Kerala
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ ഉമ്മൻ ചാണ്ടിയുടെ വീട് സന്ദർശിച്ചു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയാകാൻ കഴിയാത്തതാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്ന് അദ്ദേഹം പറഞ്ഞു. 2006 മുതൽ 2011വരെയായിരുന്നു തന്റെ ജീവിതത്തിലെ സുവർണകാലം.
ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായപ്പോൾ സഭയിൽ അടിയന്തര പ്രമേയമങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകി. സിഎൽപിയിൽ വിമർശിച്ചാലും പരാതി പറഞ്ഞാൽ അദ്ദേഹം നടപടി എടുക്കും. എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കണമെന്ന് മറിയാമ്മ ഉമ്മനോട് സതീശൻ ആവശ്യപ്പെട്ടു.
അധികാര പത്രാസിനിടയിൽ പാവപ്പെട്ടവരെ മറക്കരുതെന്ന് എന്നാണ് തന്റെ തീരുമാനം. പിണറായി വിജയനെ കാണാൻ പോകുമെന്നും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പിതാവിനോടുള്ള സ്നേഹം കാരണമാണ് വി.ഡി.സതീശന് പുതുപ്പള്ളി ഹൗസിൽ എത്തിയതെന്ന് ചാണ്ടി ഉമ്മനും പ്രതികരിച്ചു.
Kerala
ആലുവ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആലുവയിലെ വീട്ടിൽ രാവിലെ 10 മുതൽ ആരംഭിച്ച പിരിമുറുക്കത്തിന് അയവു വന്നത് രാത്രി ഏഴോടെ ഡൽഹിയിലെ ‘ടുമാറോ’ എന്ന ഒറ്റവാക്കിൽ.
മൂന്ന് നിയുക്ത എംഎൽഎ മാരടക്കം നേതാക്കന്മാർ വന്നതോടെയാണ് രാവിലെ മുതൽ ദേശത്തെ വീട്ടിൽ ആൾക്കൂട്ടം തിങ്ങിക്കൂടിയത്. കളമശേരി നിയുക്ത എംഎൽഎ അബ്ദുൽ ഗഫൂർ, ഡിസിസി പ്രസിഡന്റും നിയുക്ത കൊച്ചി എംഎൽഎയുമായ മുഹമ്മദ് ഷിയാസ്, പൊന്നാനി എംഎൽഎ നൗഷാദ് എന്നിവരാണ് പലസമയങ്ങളിലായി സതീശന്റെ വീട്ടിലെത്തിയത്. മാധ്യമപ്പടയുടെ എണ്ണവും വർധിച്ചു. ഭാവി മുഖ്യമന്ത്രി എന്ന രീതിയിൽ സെൽഫി എടുക്കലും വർധിച്ചു.
രാവിലെ 10ഓടെ മണ്ഡലമായ പറവൂരിലേക്ക് പോകുമെന്ന ഷെഡ്യൂൾ ലംഘിച്ചതോടെ എന്തെങ്കിലും സംഭവിക്കുമെന്ന കഥ എല്ലാവരും വിശ്വസിച്ചു. വി.ഡി. സതീശൻ ഓഫീസിൽതന്നെയാണ് സമയം ചെലവഴിച്ചത്. ഇടയ്ക്ക് പ്രവർത്തകർക്ക് ഫോട്ടോ എടുക്കാനായി പുറത്തുവന്നു. മറ്റ് ജില്ലകളിൽനിന്നു വന്ന പ്രവർത്തകരും ഉണ്ടായിരുന്നു.
വെയിൽ താഴ്ന്നപ്പോഴേക്കും വീട്ടിലും വീടിനു പുറത്തും ആൾത്തിരക്ക് വർധിച്ചു. കൊടിപറത്തി, കണ്ണേ കരളേ വിഡിഎസേ എന്ന മുദ്രാവാക്യങ്ങളുയർന്നു. ലൈവ് ടെലികാസ്റ്റ് വന്നതോടെ മാധ്യമങ്ങളോട് പ്രവർത്തകർ വികാരങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി. പരിധിവിട്ടു തുടങ്ങിയപ്പോൾ നേതാക്കന്മാർതന്നെയെത്തി വിലക്കി.
എല്ലാം പ്രഖ്യാപനം കഴിഞ്ഞ് മതിയെന്ന പേരിലാണ് തടഞ്ഞത്. ഡൽഹി ചർച്ചകളുടെ ഘട്ടങ്ങൾ പ്രവർത്തകരിൽ ആകാംക്ഷ നിറച്ചു. അവസാനം പ്രഖ്യാപനം നാളെയെന്ന് മീഡിയ വിഭാഗം തലവനായ ജയറാം രമേശ് പറഞ്ഞതോടെ നാളെ കാണാം എന്നു പറഞ്ഞ് പ്രവർത്തകർ പിരിയുകയായിരുന്നു.
Kerala
കോഴിക്കോട്: മുക്കത്ത് വീടിന് നേരെ വ്യാപകമായി കല്ലേറുണ്ടായതിനെ തുടര്‍ന്ന് ജനല്‍ച്ചില്ലുകളും കാറും തകര്‍ന്നു. പൂളപ്പൊയിലില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണം നടന്നത്.
പൂളപ്പൊയില്‍ സ്വദേശി അഹമ്മദ് കുട്ടിയുടെ വീടാണ് ആക്രമണത്തില്‍ തകര്‍ന്നത്. പുലര്‍ച്ചെ മൂന്നോടെയാണ് സംഭവമുണ്ടായത്. വീടിന് നേരെ വ്യാപകമായി കല്ലെറിയുകയായിരുന്നു. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞും അമ്മയും കിടന്നിരുന്ന മുറിയുടെ ജനല്‍ ചില്ലുകളാണ് തകര്‍ന്നത്.
ജനല്‍ ചില്ലുകള്‍ തകര്‍ന്ന് മുറിക്കകത്തേക്ക് തെറിച്ചുവീണെങ്കിലും എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സംഭവത്തിന് പിന്നാലെ അഹമ്മദ് കുട്ടി മുക്കം പോലീസില്‍ പരാതി നല്കി.
പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും വ്യക്തതയില്ലാത്തതിനാല്‍ അക്രമികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
Kerala
തൃശൂർ: ഇടിമിന്നലേറ്റ് വീടിന്റെ ചുമര് തകർന്ന് മൂന്നു പേർക്ക് പരിക്ക്. ചാവക്കാട് മണത്തല വിശ്വനാഥക്ഷത്രത്തിന് സമീപം ഐനിപുള്ളി വീട്ടിൽ മനോജ്, ഭാര്യ സ്മൃതി, മകൾ ധ്വനി എന്നിവർക്കാണ് പരിക്കേറ്റത്.
ശക്തമായ ഇടിമിന്നൽ വീടിന്റെ ചുമരിൽ പതിക്കുകയും ചുമർ തകർന്നു ഉറങ്ങിക്കിടന്നിരുന്ന ഇവരുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു.
പരിക്കേറ്റവരെ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
വയനാട്: മാനന്തവാടി കൂടല്‍ക്കടവില്‍ വീട്ടില്‍ തീപിടിത്തം. പൂനംകാവില്‍ അനില്‍ ജോസിന്റെ വീടിനാണ് തിങ്കളാഴ്ച അര്‍ധരാത്രിയോടെ തീ പിടിച്ചത്.
വീട്ടുകാര്‍ സിനിമയ്ക്കു പോയപ്പോഴായിരുന്നു സംഭവം. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ അഗ്നി-രക്ഷാസേനയാണ് തീയണച്ചത്.
നാട്ടുകാരും ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍മാരായ എ. സതീഷ്, വിശാല്‍ ആഗസ്റ്റിന്, എം.പി. രമേശ്, കെ. രജീഷ, സി.ബി. അഭിജിത്, ദീപത് ലാല്‍, ടി. ആനന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.
Kerala
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസുകാരന് ദിക്ഷലിന്റെ വീടിന് സമീപം വീണ്ടും പാമ്പ്. ദിക്ഷലിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ പാമ്പ് പിടുത്തക്കാരന് രാജേഷ് തിരുവാമനയാണ് പാമ്പിനെ കണ്ടതും പിടികൂടിയതും.
കഴിഞ്ഞ ദിവസമാണ് ദിക്ഷൽ പാമ്പുകടിയേറ്റ് മരിച്ചത്. ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ ചിറയിന്‍കീഴ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. പിന്നാലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala
കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് തൃക്കൈപ്പറ്റ വെള്ളിത്തോടില്‍ മുസ്ലിം ലീഗ് നിര്‍മാണം പൂര്‍ത്തിയാക്കിയ 51 വീടുകളിലെ കയറിക്കൂടലിനെച്ചൊല്ലിയും വിവാദം.
ഗൃഹപ്രവേശനച്ചടങ്ങിന് മുസ്ലിം ലീഗ് ഗുണഭോക്താക്കളില്‍നിന്ന് 12,000 രൂപ വീതം പിരിവെടുക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടന്നതും ചില പത്രങ്ങളില്‍ വാര്‍ത്ത വന്നതുമാണ് വിവാദത്തിന് ആധാരം.
ഗൃഹപ്രവേശനച്ചടങ്ങ് കേമമാക്കുന്നതിന് മുസ്ലിം ലീഗ് പിരിവ് നടത്തുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഭവന പദ്ധതി ഗുണഭോക്താക്കള്‍ പറഞ്ഞു. വീടുകളിലെ കയറിക്കൂടല് കൂട്ടായി നടത്തുന്നതിന് സ്വന്തം നിലയ്ക്കാണ് പിരിവെന്ന് അവര്‍ വ്യക്തമാക്കി.
