തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയാങ്കളിയിൽ രമ്യ ഹരിദാസ് എംഎൽഎയെ രൂക്ഷമായി വിമർശിച്ച് മന്ത്രി എ.പി.അനിൽകുമാർ. സംഭവത്തിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്ക് വീഴ്ചയുണ്ടായതായി എ.പി.അനിൽകുമാർ ആരോപിച്ചു.
കൈയാങ്കളിയിൽ നിന്ന് രമ്യ മാറിനിൽക്കണമായിരുന്നുവെന്നും എംഎൽഎ ചെയ്തത് തെറ്റായിപോയെന്നും മന്ത്രി പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സംയമനം പാലിക്കേണ്ടത് നേതാക്കളാണ്. ഇക്കാര്യം രമ്യ ഹരിദാസ് ഓർക്കേണ്ടതായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രമ്യ കെ.സി. വേണുഗോപാലിനെ കണ്ടതും തെറ്റായിപോയി. കെ.സി. വേണുഗോപാലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് ശരിയായില്ല. ഇത്തരം കാര്യങ്ങൾ ഒരു കാരണവശാലും പിന്തുണയ്ക്കുന്ന ആളല്ല കെ.സി. വേണുഗോപാലെന്നും മന്ത്രി എ.പി. അനിൽകുമാർ വ്യക്തമാക്കി.
പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കി നിയമിക്കണമെന്ന് കാട്ടി നിയമസഭാ സെക്രട്ടറിക്ക് രമ്യ കത്ത് നൽകിയത് ഇപ്പോൾ വേണ്ടിയിരുന്നില്ലെന്നും അത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി എ.പി. അനിൽകുമാർ കൂട്ടിച്ചേർത്തു.