National
പട്യാല: പഞ്ചാബിലെ പട്യാലയിൽ റെയിൽവേ ട്രാക്കിലുണ്ടായ സ്ഫോടനത്തിനു പിന്നാലെ ഖലിസ്ഥാൻ അനുകൂല ഭീകരസംഘത്തിലെ നാലുപേർ പിടിയിൽ.
തിങ്കളാഴ്ച രാത്രി പത്തോടെയാണ് പട്യാലയിലെ ശംഭു മേഖലയിലെ പ്രത്യേക ചരക്കുപാതയിൽ സ്ഫോടനം നടന്നത്. സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുന്നതിനിടെ ഭീകരസംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടിരുന്നു. താൻ തരൺ ജില്ലയിലെ പഞ്ച്വാർ ഖുർദ് സ്വദേശിയായ ജഗ്രൂപ് സിംഗാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
പ്രദീപ് സിംഗ് ഖൽസ, കുൽവീന്ദർ സിംഗ്, സത്നാം സിംഗ്, ഗുർപ്രീത് സിംഗ് എന്നിവരാണ് പിടിയിലായത്. മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ഭീകരരുമായി നേരിട്ട് ബന്ധമുള്ള പ്രദീപ് സിംഗ് ഖൽസയാണ് സംഘത്തിലെ മുഖ്യ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു.
ഖാലിസ്ഥാൻ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഇയാൾ യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നെന്ന് സിഐജി കുൽദീപ് ചഹൽ വ്യക്തമാക്കി.
പ്രതികളിൽനിന്ന് ഒരു ഹാൻഡ് ഗ്രനേഡ്, രണ്ട് പിസ്റ്റളുകൾ, വെടിയുണ്ടകൾ, അത്യാധുനിക വാർത്താവിനിമയ ഉപകരണങ്ങൾ, ലാപ്ടോപ്പുകൾ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലത്തുനിന്നു ലഭിച്ച സിം കാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്.
കഴിഞ്ഞ മൂന്നു മാസത്തിനിടെ ഈ മേഖലയിൽ ചരക്കുപാത ലക്ഷ്യമിട്ട് നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. ജനുവരിയിൽ ഫത്തേഗഡ് സാഹിബിലും സമാനമായ രീതിയിൽ സ്ഫോടനം നടന്നിരുന്നു.
തുടർച്ചായായുണ്ടാകുന്ന ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്ന് സ്പെഷൽ ഡിജിപി ശശി പ്രഭ ദ്വിവേദി അറിയിച്ചു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗർ-ബാരാമുള്ള ദേശീയപാതയിൽ ഭീകരർ സ്ഥാപിച്ച ബോംബ് സുരക്ഷാസേന കണ്ടെത്തി നിർവീര്യമാക്കി.
ഇന്നലെ രാവിലെ ഏഴിന് നർബൽ മേഖലയിൽ റോഡരികിലാണ് ബോംബ് കണ്ടെത്തിയത്. ഉടൻതന്നെ സുരക്ഷാസേന പ്രദേശം വളഞ്ഞ് ഗതാഗതം താത്കാലികമായി നിർത്തിവച്ചു.
ബോംബ് ഡിസ്പോസൽ സ്ക്വാഡ് സ്ഥലത്തെത്തി ഐഇഡി നിർവീര്യമാക്കി.
International
ഡമാസ്കസ്: വടക്കുകിഴക്കൻ സിറിയയിലെ അൽ-ഹൊൽ ക്യാന്പിൽ പാർപ്പിച്ചിരുന്ന വിദേശികളായ ഐഎസ് ഭീകരരുടെ കുടുംബാംഗങ്ങൾ ക്യാന്പിൽനിന്നു രക്ഷപ്പെട്ടതായി റിപ്പോർട്ട്.