നിര്‍മാണം പൂര്‍ത്തിയായതും ഫെബ്രുവരി 26ന് താക്കോല്‍ദാനം നടന്നതുമായ 51 വീടുകളില്‍ കയറിക്കൂടല് ഈ മാസം 27നാണ് തീരുമാനിച്ചത്. ഒരാഴ്ച മുമ്പ് ചേര്‍ന്ന ഗുണഭോക്താക്കളുടെ യോഗമാണ് ഗൃഹപ്രവേശനച്ചടങ്ങ് സംയുക്തമായി നടത്താന്‍ തീരുമാനിച്ചത്.
പുനരധിവാസത്തിന് സഹായിച്ചവര്‍, ഭവന നിര്‍മാണം നടത്തിയ തൊഴിലാളികള്‍, സമീപവാസികള്‍ എന്നിവരെ ചടങ്ങിലേക്ക് ക്ഷണിക്കാനും തീരുമാനിച്ചു. പന്തല്‍ നിര്‍മാണം, അതിഥികളടക്കം 1,500 പേര്‍ക്കുള്ള ഭക്ഷണം എന്നിവയ്ക്കടക്കം വരുന്ന ചെലവില്‍ ഒരു കടുംബത്തിന്റെ വിഹിതമായി കണക്കാക്കിയതാണ് 12,000 രൂപ.
ഓരോ കുടുബവും സ്വന്തം നിലയ്ക്ക് ഗൃഹപ്രവേശനച്ചടങ്ങ് സംഘടിപ്പിച്ചാല്‍ ചെലവ് ഇതിലും വളരെ കൂടുതലാകും. കയറിക്കൂടല് കൂട്ടായി നടത്തുന്നത് സംബന്ധിച്ച് മുസ്ലിം ലീഗ് ഉള്‍പ്പെടെ ഒരു പാര്‍ട്ടിയുമായും ദുരന്തബാധിതര്‍ കൂടിയാലോചന നടത്തിയിട്ടില്ല. വിവിധ പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ദുരന്തബാധിതര്‍ക്കിടയിലുണ്ട്.
എന്നിരിക്കേയാണ് ചിലര്‍ കുപ്രചാരണം നടത്തുന്നതെന്ന് ഭവന പദ്ധതി ഗുണഭോക്താവായ കാരക്കാടന്‍ സെയ്തലവി പറഞ്ഞു. നിക്ഷേപ്ത താത്പര്യങ്ങളോടെ കുപ്രചാരണം നടത്തുന്നവര്‍ ദുരന്തബാധിതരെ അപമാനിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
മുട്ടില്‍-മേപ്പാടി സംസ്ഥാന പാതയോടുചേര്‍ന്നുള്ള പ്രദേശമാണ് മനുക്കുന്നുമലയുടെ താഴ്വാരത്തുള്ള വെള്ളിത്തോട്. ഇവിടെ ഭവന പദ്ധതിക്ക് 11.5 ഏക്കര്‍ ഭൂമിയാണ് മുസ്ലിം ലീഗ് വിലയ്ക്കു വാങ്ങിയത്. 105 വീടുകളാണ് വെള്ളിത്തോടില്‍ നിര്‍മിക്കുന്നത്. അടുത്ത ഘട്ടത്തില്‍ താക്കോല്‍ദാനം നടത്തേണ്ട വീടുകളുടെ പ്രവൃത്തി നടന്നുവരികയാണ്.
എട്ട് സെന്റ് സ്ഥലവും 1,060 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടും ഫര്‍ണിച്ചറുമാണ് ഓരോ കുടുംബത്തിനും ലീഗ് നല്‍കുന്നത്. മൂന്ന് കിടപ്പുമുറിയും അനുബന്ധ സൗകര്യങ്ങളുമുള്ളതാണ് ഓരോ വീടും. ശുദ്ധജല വിതരണത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി ഹാള്‍, പാര്‍ക്ക് ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഭവന സമുച്ചയത്തില്‍ ഉണ്ടാകും.
Kerala
തൃശൂർ: കടമ്പോട് കഴിഞ്ഞദിവസം കുട്ടികള്‍ക്കു പാമ്പുകടിയേറ്റ വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് മുറിക്കുള്ളില്‍ ശംഖുവരയന്‍ ഇനത്തിലുള്ള പാമ്പിനെ കണ്ടത്. മുറിയുടെ ഭിത്തിയോടുചേര്‍ന്ന് ഇഴഞ്ഞുവരികയായിരുന്നു പാമ്പ്. നാട്ടുകാർ പാന്പിനെ തല്ലിക്കൊന്നു.
കടമ്പോട് കാവുങ്ങല്‍ സില്‍ജോയുടെ വീട്ടില്‍ ഇതു മൂന്നാംതവണയാണ് അടുത്തടുത്ത ദിവസങ്ങളില്‍ പാമ്പിനെ കണ്ടെത്തുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന രണ്ടു കുട്ടികള്‍ക്കു പാമ്പുകടിയേറ്റിരുന്നു. സില്‍ജോയുടെ മക്കളായ അനോഷ്(10), ആല്‍ജോ(എട്ട്) എന്നിവര്‍ക്കാണു കടിയേറ്റത്. ആൽജോ മരിച്ചു. അനോഷ് ചികിത്സയിലാണ്.
തിങ്കളാഴ്ചയും ഈ വീടിന്റെ വരാന്തയോടുചേര്‍ന്നു പാമ്പിനെ കണ്ടെത്തി. ഇതേത്തുടര്‍ന്ന് വനപാലകരെത്തി വീട്ടുപരിസരത്ത് പരിശോധന നടത്തുകയും പാമ്പുകള്‍ ഒളിഞ്ഞിരിക്കാനിടയുള്ള സ്ഥലങ്ങളില്‍ മണ്ണിളക്കി നോക്കുകയും ചെയ്തിരുന്നു. പരിസരത്തെ പാഴ്ചെടികൾ വെട്ടിനീക്കി തീയിടുകയും ചെയ്തു. പരിശോധനയില്‍ പാമ്പുകളെ കണ്ടത്താന്‍ കഴിഞ്ഞിരുന്നില്ല.
Kerala
ഇടുക്കി: കുമളി മുല്ലയാറിൽ വീട്ടുമുറ്റത്തെത്തി കരടികൾ. മുല്ലയാര്‍ സ്വദേശി ഇന്ദുലേഖ രതീഷിന്റെ വീട്ടുമുറ്റത്താണ് രണ്ട് കരടികളെത്തിയത്. ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
ഇവ പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നും എത്തിയതാകാം എന്നാണ് വനംവകുപ്പിന്റെ നിഗമനം. വീട്ടില്‍ സ്ഥാപിച്ച സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞു. പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് കുമളി.
പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം. വീട്ടുമുറ്റത്തേക്ക് കരടികൾ ചാടിയിറങ്ങുന്നതും ഇതിനിടെ വീട്ടിലെ ചെടിച്ചട്ടി താഴെ വീണ് പൊട്ടുന്നതും സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിലുണ്ട്.
കനത്ത ചൂട് മൂലം വെളളത്തിനും ആഹാരത്തിനും വേണ്ടിയാകാം കരടികൾ ജനവാസ മേഖലയിലേക്ക് എത്തിയതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.
National
ഇൻഡോർ: അന്വേഷണത്തിന്റെ പേരിൽ വ്യവസായിയുടെ വീട്ടിൽ അതിക്രമിച്ച് കയറി 30 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച അഞ്ച് പോലീസുകാരെ സസ്പെൻഡ് ചെയ്തു.
മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. വ്യവസായിയായ ഗൗരവ് ജെയിൻ എന്നയാളുടെ വീട്ടിലാണ് പോലീസുകാർ മോഷണം നടത്തിയത്. ഏപ്രിൽ ഒന്നിന് രാത്രിയാണ് സംഭവം.
റിട്ട. എസിപി രാകേഷ് ഗുപ്തയുമായുള്ള സാമ്പത്തിക തർക്കത്തിൽ ഗൗരവ് ജെയിൻ ഉൾപ്പെട്ട ഒരു ചെക്ക് ബൗൺസ് കേസ് നില നിന്നിരുന്നു. ഈ കേസിൽ വാറണ്ട് നടപ്പിലാക്കാനാണ് പോലീസ് വ്യവസായിയുടെ വീട്ടിലെത്തിയത്.
വീട്ടിൽ അതിക്രമിച്ച് കയറിയ പോലീസുകാർ വീട്ടുകാരോട് മോശമായി പെരുമാറിയെന്നാണ് പരാതി. പോലീസുകാർ വാതിൽ തകർത്ത് ബലപ്രയോഗത്തിലൂടെ വീട്ടിൽ കയറിയെന്നാണ് വ്യവസായിയുടെ പരാതിയിൽ പറയുന്നത്.
പിന്നീട് അന്വേഷണത്തിന്റെ പേരിൽ വീടാകെ പരിശോധന നടത്തി. ഇതിനിടയിൽ വീട്ടിൽ നിന്നും 30 പവനോളം വരുന്ന സ്വർണാഭരണങ്ങൾ ഇവർ കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതോടെ പോലീസുകാരെ സസ്പെൻഡ് ചെയ്തതായും ഇവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കുമാർ പ്രതീക് പ്രതികരിച്ചു.
കേസ് നിലവിൽ വിജയനഗർ എസിപി അന്വേഷിക്കുന്നുണ്ടെന്നും, വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: കോൽക്കത്ത പോലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ബംഗാളിൽ വീണ്ടും ഇഡി ഇറങ്ങിയിരിക്കുന്നത്.
ഡിസിപി ശന്തനു സിൻഹ ബിശ്വാസിന്റെയും ബിസിനസുകാരന്റെയും വസതികളിൽ ഞായറാഴ്ച റെയ്ഡ് നടത്തിയതായി ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമായിരുന്നു റെയ്ഡ്. ശാന്തനു സിൻഹയുമായി ബന്ധപ്പെട്ട രണ്ട് ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. സൺ എന്റർപ്രൈസസ് എംഡി ജോയ് കംദാറുമായി ബന്ധപ്പെട്ടായിരുന്നു രണ്ടാമത്തെ റെയ്ഡ്.
