International
അബുദാബി: ഇറാന്റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്. കെസാദ് വ്യവസായ മേഖലയ്ക്ക് സമീപമുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മിസൈൽ ആക്രമണം പ്രതിരോധിച്ചെന്നും അവശിഷ്ടങ്ങൾ വീണാണ് അഞ്ചുപേർക്ക് പരിക്കേറ്റതെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ സിവിൽ ഡിഫൻസ് വിഭാഗം തീ പൂർണമായും അണച്ചതായും മേഖലയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമ താവളത്തിനു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 12 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു.
International
അബുദാബി: ഇറാന്റെ മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് രണ്ടുപേർ മരിച്ചു. അബുദാബിയിലെ സ്വൈഹാൻ സ്ട്രീറ്റിലുണ്ടായ സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച പുലർച്ചെ ഇറാനിൽ നിന്ന് തൊടുത്ത ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും യുഎഇ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തിരുന്നു. എന്നാൽ തകർക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രദേശത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ മിസൈലുകളെയും ഡ്രോണുകളെയും സൈന്യം ആകാശത്തുവെച്ച് തന്നെ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
International
അബുദാബി: ഇറാൻ നടത്തിയ കനത്ത വ്യോമാക്രമണത്തെ വിജയകരമായി പ്രതിരോധിച്ചതായും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും യുഎഇ. രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചതായും യുഎഇ ഭരണകൂടം വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ യുഎഇ സുസജ്ജമാണെന്നും ഏത് സമയത്തും സുരക്ഷയൊരുക്കാൻ അത്യാധുനിക സംവിധാനങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളെ ആകാശത്ത് വച്ച് തന്നെ പ്രതിരോധിച്ചതായാണ് യുഎഇ അവകാശപ്പെടുന്നത്. ആക്രമണത്തിന്റെ ഭാഗമായി ഇറാന്റെ 186 ബാലിസ്റ്റിക് മിസൈലുകളാണ് യുഎഇ ലക്ഷ്യമാക്കിയെത്തിയത്.
എന്നാൽ ഇതിൽ 172 എണ്ണവും വ്യോമപ്രതിരോധ സേന തകർത്തതായി യുഎഇ ഭരണകൂടം അറിയിക്കുന്നു. 13 എണ്ണം കടലിൽ വീണു. ഒരു മിസൈൽ മാത്രമാണ് രാജ്യത്തിനകത്ത് പതിച്ചത്.
ഇറാൻ ആക്രമണത്തിന് അയച്ച 812 ഡ്രോണുകളിൽ 755 എണ്ണവും ലക്ഷ്യം കാണുന്നതിന് മുൻപായി യുഎഇ സൈന്യം തകർത്തു. 57 ഡ്രോണുകൾ മാത്രമാണ് രാജ്യത്തിനകത്ത് പ്രവേശിച്ചത്.
ഇറാൻ നടത്തിയ ആക്രമണത്തിൽ ഇതുവരെ മൂന്ന് മരണവും 68 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ മിസൈലുകൾ നേരിട്ട് പതിച്ചല്ല ജനങ്ങൾക്ക് പരിക്കേറ്റതെന്നും തകർക്കപ്പെട്ട ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചാണ് ആളുകൾക്ക് പരിക്കേറ്റതെന്നും യുഎഇ അധികൃതർ കൂട്ടിച്ചേർത്തു.
NRI
അബുദാബി: അബുദാബിയിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. അസാം ബിൻ അബ്ദുൽ ലത്തീഫ്(7) ആണ് മരിച്ചത്.
നേരത്തെ അസാം ബിന്റെ മൂന്ന് സഹോദരങ്ങൾ ഉൾപ്പെടെ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു. കൊണ്ടോട്ടി പുളിയക്കോട് സ്വദേശിയും ദുബായിയിൽ വ്യാപാരിയുമായ അബ്ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപെട്ടത്.
അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് നേരത്തെ മരിച്ചത്.
അപകടത്തില് പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും മകൾ ഇസയും നിലവിൽ ചികിത്സയിലാണ്. അബുദാബി - ദുബായി റോഡിൽ ഷഹാമക്കിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.
ദുബായിയിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മരിച്ച നാല് കുട്ടികളുടെയും മൃതദേഹം യുഎഇയില് തന്നെ കബറടക്കും. ബുഷ്റയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
NRI
അബുദാബി: മാർത്തോമ്മാ ഇടവക ഒരുക്കുന്ന കൊയ്ത്തുത്സവം ഞായറാഴ്ച മുസഫ മാർത്തോമ്മാ ദേവാലയാങ്കണത്തിൽ നടക്കും. രാവിലെ 9.30ന് നടക്കുന്ന ആരാധനയ്ക്കും ആദ്യഫല സമർപ്പണത്തിനും ശേഷമാണ് വിളവെടുപ്പുത്സവത്തിന് തുടക്കം കുറിക്കുക
വൈകുന്നേരം മൂന്നിന് വർണാഭമായ വിളംബര ഘോഷയാത്രയോടെ കൊയ്ത്തുത്സവത്തിന്റെ പ്രധാനപരിപാടികൾ ആരംഭിക്കും. വിളവിന്റെയും ദൈവാനുഗ്രഹത്തിന്റെയും സമൃദ്ധി പ്രതിഫലിപ്പിക്കുന്ന മനോഹര ദൃശ്യാവിഷ്കാരങ്ങൾ ഘോഷയാത്രയെ അലങ്കരിക്കും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ അധ്യക്ഷത വഹിക്കും. സഹവികാരി റവ. ബിജോ എബ്രഹാം തോമസ്, ജനറൽ കൺവീനർ ഇ.ജെ. ഗീവർഗീസ്, ജോയിന്റ് ജനറൽ കൺവീനർ ബെൻ എബി തോമസ്, സെക്രട്ടറി മാത്യു ജോർജ്, ട്രസ്റ്റിമാരായ വർഗീസ് മാത്യു, എബി ജോൺ, അത്മായശുശ്രൂഷകൻ ബിജു വർഗീസ് എന്നിവർ പ്രസംഗിക്കും.
