District News
കാസർഗോഡ്: വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണത്തിന് (എസ്ഐആർ) ജില്ലയിൽ തുടക്കമായി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ കെ. ഇമ്പശേഖർ ബിഎല്‍ഒ എ. പുഷ്പാവതിയിൽനിന്ന് എന്യുമറേഷന് ഫോം സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവരും 18 വയസ് പൂര്‍ത്തിയായവരുമായ എല്ലാവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കളക്ടർ നിർദേശിച്ചു. നിശ്ചിത രേഖകളും സമയക്രമങ്ങളും പാലിച്ച് എല്ലാവരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനും സാങ്കേതിക കാരണങ്ങളാല്‍ ഒരാളും പട്ടികയില്‍ നിന്ന് പുറത്താകുന്നില്ലെന്ന് ഉറപ്പുവരുത്താനും ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ആർഡിഒ ബിനു ജോസഫ്, ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്) എ.എന്‍. ഗോപകുമാര്‍, സീനിയര്‍ സൂപ്രണ്ട് പി. ഉദയകുമാര്‍, ജൂണിയര്‍ സൂപ്രണ്ട് എ. രാജീവന്, മാസ്റ്റര്‍ ട്രെയിനര്‍മാരായ എം.ബി. ലോകേഷ്, ബി. അജിത് കുമാര്‍ എന്നിവർ പങ്കെടുത്തു.
മഞ്ചേശ്വരം മണ്ഡലത്തില്‍ എ.കെ.എം. അഷറഫ് എംഎല്‍എ, കാസര്‍ഗോഡ് മണ്ഡലത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, എടനീർ മഠത്തിലെ സ്വാമി സച്ചിദാനന്ദ, പത്മശ്രീ സത്യനാരായണ ബളേരി, ആര്‍ട്ടിസ്റ്റ് പുണിഞ്ചിത്തായ, ഉദുമ മണ്ഡലത്തില്‍ ക്രൈംബ്രാഞ്ച് എസ്പി ബാലകൃഷ്ണന് നായര്‍, അരുണ്‍ ബാലഗോപാലന്, എം.എ. റഹ്മാന്, കാഞ്ഞങ്ങാട് മണ്ഡലത്തിൽ രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, തൃക്കരിപ്പൂര്‍ മണ്ഡലത്തിൽ നടൻമാരായ പി.പി. കുഞ്ഞികൃഷ്ണന്, ഉണ്ണിരാജ് ചെറുവത്തൂര്‍ എന്നിവര്‍ക്കും ബിഎല്‍ഒമാര്‍ എന്യൂമറേഷന് ഫോം നല്കി.
District News
പത്തനംതിട്ട: കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണ നടപടികള്‍ നടക്കുവാന്‍ പോകുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്നും അതിനാല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുശേഷം മാത്രം എസ്ഐആര്‍ നടപടികള്‍ കേരളത്തില്‍ ആരംഭിക്കാവൂവെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലയിലെ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ യോഗം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച പരിഷ്കരിച്ച വോട്ടര്‍പട്ടിക നിലനില്ക്കുമ്പോള് അത് പരിഗണിക്കാതെ വീണ്ടും പഴയകാല വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികളുമായി മുന്നോട്ടുപോകുന്നത് യഥാര്‍ത്ഥ വോട്ടര്‍മാരെ ഒഴിവാക്കുന്നതിനായിട്ടാണെന്ന് യോഗം കുറ്റപ്പെടുത്തി.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എ. സുരേഷ് കുമാർ, സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, പി.കെ. മോഹന്‍രാജ്, ജെറി മാത്യു സാം, ഈപ്പന് കുര്യൻ, ആര്. ദേവകുമാര്‍, ദീനാമ്മ റോയി, സക്കറിയ വര്‍ഗീസ്, ബിജു വര്‍ഗീസ്, കെ. ശിവപ്രസാദ്, എബി മേക്കരിങ്ങാട്ട്, സിബി താഴത്തില്ലത്ത് എന്നിവര്‍ പ്രസംഗിച്ചു.
National
ന്യൂഡല്‍ഹി: നവംബര്‍ ഒന്ന് മുതല്‍ കേരളത്തില്‍ വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. പശ്ചിമ ബംഗാള്‍, തമിഴ്നാട്, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലും എസ്ഐആര്‍ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബംഗാളില്‍ ഇത് സംബന്ധിച്ച ഒരുക്കങ്ങള്‍ തുടങ്ങി.
വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ചു. ജില്ലാ തലത്തില്‍ ഹെല്പ് ഡെസ്ക്കുകള്‍ തുടങ്ങാനാണ് തീരുമാനം. എസ്ഐആറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറുമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
കേരളത്തില്‍ എസ്ഐആര്‍ നീട്ടിവയ്ക്കണമെന്ന് ഗ്യാനേഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തില്‍ എസ്ഐആര്‍ നടപ്പാക്കുക. ബിഹാര്‍ മാതൃകയില്‍ മൂന്ന് മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം.