ടെഹ്റാൻ: ഇറാന്-അമേരിക്ക ആണവ ചർച്ചയുടെ തുടർച്ച നാളെ ജനീവയിൽ നടക്കും. അമേരിക്കയിൽനിന്നു പ്രസിഡന്റ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറും പങ്കെടുക്കുമെന്നാണു സൂചന.ഇറാനിൽനിന്നു വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുത്തേക്കും. പരോക്ഷ ചർച്ചയിൽ ഒമാന്റെ മധ്യസ്ഥത തുടരും.
ഇതിനിടെ, ഉപരോധം പിൻവലിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് അമേരിക്ക സന്നദ്ധത കാട്ടിയാൽ ഇറാൻ വിട്ടുവീഴ്ചയ്ക്കു തയാറാണെന്ന് അവരുടെ വിദേശകാര്യ ഉപ മന്ത്രി മജീദ് തക്ത് റവാഞ്ചി പറഞ്ഞു. പന്ത് അമേരിക്കയുടെ കോർട്ടിലാണെന്നും അദ്ദേഹം ഒരഭിമുഖത്തിൽ പറഞ്ഞു.
ആണവവിഷയത്തിൽ ധാരണ ഉണ്ടായില്ലെങ്കിൽ ഇറാനെതിരേ ആക്രമണം വേണ്ടിവരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പു നല്കിയിട്ടുള്ളത്. ട്രംപിന്റെ ഉത്തരവു ലഭിക്കുന്ന പക്ഷം ഇറാനെതിരേ ആഴ്ചകൾ നീളുന്ന സൈനിക നടപടിക്കു യുഎസ് സേന തയാറെടുക്കുന്നതായി റിപ്പോർട്ടുണ്ട്. ഇതിനിടെ, ട്രംപ് പശ്ചിമേഷ്യയിലേക്കു മറ്റൊരു വിമാനവാഹിനി യുദ്ധക്കപ്പൽകൂടി അയച്ചു.
പ്രസിഡന്റ് ട്രംപിനു താത്പര്യം ധാരണ ഉണ്ടാക്കുന്നതിലാണെന്നും എന്നാൽ, ഇറാനുമായി ധാരണ ഉണ്ടാക്കുന്നതു വളരെ വളരെ വിഷമംപിടിച്ച കാര്യമാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ശനിയാഴ്ച പറഞ്ഞു.
Tags : US-Iran talks Geneva tomorrow