Kerala
കൊച്ചി: ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജനെ പരിഹസിച്ച് വി.ഡി.സതീശൻ. വിള്ളൽ പരിശോധിക്കാൻ മന്ത്രി കെ.രാജൻ വന്നത് നാടകമാണ്.
ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എൻജിനീയർമാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുൽ ഗാന്ധി കല്ല് ഇട്ടതിന് ശേഷം അടുത്ത ദിവസം വീട് വെച്ചില്ലെന്നായിരുന്നു ആക്ഷേപം. സർക്കാർ നിര്‍മിച്ച വീടുകളുടെ അവസ്ഥ കണ്ടല്ലോ. ഗുരുതര ക്രമക്കേടാണ് നടന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് ഉദ്ഘാടന നാടകം മാത്രമായിരുന്നു. ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിച്ചു. വയനാട് പുനരധിവാസം തെരഞ്ഞെടുപ്പ് പ്രചരണമാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നും സതീശന് പറഞ്ഞു.
Kerala
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച ഒരു വീട്ടിൽ കൂടി ചോർച്ചയെന്ന് പരാതി. ഫെയ്സ് ഒന്നിലെ 87-ാം നമ്പർ വീട്ടിലാണ് ചോർച്ചയെന്ന പരാതി ഉയർന്നത്. സർക്കാർ ദുരന്തബാധിതർക്ക് കൈമാറിയ 178 വീടുകളിൽ ഒന്നാണ് ഇത്. ഇതോടെ ചോർച്ച കണ്ടെത്തുന്ന മൂന്നാമത്തെ വീടാണിത്.
ചൂരല്‍മല സ്വദേശി നൗഫലിന്റെ വീട്ടിലെ മേല്‍ക്കൂരയില്‍ വിള്ളല്‍ വീണ് ചോർച്ച രൂപപ്പെട്ടത് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പിന്നാലെ തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലും മേല്‍ക്കൂരയില്‍ കൂടി വിള്ളല്‍ ഉണ്ടെന്ന വിവരം പുറത്തുവന്നു. തുടർന്ന് ഊരാളുങ്കല്‍ സിഒഒ അരുണ്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു.
രണ്ടിടത്തും പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് അരുണ്‍ ബാബു പറഞ്ഞു. അതേസമയം വെള്ളം ഇറങ്ങുന്നത് തടയാൻ നടപടികൾ തുടങ്ങിയെന്നും മേൽക്കൂര തുരന്ന് അപ്പോക്സി ഗ്രൗട്ട് ചെയ്തു വെള്ളം ഇറങ്ങുന്നത് തടയുമെന്നും അധികൃതർ വ്യക്തമാക്കി.
അതിനിടെ ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ വീണതിൽ വിമർശനം ശക്തമാക്കുന്നതിനിടെ ടൗൺഷിപ്പിൽ മന്ത്രി രാജൻ സന്ദർശിച്ചു. വെള്ളം കിനിഞ്ഞ് ഇറങ്ങിയിട്ടുണ്ടെന്നും എന്നാൽ ഉണ്ടായത് വലിയ വിള്ളൽ അല്ലെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ മരിച്ച വിദ്യാർഥി നിതിൻ രാജിന്റെ വീട്ടിൽ സഹപാഠികളെത്തി. നിതിന്റെ സഹപാഠികളായ 30 വിദ്യാർഥികളാണ് ഉഴമലക്കലിലെ വീട്ടിലെത്തിയത്. നിതിൻ മരിച്ച സമയത്ത് വസതി സന്ദർശിക്കണമെന്ന് വിദ്യാർഥികൾ കോളജ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വിദ്യാർഥികളുടെ ആവശ്യം മാനേജുമെന്റ് നിരസിക്കുകയായിരുന്നു. തുടർന്ന് മാനേജ്മെന്റിന്റെ തക്കീത് അവഗണിച്ചാണ് സുഹൃത്തുക്കൾ ഉഴമലയ്ക്കലെ വീട്ടിലെത്തിയത്. മരണത്തിലെ ദുരൂഹതകൾ മാറ്റണമെന്നും നിതിന്‍ നീതി ലഭിക്കണമെന്നും സഹപാഠികൾ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ നിതിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം വകുപ്പ് മേധാവി എം.കെ. റാം ക്ലാസിനകത്തും പുറത്തും നിരന്തരമായി നിതിനെ വേട്ടയാടിയിരുന്നു. മാർക്ക് കുറച്ചും കുടുംബങ്ങളെ അധിക്ഷേപിച്ചും പരാമർശങ്ങൾ നടത്തിയെന്നും തുടർന്നാണ് വിദ്യാർഥി ജീവനൊടുക്കിയതെന്നും സഹപാഠികളും കുടുംബവും പറഞ്ഞു.
District News
കാഞ്ഞങ്ങാട്: വീടിന്റെ ടെറസിലേക്കു ചാഞ്ഞുകിടന്ന മാവിൻ കൊമ്പ് മുറിക്കുന്നതിനിടെ കാൽതെറ്റി താഴെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. അതിഞ്ഞാൽ തെക്കേപ്പുറം കമ്മാടത്ത് ഹൗസിലെ കെ.പി. അബ്ദുൾ ഹക്കീം (57) ആണ് മരിച്ചത്.
മാർച്ച് 24ന് രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. മംഗളൂരു കെഎംസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: ഷംനത്ത്. മക്കൾ: ഹാഷിർ, ഹാമിഷ്, ഹാത്തിം, മുഹമ്മദ്. സഹോദരങ്ങൾ: മൊയ്തീൻകുഞ്ഞി, കുഞ്ഞഹമ്മദ് സലാം, ഡോ. അബ്ദുൾ റഹ്മാൻ, പരേതനായ ഹംസ.
Kerala
കണ്ണൂർ: കൂത്തുപറമ്പിൽ വീടിന് നേരെ ബോംബേറ്. കൂത്തുപറമ്പ് മെരുവമ്പായിൽ സുഹറയുടെ വീടിന് നേരെയാണ് ബോംബ് ആക്രമണമുണ്ടായത്.
ജനലിൽ തട്ടിയെങ്കിലും ബോംബ് പൊട്ടിയില്ല. വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. സംഭവത്തിൽ കൂത്തുപറമ്പ് പോലീസ് കേസെടുത്തു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട്ട് വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്ന കേസിൽ സമീപ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്.
കൊച്ചാട്ടുകാലിൽ സ്വദേശി അനസിന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച അനസും കുടുംബവും ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയിരിക്കുകയായിരുന്നു. രാവിലെ ഇവർ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.
വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. അകത്തുകയറിയ മോഷ്ടാക്കൾ കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്. വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും തെളിവ് നശിപ്പിക്കാനായി മോഷ്ടാക്കൾ ഇവയും തല്ലിത്തകർത്തിരുന്നു. ഏകദേശം 25 പവനിലധികം സ്വർണം നഷ്ടപ്പെട്ടതായാണ് വീട്ടുടമസ്ഥൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
നെടുമങ്ങാട് പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കാനാണ് പോലീസിന്റെ തീരുമാനം. വിനോദയാത്രയ്ക്ക് പോയ വിവരം അറിയാവുന്നവരാണോ മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: ജാതീയ അധിക്ഷേപത്തെ തുടര്‍ന്ന് ജീവനൊടുക്കിയ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഇന്ന് കുടുംബത്തിന് കൈമാറും. പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശ പ്രകാരം മുന്‍മന്ത്രിയും അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയുമായി വി.എസ്. ശിവകുമാർ നിതിന്‍ രാജിന്റെ വീട്ടിലെത്തി ചെക്ക് കൈമാറും. അതേസമയം വീട് പണി ആരംഭിച്ചതിന് ശേഷം രണ്ടാം ഘട്ട തുകയും നൽകും.
വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിക്കുന്നത്.
National
ലക്നോ: ഉത്തർപ്രദേശിലെ ഭദോഹിയിൽ ബന്ധുവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ച ഒരു കുടുംബത്തിലെ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. രമേശ് ചന്ദ്ര ബിന്ദിന്റെ വീട്ടിലാണ് സാവിത്രി, മക്കളായ അനുജ്, ആരാധന, കഞ്ചൻ, ആരതി എന്നിവർ അതിക്രമിച്ച് കയറിയത്.
രമേശിന്റെ വീട്ടിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്കു നേരെയായിരുന്നു ആക്രമണം. പ്രതിയായ അനുജ് വീട്ടിലുണ്ടായിരുന്ന യുവതിയോട് മോശമായി പെരുമാറി. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് കുടുംബങ്ങളും തമ്മിലുള്ള ദീർഘകാലത്തെ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
Kerala
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു
താന്നിമൂട് ആണ് അപകടം ഉണ്ടായത്. ഗൃഹനാഥനും മകനുമാണ് പരിക്ക് പറ്റിയത്. അടുക്കളയിൽ വെച്ചിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്.
National
ജാംനഗർ: രണ്ടു ദിവസമായി കാണാതായ സ്ത്രീ അയൽവാസിയുടെ വീട്ടിൽ മരിച്ച നിലയിൽ. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. ജോലി കഴിഞ്ഞ് സ്ത്രീ വീട്ടിലേക്ക് മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് മക്കൾ പോലീസിൽ പരാതി നൽകുകയും തെരച്ചിൽ നടത്തുകയും ചെയ്തു.
സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പ്രതി സംശയിക്കാതിരിക്കാനായി അവരുടെ മക്കളോടൊപ്പം തെരച്ചിൽ നടത്തിയിരുന്നു. ഉത്തർപ്രദേശിലെ മഥുര സ്വദേശിയായ റിങ്കിദേവി ബന്തു സിംഗ് 2021ൽ ഭർത്താവിന്റെ മരണത്തെതുടർന്ന് ജാംനഗറിൽ തന്റെ മൂന്ന് മക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു.
