International
കറാച്ചി: ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പാക്കിസ്ഥാനിലും വൻ പ്രതിഷേധം. കറാച്ചിയിൽ അമേരിക്കൻ കോണ്‍സുലേറ്റിന് പ്രതിഷേധക്കാര്‍ തീയിട്ടു.
പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ ആറ് പേര് കൊല്ലപ്പെട്ടു. ഖമനയ്യുടെ വധത്തിൽ ഇന്ത്യക്കകത്തും പ്രതിഷേധ മാർച്ചുകൾ നടന്നു. എല്ലാവരും സംയമനം പാലിക്കണമെന്ന് ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.
ആയത്തൊള്ള അലി ഖമനയ്യെ വധിച്ചത് ഇറാൻ സർക്കാർ സ്ഥിരീകരിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് രാജ്യത്തെ തെരുവുകളിലേക്കിറങ്ങി പ്രതിഷേധിച്ചത്. പ്രതിഷേധ പ്രകടനങ്ങൾക്കിടെ പലരും പൊട്ടിക്കരഞ്ഞു. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കി.
ഖമനയ്ക്ക് ഇറാനകത്തുണ്ടായിരുന്ന പിന്തുണയുടെ തെളിവായി ഈ പ്രതിഷേധ പ്രകടനങ്ങൾ. ഇന്ത്യയിൽ ലക്നോവിലും ജമ്മു കാഷ്മീരിലും ലഡാക്കിലുമാണ് വധിച്ചതിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. ഷിയ മുസ്ലീം വിഭാഗ നേതാക്കളാണ് പ്രകടനങ്ങൾ നയിച്ചത്.
സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പ്രകടനങ്ങളിൽ പങ്കെടുത്തു. പ്രകടനക്കാർ ഡോണൾഡ് ട്രംപിന്റെ കോലം കത്തിച്ചു. ഇന്ത്യയിലെ ഷിയ വിഭാഗം മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. മെഴുകുതിരി കത്തിച്ച് പ്രകടനങ്ങൾ നടത്താനും ആഹ്വാനം ചെയ്തു.
District News
തിരുവനന്തപുരം: കടല്‍തീരത്തെ പൂഴിമണ്ണില് നാടന്‍ കൃഷിയുടെ അത്ഭുതംകണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ഉറക്കെപ്പറഞ്ഞു.."സുജിത്, ദിസ് ഈസ് ഫെന്റാസ്റ്റിക് അഗ്രോഫാം!'
അമേരിക്കയിലെ അയോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഹോര്‍ട്ടി കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റെലെ കൃഷിശാസ്ത്രജ്ഞരും വിദ്യാര്‍ഥികളുമാണ് തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് കാമ്പസില്‍ എസ്.വി. സുജിത് പാട്ടത്തിനെടുത്ത 20 ഏക്കറിലെ നാടന്‍ അഗ്രോഫാം സന്ദര്‍ശിച്ച് അതിശയപ്പെട്ടത്.
ഫാമിലെ കൃഷിരീതികള്‍ അമേരിക്കന്‍ കൃഷിവിദഗ്ധര്‍ കണ്ടുമനസിലാക്കി. ഒപ്പം അവരുടെ ആശയങ്ങള്‍ സുജിത്തുമായി പങ്കുവയ്ക്കുകയും ചെയ്തു. 20 ഏക്കറില്‍ മുപ്പതിലധികം ഇനങ്ങളിലുള്ള പച്ചക്കറികള്‍ കേരള കാര്‍ഷിക സര്‍വകലാശാല ശാസ്ത്രജ്ഞരുടെ സഹായത്തോടെ സേഫ് ടു ഈറ്റ് രീതിയിലാണു സുജിത് കൃഷിചെയ്യുന്നത്.
കലാവസ്ഥ വ്യതിയാനവും യന്ത്രവല്കരണവും ഫെര്ട്ടിഗേഷന് രീതികളും പച്ചക്കറിയുടെ ആരോഗ്യപരിപാലനവും കീടരോഗപ്രതിരോധ മാര്‍ഗങ്ങളും അവര്‍ ചര്‍ച്ച ചെയ്തു.
