ന്യൂഡൽഹി: ഒമാൻ തീരത്ത് എണ്ണക്കപ്പലിനു നേർക്കുണ്ടായ യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാർ മൂന്നായി. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോർട്ട്. കാണാതായവർ മരിച്ചുവെന്നു തുറമുഖ-കപ്പൽകാര്യമന്ത്രി സർബാനന്ദ സോണോവാൾ സ്ഥിരീകരിച്ചു. സംഭവത്തെ വിദേശകാര്യമന്ത്രാലയം അപലപിച്ചിട്ടുണ്ട്.
ആക്രമണത്തിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടതിൽ ന്യൂഡൽഹിയിലെ യുഎസ് നയതന്ത്ര പ്രതിനിധി ജേസണ്‍ മീക്സിനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചുവെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീർ ജയ്സ്വാൾ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കപ്പലുകൾക്കു നേരെയുണ്ടാകുന്ന ആക്രമണം കനത്ത ആശങ്കയുളവാക്കുന്നതാണെന്നും ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും രണ്‍ധീർ ജയ്സ്വാൾ പറഞ്ഞു. സമാധാനവും സ്ഥിരതയും വേഗത്തിൽ തിരിച്ചുവരുന്നതിനായി ചർച്ചകൾക്കും നയതന്ത്രത്തിനും ആഹ്വാനം ചെയ്യുന്നതായും വിദേശകാര്യമന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു.
വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ അമേരിക്കയെ കുറ്റക്കാരാക്കുന്നില്ലെന്ന് സിപിഎം എക്സിൽ വിമർശിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുന്നതിനൊപ്പം ഇന്ത്യക്കാർ മരിച്ചതിന്റെ പൂർണ ഉത്തരവാദിത്വവും തേടണം. പശ്ചിമേഷ്യയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്കിലെ തടസം നീക്കുവാനും ഇന്ത്യ യുഎസിനുമേൽ സമ്മർദം ചെലുത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.