പ്രശസ്ത ഗായിക അഞ്ച് ജോസഫും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശ, എസ് ബാൻഡ് ഒരുക്കുന്ന വാദ്യസംഗീതം, ആർട്സ് ഓഫ് അബുദാബി ഓർക്കെസ്ട്രയുടെ സംഗീതവിസ്മയവും ചേരുന്ന - മിഴിവ് 2025 - ഒരു സംഗീതമാമാങ്കം സൃഷ്ടിക്കും.
മാർഗംകളി, ഫോക്ക് ഡാൻസ് തുടങ്ങിയ പാരമ്പര്യ കലാരൂപങ്ങൾ ഉത്സവവേദിയെ വർണാഭമാക്കും. അമ്പതിൽ പരം സ്റ്റാളുകളിലായി കേരളത്തിന്റെ രുചി വൈവിധ്യം പകരുന്ന വിഭവങ്ങൾക്ക് പുറമെ ഭക്ഷണം ചൂടോടെ വിളമ്പുന്ന നിരവധി ലൈവ് കുക്കിംഗ് കൗണ്ടറുകളും തയാറാക്കിയിട്ടുണ്ട്.
യുവജനസഖ്യം ഒരുക്കുന്ന തട്ടുകട, ആകർഷകമായ അലങ്കാരച്ചെടികൾ, ഉപകാരപ്രദമായ നിത്യോപയോഗ സാധനങ്ങൾ, എല്ലാ പ്രായക്കാരെയും ആകർഷിക്കുന്ന വിനോദ മത്സരങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ജിജു കെ. മാത്യു, പി.എസ്. ഷാജി, സുമ ബിജു, സുനിൽ തോമസ്, സന്തോഷ് പി വർഗീസ്, മനോജ് വൈ. സക്കറിയ, അജു പി. ജെയിംസ്, ബിജു വർഗീസ്, വർഗീസ് മാത്യു (ഷിബു), സുജ മെജോ, തോമസ് ടി. കോശി, അഡ്വ. സിൽസി റേച്ചൽ സാമുവൽ, ജോൺസൺ ടി സാമുവൽ, അനു അച്ചൻ കുഞ്ഞു, അലൻ വി മാത്യു, വർഗീസ് മാത്യു, ഡോ. നിമ്മി ജോർജ്, മോൻ മാത്യു ഫിലിപ്പ്, ലിബിൻ ജോൺ ഡാനിയേൽ, സ്റ്റീഫൻ ജോർജ് എന്നിവർ കൺവീനറൻമാരായ വിവിധ കമ്മിറ്റികളാണ് ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.
റവ. ജിജോ സി. ഡാനിയേൽ (വികാരി), റവ. ബിജോ എബ്രഹാം തോമസ് (സഹ വികാരി), ഇ. ജെ. ഗീവർഗീസ് (ജനറൽ കൺവീനർ), ബെൻ എബി തോമസ് (ജോ. ജനറൽ കൺവീനർ), മാത്യു ജോർജ് (സെക്രട്ടറി), വർഗീസ് മാത്യു (ഷിബു) (ഫിനാൻസ് കൺവീനർ), അബി ജോൺ (ജോയിന്റ് ഫിനാൻസ് കൺവീനർ), ബിജു വർഗീസ് (അത്മായശുശ്രൂഷകൻ), അഡ്വ. സിൽസി റേച്ചൽ സാമുവൽ (പബ്ലിസിറ്റി കൺവീനർ) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
NRI
അബുദാബി: കേരള സോഷ്യൽ സെന്റർ 2025-26 പ്രവർത്തനകാലയളവിലേക്കുള്ള വനിതാവിഭാഗത്തെ തെരഞ്ഞെടുത്തു. സ്മിത ധനേഷ് (ജനറൽ കൺവീനർ), റീന നൗഷാദ്, സബിത എസ്. നായർ, ഹിമ നിധിൻ, നാസിയ ഗഫൂർ, ശ്രീജ ആൻ വർഗീസ് (കൺവീനർ) എന്നിവരാണ് ഭാരവാഹികൾ.
അനു ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയിൽ കൺവീനർ ഗീത ജയചന്ദ്രൻ പ്രവർത്തന വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രിയ ബാലു, ഷൽമ സുരേഷ്, നസീമ അലി എന്നിവർ സംസാരിച്ചു. ജോ. കൺവീനർ പ്രിയങ്ക പ്രിയങ്ക സൂസൻ മാത്യു അനുശോചനപ്രമേയം അവതരിപ്പിച്ചു.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി. കെ. മനോജ്, ജനറൽ സെക്രട്ടറി സജീഷ് നായർ, വൈസ് പ്രസിഡന്റ് ആർ. ശങ്കർ എന്നിവർ ആശംസകൾ നേർന്നു.