തൃശൂർ: കെഎസ്ആർടിസി ബസുകളിലെ സൗജന്യയാത്ര സ്വകാര്യ ബസ് മേഖലയുടെ നട്ടെല്ലൊടിക്കുമെന്നും പ്രത്യേക ആനുകൂല്യങ്ങൾ അനുവദിച്ചില്ലെങ്കിൽ സമരത്തിലേക്കു കടക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ. കഴിഞ്ഞവട്ടം ബസ് ചാർജ് വർധിപ്പിച്ചശേഷം ഡീസലിനു 10 രൂപയുടെ വർധനയുണ്ടായി.
തൊഴിലാളികളുടെ ശന്പളവർധനയുൾപ്പെടെ എല്ലാ മേഖലയിലും ചെലവുയർന്നു. 15 വർഷമായി വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിച്ചിട്ടില്ല. സൗജന്യയാത്ര അനുവദിക്കുന്നതോടെ 70 ശതമാനം വനിതകളെങ്കിലും കെഎസ്ആർടിസിയിലേക്കു മാറിയാൽ ഡീസലടിക്കാനും ശന്പളം നൽകാനുമുള്ള പണം പോലും ലഭിക്കില്ല.
പ്രവർത്തനച്ചെലവിന് ആനുപാതികമായി ടിക്കറ്റ് നിരക്കും കാലോചിതമായി വിദ്യാർഥികളുടെ യാത്രാ നിരക്കും വർധിപ്പിക്കണം. സർക്കാർ അനുകൂലനടപടിയെടുത്തില്ലെങ്കിൽ സർവീസ് നിർത്തേണ്ടിവരുമെന്നും മറ്റു സംഘടനകളുമായി ആലോചിച്ച് സമരമുൾപ്പെടെയുള്ള നടപടികളിലേക്കു കടക്കുമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. പവിത്രൻ, ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ, കെ. രാധാകൃഷ്ണൻ, നൗഷാദ് ആറ്റുപറന്പത്ത്, വി.എസ്. പ്രദീപ്, എൻ. വിദ്യാധരൻ, ബിബിൻ ആലപ്പാട്ട്, ജോർജ് ജോസഫ്, എം.സി. കുഞ്ഞിപ്പ, ജോസ് കുട്ടി എന്നിവർ പ്രസംഗിച്ചു.
Tags : KSRTC free travel private bus owners no benefits Strike