വിശ്രമജീവിതം നയിക്കേണ്ട പ്രായത്തിൽ, തളരാത്ത പോരാട്ടവീര്യവുമായി വഡോദരയിലെ തെരുവുകളിൽ വിസ്മയമാവുകയാണ് കാശിബ എന്ന 103 വയസുകാരി. ഗുജറാത്തിലെ എം.എസ്.യു ഫൈൻ ആർട്‌സ് ഫാക്കൽറ്റിക്ക് സമീപം ചായ വിൽക്കുന്ന ഈ മുത്തശ്ശിയുടെ ജീവിതം ഇന്ന് സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ആവേശം പകരുന്ന ഒന്നായി മാറിയിരിക്കുന്നു.
സാക്ഷി സിംഗ് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ലോകം ഈ കരുത്തുറ്റ മനസിനെ തിരിച്ചറിഞ്ഞത്. പ്രായം ശരീരത്തെ തളർത്തുകയും നട്ടെല്ലിനെ അല്പം കുനിയിക്കുകയും ചെയ്തിട്ടുണ്ടാകാമെങ്കിലും, ഒരു നൂറ്റാണ്ടിന്‍റെ ആത്മവിശ്വാസം പേറുന്ന കാശിബയുടെ നിശ്ചയദാർഢ്യത്തെ തോൽപ്പിക്കാൻ കാലത്തിന് പോലും കഴിഞ്ഞിട്ടില്ലെന്ന് വീഡിയോയിലെ വിവരണം അടിവരയിടുന്നു.
മറ്റുള്ളവരുടെ സഹായത്തിനായി കാത്തുനിൽക്കാതെ സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന കാശിബ, വിറയ്ക്കുന്ന കൈകളോടെയാണെങ്കിലും ഇന്നും തന്‍റെ ജോലികളിൽ സജീവമാണ്. തിരക്കുപിടിച്ച ഈ ലോകത്ത് ആധുനിക സൗകര്യങ്ങൾ തേടി പായുന്നവർക്കിടയിൽ, അധ്വാനത്തിന്‍റെ മഹത്വം വിളിച്ചോതുന്ന ഒരു നിശബ്ദ വിപ്ലവമാണ് ഈ മുത്തശ്ശി.
നിലവിൽ മകനും മരുമകളും പേരക്കുട്ടികളും കടയുടെ കാര്യങ്ങൾ നോക്കുന്നുണ്ടെങ്കിലും, ഇഞ്ചി ചതയ്ക്കാനും ഉലുവയിലയും പുതിനയും വൃത്തിയാക്കാനുമൊക്കെ കാശിബ ഇപ്പോഴും മുൻപന്തിയിലുണ്ട്. ഒരു തലമുറ മുഴുവൻ ഇവരുടെ ചായയും ലഘുഭക്ഷണങ്ങളും കഴിച്ചാണ് വളർന്നതെന്ന് പ്രദേശവാസികൾ സ്നേഹത്തോടെ ഓർക്കുന്നു.
പരാതികളോ പരിഭവങ്ങളോ ഇല്ലാതെ ഓരോ പുലരിയിലും പുതുവീര്യത്തോടെ എഴുന്നേൽക്കുന്ന കാശിബ, യഥാർഥ കരുത്ത് എന്നത് ശാരീരികക്ഷമതയല്ല മറിച്ച് തോൽക്കാൻ സമ്മതിക്കാത്ത മനസാണെന്ന് തെളിയിക്കുന്നു.
ഈ വീഡിയോ വൈറലായതോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഈ മുത്തശ്ശിയെ നേരിൽ കാണാനും അവരുടെ ചായ കുടിക്കാനുമായി ലൊക്കേഷൻ തിരയുകയാണ്. വാർദ്ധക്യത്തെ ഒരു തടസമായി കാണാതെ, ജീവിതത്തിന്‍റെ അവസാന നിമിഷം വരെ കർമ്മനിരതയായിരിക്കണം എന്ന വലിയ സന്ദേശമാണ് ഈ 103-കാരി ലോകത്തിന് നൽകുന്നത്.