സെന്റ് സേവ്യേഴ്സ് കോളജിനുള്ളിലെ കൃഷിയിടത്തില്‍ തന്റെ അഗ്രി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ നാടന്‍ അഗ്രോ ഫാംസില്‍ കേരള കാര്‍ഷിക സര്‍വകാലാശാല, വെള്ളനാട് മിത്രനികേതന്, എച്ച്എസ്ടി വലിയമല എന്നീ കാര്‍ഷിക കേന്ദ്രങ്ങളുടെ സഹായത്തോടെ നടക്കുന്ന പരീക്ഷണ പുരോഗതികളും സന്ദര്‍ശകര്‍ക്ക് വിശദീകരിച്ചു.
അമേരിക്കന്‍ സംഘത്തില്‍ ഹോര്‍ട്ടി കള്‍ച്ചര്‍ ഡിപ്പാര്ട്മെനന്റ് പ്രഫസര്‍ ആന്‍ഡ് ഹെഡ്, അസോ. പ്രഫസര്‍ കാതറിന് സ്വബോഡ, അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ തുടങ്ങി 14 പേര് സന്ദര്ശകരായുണ്ടായിരുന്നു. സുജിത്തിന്റെ കൃഷിയിടത്തില്‍ ഫാം ഇന്റേണ്‍ഷിപ് ചെയുന്ന സെന്റ് സേവ്യേഴ്സ് കോളജ് വിദ്യര്‍ഥികളായ സോന, താരുണ്യ, ആരതി എന്നിവര്‍ പഠനത്തോടൊപ്പമുള്ള ജോലിയെക്കുറിച്ച് വിശദീകരിച്ചു.
വ്യവസായികമായി സോളാര്‍ പാനല്‍ ഉപയോഗിച്ചു വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനൊപ്പം പാനലിന്റെ അടിഭാഗത്തു കൃഷി ചെയ്യുന്നതിന്റെ സാധ്യതകളെക്കുറിച്ച് പിആര്‍ഒ അജയ് നായര്‍ വിശദീകരിച്ചു.കൂടാതെ അമേരിക്കയിലെ കൃഷിയിടത്തിലെ യന്ത്രവല്‍ക്കരണ മാതൃകകള്‍ തുമ്പയിലെ തന്റെ കൃഷിയിടത്തില്‍ എത്തിക്കുന്നതിനുള്ള വഴികളും ചര്‍ച്ചചെയ്തു.
തുമ്പയിലെ നാടന്‍ ഫാമില്‍ കഴിഞ്ഞ ഓണത്തിനു വിരിഞ്ഞ സൂര്യകാന്തിപ്പാടം കാണാന്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ എത്തിയ സന്തോഷം സുജിത് പങ്കുവച്ചു. ഫാം ടൂറിസത്തിന്റെ അനന്തസാധ്യതകളും വിശദീകരിച്ചു. ഫാം മാനേജര്‍ ഹെവിന്‍ ഹെലിയറ്റ്, വെള്ളായണി കാര്‍ഷിക സര്‍വകലാശാ അസി. പ്രഫസര്‍ ഡോ. ജി. ഗായത്രി, വിദ്യാര്‍ഥി കളായ അനഘ, പൂജ, ഫഹ്മിദ, ഗൗരി തുടങ്ങിയവര്‍ സംഘത്തെ അനുഗമിച്ചു.
Editorial
ജനാധിപത്യത്തെ അപകടത്തിലാക്കുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ അമേരിക്കൻ കത്തോലിക്ക സഭാ നേതൃത്വത്തിൽനിന്ന് പ്രഹരതുല്യമായ രണ്ടു പ്രതികരണങ്ങൾ ഉണ്ടായിരിക്കുന്നു. ലോകസമാധാനത്തിനു ഭീഷണിയായ വിദേശ നയതന്ത്രങ്ങളിൽനിന്നും ലക്ഷ്യങ്ങളിൽനിന്നും അമേരിക്ക പിന്തിരിയണമെന്നാണ് മൂന്നു കർദിനാൾമാർ പുറപ്പെടുവിച്ച പ്രസ്താവന. രണ്ടാമത്തേത്, അമേരിക്കൻ സൈനിക സേവനത്തിനുള്ള അതിരൂപതയുടെ അധ്യക്ഷനായ ആർച്ച്ബിഷപ് തിമോത്തി ബ്രോല്ലിയോയുടേതാണ്. ഗ്രീൻലാൻഡ് അധിനിവേശത്തിനുള്ള മനഃസാക്ഷിക്കു നിരക്കാത്ത ഉത്തരവുകളെ സൈനികർക്കു ധിക്കരിക്കാമെന്നാണ് അദ്ദേഹം ആഞ്ഞടിച്ചത്. ട്രംപോ മറ്റു ക്രൈസ്തവ വിഭാഗങ്ങളോ ഇതിനെ അംഗീകരിക്കുമോ എന്നതല്ല, സത്യം വിളിച്ചുപറയാനും ആളുണ്ടായി എന്നതാണ് പ്രസക്തം.
