ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്എ) തടങ്കലിൽ വച്ചതിനെതിരേ ഭാര്യ ഗീതാഞ്ജലി ജെ ആങ്മോ സമർപ്പിച്ച ഹർജി സുപ്രീംകോടതി തീർപ്പാക്കി.
വാങ്ചുകിന്റെ തടവ് മാർച്ച് 14ന് കേന്ദ്ര സർക്കാർ റദ്ദാക്കിയതിനെ തുടർന്ന് ജസ്റ്റീസുമാരായ അരവിന്ദ് കുമാർ, പി.ബി. വാരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. വിഷയത്തിൽ കൂടുതലൊന്നും ബാക്കിയില്ലെന്ന് സുപ്രീംകോടതി ഇന്ന് നിരീക്ഷിച്ചു.
വാങ്ചുകിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അദ്ദേഹത്തെ തടങ്കലിൽ പാർപ്പിക്കുന്നത് പുനഃപരിശോധിക്കാൻ എന്തെങ്കിലും സാധ്യത നിലനിൽക്കുന്നുണ്ടോ എന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നേരത്തേ ചോദിച്ചിരുന്നു.
അറസ്റ്റിലായി ഏകദേശം ആറ് മാസത്തോളം ദേശീയ സുരക്ഷാ നിയമപ്രകാരം തടങ്കലിൽ പാർപ്പിച്ച ശേഷമാണ് വാങ്ചുകിനെ ഈ മാസം മോചിപ്പിച്ചത്.
ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് 2025 സെപ്റ്റംബറിൽ നടന്ന പ്രതിഷേധത്തെ തുടർന്നായിരുന്നു അറസ്റ്റ്.
Tags : Sonam Wangchuk detention petition dismissed Supreme Court