അന്വേഷണത്തിൽ താഴെയുള്ള വീട്ടിൽ താമസിച്ചിരുന്ന വിജയ് ഓഡിച്ചിന്റെ വീട്ടിൽ നിന്നാണ് റിങ്കിദേവിയുടെ മൃതദേഹം കണ്ടെത്തിയത്. റിങ്കിദേവിയും അയാളുമായി സഹോദരതുല്യമായ ബന്ധമായിരുന്നെന്ന് മക്കൾ പറഞ്ഞു. ജാംനഗർ പോലീസ് ഉടൻ സംഭവസ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
District News
ഇരിട്ടി: ഇലക്ഷൻ സെപ്ഷൽ ഡ്രൈവിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ വില്പനയ്ക്കായി വീട്ടിൽ ശേഖരിച്ചു വച്ച വിദേശമദ്യ ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.
അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവ് സ്വദേശി ജിജിയെയാണ് (45) ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. വാടക വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനുള്ളിൽ പ്രത്യേക അറ നിർമിച്ച് ഇതിലായിരുന്നു മദ്യശേഖരം ഒളിപ്പിച്ചു വച്ചിരുന്നത്. 14.50 ലിറ്റർ മദ്യവും 23750 രൂപയും പോലീസ് പിടിച്ചെടുത്തു.
റൂറൽ എസ്പി അനൂജ് പലിവാൾ, ഇരിട്ടി ഡിവൈഎസ്പി രാജേഷ് എന്നിവരുടെ മേൽനോട്ടത്തിൽ ഇരിട്ടി എസ്എച്ച് ഒ സിജിത്തിന്റെ നിർദേശപ്രകാരം എസ്ഐ കെ. ഷറഫുദ്ദീനും സംഘവുമായിരുന്നു പരിശോധന നടത്തിയത്. ഇരിട്ടി സ്റ്റേഷനിലെ എസ്ഐ എസ്. പ്രവീൺ, സിപിഒ ശിഹാബുദ്ദീൻ, നിസാമുദ്ദീൻ, രമ്യ, ഇരിട്ടി ഡിവൈഎസ്പി സ്ക്വാഡിലെ ജയദേവ് എന്നിവരും ഉണ്ടായിരുന്നു.
Kerala
കാട്ടിക്കുളം(വയനാട്): പഠനത്തിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്പിന് ഇറാനില്‍ പോയ ഫാദുഷ ഫര്ഹാനെക്കുറച്ചുള്ള ചിന്തയില്‍ ഉരുകുന്ന എടയൂര്‍കുന്ന് തൂവശേരി വീട്ടില്‍ മന്ത്രിയും മാനന്തവാടി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ഒ.ആര്. കേളു സന്ദര്‍ശനം നടത്തി. ഫാദുഷയുടെ പിതാവ് ഷംസുദ്ദീനെയും മാതാവ് റഹിയാനത്തിനെയും അദ്ദേഹം ആശ്വസിപ്പിച്ചു.
ആഴ്ചകളായി ഫാദുഷയെക്കുറിച്ച് വിവരം ഇല്ലാത്ത കാര്യം മുഖ്യമന്ത്രിയുടെ അടിയന്തര ശ്രദ്ധയില്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 27നാണ് ഫാദുഷ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ജയ്പൂരിലെ സ്വകാര്യ ഷിപ്പിംഗ് കമ്പനി കോഴ്സിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന കപ്പലില്‍ തുര്‍ക്കിയിലേക്ക് ചരക്ക് കയറ്റിയിട്ടുണ്ടെന്നും ഉടന്‍ യാത്ര പുറപ്പെടുമെന്നുമാണ് അന്ന് പറഞ്ഞത്.
അടുത്തദിവസം യുദ്ധം തുടങ്ങി. ഇതിനുശേഷം വീട്ടിലേക്ക് വിളി എത്തിയിട്ടില്ല. കുടുംബാംഗങ്ങള്‍ക്ക് ഫാദുഷയുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. ഫാദുഷയുടെ നില എന്തെന്ന് അറിയാതെ വേദനയിലാണ് മാതാപിതാക്കളും ബന്ധുക്കളും.
Kerala
കല്‍പ്പറ്റ: വീടിന് തീപിടിച്ച് വയോധികൻ മരിച്ചു. വയനാട് സുൽത്താൻ ബത്തേരിയിലുണ്ടായ ദാരുണ സംഭവത്തിൽ പുത്തൻവീട്ടിൽ കൃഷ്ണൻകുട്ടിയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണൻകുട്ടിയുടെ ഭാര്യയെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. അപകടമുണ്ടായ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൃഷ്ണൻകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വീടിന്റെ കിടപ്പു മുറിയടക്കം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
District News
മേലൂർ: പാലപ്പിള്ളി പ്രദേശത്ത് വിധവയുടെയും മനോദൗർബല്യമുള്ള യുവാവിന്റെയും വീടുകയറി ആക്രമണം നടന്നതായി പരാതി. റോഡിൽ ചവറ് അടിച്ചുകൂട്ടിയിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് സംഭവമെന്ന് പറയുന്നു.
അയൽവാസിയായ കൃഷ്ണപ്രസാദ് എന്ന വ്യക്തിയാണ് മനോദൗർബല്യമുള്ള യുവാവിനെ ആക്രമിക്കാൻ ശ്രമിച്ചതായി ആരോപണം. തുടർന്ന് കല്ലെറിഞ്ഞ് വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കേടുവരുത്തി തള്ളി മറിച്ചിടുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
സംഭവത്തെ തുടർന്ന് വിധവയായ അമ്മയും മകനും കൊരട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
Kerala
കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്. കണ്ണവം സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ബോംബ് പൊട്ടിയില്ല. ബൈക്കിലെത്തില രണ്ടംഗ സംഘമാണ് പിന്നിലെന്ന് പോലീസ് അറിയിച്ചു. ബോംബ് വീടിനു മുന്നിൽ കൊണ്ടുവച്ചതാകാമെന്നും നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: ജസ്റ്റീസ് വി.ആർ. കൃഷണയ്യരുടെ സ്മരണാർഥം സ്മാരകം നിർമിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കൊച്ചിയിലെ വസതിയായ’സദ്ഗമയ’ ഏറ്റെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
ഇവിടെ ലോ ആൻഡ് ജസ്റ്റിസിൽ ഗവേഷണ പഠനകേന്ദ്രം ആരംഭിക്കും.
Kerala
തിരുവനന്തപുരം: കഴക്കൂട്ടത്ത് വീടിന് തീപിടിച്ചു. വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന വയോധിക തലനാരിഴക്ക് രക്ഷപ്പെട്ടു. കഴക്കൂട്ടം പുത്തൻവീട്ടിൽ റാബിയത് ബീവിയുടെ വീടാണ് കത്തിയത്.
ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. അയൽക്കാരനാണ് വീടിന് തീപിടിച്ചത് കണ്ടത്. തീപിടിച്ചത് അറിയാതെ വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന റാബിയത് ബീവിയെ അയൽക്കാര്‍ ഓടിയെത്തി വിളിച്ചുണര്‍ത്തി പുറത്തെത്തിക്കുകയായിരുന്നു.
ഇതിനുപിന്നാലെ തീ വീട്ടിലേക്ക് പൂര്‍ണമായും പടര്‍ന്നു. വീട് പൂര്‍ണമായും കത്തിനശിച്ചു. ഇവരുടെ മകൻ പുറത്തുപോയ സമയത്താണ് സംഭവം. മുൻപ് തീവെപ്പ് കേസിലെ പ്രതിയായിരുന്നു മകൻ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് സിപിഎം വിട്ട ജി. സുധാകരനെതിരെ പുന്നപ്രയിലെ വീടിന് മുന്നിലും പ്രതിഷേധ ബാനർ. കുലംകുത്തിയെന്നും വർഗവഞ്ചകനെന്നും അധിക്ഷേപിച്ചുകൊണ്ടുമാണ് ബാനർ.
"കുലംകുത്തികളെ കാലം വർഗവഞ്ചകൻ എന്ന് വിളിക്കും' എന്നാണ് ബാനറിലെ വാചകം. ഭഗവതിക്കൽ സഖാക്കൾ എന്ന പേരിലാണ് ബാനർ സ്ഥാപിച്ചിട്ടുള്ളത്. പ്രതിഷേധം കണക്കിലെടുത്ത് സുധാകരന്റെ വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
സിപിഎമ്മുമായി ഇടഞ്ഞ ജി. സുധാകരൻ കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല. താൻ പാർട്ടി അംഗത്വം ഒഴിഞ്ഞെന്നും പാർട്ടി വിട്ടുവെന്നും സുധാകരൻ പറഞ്ഞിരുന്നു.
അതേസമയം യുഡിഎഫ് പിന്തുണയോടെ താന്‍ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ പ്രഖ്യാപനത്തിന് പിന്നാലെ വ്യാഴാഴ്ച രാത്രിയിൽ ജി. സുധാകരനെതിരെ ജന്മനാട്ടിൽ സിപിഎം പ്രകടനം നടത്തിയിരുന്നു.
ചാരുമൂട്ടിൽ നിന്നും കരിമുളയ്ക്കൽ ഭുവനേശ്വരൻ രക്തസാക്ഷി മണ്ഡപത്തിലേക്കാണ് പ്രകടനം നടന്നത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. രാഘവൻ, ചാരുംമൂട് ഏരിയാ കമ്മിറ്റി സെക്രട്ടറി ബി. ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. നൂറുകണക്കിന് പേർ പ്രകടനത്തിൽ പങ്കെടുത്തിരുന്നു.
Kerala
കോട്ടയം: പൊൻകുന്നം തോണിപ്പാറയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാന്നാർ സ്വദേശി സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. ഇവർക്കു സമീപം കരഞ്ഞു രണ്ടര വയസുള്ള പെൺകുട്ടിയുമുണ്ടായിരുന്നു.