അങ്ങനെ, അകത്തും പുറത്തും വിമർശകരോട് അക്രമാസക്തനാകുന്ന ട്രംപിനെതിരേയാണ് അമേരിക്കയിലെ കർദിനാൾമാർ ആഞ്ഞടിച്ചിരിക്കുന്നത്; “ലോകസമാധാനത്തിനു ഭീഷണിയായ വിദേശ നയതന്ത്രങ്ങളിൽനിന്നും ലക്ഷ്യങ്ങളിൽനിന്നും അമേരിക്ക പിന്തിരിയണം.” ഷിക്കാഗോ ആർച്ച്ബിഷപ് കർദിനാൾ ബ്ലെസ് ജെ. കുപിക്, വാഷിംഗ്ടൺ ആർച്ച്ബിഷപ് കർദിനാൾ റോബർട്ട് മക്എൽറോയ്, നെവാർക്ക് ആർച്ച്ബിഷപ് കർദിനാൾ ജോസഫ് ഡബ്ല്യു. ടോബിൻ എന്നിവരുടേതാണ് സംയുക്ത പ്രസ്താവന.
“ജീവിക്കാനുള്ള അവകാശത്തിന്റെ സംരക്ഷണത്തിലും മനുഷ്യാന്തസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വിദേശനയത്തിലേക്ക് അമേരിക്ക മടങ്ങണം. ഗ്രീൻലാൻഡിനോടും വെനസ്വേലയോടുമുള്ള ഭീഷണി അവസാനിപ്പിക്കണം. ഇടുങ്ങിയ താത്പര്യസംരക്ഷണത്തിനായി യുദ്ധം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. അമേരിക്ക ലോകത്തിന്റെ ധാർമിക സ്വരമാകണം; ഭീഷണിയാകരുത്. ശീതയുദ്ധം അവസാനിച്ചതിനുശേഷം ഇതാദ്യമായി അമേരിക്കയുടെ പ്രവർത്തനങ്ങളുടെ ധാർമികത ചോദ്യംചെയ്യപ്പെടുകയാണ്.
അടിയന്തര സാഹചര്യത്തിൽ അവസാന ആശ്രയമായി മാത്രമേ സൈനികനടപടി പാടുള്ളൂവെന്നത് ദേശീയ നയമാക്കണം. വർധിച്ചുവരുന്ന ഭീഷണികളും സായുധ സംഘട്ടനങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളെ തകർക്കുകയും ലോകത്തെ എണ്ണമറ്റ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യും. ലെയോ പതിനാലാമൻ മാർപാപ്പയുടെ കാഴ്ചപ്പാടുപോലെ ധാർമികതയിലൂന്നിയ വിദേശനയമാണു നമ്മുടെ രാജ്യത്തിനു വേണ്ടത്.”
ആർച്ച്ബിഷപ് തിമോത്തി ബ്രോല്ലിയോ ഞായറാഴ്ച ബിബിസിക്കു നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾ കൂടുതൽ പ്രഹരശേഷിയുള്ളതാണ്. ഗ്രീൻലാൻഡ് അധിനിവേശത്തിനുള്ള അധാർമിക ഉത്തരവിനെ, സ്വന്തം മനഃസാക്ഷിയുടെ മണ്ഡലത്തിൽനിന്ന് ധിക്കരിക്കാൻ പട്ടാളക്കാർക്കു കഴിയും എന്നാണ് അദ്ദേഹം ആഞ്ഞടിച്ചത്. ഇത്, ആ വ്യക്തിയെ ദുഷ്കരമായ സാഹചര്യത്തിൽ എത്തിക്കുമെന്നത് തന്റെ ആശങ്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധാർമികമായി അംഗീകരിക്കാനാകാത്ത ഉത്തരവുകൾ ഉണ്ടാകുന്പോൾ ചില സൈനികരുടെ അവസ്ഥ തന്നെ ആകുലപ്പെടുത്തുന്നുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ വിശദീകരണം നൽകിയത്.
ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത്, 1930ലെ ദണ്ഡി യാത്രയോടെ ആരംഭിച്ച നിയമലംഘന പ്രസ്ഥാനത്തോടു ചേർന്നുനിൽക്കുന്നതാണിത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ അമേരിക്കൻ കത്തോലിക്ക സഭാ നേതൃത്വത്തിൽനിന്നുണ്ടായ പ്രഹരതുല്യമായ രണ്ടു പ്രസ്താവനകളെയും പുതുയുഗപ്പിറവിയെന്നാണ് ദേശീയ ദിനപത്രമായ ‘നാഷണൽ കാത്തലിക് റിപ്പോർട്ടർ’ വിശേഷിപ്പിച്ചത്. അമിത ദേശീയതയും ജനാധിപത്യത്തിലെ ഏകാധിപത്യപ്രവണതയും മാനവികതയെ അപകടത്തിലാക്കുന്പോൾ ലോകം ഇതു ചർച്ച ചെയ്യേണ്ടതാണ്.
ചില സൈനിക ഇടപെടലുകൾ കഠിന വിമർശങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെങ്കിലും അമേരിക്കയുടെ ജനാധിപത്യ പ്രതിബദ്ധത, കമ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെയും ഇസ്ലാമിക തീവ്രവാദത്തിന്റെയും കടന്നുകയറ്റങ്ങളെ ചെറുത്തിട്ടുണ്ട്. യൂറോപ്പും മറ്റു ജനാധിപത്യരാജ്യങ്ങളും മൗലികവാദത്തിനു മുകളിൽ വികസനത്തെ പ്രതിഷ്ഠിച്ച മുസ്ലിം രാജ്യങ്ങളും ഒരു പരിധിവരെ അതിനെ പിന്തുണച്ചിട്ടുമുണ്ട്. അങ്ങനെ ചരിത്രത്തിലൂടെ കൈവരിച്ച ജനാധിപത്യ നായകസ്ഥാനം ട്രംപിന്റെ രണ്ടാം വരവിന്റെ ഒരു വർഷത്തിനിടെ പ്രതിനായക പരിവേഷത്തിലായി.
ഈയവസരത്തിലാണ് വകതിരിവില്ലാത്ത അധിനിവേശങ്ങൾക്കു തങ്ങളുടെ പിന്തുണയില്ലെന്ന സൂചന കത്തോലിക്ക സഭയിൽനിന്നുണ്ടായിരിക്കുന്നത്. വെനസ്വേലയുടെ കമ്യൂണിസ്റ്റ് ഏകാധിപത്യവും അടിച്ചമർത്തലും മാനവികതയ്ക്കു വിരുദ്ധമാണെന്നതിൽ പരിഷ്കൃതലോകത്തിനു സംശയമില്ല. പക്ഷേ, പാർലമെന്റിനെ മറികടന്ന് വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുവന്ന, കാനഡയെയും ഗ്രീൻലാൻഡിനെയും താനിങ്ങെടുക്കുകയാണെന്നു പ്രഖ്യാപിക്കുന്ന ഭരണാധികാരി എങ്ങനെയാണ് ഏകാധിപതിയല്ലാതാകുന്നത്?
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വാൾ അതിന്റെ ഉറയിലിടാനാണ് അമേരിക്കയിലെ കത്തോലിക്ക സഭാ നേതൃത്വം തങ്ങളുടെ ഭരണാധികാരിയോടു പറഞ്ഞിരിക്കുന്നത്. തീവ്രദേശീയത, മതരാഷ്ട്ര ഭ്രാന്തുകൾ, ഏകാധിപതികളുടെ ജനാധിപത്യ ദുരുപയോഗം തുടങ്ങിയവയുടെ കാലത്ത് മതങ്ങൾ അവയുടെ ഉത്തരവാദിത്വങ്ങൾ മറക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന സന്ദേശം ചെറുതല്ല. പ്രത്യേകിച്ച്, അമേരിക്കയിൽ ഉൾപ്പെടെ, കഠിനകാലത്ത് പ്രതിപക്ഷം മൂടിപ്പുതച്ചു കിടന്നുറങ്ങുന്പോൾ മതങ്ങളും മാധ്യമങ്ങളും പൊതുജനവും ഉറക്കമിളയ്ക്കേണ്ടതുണ്ട്.
