ആലുവ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആലുവയിലെ വീട്ടിൽ രാവിലെ 10 മുതൽ ആരംഭിച്ച പിരിമുറുക്കത്തിന് അയവു വന്നത് രാത്രി ഏഴോടെ ഡൽഹിയിലെ ‘ടുമാറോ’ എന്ന ഒറ്റവാക്കിൽ.
മൂന്ന് നിയുക്ത എംഎൽഎ മാരടക്കം നേതാക്കന്മാർ വന്നതോടെയാണ് രാവിലെ മുതൽ ദേശത്തെ വീട്ടിൽ ആൾക്കൂട്ടം തിങ്ങിക്കൂടിയത്. കളമശേരി നിയുക്ത എംഎൽഎ അബ്ദുൽ ഗഫൂർ, ഡിസിസി പ്രസിഡന്റും നിയുക്ത കൊച്ചി എംഎൽഎയുമായ മുഹമ്മദ് ഷിയാസ്, പൊന്നാനി എംഎൽഎ നൗഷാദ് എന്നിവരാണ് പലസമയങ്ങളിലായി സതീശന്റെ വീട്ടിലെത്തിയത്. മാധ്യമപ്പടയുടെ എണ്ണവും വർധിച്ചു. ഭാവി മുഖ്യമന്ത്രി എന്ന രീതിയിൽ സെൽഫി എടുക്കലും വർധിച്ചു.
രാവിലെ 10ഓടെ മണ്ഡലമായ പറവൂരിലേക്ക് പോകുമെന്ന ഷെഡ്യൂൾ ലംഘിച്ചതോടെ എന്തെങ്കിലും സംഭവിക്കുമെന്ന കഥ എല്ലാവരും വിശ്വസിച്ചു. വി.ഡി. സതീശൻ ഓഫീസിൽതന്നെയാണ് സമയം ചെലവഴിച്ചത്. ഇടയ്ക്ക് പ്രവർത്തകർക്ക് ഫോട്ടോ എടുക്കാനായി പുറത്തുവന്നു. മറ്റ് ജില്ലകളിൽനിന്നു വന്ന പ്രവർത്തകരും ഉണ്ടായിരുന്നു.
വെയിൽ താഴ്ന്നപ്പോഴേക്കും വീട്ടിലും വീടിനു പുറത്തും ആൾത്തിരക്ക് വർധിച്ചു. കൊടിപറത്തി, കണ്ണേ കരളേ വിഡിഎസേ എന്ന മുദ്രാവാക്യങ്ങളുയർന്നു. ലൈവ് ടെലികാസ്റ്റ് വന്നതോടെ മാധ്യമങ്ങളോട് പ്രവർത്തകർ വികാരങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി. പരിധിവിട്ടു തുടങ്ങിയപ്പോൾ നേതാക്കന്മാർതന്നെയെത്തി വിലക്കി.
എല്ലാം പ്രഖ്യാപനം കഴിഞ്ഞ് മതിയെന്ന പേരിലാണ് തടഞ്ഞത്. ഡൽഹി ചർച്ചകളുടെ ഘട്ടങ്ങൾ പ്രവർത്തകരിൽ ആകാംക്ഷ നിറച്ചു. അവസാനം പ്രഖ്യാപനം നാളെയെന്ന് മീഡിയ വിഭാഗം തലവനായ ജയറാം രമേശ് പറഞ്ഞതോടെ നാളെ കാണാം എന്നു പറഞ്ഞ് പ്രവർത്തകർ പിരിയുകയായിരുന്നു.
Tags : Satheesan house Chief Minister announcement