പട്യാല: പഞ്ചാബിലെ പട്യാലയിൽ റെയിൽവേ ട്രാക്കിലുണ്ടായ സ്ഫോടനത്തിനു പിന്നാലെ ഖലിസ്ഥാൻ അനുകൂല ഭീകരസംഘത്തിലെ നാലുപേർ പിടിയിൽ.
തിങ്കളാഴ്ച രാത്രി പത്തോടെയാണ് പട്യാലയിലെ ശംഭു മേഖലയിലെ പ്രത്യേക ചരക്കുപാതയിൽ സ്ഫോടനം നടന്നത്. സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുന്നതിനിടെ ഭീകരസംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടിരുന്നു. താൻ തരൺ ജില്ലയിലെ പഞ്ച്വാർ ഖുർദ് സ്വദേശിയായ ജഗ്രൂപ് സിംഗാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
പ്രദീപ് സിംഗ് ഖൽസ, കുൽവീന്ദർ സിംഗ്, സത്നാം സിംഗ്, ഗുർപ്രീത് സിംഗ് എന്നിവരാണ് പിടിയിലായത്. മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ഭീകരരുമായി നേരിട്ട് ബന്ധമുള്ള പ്രദീപ് സിംഗ് ഖൽസയാണ് സംഘത്തിലെ മുഖ്യ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു.
ഖാലിസ്ഥാൻ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഇയാൾ യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നെന്ന് സിഐജി കുൽദീപ് ചഹൽ വ്യക്തമാക്കി.
പ്രതികളിൽനിന്ന് ഒരു ഹാൻഡ് ഗ്രനേഡ്, രണ്ട് പിസ്റ്റളുകൾ, വെടിയുണ്ടകൾ, അത്യാധുനിക വാർത്താവിനിമയ ഉപകരണങ്ങൾ, ലാപ്ടോപ്പുകൾ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലത്തുനിന്നു ലഭിച്ച സിം കാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്.
കഴിഞ്ഞ മൂന്നു മാസത്തിനിടെ ഈ മേഖലയിൽ ചരക്കുപാത ലക്ഷ്യമിട്ട് നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. ജനുവരിയിൽ ഫത്തേഗഡ് സാഹിബിലും സമാനമായ രീതിയിൽ സ്ഫോടനം നടന്നിരുന്നു.
തുടർച്ചായായുണ്ടാകുന്ന ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്ന് സ്പെഷൽ ഡിജിപി ശശി പ്രഭ ദ്വിവേദി അറിയിച്ചു.
Tags : Explosion railway track Punjab Khalistan terrorists arrested