International
ടെൽ അവീവ്: ഇറാന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇസ്രയേലിലെങ്ങും സർക്കാർ ജാഗ്രതാനിർദേശം നൽകി. സൈന്യത്തോട് ജാഗരൂകരായിരിക്കാൻ നിർദേശം നൽകിയ സർക്കാർ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ വർധിപ്പിക്കുകയും വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കുകയും ചെയ്തു.
അമേരിക്ക ആക്രമണം നടത്തിയാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇസ്രയേലിലെ ലക്ഷ്യങ്ങളും ആക്രമിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ തുടരുന്ന ഇറാനിൽ അമേരിക്കൻ ഇടപെടലുണ്ടാകുമെന്ന വാർത്തകളോടു പ്രതികരിക്കവെ ഇറാനിലെ കിരാത ഭരണത്തിന് ഉടൻ വിരാമമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
International
വാഷിംഗ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ കമാൻഡോകൾ പിടികൂടുന്നത് ഒരു ടിവി ഷോ കാണുന്നത് പോലെ തത്സമയം കണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് വെളിപ്പെടുത്തൽ നടത്തിയത്.
മഡൂറോയും ഭാര്യയും നിലവിൽ യുഎസ് യുദ്ധക്കപ്പലിലാണെന്നും ഇരുവരെയും ഉടൻ ന്യൂയോർക്കിൽ എത്തിക്കുമെന്നും ട്രംപ് അറിയിച്ചു. പിടികൂടിയ ശേഷം മഡൂറോയെ ഹെലികോപ്റ്റർ മാർഗമാണ് അമേരിക്കൻ യുദ്ധ കപ്പലിൽ എത്തിച്ചെതെന്നും ഈ അതീവ സങ്കീർണമായ ദൗത്യത്തിനിടെ ചില അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
മഡുറോയോട് കീഴടങ്ങാൻ നേരിട്ട് ആവശ്യപ്പെട്ടിരുന്നതായി ട്രംപ് വെളിപ്പെടുത്തി. ഫോണിലൂടെ സംസാരിച്ചപ്പോൾ സമാധാനപരമായി അധികാരം ഒഴിഞ്ഞു കൊടുക്കാൻ നിർദേശിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇതോടെയാണ് സൈനിക നീക്കത്തിലൂടെ മഡുറോയെ പിടികൂടാൻ അമേരിക്ക തീരുമാനിച്ചത്.
വരും ദിവസങ്ങളിൽ ന്യൂയോർക്കിലെ കോടതിയിൽ മഡുറോയുടെ വിചാരണ നടപടികൾ ആരംഭിക്കുമെന്നാണ് സൂചന. നേരത്തെ മഡൂറോ അമേരിക്കയിൽ വിചാരണ നേരിടേണ്ടി വരുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു.
വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അതീവ രഹസ്യമായി പിടികൂടിയത് അമേരിക്കൻ പ്രത്യേക സൈനിക വിഭാഗമായ ഡെൽറ്റ ഫോഴ്സായിരുന്നു. അതിരാവിലെ വെനസ്വേലക്ക് മേൽ ആക്രമണം തുടങ്ങിയ അമേരിക്ക, രഹസ്യമായി നടത്തിയ മിന്നൽ നീക്കത്തിലൂടെയാണ് മഡുറോയെ വലയിലാക്കിയത്.
National
ന്യൂഡൽഹി: കടക്കെണിയിലായ ഗൗതം അദാനിയുടെ കന്പനിയെ രക്ഷിക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള എൽഐസിയിൽനിന്ന് 33,000 കോടി രൂപയുടെ (3.9 ബില്യണ്‍ ഡോളർ) പദ്ധതി കേന്ദ്രം തയാറാക്കിയെന്ന് അമേരിക്കൻ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ്.