പിടിയിലായതോ കൊല്ലപ്പെട്ടതോ ആയ വിദേശ ഐഎസ് ഭീകരരുടെ ഭാര്യമാരും കുട്ടികളുമുൾപ്പെടെ 6300 ഓളം പേരാണു രക്ഷപ്പെട്ടത്. രാത്രിയുടെ മറവിൽ ആയുധധാരികളായ പുരുഷന്മാർ വാഹനങ്ങളിലെത്തി സ്ത്രീകളെയും കുട്ടികളെയും കൊണ്ടുപോകുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഹാസാകെ പ്രവിശ്യയിൽപ്പെട്ട മരുഭൂമിയിലാണ് ഐഎസ് ഭീകരരുടെ ബന്ധുക്കളെ പാർപ്പിച്ചിരിക്കുന്ന സിറിയയിലെ ഏറ്റവും വലിയ ക്യാന്പായ അൽ-ഹൊൽ സ്ഥിതിചെയ്യുന്നത്. ജനുവരി 20ന് കുർദ് സൈന്യം പിന്മാറുകയും സിറിയൻ സൈന്യത്തിൽനിന്ന് സമ്മർദമേറുകയും ചെയ്തതോടെയാണ് ഭീകരകുടുംബങ്ങൾ ക്യാന്പ് വിട്ടുപോയത്.
ക്യാന്പിലാകെ 15,000 സിറിയക്കാരും 3000 ഇറാക്കികളുമുൾപ്പെടെ 24,000 പേരെയാണു പാർപ്പിച്ചിരുന്നത്. അനക്സ് എന്നപേരിലുള്ള അതീവസുരക്ഷയുള്ള ഭാഗത്തായിരുന്നു 40 രാജ്യങ്ങളിൽനിന്നുള്ള 6300 സ്ത്രീകളും കുട്ടികളും കഴിഞ്ഞിരുന്നത്. റഷ്യ, സെൻട്രൽ ഏഷ്യ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഇവരിലേറെയും. വിദേശികൾക്കായുള്ള ക്യാന്പിലെ 80 ശതമാനം അന്തേവാസികളും രക്ഷപ്പെട്ടിരിക്കാമെന്നാണ് സിറിയൻ വിദഗ്ധനായ ആർതർ ഖ്വസ്നായിയുടെ അനുമാനം.
International
ടെഹ്റാൻ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുള്ള രണ്ടു പേരെ വധശിക്ഷയ്ക്കു വിധേയമാക്കിയതായി ഇറാന് അറിയിച്ചു.
2023ൽ തീർഥാടകരുടെ ബസിൽ ബോംബ് സ്ഫോടനം നടത്തിയ കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയവർക്കാണു ശിക്ഷ.
സ്ഫോടനത്തിൽ ഒരു കുഞ്ഞ് കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കിശ്ത്വാഡിലുള്ള സോനാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് സൈനികർക്ക് പരുക്കേറ്റു. സേനയുടെ വൈറ്റ് നൈറ്റ് കോറും ജമ്മു കാഷ്മീർ പോലീസും സംയുക്തമായി നടത്തിയ ഭീകരവിരുദ്ധ നടപടികൾക്കിടെ ജയ്ഷെ മുഹമ്മദ് ഭീകരരിൽനിന്ന് വെടിവയ്പുണ്ടായത്.
ഭീകരർ ഗ്രനേഡുകൾ പ്രയോഗിച്ചപ്പോഴാണ് സൈനികർക്കു പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ വൈകിട്ട് അവസാനിച്ചു.
ഈ വർഷം ജമ്മു മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. കത്വ ജില്ലയിലെ ബില്ലവാർ പ്രദേശത്തെ കഹോഗിൽ ജനുവരി ഏഴിനും നജോട്ട് മേഖലയിൽ 13 നും ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ സോപോറിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ രണ്ട് ഭീകരർ പിടിയിൽ. മാസ്ബഗിലെ മൊഹല്ല തൗഹീദ് കോളനിയിൽ താമസിക്കുന്ന ഷബീർ അഹമ്മദ് നജാർ, ബ്രാത്ത് സോപോറിൽ താമസിക്കുന്ന ഷബീർ അഹമ്മദ് മിർ എന്നിവരാണ് അറസ്റ്റിലായത്.