ഇന്നു രാവിലെയാണ് ഇരുവരെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പേരുടെയും ശരീരത്തിൽ നിന്ന് രക്തം വാർന്ന നിലയിലായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടിക്കു പ്രശ്നങ്ങളൊന്നുമില്ല. ഒരാഴ്ച മുമ്പാണ് ഇവർ വാടകയ്ക്കു താമസിക്കാനെത്തിയത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഉടമ വന്നു നോക്കിയപ്പോൾ വീട് അകത്തുനിന്ന് അടച്ച നിലയിലായിരുന്നു.
വീട്ടുടമ ഇവരെ ഇവിടേക്ക് എത്തിച്ചയാളുമായി ബന്ധപ്പെടുകയും അയാളെത്തി ഇരുവരും ചേർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് വീട് തുറക്കുകയും ചെയ്തപ്പോഴാണ് ഹാളിൽ ദമ്പതികൾ രക്തത്തിൽ കുളിച്ച നിലയിൽ മരിച്ചുകിടക്കുന്നത് കണ്ടത്. ഇവരിവിടെ വന്നതിനു ശേഷം വീട്ടിനുള്ളിൽനിന്നു ബഹളം കേൾക്കാറുണ്ടായിരുന്നുവെന്ന് വീട്ടുടമ പോലീസിനെ അറിയിച്ചിട്ടുണ്ട്.
ഇവർ കടുത്ത സാമ്പത്തിക പ്രശ്നം നേരിട്ടിരുന്നതായി ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബലപ്രയോഗത്തിന്റെ സാഹചര്യങ്ങളൊന്നും വീട്ടിലില്ലെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയെ ബന്ധുക്കൾക്കു കൈമാറിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരുന്നതായി പൊൻകുന്നം പോലീസ് വ്യക്തമാക്കി.
Kerala
ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയിൽ ബുള്‍ഡോസര്‍ രാജുമായി അധികൃതര്‍. കൊലക്കേസ് പ്രതിയുടെ വീട് ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് ഇടിച്ച് നിരത്തി. ഹോളി ദിനത്തില്‍ ഉത്തം നഗറില്‍ നടന്ന കൊലപാതക കേസിലെ മുഖ്യ പ്രതി ആകാശിന്റെ വീടാണ് തകര്‍ത്തത്.
വീട് അനധികൃതമായി കെട്ടിയതാണെന്ന് കാണിച്ചാണ് ശനിയാഴ്ച ഉച്ചയോടെ അധികൃതര്‍ തകര്‍ത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വലിയ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
തുടർന്ന് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കെട്ടിടം തകര്‍ക്കുകയായിരുന്നു.കെട്ടിടത്തിന്റെ മൂന്ന് നിലകളും പൂര്‍ണമായും ഇടിച്ച് നിരത്തി. കെട്ടിടം പൊളിക്കുന്ന സമയത്ത് പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നതിനാല്‍ കനത്ത സുരക്ഷ പോലീസ് ഒരുക്കിയിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ഉത്തം നഗറില്‍ നടന്ന തര്‍ക്കത്തിനിടെ ഒരു യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ ആകാശും കൂട്ടാളികളും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. സംഭവത്തിന് പിന്നാലെ ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷമുള്ള അനധികൃത നിർമാണങ്ങൾക്കെതിരെയുള്ള സ്വാഭാവിക നടപടിയാണെന്നാണ് എംസിഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.
District News
പൊൻകുന്നം: ആനക്കയം ഷാപ്പിന് സമീപം വീട് പൂർണമായും കത്തിനശിച്ചു. കൊച്ചുകരിപ്പാപ്പറമ്പിൽ ബിജോയുടെ വീടിനാണ് തീ പിടിച്ചത്.
ആളപായമില്ല. തനിച്ചു താമസിച്ചിരുന്ന ഇദ്ദേഹം തീപിടിത്തം ഉണ്ടാകുന്ന സമയത്ത് വീടിന് പുറത്തായിരുന്നു. തീ പടരുന്നത് കണ്ട നാട്ടുകാരാണ് വിവരമറിയിച്ചത്. റബർ ഷീറ്റ് ഉണക്കാൻ പുകയിട്ടതിന് പിന്നാലെയാണ് തീ പിടിച്ചത്. കാഞ്ഞിരപ്പള്ളിനിന്ന് അഗ്നിരക്ഷാസേന എത്തി തീയണച്ചു.
ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ഗിരീഷ് കുമാർ, പഞ്ചായത്തംഗങ്ങളായ പി. മോഹൻ കുമാർ, കെ.കെ. സന്തോഷ് കുമാർ, ബി. ഗൗതം തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
Kerala
കോഴിക്കോട്: കുടുംബം നോമ്പ് തുറക്കാനായി പോയ സമയത്ത് വീട്ടില്‍ മോഷണം. കോഴിക്കോട് അയനിക്കാടാണ് സംഭവം. കുറ്റിയില്‍പ്പീടികക്ക് സമീപം താമസിക്കുന്ന 'റഫ'യില്‍ വഹാബിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വൈകുന്നേരം ആറരയ്ക്കും ഏഴരയ്ക്കും ഇടയിലാണ് മോഷണം നടന്നത്. വഹാബും കുടുംബവും നോമ്പ് തുറക്കാനായി മൂരാടുള്ള ബന്ധുവിന്റെ വീട്ടില്‍ പോയതായിരുന്നു. ഈ സമയത്താണ് മോഷ്ടാവ് എത്തിയതെന്ന് കരുതുന്നു.
ഏഴരയ്ക്ക് ശേഷം കുടുംബാംഗങ്ങള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ നടന്നതായി മനസിലായത്. അടുക്കള വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. ഇതുവഴി അകത്തു കടന്ന മോഷ്ടാവ് മറ്റ് വാതിലുകളും പൂട്ടുകളും തകര്‍ത്തിട്ടുണ്ട്.
കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മുക്കാല്‍ പവനോളം തൂക്കം വരുന്ന സ്വര്‍ണ ലോക്കറ്റാണ് കവര്‍ന്നത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ബാലരാമപുരത്ത് പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കേവിള ഒറ്റപ്പനവിള ശ്രീഉത്രം വീട്ടിൽ രാജൻ-ചന്ദ്രിക ദമ്പതികളുടെ ഇളയമകൾ സനൂജ രാജനെയാണ് (17) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ പത്തോടെയായിരുന്നു സംഭവം. നെല്ലിമൂട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് സനൂജ.
അമ്മയുടെ സഹോദരിയും പൊങ്കാലയ്ക്കായി പോയതിനാൽ കുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. കുട്ടിയുടെ അച്ഛൻ വീട്ടിൽ തിരികെ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ സനൂജയെ കണ്ടെത്തുന്നത്.
Kerala
വൈപ്പിൻ: വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ. എടവനക്കാട് വാച്ചാക്കൽ താന്നിപ്പിള്ളി ക്ലീറ്റസ് (74), ഭാര്യ വിമല (69) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ വീട്ടിലെത്തിയ സഹോദരങ്ങളാണ് കിടപ്പുമുറിയിലെ ജനൽ കമ്പികളിൽ കയർ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടത്.
ഞാറയ്ക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്മോർട്ടം നടത്തും.
Kerala
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തും. രാവിലെ 11 മണിക്ക് തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്തിലെ കോമളകുമാരിയുടെ വീടിന്റെ ഗൃഹപ്രവേശ ചടങ്ങിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കും.
വൈകുന്നേരം നാലിന് പൂജപ്പുര മൈതാനത്ത് നടക്കുന്ന ചടങ്ങിലാണ് അഞ്ചു ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിക്കുക. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രിമാരും പ്രതിപക്ഷനേതാവും ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. പദ്ധതിയുടെ വിജയത്തിനായി സഹകരിച്ച വ്യക്തികളെയും സംഘടനകളെയും ആദരിക്കും.
'മനസോടിത്തിരി മണ്ണ്' പദ്ധതിക്കായി 2.61 ഏക്കർ ഭൂമി സംഭാവന ചെയ്ത കെ സുകുമാരൻ വൈദ്യരെയും, ലൈഫ് മിഷന് പിന്തുണ നൽകിയ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, ലയൺസ് ഇന്റർനാഷണൽ തുടങ്ങിയ സംഘടനകളെയും ചടങ്ങിൽ മുഖ്യമന്ത്രി ആദരിക്കും.
ലൈഫ് മിഷൻ വഴി ഇതുവരെ അനുവദിച്ച ആകെ 6,04,046 വീടുകളിൽ 5,00,364 വീടുകളുടെ നിർമാണമാണ് ഇതുവരെ പൂർത്തിയാക്കിയത്.
National
ലക്നോ: ഉത്തർപ്രദേശിലെ മീററ്റിൽ വീടിന് തീപിടിച്ച് ആറ് പേർ മരിച്ചു. ഒരു സ്ത്രീയും അഞ്ച് കുട്ടികളുമാണ് മരിച്ചത്.
ഒരു സ്ത്രീ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്. ആറ് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം.
മീററ്റിലെ ലിസാരി ഗേറ്റ് പ്രദേശത്തെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Kerala
കൊല്ലം: പുനലൂർ കോട്ടവട്ടത്ത് വീട് ഇടിഞ്ഞു വീണ് 12 വയസുകാരന് പരിക്കേറ്റു. കോട്ടവട്ടം സ്വദേശി വിനോദിന്റെ വീടിന്റെ മേൽക്കൂരയടക്കമാണ് നിലംപതിച്ചത്. ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം.
വിനോദും ഭാര്യയും രണ്ട് മക്കളും വീട്ടിനുള്ളിൽ ഉറങ്ങി കിടന്ന സമയത്തായിരുന്നു അപകടം. സംഭവ സമയത്ത് പ്രദേശത്ത് മഴയുണ്ടായിരുന്നു. കാലപഴക്കം കാരണം ചോർച്ചയുണ്ടായ വീടിന്റെ മേൽക്കൂരയിൽ ടാർപ്പോളിൽ കെട്ടിയിരുന്നു.