കഴിഞ്ഞ മേയിൽ അദാനി ഗ്രൂപ്പ് ബോണ്ടുകളിലേക്കും ഇക്വിറ്റിയിലേക്കും കോടിക്കണക്കിനു രൂപയുടെ നിക്ഷേപം നടത്തിയ തന്ത്രം ഏകോപിപ്പിച്ചത് കേന്ദ്ര ധനമന്ത്രാലയം, അതിന്റെ സാന്പത്തിക സേവന വകുപ്പ് (ഡിഎഫ്എസ്), എൽഐസി, നീതി ആയോഗ് എന്നിവയാണെന്ന് ‘വാഷിംഗ്ടണ്‍ പോസ്റ്റ്’ നടത്തിയ അന്വേഷണം വിശദീകരിക്കുന്നു. ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി) മാത്രം ധനസഹായം നൽകിയ അദാനി പോർട്ട്സിനായി 585 മില്യണ്‍ ഡോളറിന്റെ ബോണ്ട് ഇഷ്യു ഈ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നുവെന്നും പത്രം റിപ്പോർട്ട് ചെയ്തു.
അദാനി ഗ്രൂപ്പിനെ രക്ഷിക്കാൻ മോദിസർക്കാർ നിശബ്ദമായി മൊത്തം 3.9 ബില്യണ്‍ ഡോളറിന്റെ പണം സ്വരൂപിക്കൽ പദ്ധതി തയാറാക്കിയെന്നാണു രേഖകൾ സഹിതം വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം വെളിപ്പെടുത്തിയത്. അദാനി കന്പനികൾക്കു പണം നൽകാൻ പ്രധാന വിദേശബാങ്കുകൾ മടിച്ചപ്പോഴാണ് എൽഐസിയിൽനിന്ന് വിവിധ അദാനി കന്പനികൾക്കു പണം എത്തിക്കാനുള്ള പദ്ധതി മോദിസർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിയതെന്നാണ് ആരോപണം.
അദാനി ഗ്രൂപ്പിന്റെ കടബാധ്യത മുൻ വർഷത്തേക്കാൾ 20 ശതമാനം വർധിക്കുകയും അമേരിക്കയിൽ അദാനിക്കെതിരേ അഴിമതിക്കും വഞ്ചനാക്കുറ്റത്തിനും കേസെടുക്കുകയും ചെയ്ത സമയത്ത് അദാനി ഗ്രൂപ്പിൽ ആത്മവിശ്വാസം പകരുന്നതിനായിരുന്നു നിക്ഷേപപദ്ധതി.
അദാനി ഓഹരികളിൽ മറ്റു നിക്ഷേപകരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കൂടിയാണ് കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള ഡിഎഫ്എസും നീതി ആയോഗും ചേർന്നു നിക്ഷേപപദ്ധതി തയാറാക്കിയതെന്ന് അമേരിക്കൻ മാധ്യമം പറയുന്നു. യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗിന്റെ 2023ലെ റിപ്പോർട്ടിനെത്തുടർന്നാണ് അദാനി ഗ്രൂപ്പിനെതിരേ ഓഹരി കൃത്രിമത്വത്തിനും സാന്പത്തിക ക്രമക്കേടുകൾക്കും കേസെടുത്തത്.
ജെപിസി അന്വേഷിക്കണമെന്നു കോണ്‍ഗ്രസ്
പത്രത്തിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതിയോ (ജെപിസി) പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയോ (പിഎസി) അന്വേഷിക്കണമെന്നു കോണ്‍ഗ്രസ്. അദാനി ഗ്രൂപ്പിനുവേണ്ടി 30 കോടി എൽഐസി പോളിസി ഉടമകളുടെ സന്പാദ്യമാണ് ‘മൊദാനി’ തട്ടിപ്പിൽ ദുരുപയോഗം ചെയ്തതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.
ഭൂരിപക്ഷവും താഴ്ന്ന, ഇടത്തരം വരുമാനക്കാരുടെ എൽഐസിയിലെ കോടിക്കണക്കിനു രൂപയാണ് ഒരു സ്വകാര്യ ഗ്രൂപ്പിലേക്കു മാത്രമായി നിക്ഷേപിച്ചതെന്നത് ഗുരുതരമാണ്. 2024 സെപ്റ്റംബർ 21ന് വെറും നാലു മണിക്കൂർ വ്യാപാരത്തിൽ എൽഐസിക്ക് 7,850 കോടി ഡോളർ നഷ്ടം നേരിട്ടതായി എക്സിൽ എഴുതിയ കുറിപ്പിൽ ജയ്റാം ചൂണ്ടിക്കാട്ടി. മോദി സർക്കാരിന്റെ ആശ്രിത സ്ഥാപനങ്ങൾക്കായി പൊതുജനങ്ങളുടെ പണം എറിഞ്ഞതിന്റെ ദോഷമാണിത്.
