അബുദാബി: ഇറാൻ നടത്തിയ കനത്ത വ്യോമാക്രമണത്തെ വിജയകരമായി പ്രതിരോധിച്ചതായും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും യുഎഇ. രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചതായും യുഎഇ ഭരണകൂടം വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ യുഎഇ സുസജ്ജമാണെന്നും ഏത് സമയത്തും സുരക്ഷയൊരുക്കാൻ അത്യാധുനിക സംവിധാനങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളെ ആകാശത്ത് വച്ച് തന്നെ പ്രതിരോധിച്ചതായാണ് യുഎഇ അവകാശപ്പെടുന്നത്. ആക്രമണത്തിന്റെ ഭാഗമായി ഇറാന്റെ 186 ബാലിസ്റ്റിക് മിസൈലുകളാണ് യുഎഇ ലക്ഷ്യമാക്കിയെത്തിയത്.
എന്നാൽ ഇതിൽ 172 എണ്ണവും വ്യോമപ്രതിരോധ സേന തകർത്തതായി യുഎഇ ഭരണകൂടം അറിയിക്കുന്നു. 13 എണ്ണം കടലിൽ വീണു. ഒരു മിസൈൽ മാത്രമാണ് രാജ്യത്തിനകത്ത് പതിച്ചത്.
ഇറാൻ ആക്രമണത്തിന് അയച്ച 812 ഡ്രോണുകളിൽ 755 എണ്ണവും ലക്ഷ്യം കാണുന്നതിന് മുൻപായി യുഎഇ സൈന്യം തകർത്തു. 57 ഡ്രോണുകൾ മാത്രമാണ് രാജ്യത്തിനകത്ത് പ്രവേശിച്ചത്.
ഇറാൻ നടത്തിയ ആക്രമണത്തിൽ ഇതുവരെ മൂന്ന് മരണവും 68 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ മിസൈലുകൾ നേരിട്ട് പതിച്ചല്ല ജനങ്ങൾക്ക് പരിക്കേറ്റതെന്നും തകർക്കപ്പെട്ട ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചാണ് ആളുകൾക്ക് പരിക്കേറ്റതെന്നും യുഎഇ അധികൃതർ കൂട്ടിച്ചേർത്തു.