മോമിനാബാദിലെ സാദിഖ് കോളനിയിൽ പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരർ പിടിയിലായത്. പ്രദേശത്ത് സംശയാസ്പദമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന പ്രത്യേക ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും സുരക്ഷാ സേന പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് ഒരു പിസ്റ്റൾ, മാഗസിൻ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ എന്നിവയും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു. പ്രദേശത്തെ ഭീകര പ്രവർത്തനങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തൽ.
National
ന്യൂഡൽഹി: ഇന്ത്യക്കെതിരേ ഭീകരരെ പരിശീലിപ്പിക്കാൻ പാക്കിസ്ഥാൻ രഹസ്യകേന്ദ്രം. പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ (ഐഎസ്ഐ) നിയന്ത്രണത്തിലുള്ള "എസ്1' കേന്ദ്രമാണ് ഭീകരരെ റിക്രൂട്ട് ചെയ്യുന്നതും പരിശീലിപ്പിക്കുന്നതും.
1993ലെ മുംബൈ സ്ഫോടനങ്ങൾ മുതൽ ജമ്മു കാഷ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരേയുണ്ടായ ഭീകരാക്രമണം വരെ നടത്തിയത് ഇവിടെ പരിശീലനം നേടിയവരാണെന്നും റിപ്പോർട്ട്. ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
"എസ് 1' എന്നാൽ "സബ്വേർഷൻ 1' എന്നാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു. പാക്കിസ്ഥാന്റെ അതിർത്തികടന്നുള്ള ആക്രമണങ്ങൾക്കു ഭീകരരെ പരിശീലിപ്പിക്കുന്ന പ്രധാനകേന്ദ്രമാണ് "എസ് 1'.
പാക്കിസ്ഥാൻ ആർമിയിലെ കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ "എസ് 1' ഭീകരകേന്ദ്രത്തെ നയിക്കുന്നു. ഉയർന്ന റാങ്കിലുള്ള രണ്ട് ഓഫീസർമാരാണ് പരിശീലനത്തിന്റെ ചുമതല വഹിക്കുന്നത്. ഇവർ "ഗാസി 1', "ഗാസി 2' എന്ന സീക്രട്ട് പേരിൽ അറിയപ്പെടുന്നു. ഇസ്ലാമാബാദ് ആസ്ഥാനമായാണ് ഭീകരകേന്ദ്രം പ്രവർത്തിക്കുന്നത്. മയക്കുമരുന്ന് ഇടപാടുകളിൽനിന്നു ലഭിക്കുന്ന പണമാണ് ഇവരുടെ പ്രധാനവരുമാനം.
"എസ് 1' ഉദ്യോഗസ്ഥരും പരിശീലകരും എല്ലാത്തരം ബോംബുകളും ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കളും നിർമിക്കുന്നതിൽ വിദഗ്ധരാണ്. കൂടാതെ വിവിധതരം ചെറു ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലും സമർഥരാണ്. ഇന്ത്യയിലെ പ്രധാനസ്ഥലങ്ങളുടെ വിശദമായ ഭൂപടങ്ങൾ യൂണിറ്റിന്റെ പക്കലുണ്ടെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ 25 വർഷമായി എസ്1 പ്രവർത്തിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ഇന്ത്യയുടെ സുരക്ഷാഏജൻസികൾ അടുത്തിടെയാണ് അതിന്റെ പ്രവർത്തനങ്ങളുടെ മുഴുവൻ വ്യാപ്തിയും മനസിലാക്കിയത്.
ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ പ്രത്യേകമായി ചുമതലപ്പെടുത്തിയിരിക്കുന്ന "എസ് 1' പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന എല്ലാ ഭീകരഗ്രൂപ്പുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ ത്വയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ സംഘടനകളുടെ ഭീകര പരിശീലന ക്യാമ്പുകൾ "എസ് 1' ഉദ്യോഗസ്ഥർ സന്ദർശിക്കാറുണ്ട്.
"എസ് 1' വളരെ രഹസ്യമായി പ്രവർത്തിക്കുന്നതിനാൽ പല ഭീകര ഗ്രൂപ്പുകൾക്കും അവരുടെ പരിശീലകർ ഇവിടെനിന്നുള്ളവരാണെന്ന് അറിയില്ലെന്നും ഇന്റലിജൻസ് ഏജൻസികൾ പറഞ്ഞു. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ആയിരക്കണക്കിന് തീവ്രവാദികൾക്ക് "എസ് 1' പരിശീലനം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ തെരച്ചിലിലാണ് സൈനികർ ഭീകരരെ കണ്ടെത്തിയത്.
ഇതിനിടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തതോടെ സൈന്യം തിരിച്ചടിച്ചു. വെള്ളിയാഴ്ച കുപ്വാരയിലെ കേരൻ സെക്ടറിൽ സുരക്ഷാ ഏജൻസികൾ സംയുക്ത തെരച്ചിൽ ആരംഭിച്ചിരുന്നു. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റ ശ്രമമുണ്ടാകുമെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി സൈന്യത്തിന്റെ ചിനാർ കോപ്സ് എക്സിൽ കുറിച്ചു.
National
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുപ്വാരയിൽ സൈന്യവും നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ടു ഭീകരർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി വൈകിയാണ് ഏറ്റുമുട്ടൽ നടന്നത്. കുപ്വാരയിലെ മച്ചില്‍, ദുദ്നിയാല് സെക്ടറുകളിലായി നിയന്ത്രണരേഖ വഴി കശ്മീരിലേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരവാദികളുടെ ശ്രമമാണ് സുരക്ഷാസേന പരാജയപ്പെടുത്തിയത്.
മച്ചില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം സംശയാസ്പദമായ നീക്കം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് വെടിവയ്പ്പുണ്ടായത്. പ്രദേശത്ത് സൈനിക നടപടി തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
രാജൗരി ജില്ലയിലെ ബീരൻതുബ് മേഖലയിൽ ജമ്മു കാഷ്മീർ പോലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നതിന് പിന്നാലെയാണ് പുതിയ സംഭവം.
അതേസമയം, മറ്റൊരു സംഭവത്തില്‍ ദുദ്നിയാല് സെക്ടറില്‍ നിരവധി സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക നടപടികള്‍ ഇപ്പോഴും തുടരുകയാണ്.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുൽഗാം ജില്ലയിലുള്ള ഗുദ്ദാർ വനമേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരിക്കേറ്റു.
ഇന്ന് രാവിലെയാണ് ഇവിടെ ഏറ്റുമുട്ടൽ ആരംഭിച്ചത്. വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് ജമ്മു കാഷ്മീർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും സിആർപിഎഫും പോലീസും ചേർന്ന് തിരച്ചിൽ ആരംഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
രണ്ടോ മൂന്നോ ഭീകരർ ഇപ്പോഴും വനമേഖലയിൽ ഒളിച്ചിരിക്കുന്നതായാണ് വിവരം. സ്ഥലത്തേക്ക് കൂടുതൽ സൈനികരെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്. പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.
National
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു.
ഇന്ന് പുലര്‍ച്ചെയായിരുന്നു ഭീകരര്‍ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ചത്. ഇത് തടയുന്നതിനിടെയാണ് ഏറ്റമുട്ടലുണ്ടായത്. ഉറി സെക്ടറില്‍ ഇപ്പോഴും ഭീകരർക്കായി കനത്ത തിരച്ചില്‍ തുടരുകയാണ്.