Kerala
തൃശൂർ: കെഎസ്ആർടിസി ബസുകളിലെ സൗജന്യയാത്ര സ്വകാര്യ ബസ് മേഖലയുടെ നട്ടെല്ലൊടിക്കുമെന്നും പ്രത്യേക ആനുകൂല്യങ്ങൾ അനുവദിച്ചില്ലെങ്കിൽ സമരത്തിലേക്കു കടക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ. കഴിഞ്ഞവട്ടം ബസ് ചാർജ് വർധിപ്പിച്ചശേഷം ഡീസലിനു 10 രൂപയുടെ വർധനയുണ്ടായി.
തൊഴിലാളികളുടെ ശന്പളവർധനയുൾപ്പെടെ എല്ലാ മേഖലയിലും ചെലവുയർന്നു. 15 വർഷമായി വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിച്ചിട്ടില്ല. സൗജന്യയാത്ര അനുവദിക്കുന്നതോടെ 70 ശതമാനം വനിതകളെങ്കിലും കെഎസ്ആർടിസിയിലേക്കു മാറിയാൽ ഡീസലടിക്കാനും ശന്പളം നൽകാനുമുള്ള പണം പോലും ലഭിക്കില്ല.
പ്രവർത്തനച്ചെലവിന് ആനുപാതികമായി ടിക്കറ്റ് നിരക്കും കാലോചിതമായി വിദ്യാർഥികളുടെ യാത്രാ നിരക്കും വർധിപ്പിക്കണം. സർക്കാർ അനുകൂലനടപടിയെടുത്തില്ലെങ്കിൽ സർവീസ് നിർത്തേണ്ടിവരുമെന്നും മറ്റു സംഘടനകളുമായി ആലോചിച്ച് സമരമുൾപ്പെടെയുള്ള നടപടികളിലേക്കു കടക്കുമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. പവിത്രൻ, ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ, കെ. രാധാകൃഷ്ണൻ, നൗഷാദ് ആറ്റുപറന്പത്ത്, വി.എസ്. പ്രദീപ്, എൻ. വിദ്യാധരൻ, ബിബിൻ ആലപ്പാട്ട്, ജോർജ് ജോസഫ്, എം.സി. കുഞ്ഞിപ്പ, ജോസ് കുട്ടി എന്നിവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാർ രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് മാറ്റിവച്ചതായി പ്രഖ്യാപിച്ചു. തിങ്കളും (24), ചൊവ്വയുമായി (25) പ്രഖ്യാപിച്ച പണിമുടക്കാണ് മാറ്റിവച്ചത്.
യൂണിയൻ പ്രതിനിധികളും ബാങ്ക് മാനേജ്മെന്റുമായി നടത്തിയ ചർച്ചയെത്തുടർന്നാണു പണിമുടക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.
ആവശ്യത്തിനു ജീവനക്കാരെ റിക്രൂട്ട് ചെയ്യുക, സ്ഥിരം ജോലി പുറംകരാർ നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.
Kerala
തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ദേശീയ പണിമുടക്കിന് ആഹ്വാനംചെയ്ത് എസ്ബിഐ എംപ്ലോയീസ് ഫെഡറേഷൻ (ബെഫി).
സ്ഥിരംജോലികൾക്കു പുറംകരാർ നൽകരുത്, അർഹതയുള്ള താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സ്വകാര്യവത്കരണനീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 25, 26 തീയതികളിലാണു പണിമുടക്ക് നടത്തുന്നത്.
നിലവിൽ 2.30 ലക്ഷം ജീവനക്കാരുള്ള ബാങ്കിൽ ഒന്നേകാൽ ലക്ഷം ജീവനക്കാരും കരാർജീവനക്കാരാണ്. ഹൗസ് കീപ്പിംഗ്, മെസഞ്ചർ, സെക്യൂരിറ്റി തുടങ്ങിയ തസ്തികകളിൽ വർഷങ്ങളായി സ്ഥിരംനിയമനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.