മൺകട്ട ഉപയോഗിച്ച് കെട്ടിയ വീടിന്റെ ചുമരുകളും വിണ്ടു കീറിയ നിലയിലായിരുന്നു. വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ 12വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുന്നിലെ പ്രതിഷേധത്തില്‍ 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ നേമം ഷെജീര്‍ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തത്.
പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊലീസുകാരെ അതിക്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കന്റോൺമെന്റ് പോലീസിന്റേതാണ് നടപടി. അഞ്ച് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെയായിരുന്നു മന്ത്രി വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
ഗേറ്റ് തള്ളിത്തുറന്ന് അകത്തേയ്ക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ വീടിന്റെ വാതിലിന് മുന്നില്‍ റീത്ത് വച്ചിരുന്നു. വസതിക്ക് മുന്നില്‍ രണ്ട് പോലീസുകാരായിരുന്നു ഉണ്ടായിരുന്നത്. പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തേയ്ക്ക് എത്തി. ഇതിനിടെ പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഗേറ്റില്‍ കരിങ്കൊടി തൂക്കുകയും ചെയ്തു.
അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ പോലീസുകാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് വീണ്ടും അതിക്രമിച്ച് കയറാര് ശ്രമിച്ചു. ഇതോടെ പോലീസിന് ബലം പ്രയോഗിക്കേണ്ടിവന്നു. ഇതിനിടെ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് ചീമുട്ടയെറിഞ്ഞിരുന്നു.
തുടർന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തില്‍ കയറ്റി. ഈ സമയം നേമം ഷജീര്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ പോലീസ് വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തൈക്കാട്-വഴുതക്കാട് റോഡ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയും ചെയ്തിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിന്ദ്കി സ്വദേശികളായ അമർജീത് കുശ്വാഹ (30), ഭാര്യ രേഖ സോങ്കർ (25) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരെയും ജീവനൊടുക്കിയതാണെന്നാണ് സൂചന. വ്യാഴാഴ്ച പുലർചെയാണ് അമർജീതിനെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് രേഖ പോലീസിൽ വിവരമറിയിച്ചു.
എന്നാൽ വീട്ടിലെത്തിയ പോലീസ് ഇരുവരുടെയും മൃതദേഹമാണ് കണ്ടെത്തിയത്.
ശുചിമുറിയുടെ വാതിൽ തകർത്ത് അകത്തുകയറി അമർജീതിന്റെ മൃതദേഹം താഴെയിറക്കിയ പോലീസ്, മറ്റൊരു മുറിയിൽ രേഖയെയും തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.അഞ്ച് മാസം മുന്‍പാണ് ഇവർ പ്രണയിച്ച് വിവാഹം കഴിച്ചത്. മിശ്രവിവാഹമായതിനാൽ രണ്ട് കുടുംബങ്ങളും എതിർത്തിരുന്നു.
വിവാഹത്തിന് ശേഷം രണ്ട് കുടുംബങ്ങളും ഇരുവരുമായുള്ള ബന്ധം പുർണമായും ഉപേക്ഷിച്ചിരുന്നു. കാൺപൂരിൽ താമസിച്ച ഇവർ ജനുവരി മുതലാണ് ബിന്ദ്കിയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്.
കുടുംബാംഗങ്ങളുടെയും അയൽക്കാരുടെയും മൊഴികൾ രേഖപ്പെടുത്തി വരികയാണെന്നും അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
Kerala
വാഴൂർ: ചെങ്കല്ലിനു സമീപം നിർമാണത്തിലിരിക്കുന്ന വീടിനു മുകളിൽനിന്നു വീണ കരാറുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ സ്വദേശി തേവർകാട്ടിൽ ശ്രീകുമാർ (മുരുകൻ-56) ആണ് മരിച്ചത്.
ചെങ്കൽ ഈറ്റത്തോട്ടത്തിൽ ബിനീഷിന്റെ വീടിനു മുകളിൽ നിന്നാണ് ശ്രീകുമാർ വീണത്. ഇന്നലെ രാവിലെ മറ്റ് ജോലിക്കാർ എത്തിയപ്പോൾ ശ്രീകുമാറിനെ വീടിന്റെ മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം വീട്ടിലെത്തിയതായിരുന്നു ഇദ്ദേഹം. രണ്ടാം നിലയിൽനിന്നു കാൽ തെറ്റി വീണതാണെന്ന് കുരുതുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ബിജി. മക്കൾ: അച്ചു, അമ്മു.
Kerala
കൊച്ചി: ഉരുൾപൊട്ടൽ ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി എറണാകുളം - അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ നിർമിച്ച ഏഴു വീടുകൾ കൈമാറി.
വിലങ്ങാട്ടെ ദുരിതബാധിതർക്കാണ് വീടുകൾ നിർമിച്ചുനൽകിയത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതിരൂപത നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ നിർമിച്ച ഏഴു വീടുകളാണ് പൂർത്തീകരിച്ചു കൈമാറിയത്. ചൂരൽമല ദുരന്തത്തിൽ ഭവനരഹിതരായവർക്കുള്ള അതിരൂപതയുടെ പത്തു വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകളിൽനിന്നുള്ള സാന്പത്തികസഹായങ്ങളോടെയും താമരശേരി രൂപത സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെ സഹകരണത്തോടെയുമാണ് സഹൃദയ പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. 17 ഭവനങ്ങളുടെ നിർമാണങ്ങൾക്കുപുറമെ, ജീവനോപാധി വികസനപദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ടെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു.
ഏഴു വീടുകളുടെ ആശീർവാദകർമം എറണാകുളം- അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയും താമരശേരി രൂപത വികാരി ജനറാൾ മോൺ. ജോയ്സ് വയലിലും ചേർന്നു നിർവഹിച്ചു.
കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാൾ മോൺ. ആന്റോ ചേരാംതുരുത്തി, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസോ. ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ, അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, വിലങ്ങാട് ഫൊറോന വികാരി ഫാ. വിൽസൺ മുട്ടത്തുകുന്നേൽ, മഞ്ഞക്കുന്ന് ഇടവക വികാരി ഫാ. ബോബി പൂത്തുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.
താമരശേരി രൂപത സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര, പ്രോഗ്രാം കോ- ഓർഡിനേറ്റർമാരായ ആൽബിൻ, സിദ്ധാർഥ് തുടങ്ങയവർ നേതൃത്വം നൽകി.
Kerala
കോഴിക്കോട്: മകളെ മർദിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാ മാതാവിന്റെ വീടിന് തീവച്ച് യുവാവ്. കാരശേരി വലിയപറമ്പ് ജമീലയുടെ വീടിനാണ് മരുമകൻ റഷീദ് തീയിട്ടത്. ഇന്ന് പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം.
റഷീദ് ഭാര്യയെ വാടകവീട്ടിൽവച്ച് മർദിക്കുമായിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് ജമീല എത്തുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. പരിക്കേറ്റ ഇയാളുടെ ഭാര്യയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തുകൊണ്ട് വന്നതിനുശേഷമാണ് റഷീദ് വീടിന് തീവച്ചത്.
റഷീദിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
NRI
വാഷിംഗ്ടൺ ഡിസി: ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നതിന് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പൗരത്വ തെളിവും നിർബന്ധമാക്കുന്ന "സേവ് അമേരിക്ക ആക്ട്' അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി.
ബില്ലിന് അനുകൂലമായി 218 വോട്ടുകളും എതിരായി 213 വോട്ടുകളും ലഭിച്ചു. റിപ്പബ്ലിക്കൻ പാർട്ടി കൊണ്ടുവന്ന ഈ ബില്ലിനെ ഹെൻറി ക്യൂല്ലർ എന്ന ഒരു ഡെമോക്രാറ്റിക് അംഗം മാത്രമാണ് പിന്തുണച്ചത്.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പൗരത്വ രേഖയും വോട്ട് ചെയ്യാൻ ഫോട്ടോ ഐഡിയും നിർബന്ധമാക്കുക വഴി തിരഞ്ഞെടുപ്പ് സുതാര്യത ഉറപ്പാക്കുക എന്നതാണ് റിപ്പബ്ലിക്കൻമാരുടെ വാദം. ഏകദേശം 80 ശതമാനം ജനങ്ങളും ഈ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്ന് ബില്ല് അവതരിപ്പിച്ച ചിപ്പ് റോയ് പറഞ്ഞു.
∙ ഡെമോക്രാറ്റുകളുടെ നിലപാട് വോട്ടിംഗ് അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുന്നു. ഇത് വോട്ട് ചെയ്യുന്നതിൽ നിന്ന് സാധാരണക്കാരെ തടയുന്ന 'ജിം ക്രോ കാലഘട്ടത്തിലെ' നിയന്ത്രണങ്ങൾക്ക് സമാനമാണെന്ന് സെനറ്റിലെ മൈനോറിറ്റി ലീഡർ ചക് ഷുമർ വിമർശിച്ചു.
ബിൽ ഇനി സെനറ്റിന്റെ പരിഗണനയ്ക്ക് വരും. സെനറ്റിൽ ബിൽ പാസാക്കിയെടുക്കാൻ റിപ്പബ്ലിക്കൻമാർ കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്.
National
ഇബ്രാഹിംപട്ടണം: ആന്ധ്രപ്രദേശ് മുൻ മന്ത്രിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ ജോഗി രമേഷിന്റെ വീട് ഒരു സംഘം ആക്രമിച്ചശേഷം കത്തിച്ചു. എൻടിആർ ജില്ലയിലെ ഇബ്രാഹിംപട്ടണത്താണു സംഭവം.
അക്രമവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എസിപി ഗുർഗ റാവു പറഞ്ഞു. കഴിഞ്ഞ ദിവസം മുൻ മന്ത്രിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായി അന്പാട്ടി രാമറാവുവിനെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു.
