കോട്ടയം: പൊൻകുന്നം തോണിപ്പാറയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാന്നാർ സ്വദേശി സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. ഇവർക്കു സമീപം കരഞ്ഞു രണ്ടര വയസുള്ള പെൺകുട്ടിയുമുണ്ടായിരുന്നു.
ഇന്നു രാവിലെയാണ് ഇരുവരെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പേരുടെയും ശരീരത്തിൽ നിന്ന് രക്തം വാർന്ന നിലയിലായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടിക്കു പ്രശ്നങ്ങളൊന്നുമില്ല. ഒരാഴ്ച മുമ്പാണ് ഇവർ വാടകയ്ക്കു താമസിക്കാനെത്തിയത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഉടമ വന്നു നോക്കിയപ്പോൾ വീട് അകത്തുനിന്ന് അടച്ച നിലയിലായിരുന്നു.
വീട്ടുടമ ഇവരെ ഇവിടേക്ക് എത്തിച്ചയാളുമായി ബന്ധപ്പെടുകയും അയാളെത്തി ഇരുവരും ചേർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് വീട് തുറക്കുകയും ചെയ്തപ്പോഴാണ് ഹാളിൽ ദമ്പതികൾ രക്തത്തിൽ കുളിച്ച നിലയിൽ മരിച്ചുകിടക്കുന്നത് കണ്ടത്. ഇവരിവിടെ വന്നതിനു ശേഷം വീട്ടിനുള്ളിൽനിന്നു ബഹളം കേൾക്കാറുണ്ടായിരുന്നുവെന്ന് വീട്ടുടമ പോലീസിനെ അറിയിച്ചിട്ടുണ്ട്.
ഇവർ കടുത്ത സാമ്പത്തിക പ്രശ്നം നേരിട്ടിരുന്നതായി ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബലപ്രയോഗത്തിന്റെ സാഹചര്യങ്ങളൊന്നും വീട്ടിലില്ലെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയെ ബന്ധുക്കൾക്കു കൈമാറിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരുന്നതായി പൊൻകുന്നം പോലീസ് വ്യക്തമാക്കി.
Tags : couples found dead house ponkunnam police investigation