Viral
മധുരയിൽ അയൽവാസികൾ തമ്മിലുള്ള വ്യക്തിവൈരാഗ്യം മിണ്ടാപ്രാണികളോടുള്ള ക്രൂരതയായി മാറിയ സംഭവം ഏറെ നടുക്കമുണ്ടാക്കുന്നതാണ്. തിരുച്ചിറപ്പള്ളിക്ക് സമീപമുള്ള കമ്പരസംപേട്ടൈയിലാണ് ദാരുണമായ ഈ സംഭവങ്ങൾ അരങ്ങേറിയത്.
ഒരു വർഷത്തിലേറെയായി നിലനിന്നിരുന്ന തർക്കം ഒടുവിൽ രണ്ട് നായ്ക്കുട്ടികളുടെ ജീവനെടുക്കുന്നതിലേക്കും രണ്ട് സ്ത്രീകൾക്കെതിരെയും പോലീസ് കേസെടുക്കുന്നതിലേക്കും നയിച്ചു.
മാർച്ച് നാലിന് രാവിലെ മീനാക്ഷിയും ഭുവനേശ്വരിയും തമ്മിലുണ്ടായ രൂക്ഷമായ വാഗ്വാദമാണ് എല്ലാത്തിനും തുടക്കമിട്ടത്.
വഴക്കിനിടെ ഭുവനേശ്വരി എറിഞ്ഞ കല്ല് മീനാക്ഷിയുടെ മൂന്ന് വയസുകാരനായ മകന്റെ ശരീരത്തിൽ പതിക്കുകയും കുട്ടിയുടെ നിലവിളി കേട്ട് പരിഭ്രാന്തയായ അമ്മ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
ചികിത്സയ്ക്ക് ശേഷം തിരികെയെത്തിയ മീനാക്ഷി, കടുത്ത ദേഷ്യത്തിലും മകന് പരിക്കേറ്റതിന്റെ സങ്കടത്തിലും ഭുവനേശ്വരിയുടെ നായ്ക്കുട്ടികളെ ലക്ഷ്യം വെക്കുകയായിരുന്നു.
വീട്ടുമുറ്റത്ത് നിന്നിരുന്ന രണ്ട് നായ്ക്കുട്ടികളെയും അവർ മതിലിലേക്ക് ആഞ്ഞെറിയുകയായിരുന്നുവെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ആഘാതത്തിൽ രണ്ട് നായ്ക്കുട്ടികളും സംഭവസ്ഥലത്ത് തന്നെ ചത്തു.
ക്രൂരമായ ഈ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെ സംഭവം പുറംലോകമറിഞ്ഞു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്.
'പീപ്പിൾ ഫോർ ആനിമൽസ്' എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജീയപുരം പോലീസ് മീനാക്ഷിക്കെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം കേസെടുത്തു.
അതേസമയം, കുഞ്ഞിനെ പരിക്കേൽപ്പിച്ച സംഭവത്തിൽ ഭുവനേശ്വരിക്കെതിരെയും വധശ്രമമടക്കമുള്ള വകുപ്പുകൾ ചേർത്തി കേസെടുത്തിട്ടുണ്ട്. നിലവിൽ രണ്ട് സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്യുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തിരിക്കുകയാണ്.
വ്യക്തിപരമായ വിദ്വേഷങ്ങൾ തീർക്കാൻ മൃഗങ്ങളെ ബലിയാടാക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.
Viral
മിണ്ടാപ്രാണികളോട് മനുഷ്യൻ കാണിക്കുന്ന കൊടുംക്രൂരതയുടെ നടുക്കുന്ന വാർത്തയാണ് അമേരിക്കയിലെ ലോംഗ് ഐലൻഡ് സിറ്റിയിൽ നിന്നും പുറത്തുവരുന്നത്.
കാറിന് പിന്നിൽ രണ്ട് നായ്ക്കളെ കെട്ടിയിട്ട് ക്രൂരമായി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ 68 വയസുകാരനായ ഡാൻ ബുജോർ എന്നയാൾക്കെതിരെ അധികൃതർ നിയമനടപടി സ്വീകരിച്ചു.
ജനുവരി നാലിന് വൈകുന്നേരം തിരക്കേറിയ നഗരവീഥിയിൽ നടന്ന ഈ ദാരുണ സംഭവം മറ്റൊരു കാർ യാത്രികൻ തന്റെ മൊബൈൽ ക്യാമറയിൽ പകർത്തുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തതോടെയാണ് പുറംലോകം അറിഞ്ഞത്.
കാറിന്റെ പിന്നിൽ ജർമ്മൻ ഷെപ്പേർഡ്, പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായ്ക്കളെയാണ് പ്രതി കെട്ടിയിട്ടത്. അമിതവേഗതയിൽ പോയ കാറിനൊപ്പം ഓടിയെത്താൻ കഴിയാതെ ഈ നായ്ക്കൾ റോഡിലൂടെ ഉരസുകയും വലിയ വേദന അനുഭവിക്കുകയും ചെയ്തു.
ഈ ക്രൂരത കണ്ടുനിന്ന നാട്ടുകാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടയിൽ കാറിലെ കെട്ടഴിഞ്ഞുപോയ നായ്ക്കളെ ഉടൻ തന്നെ കാറിനുള്ളിലേക്ക് കയറ്റി പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അധികം വൈകാതെ തന്നെ പോലീസ് ഇയാളെ പിടികൂടി.
പിടിയിലാകുന്ന സമയത്ത് ഇയാളുടെ പക്കൽ ഡ്രൈവിംഗ് ലൈസൻസ് പോലും ഉണ്ടായിരുന്നില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. പരിക്കേറ്റ നായ്ക്കളെ മൃഗസംരക്ഷണ സംഘടനയായ എഎസ്പിസിഎ ഏറ്റെടുക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു.
വൈദ്യപരിശോധനയിൽ ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയുടെ കർണപടത്തിന് തകരാർ സംഭവിച്ചതായും പിറ്റ് ബുൾ നായയുടെ പാദങ്ങളിലും ചർമ്മത്തിലും ഗുരുതരമായ മുറിവുകൾ ഉള്ളതായും വ്യക്തമായി.
മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെ ക്വീൻസ് ഡിസ്ട്രിക്റ്റ് അറ്റോർണി മെലിൻഡ കാറ്റ്സ് ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നിലവിൽ ഒന്നിലധികം കുറ്റങ്ങൾ ചുമത്തിയിട്ടുള്ള പ്രതിക്കെതിരായ കേസ് മാർച്ച് അഞ്ചിന് കോടതി വീണ്ടും പരിഗണിക്കും. കുറ്റം തെളിയിക്കപ്പെട്ടാൽ ഇയാൾക്ക് ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാനാണ് സാധ്യത.