മുംബൈ: സ്വത്ത് തർക്കകേസ് കോടതിയിൽ തോറ്റതിന് പിന്നാലെ യുവാവ് പിതാവിനെ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം. ജാഫർ ഖമറുദ്ദീൻ സയ്യിദ് പട്ടേൽ(82) ആണ് കൊല്ലപ്പെട്ടത്.
മകൻ അബ്ദുൾ റഹ്മാൻ അബ്ദുൾ ജാഫറിന്റെ ഉപദ്രവത്തിൽ മനംമടുത്ത ജലവിഭവ വകുപ്പ് മുൻ ജീവനക്കാരനായിരുന്ന ജാഫർ ഖമറുദ്ദീൻ, വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയും പൂനെയിലുള്ള മകൾക്കൊപ്പം താമസിച്ചുവരികയുമായിരുന്നു.
വീടിന്റെ ഉടമസ്ഥാവകാശം തനിക്കാണെന്നും മകനെ ഇറക്കിവിടണമെന്നും ആവശ്യപ്പെട്ട് ഇയാൾ കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി പരിഗണിച്ച കോടതി, വീടിന്റെ ഉടമസ്ഥാവകാശം ജാഫർ ഖമറുദ്ദീന് നൽകുകയും മകനോട് വീട്ടിൽനിന്നും ഇറങ്ങണമെന്നും ഉത്തരവിട്ടു.
കോടതി ഉത്തരവുമായി വീട്ടിലേക്കുള്ള യാത്രക്കിടെ ജാഫർ ഖമറുദ്ദീനെ മകൻ ആക്രമിച്ചു. പട്ടാപ്പകൽ നടുറോഡിൽ വച്ച് അബ്ദുൾ റഹ്മാൻ, പിതാവിനെ കുത്തിക്കൊല്ലുകയായിരുന്നു.
സംഭവസമയം ജാഫർ ഖമറുദ്ദീനൊപ്പമുണ്ടായിരുന്ന മകൾക്കും പരിക്കേറ്റു. അബ്ദുൾ റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തു.
Tags : Son Kill Father Court Case House