മധുരയിൽ അയൽവാസികൾ തമ്മിലുള്ള വ്യക്തിവൈരാഗ്യം മിണ്ടാപ്രാണികളോടുള്ള ക്രൂരതയായി മാറിയ സംഭവം ഏറെ നടുക്കമുണ്ടാക്കുന്നതാണ്. തിരുച്ചിറപ്പള്ളിക്ക് സമീപമുള്ള കമ്പരസംപേട്ടൈയിലാണ് ദാരുണമായ ഈ സംഭവങ്ങൾ അരങ്ങേറിയത്.
ഒരു വർഷത്തിലേറെയായി നിലനിന്നിരുന്ന തർക്കം ഒടുവിൽ രണ്ട് നായ്ക്കുട്ടികളുടെ ജീവനെടുക്കുന്നതിലേക്കും രണ്ട് സ്ത്രീകൾക്കെതിരെയും പോലീസ് കേസെടുക്കുന്നതിലേക്കും നയിച്ചു.
മാർച്ച് നാലിന് രാവിലെ മീനാക്ഷിയും ഭുവനേശ്വരിയും തമ്മിലുണ്ടായ രൂക്ഷമായ വാഗ്വാദമാണ് എല്ലാത്തിനും തുടക്കമിട്ടത്.
വഴക്കിനിടെ ഭുവനേശ്വരി എറിഞ്ഞ കല്ല് മീനാക്ഷിയുടെ മൂന്ന് വയസുകാരനായ മകന്റെ ശരീരത്തിൽ പതിക്കുകയും കുട്ടിയുടെ നിലവിളി കേട്ട് പരിഭ്രാന്തയായ അമ്മ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
ചികിത്സയ്ക്ക് ശേഷം തിരികെയെത്തിയ മീനാക്ഷി, കടുത്ത ദേഷ്യത്തിലും മകന് പരിക്കേറ്റതിന്റെ സങ്കടത്തിലും ഭുവനേശ്വരിയുടെ നായ്ക്കുട്ടികളെ ലക്ഷ്യം വെക്കുകയായിരുന്നു.
വീട്ടുമുറ്റത്ത് നിന്നിരുന്ന രണ്ട് നായ്ക്കുട്ടികളെയും അവർ മതിലിലേക്ക് ആഞ്ഞെറിയുകയായിരുന്നുവെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ആഘാതത്തിൽ രണ്ട് നായ്ക്കുട്ടികളും സംഭവസ്ഥലത്ത് തന്നെ ചത്തു.
ക്രൂരമായ ഈ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെ സംഭവം പുറംലോകമറിഞ്ഞു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്.
'പീപ്പിൾ ഫോർ ആനിമൽസ്' എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജീയപുരം പോലീസ് മീനാക്ഷിക്കെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം കേസെടുത്തു.
അതേസമയം, കുഞ്ഞിനെ പരിക്കേൽപ്പിച്ച സംഭവത്തിൽ ഭുവനേശ്വരിക്കെതിരെയും വധശ്രമമടക്കമുള്ള വകുപ്പുകൾ ചേർത്തി കേസെടുത്തിട്ടുണ്ട്. നിലവിൽ രണ്ട് സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്യുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തിരിക്കുകയാണ്.
വ്യക്തിപരമായ വിദ്വേഷങ്ങൾ തീർക്കാൻ മൃഗങ്ങളെ ബലിയാടാക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.
Tags : MaduraiNews TamilNadu BreakingNews JusticeForPuppies AnimalCruelty