National
മുബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ മുബൈ ജുഹുവിലെ വീടിന് മുന്നിൽ വെടിവയ്പ്പ്. നാലു തവണ വെടിയൊച്ച കേട്ടതായി പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെതുടര്‍ന്ന് വീടിന് പ്രത്യേക പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സംഭവത്തിൽ മുബൈ പോലീസ് അന്വേഷണം ആരംഭിച്ചു.
ജുഹുവിലെ നടന്റെ വീടും പരിസരവും പോലീസ് നിരീക്ഷണത്തിലാണ്. അന്വേഷണ ഉദ്യോഗസ്ഥരും ഫോറൻസിക് സംഘങ്ങളും സംഭവ സ്ഥലത്ത് പരിശോധന തുടരുകയാണ്. ഇതുവരെ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
Kerala
പത്തനംതിട്ട: കോന്നിയിൽ രണ്ടാനച്ഛൻ തീകൊളുത്തിയ വീട്ടിൽ നിന്നും സഹോദരിയെ 15 വയസുകാരനായ സഹോദരൻ രക്ഷിച്ചത് സാഹസികമായി.
ഭാര്യയെയും മക്കളെയും മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം രണ്ടാനച്ഛനായ വടശേരിക്കര അരീക്കക്കാവ് സ്വദേശി തെങ്ങുംപള്ളിയില്‍ സിജുപ്രസാദ് ആണ് വീടിന് തീയിട്ടത്.
ആളിപ്പടര്‍ന്ന തീയ്ക്കുള്ളില്‍ നിന്ന് അനുജത്തിയെ വലിച്ചെടുത്ത് വീടിന്റെ കഴുക്കോലില്‍ തൂങ്ങി ഓട് പൊളിച്ചാണ് സഹോദരന് പുറത്തിറക്കിയത്. പൊള്ളലേറ്റെങ്കിലും കുട്ടി അമ്മയെയും മുകളിലേക്ക് വലിച്ചുകയറ്റാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പൊള്ളലേറ്റ അമ്മയെ നാട്ടുകാരാണ് കതക് തകര്‍ത്ത് പുറത്തിറക്കിയത്.
ടി.കെ.സിജുപ്രസാദ് (43) ആണ് ഭാര്യ രജനി (40), മകന് പ്രവീണ്‍ (15), ഇളയ മകള്‍ എന്നിവരെ മുറിക്കുള്ളിലിട്ട് പൂട്ടിയശേഷം തീപ്പന്തമെറിഞ്ഞ് കത്തിച്ചത്. കോന്നി പോലീസ് ഇയാളെ അറസ്റ്റുചെയ്തു.
പൊള്ളലേറ്റ രജനിയും മകനും കോന്നി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് പരിക്കില്ല. വകയാര്‍ കൊല്ലന്‍പടി കനകമംഗലത്ത് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം.
Kerala
ആലപ്പുഴ: ചെന്നിത്തലയിൽ വീട് കുത്തിതുറന്ന് മോഷണം. 20 പവൻ സ്വർണവും ലാപ്ടോപ് ഉൾപ്പടെ ഉള്ള വസ്തുക്കളും മോഷ്ടാക്കൾ കവർന്നു. ചെന്നിത്തല ഷാരോൺ വില്ലയിൽ ജോസിന്റെ വീട്ടിലാണ് മോഷണം നടന്നത്.
പാസ്പോർട്ട് ഉൾപ്പടെയുള്ള വിലപ്പെട്ട രേഖകൾ സൂക്ഷിച്ചിരുന്ന ബാഗ്, ഇന്ത്യൻ വിപണിയിൽ 30,000 രൂപ വരുന്ന 25 യുകെ പൗണ്ട് എന്നിവ സൂക്ഷിച്ച ബാഗ് ഉൾപ്പടെയാണ് കാണാതായത്.
അലമാര കുത്തിപ്പൊളിച്ച ശേഷം അതിനുള്ളിലെ ലോക്കർ തകർത്താണ് കവർച്ച. പ്രവാസിയായ ജോസും കുടുംബവും രണ്ട് മാസം മുമ്പാണ് നാട്ടിൽ എത്തിയത്. വീട്ടുകാർ ബന്ധു വീട്ടിൽ പോയപ്പോഴാണ് മോഷണം നടന്നത്. സംഭവത്തില്‍ മാന്നാർ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
പത്തനംതിട്ട: പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50 പവനിലധികം സ്വർണാഭരണങ്ങൾ മോഷ്ടിച്ചു.
കൈപ്പുഴയിൽ പ്രവാസിയായ ബിജുനാഥിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ബിജുവും കുടുംബവും വിദേശത്താണ്. ബിജുവിൻ്റെ അമ്മ ഓമന പകൽ സമയത്ത് വീട്ടിൽ നിൽക്കുകയും രാത്രി മൂത്ത മകൻ്റെ വീട്ടിലേക്ക് പോകുന്നതുമാണ് പതിവ്.
വീടിന്റെ മുൻവശത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. രാവിലെ ഓമന വന്നപ്പോഴാണ് കവർച്ചാ വിവരം അറിഞ്ഞത്. വിദേശത്തുള്ള മരുമകളുടെ സ്വർണാഭരണങ്ങൾ ആണ് നഷ്ടമായത്.
വീടും സ്ഥലവും നന്നായി നിരീക്ഷിച്ചുവന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പോലീസ് പറയുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രത്യേക പോലീസ് സംഘം അന്വേഷണം തുടങ്ങി.
Kerala
കൊല്ലം: കരുനാഗപ്പള്ളി തഴവ മെഴുവേലിയിൽ വാടക വീട്ടിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി. 15 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും ആണ് പിടികൂടിയത്.
കുലശേഖരപുരം സ്വദേശി അനസിന്റെ വാടക വീട്ടിൽ എക്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തത്. വീട്ടിൽ നിന്ന് പിസ്റ്റൾ, വടിവാളുകൾ, മഴു എന്നിവയും കണ്ടെടുത്തു.
വീടിന് സുരക്ഷ ഒരുക്കാൻ ജർമൻ ഷെപ്പേർഡ്, ലാബ്, റോട്വീലർ ഇനത്തിൽപ്പെട്ട നായകളെ ചുറ്റും കെട്ടിയിരുന്നു. നായയെ കെട്ടിയിരുന്ന ഷീറ്റിന്റെ അടിയിൽ നിന്നാണ് ചാക്കിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. കേസിലെ പ്രതി അനസിനായി അന്വേഷണം ആരംഭിച്ചു.
Kerala
കണ്ണൂർ: സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്റെ വെള്ളൂരിലെ വീടിന് മുൻപിൽ സിപിഎം പ്രതിഷേധ പ്രകടനം. ഭീഷണിയും അസഭ്യ പ്രയോഗങ്ങളും നടത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. പോലീസ് സ്ഥലത്തെത്തി.
പ്രകടനം നടത്തിയ സമയത്ത് കുഞ്ഞികൃഷ്ണൻ വീട്ടിലുണ്ടായിരുന്നില്ല. കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ധനരാജിന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പയ്യന്നൂർക്ക് പോയെന്നാണ് എന്നാണ് വിവരം.
പ്രദേശത്തെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഹ്ളാദ മുദ്രാവാക്യം വിളിക്കുകയും വീടിന് മുന്നില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിക്കുകയും ചെയ്തു. തിങ്കളാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു വി. കുഞ്ഞികൃഷ്ണനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ഞായറാഴ്ച ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെടുത്ത തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
Kerala
പാലക്കാട്: മണ്ണാർക്കാട്ടെ കൊന്നക്കോടിനു സമീപം ടിപ്പർ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. വീട്ടിലെ വാടകക്കാരായ രണ്ടു പേർക്കും ടിപ്പർ ഡ്രൈവർക്കും മദ്രസയിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർഥിനിക്കുമാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ആറിനാണ് അപകടമുണ്ടായത്. കൊന്നക്കോട് പാലേങ്ങൽ വീട്ടിൽ മുഹമ്മദ് ഷെരീഫിന്റെ മകൾ ഫാത്തിമ ഷിഫ (15), ഡ്രൈവർ കാരാകുറുശി വലിയട്ട സ്വദേശി ആസിഫ് (33), വീട്ടിലെ താമസക്കാരും തേനീച്ച കർഷകരുമായ അലക്സാണ്ടർ, ശേഖർ എന്നിവർക്കാണു പരിക്കേറ്റത്.
ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെനാണു പ്രാഥമിക വിവരം. പള്ളിക്കുറുപ്പ് ഭാഗത്തു നിന്നു മണ്ണാർക്കാട് ഭാഗത്തേയ്ക്കു വരുന്നതിനിടെ ടിപ്പർ നിയന്ത്രണം വിട്ടു റോഡരികിലെ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വീടിന്റെ മുൻഭാഗം തകർന്നു.
District News
വടകര: കുട്ടോത്ത് ബാങ്ക് റോഡിന് സമീപം തൊഴിലാളി മുക്കില്‍ വീട് കത്തിനശിച്ചു. കുഴിപ്പറമ്പത്ത് ദീപുവിന്റെ വീടിനാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ തീപിടിച്ചത്. മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു. വീട്ടുപകരണങ്ങളും നശിച്ചു.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സമീപവാസികളുടെ ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ വടകര അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. അസി.സ്റ്റേഷന് ഓഫീസര്‍ കെ.എം. ഷമേജ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന സംഘമെത്തി തീ അണച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
Kerala
കാസർഗോഡ്: കുമ്പളയിൽ അഭിഭാഷകയുടെ വീട് കുത്തിത്തുറന്ന് 29 പവൻ സ്വർണവും, വെള്ളിയാഭരണങ്ങളും പണവും കവർന്നു. നായ്കാപ്പിലെ ചൈത്രയുടെ വീട്ടിലാണ് കവർച്ച നടന്നത്. കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഞായറാഴ്ച വൈകുന്നേരം ചൈത്രയും കുടുംബവും ക്ഷേത്ര ഉത്സവത്തിന് പോയപ്പോഴാണ് മോഷണം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം, കാല്‍ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങള്‍, 5000 രൂപ എന്നിവ കൈക്കലാക്കിയാണ് രക്ഷപ്പെട്ടത്.
നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റ്, വലിയ മാല, കമ്മല്‍, കുട്ടികളുടെ മാല, കുട്ടികളുടെ സ്വര്‍ണ്ണവള, കല്ലുവച്ച മാല തുടങ്ങിയ സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സമീപത്ത് താമസിക്കുന്ന ബന്ധുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സ്വർണം കൂടി ചൈത്രയുടെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഡിസംബറിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. മൊത്തം 31,67,000 രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
ഞായറാഴ്ച വൈകുന്നേരം ആറരമണിക്കും രാത്രി എട്ടുമണിക്കും ഇടയിലാണ് സംഭവവമെന്നാണ് പോലീസ് പറയുന്നത്. കാസര്‍ഗോഡ് ബാറിലെ അഭിഭാഷകയായ ചൈത്രയും കുടുംബവും വീടുപൂട്ടി കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിനു പോയതായിരുന്നു.
രാത്രി എട്ടിന് തിരിച്ചെത്തിയപ്പോള്‍ വീട്ടിനകത്തു ലൈറ്റുകള്‍ കത്തി നില്ക്കുന്ന നിലയിലായിരുന്നു. അകത്തു കയറി പരിശോധിച്ചപ്പോഴാണ് അലമാര കുത്തിത്തുറന്ന് തുണിത്തരങ്ങള്‍ വാരിവലിച്ചിട്ട് അകത്തുണ്ടായിരുന്ന ആഭരണങ്ങളും പണവും കൊള്ളയടിച്ചു കൊണ്ടുപോയതായി വ്യക്തമായത്.
District News
വൈക്കം: വൈക്കം സബ് രജിസ്ട്രാർ ഓഫീസിന്റെ പിന്നിലെ മതിൽ കാലപ്പഴക്കത്താൽ തകർച്ചാഭീഷണയിൽ. 35 വർഷം മുമ്പ് കരിങ്കൽ കെട്ടിനു മീതെ ചെങ്കല്ലും ഇഷ്ടികയും ഉപയോഗിച്ച് നിർമിച്ച ഉയരമുള്ള മതിലിന്റെ തെക്കേ അറ്റം പത്തു മീറ്ററോളം ഭാഗം ഇടിഞ്ഞുവീണു.
ഓഫിസിനു പിന്നിലെ മതിലിന്റെ വടക്കുഭാഗത്ത് മതിൽ അടിഭാഗം വിണ്ടടർന്ന് മതിൽ ചാഞ്ഞനിലയിലാണ്. ഈ ഭാഗത്ത് നിൽക്കുന്ന വൻമരം മഴ ശക്തമായാൽ കടപുഴകി വീഴാൻ സാധ്യതയേറെയാണ്. മരത്തിനൊപ്പം മതിൽ ഇടിഞ്ഞുവീണാൽ താഴ്ന്ന ഭാഗത്തെ വീട്ടിലെ വയോധികരടക്കമുള്ള കുടുംബാംഗങ്ങൾ അപകടത്തിൽപ്പെടും.
പകലും രാത്രിയും അപകടഭീതിയാൽ ഭീതിയിലാണ് നിർധന കുടുംബം. വൻ ദുരന്തത്തിന് ഇടയാക്കുന്ന തകർച്ചാഭീഷണിയിലായ മതിൽ പൊളിച്ചുനീക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
National
ബംഗളൂരു: കർണാടകയിലെ ഒരു ഗ്രാമത്തിലെ വീടിന്റെ അടിത്തറ നിർമാണത്തിനായി കുഴിക്കുന്നതിനിടെ സ്വർണാഭരണങ്ങളുടെ ശേഖരം കണ്ടെത്തിയതായി റിപ്പോർട്ട്
ഗഡഗ് ജില്ലയിലെ ലക്കുണ്ടി ഗ്രാമത്തിലാണ് സംഭവം. തൊഴിലാളികൾ കുഴിച്ചുകൊണ്ടിരുന്നപ്പോൾ സ്വർണാഭരണങ്ങൾ അടങ്ങിയ പുരാതന ചെമ്പ് പാത്രം കണ്ടെത്തുകയായിരുന്നു. മാലകൾ, വളകൾ, മോതിരങ്ങൾ എന്നിവ പാത്രത്തിനുള്ളിൽ നിന്ന് കണ്ടെത്തി.
സ്വർണത്തിന് ഏകദേശം ഒരു കിലോഗ്രാം ഭാരമുണ്ടെന്നും ഏകദേശം 60-70 ലക്ഷം രൂപ വിലയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആഭരണങ്ങൾ സർക്കാർ ട്രഷറിയിലേക്ക് മാറ്റി.
Kerala
കോതമംഗലം: കോട്ടപ്പടി വാവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീടിന്റെ ജനാലകൾ തകർന്നു. കുളപ്പുറം അനീഷിന്റെ വീടിന്റെ ജനാലകളാണ് ആന കൊന്പുകൊണ്ട് കുത്തിത്തകർത്തത്.
ഇന്നലെ പുലർച്ചെ മൂന്നോടെയാണ് കാട്ടാനക്കൂട്ടം വാവേലിയിൽ ജനവാസ മേഖലയിൽ എത്തിയത്. ആറ് ആനകൾ ഉണ്ടായിരുന്നു.
സംഭവസമയം അനീഷിന്റെ മാതാവ് ഓമന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ കൃഷിയിടത്തിലും ആനക്കൂട്ടം നാശനഷ്ടം വരുത്തിയിട്ടുണ്ട്.
കാട്ടാന ആക്രമണത്തിനെതിരേ വനംവകുപ്പ് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
Kerala
കൊച്ചി: കോതമംഗലം കോട്ടപ്പടി വാവേലിയിൽ വീടിനു നേരെ കാട്ടാനയാക്രമണം. വാവേലി സ്വദേശി കുളപ്പുറം അനീഷിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനാലകൾ ആനയുടെ കുത്തേറ്റ് തകർന്നു.
ഇന്നു പുലർച്ചയോടെ മൂന്നോടെയാണ് ആറ് ആനകൾ കൂട്ടത്തോടെ വാവേലിയിലെ ജനവാസ മേഖലയിൽ എത്തിയത്. അതിൽ ഒരാനയാണ് അനീഷിന്റെ വീടിന്റെ ജനൽ ചില്ലുകൾ തകർത്തത്. അനീഷിന്റെ മാതാവ് ഓമന മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരുടെ കൃഷിയിടവും ആനക്കൂട്ടം നശിപ്പിച്ചു.
കാട്ടാനശല്യത്തിനെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ട്രഞ്ച് നിർമിക്കാനുള്ള അനുമതി നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Kerala
മട്ടന്നൂർ: അടച്ചിട്ട വീടിന്റെ വാതിൽ തകർത്തു 10 പവൻ സ്വർണാഭരണങ്ങളും 10000 രൂപയും കവർന്ന സംഭവത്തിൽ സ്ഥിരം മോഷ്ടാവ് പിടിയിൽ. കല്യാണത്തട്ടിപ്പുകാരനായ പാലക്കാട് വട്ടമന്നപുരം സ്വദേശി എം. നവാസിനെയാണ് (55) മട്ടന്നൂർ പോലീസ് പിടികൂടിയത്. മോഷണശേഷം കർണാടകയിൽ വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിക്കുകയായിരുന്ന നവാസിനെ ഇന്നു രാവിലെ വയനാട്ടിലെ കാട്ടിക്കുളത്ത് വച്ചാണ് പോലീസ് പിടികൂടിയത്.
തെരൂർ പാലയോട്ടെ പൗർണമിയിൽ ടി. നാരായണന്റെ വീട്ടിലാണ് മോഷണം നടന്നത്. നാരായണൻ തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. ഈ മാസം 22ന് വീട് പൂട്ടി നാരായണൻ മകളുടെ ബെംഗളൂരുവിലെ വീട്ടിൽ പോയിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻ വശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്വർണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി.
ഒരു കരിമണി മാല, മൂന്ന് മോതിരം, ഒരു കമ്മൽ എന്നിവയാണ് മോഷണം പോയത്. മുൻ വശത്തെ വാതിൽ ആയുധങ്ങൾ ഉപയോഗിച്ചാണ് തകർത്തത്. വീടിനു ചുറ്റും സിസിടിവി കാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും വീടിന്റെ മുൻ ഭാഗത്തും പിൻ ഭാഗത്തും സ്ഥാപിച്ച കാമറകൾ തകർത്തു മോഷ്ടാവ് കൊണ്ടുപോയി. എന്നാൽ ഒരു സിസിടിവിയിൽ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു.
District News
നീണ്ടൂർ: വീടിന് തീ പിടിച്ചപ്പോൾ പഞ്ചായത്ത് മെംബർമാർ നേരിട്ടു രക്ഷാപ്രവർത്തനത്തിനിറങ്ങിയത് ശ്രദ്ധേയമായി. നീണ്ടൂർ പഞ്ചായത്ത് 14-ാം വാർഡിൽ തൊട്ടിയിൽ സുകുമാരന്റെ ആൾത്താമസമില്ലാത്ത വീടിനാണ് തീ പിടിച്ചത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാർഡ് മെംബർ അരുൺ ബാബുവിന്റെയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകുമാർ പ്ലാത്താനത്തിന്റെയും നേതൃത്വത്തിൽ നാട്ടുകാർ ചേർന്നു തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. പിന്നീട് ഫയർഫോഴ്സ് എത്തി തീ പൂർണമായി അണച്ചു.