണം. രാഹുൽ തെറ്റ് ചെയ്തുവെന്ന് പോലീസിനും കോടതിക്കും ബോധ്യമാവുകയാണെങ്കിൽ അദ്ദേഹത്തിനെതിരേ നടപടിയെടുക്കണം. ഒരു എംഎൽഎയ്ക്ക് എന്തെങ്കിലും പ്രത്യേക പരിഗണനയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ വിചാരണ നിരീക്ഷിക്കാൻ കമ്മിറ്റിയെ നിയോഗിക്കണമെന്നും വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഇതുവരെ ആരംഭിക്കാത്ത വിചാരണ നിരീക്ഷിക്കാൻ കഴിയില്ലെന്നു വിമർശിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.
കോടതിയുടെ നിർദേശങ്ങൾ സ്ഫോടനത്തിൽ ഇരയാക്കപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പ് നൽകുമെന്നും ചെങ്കോട്ടയ്ക്കു സമീപം 2000 ഡിസംബറിൽ നടന്ന സ്ഫോടനത്തിന്റെ വിചാരണ പൂർത്തിയാക്കാൻ ഏഴു വർഷമെടുത്തെന്നും ഹർജിക്കാരൻ വാദിച്ചെങ്കിലും ഹർജി പരിഗണിക്കാൻ കോടതി വിസമ്മതിക്കുകയായിരുന്നു.
കേസ് നിലവിൽ എൻഐഎയ്ക്കു കൈമാറിയിട്ടുണ്ടെന്നും യുഎപിഎ നിയമച്ചട്ടക്കൂടിനു കീഴിലായിരിക്കും ഇനി കേസ് പുരോഗമിക്കുകയെന്നും ഹർജിയെ എതിർത്ത് കേന്ദ്രം കോടതിയെ അറിയിച്ചു.
Kerala
കൊച്ചി: അനധികൃത സ്വത്തുസമ്പാദനക്കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രത്യേക കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഡിജിപി എം.ആര്. അജിത്കുമാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി മുന്‍ എംഎല്‍എ പി.വി. അന്‍വറിനെ കക്ഷിചേര്‍ത്തു.
കൂടാതെ വിജിലന്‍സ് കോടതി ഉത്തരവില്‍ മുഖ്യമന്ത്രിക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കാനായി സര്‍ക്കാര്‍ ഹര്‍ജി നല്കി. വിജിലന്‍സ് കോടതി ഉത്തരവിലെ തുടര്‍നടപടികള്‍ക്കുള്ള സ്റ്റേ ഒരാഴ്ചകൂടി തുടരും.
ജസ്റ്റീസ് എ. ബദറുദ്ദീന്റെ ബെഞ്ച് ഹര്‍ജികള്‍ 25ന് വീണ്ടും പരിഗണിക്കും. അന്‍വറിനെ കക്ഷിചേര്‍ക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തില്ല. എന്നാല്‍ ഇത് അനുവദിക്കരുതെന്നും അന്‍വര്‍ കേസുമായി ബന്ധമില്ലാത്ത കക്ഷിയാണെന്നും അജിത്കുമാര്‍ വാദിച്ചു.