International
ടെഹ്റാൻ: ഇറാന്-അമേരിക്ക ആണവ ചർച്ചയുടെ തുടർച്ച നാളെ ജനീവയിൽ നടക്കും. അമേരിക്കയിൽനിന്നു പ്രസിഡന്റ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറും പങ്കെടുക്കുമെന്നാണു സൂചന.ഇറാനിൽനിന്നു വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുത്തേക്കും. പരോക്ഷ ചർച്ചയിൽ ഒമാന്റെ മധ്യസ്ഥത തുടരും.
ഇതിനിടെ, ഉപരോധം പിൻവലിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് അമേരിക്ക സന്നദ്ധത കാട്ടിയാൽ ഇറാൻ വിട്ടുവീഴ്ചയ്ക്കു തയാറാണെന്ന് അവരുടെ വിദേശകാര്യ ഉപ മന്ത്രി മജീദ് തക്ത് റവാഞ്ചി പറഞ്ഞു. പന്ത് അമേരിക്കയുടെ കോർട്ടിലാണെന്നും അദ്ദേഹം ഒരഭിമുഖത്തിൽ പറഞ്ഞു.
ആണവവിഷയത്തിൽ ധാരണ ഉണ്ടായില്ലെങ്കിൽ ഇറാനെതിരേ ആക്രമണം വേണ്ടിവരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പു നല്കിയിട്ടുള്ളത്. ട്രംപിന്റെ ഉത്തരവു ലഭിക്കുന്ന പക്ഷം ഇറാനെതിരേ ആഴ്ചകൾ നീളുന്ന സൈനിക നടപടിക്കു യുഎസ് സേന തയാറെടുക്കുന്നതായി റിപ്പോർട്ടുണ്ട്. ഇതിനിടെ, ട്രംപ് പശ്ചിമേഷ്യയിലേക്കു മറ്റൊരു വിമാനവാഹിനി യുദ്ധക്കപ്പൽകൂടി അയച്ചു.
പ്രസിഡന്റ് ട്രംപിനു താത്പര്യം ധാരണ ഉണ്ടാക്കുന്നതിലാണെന്നും എന്നാൽ, ഇറാനുമായി ധാരണ ഉണ്ടാക്കുന്നതു വളരെ വളരെ വിഷമംപിടിച്ച കാര്യമാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ശനിയാഴ്ച പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീയെ ചൊല്ലിയുള്ള ഭരണമുന്നണിയിലെ തർക്കം തീർക്കാൻ നാളെ തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. പിഎം ശ്രീയിൽ സിപിഐയെ അനുനയിപ്പിക്കാനുള്ള ഫോർമുലകൾ ചർച്ച ചെയ്യും.
നാളെയാണ് ആലപ്പുഴയിൽ സിപിഐയുടെ നിർണായക എക്സിക്യൂട്ടീവ് യോഗം. സിപിഎം പിന്നോട്ട് പോയില്ലെങ്കിൽ കടുപ്പിക്കാൻ തന്നെയാണ് സിപിഐ തീരുമാനം. ബഹറിനിൽനിന്ന് മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തി.
നാളെ ബിനോയ് വിശ്വത്തെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിക്കാൻ സാധ്യതയുണ്ട്. അതിൽ സമവായമില്ലെങ്കിൽ സിപിഐ സെക്രട്ടറിയേറ്റിലെ ധാരണപ്രകാരം കടുപ്പിക്കും. മന്ത്രിമാർ കാബിനറ്റിൽ നിന്ന് വിട്ടുനിൽക്കും. അടുത്ത ഘട്ടമായി രാജി. ആ നിലയിലേക്കാണ് പാർട്ടിയിലെ ചർച്ചകൾ.
Kerala
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്മുവിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാക്രമീകരണങ്ങളുടെ റിഹേഴ്സൽ ചൊവ്വാഴ്ച നടക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലാകും അവസാനഘട്ട ട്രയൽ നടത്തുക.
രാഷ്ട്രപതി യാത്ര ചെയ്യുന്ന ഗൂർഖാ വാഹനത്തിൽ നിശ്ചയിച്ചിട്ടുള്ള ആളുകളെ കയറ്റി പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ഓടിച്ചുനോക്കും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പോലീസ് കഴിഞ്ഞദിവസം സുരക്ഷാപരിശോധന നടത്തിയിരുന്നു.
ജില്ലാ പോലീസ് മേധാവി ആനന്ദിന്റെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇന്ന് പമ്പയിലെത്തി വീണ്ടും സുരക്ഷ വിലയിരുത്തും. നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ചൊവ്വാഴ്ച കേരളത്തിലെത്തും.
വൈകുന്നേരം 6.20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി അന്ന് രാജ്ഭവനിൽ തങ്ങും. ബുധനാഴ്ച രാവിലെ 9.20ന് തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെട്ട് 10.20ന് നിലക്കൽ ഹെലിപാഡിലെത്തും.
റോഡു മാർഗം പമ്പയിലും തുടർന്ന് ശബരിമലയിലും എത്തും. 11.55 മുതൽ 12.25 വരെ രാഷ്ട്രപതി ശബരിമലയിലുണ്ടാകും. വൈകുന്നേരം 5.30ന് രാജ്ഭവനിൽ മടങ്ങിയെത്തും.