ഗൗതം അദാനിക്കെതിരേ അമേരിക്കയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഏറ്റവും പ്രിയപ്പെട്ട ബിസിനസ് കൂട്ടാളിയായ കന്പനിക്കു സമൻസ് അയയ്ക്കാൻ മോദിസർക്കാർ ഒരു വർഷത്തോളം വിസമ്മതിച്ചെന്നും ജയ്റാം പറഞ്ഞു. ‘മോദാനി മെഗാസ്കാം’ എന്നതിൽ ആസ്തി വില്പനയ്ക്കായി ഏജൻസികളുടെ ദുരുപയോഗം, കൃത്രിമ സ്വകാര്യവത്കരണം, ഊതിപ്പെരുപ്പിച്ച കൽക്കരി ഇറക്കുമതി, രാഷ്ട്രീയപ്രേരിത കരാറുകൾ എന്നിവ ഉൾപ്പെടുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.
ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫറുകളുടെ യഥാർഥ ഗുണഭോക്താക്കൾ സാധാരണക്കാരല്ലെന്നും മോദിയുടെ അടുത്ത സുഹൃത്തുക്കളാണെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. എൽഐസി പ്രീമിയത്തിനായി ചില്ലിക്കാശ് സന്പാദിക്കുന്ന മധ്യവർഗത്തിന്റെ പണം അദാനിക്കായി മോദി നൽകുന്നത് സാധാരണക്കാരന് അറിയാമോ? വിശ്വാസവഞ്ചനയും കൊള്ളയും അല്ലേ ഇതെന്നും ഖാർഗെ ചോദിച്ചു.
കേന്ദ്ര ധനമന്ത്രാലയത്തിന്റെ സഹായത്തോടെ നികുതിദായകരുടെ 30,000 കോടി രൂപ അദാനിയുടെ പിഗ്ഗിബാങ്കായി ഉപയോഗിച്ചതിനെക്കുറിച്ച് ദേശസ്നേഹികളും മാധ്യമസ്ഥാപനങ്ങളും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് തൃണമൂൽ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ചോദിച്ചു.
ജനങ്ങളുടെ പണംകൊണ്ടാണ് മോദിസർക്കാർ ഗൗതം അദാനിക്കു ധനസഹായം തുടരുന്നതെന്നും മഹുവ കുറ്റപ്പെടുത്തി.
ആരോപണം തെറ്റ്:എൽഐസി
‘വാഷിംഗ്ടണ്‍ പോസ്റ്റി’ന്റെ ആരോപണങ്ങൾ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് എൽഐസി പ്രതികരിച്ചു. ബാഹ്യഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ട റിപ്പോർട്ടിൽ ആരോപിക്കപ്പെട്ടതുപോലുള്ള ഒരു രേഖയോ പദ്ധതിയോ എൽഐസി ഇതുവരെ തയാറാക്കിയിട്ടില്ലെന്നും കന്പനി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ബോർഡ് അംഗീകരിച്ച നയങ്ങൾക്കനുസരിച്ച് വിശദമായ സൂക്ഷ്മപരിശോധനയ്ക്കുശേഷം മാത്രമേ നിക്ഷേപ തീരുമാനങ്ങൾ എടുക്കുകയുള്ളൂ. കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള സാന്പത്തിക സേവന വകുപ്പിനോ മറ്റേതെങ്കിലും സ്ഥാപനത്തിനോ അത്തരം തീരുമാനങ്ങളിൽ പങ്കില്ല. ഉയർന്ന ജാഗ്രതാമാനദണ്ഡങ്ങൾ എൽഐസി ഉറപ്പാക്കിയിട്ടുണ്ട്. അമേരിക്കൻ പത്രത്തിന്റെ റിപ്പോർട്ട് സത്യത്തിൽനിന്ന് അകലെയാണെന്നും എൽഐസി പറഞ്ഞു.
എൽഐസിയുടെ പ്രശസ്തിയും പ്രതിച്ഛായയും ഇന്ത്യയിലെ ശക്തമായ സാന്പത്തികമേഖലയുടെ അടിത്തറയും കളങ്കപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണു റിപ്പോർട്ടെന്ന് തോന്നുന്നതായും എൽഐസി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.