ക്ലെറിക്കൽ വിഭാഗത്തിൽപോലും നിയമനങ്ങൾ നാമമാത്രമാണ്. ഈ ഒഴിവുകളിൽ ഉടനടി സ്ഥിരനിയമനം നടത്തണമെന്നും അർഹതയുള്ള താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ഭാരവാഹികളായ സി. ജയരാജ്, ജെറിൻ കെ. ജോണ്‍, വിനീത, ജയരാജ് എന്നിവർ ആവശ്യപ്പെട്ടു.
International
മോസ്കോ: റഷ്യയിലെ മോസ്കോയിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുകയും ആശുപത്രിയിൽ കഴിയുന്ന പരിക്കേറ്റ തൊഴിലാളികളെ കാണുകയും ചെയ്തതായി എംബസി അറിയിച്ചു.
ജീവഹാനിയുണ്ടായതിൽ എംബസി അനുശോചനം രേഖപ്പെടുത്തുന്നു, തൊഴിലാളികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനായി കമ്പനി മാനേജ്മെന്റുമായും പ്രാദേശിക അധികാരികളുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും എംബസി എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.
മരിച്ചയാളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡ്രോൺ ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.
Kerala
കൊച്ചി: ഓണ്‍ലൈന്‍ മരുന്നുവ്യാപാരത്തിനും ചെറുകിട മരുന്നുവ്യാപാര മേഖലയെ തകര്‍ക്കുന്ന കോര്‍പറേറ്റ് ഇടപെടലുകള്ക്കുമെതിരേ ഓള് ഇന്ത്യ ഓര്ഗനൈസേഷന് ഓഫ് കെമിസ്റ്റ്സ് അന്‍ഡ് ഡ്രഗിസ്റ്റ്സ് 20ന് നടത്തുന്ന ദേശീയ പണിമുടക്കിനോട് സഹകരിക്കുമെങ്കിലും സംസ്ഥാനത്ത് മെഡിക്കല്‍ ഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് ഓള് കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോയേഷന്‍ (എകെസിഡിഎ).
സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ഘട്ടത്തില്‍ പ്രത്യക്ഷമായ സമരം ഉചിതമല്ലെന്ന സംസ്ഥാന കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു കടകള്‍ അടച്ചിട്ടുള്ള സമരം വേണ്ടെന്നു തീരുമാനിച്ചതെന്ന് അസോസിയേഷന് പ്രസിഡന്റ് എ.എന്‍. മോഹനന് പറഞ്ഞു.
കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തില്‍ അനുവദിച്ച ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നിയമവിരുദ്ധമായി തുടരുകയാണ്. മരുന്നു കുറിപ്പടികള്‍ വ്യാജമായി നിര്‍മിച്ചുള്ള ദുരുപയോഗവും പതിവായി. ആരോഗ്യമേഖലയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന വലിയ അപകടങ്ങള്‍ക്ക് ഇതു കാരണമാകും. വ്യാജ മരുന്നുകളുടെ വ്യാപനത്തിനും ഇടയാക്കും.
മരുന്നു വ്യാപാര മേഖലയിലെ കോര്‍പറേറ്റുകളുടെ അശാസ്ത്രീയമായ വിലനിര്‍ണയം ചെറുകിട മരുന്നു വ്യാപാരമേഖലയുടെ നിലനില്പിനു ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: പാചകവാതകത്തിന്റെ വില കുറയ്ക്കണമെന്നും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയില്‍ സര്‍ക്കാര്‍ ഇടപെടലും ആവശ്യപ്പെട്ടു സമരപരിപാടികളിലേക്കിറങ്ങുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് (കെഎച്ച്ആര്‍എ) സംസ്ഥാന കമ്മിറ്റി.
ഗ്യാസിനും മറ്റു നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം കുത്തനെ വിലകൂടി. പിടിച്ചുനില്‍ക്കാനാകാത്ത അവസ്ഥയിലാണ് ഹോട്ടല്‍ മേഖല. രാജ്യത്ത് 85 ശതമാനം പാചകവാതകം ഉപയോഗിക്കുന്ന ഗാര്‍ഹിക മേഖലയുടെ ഭാരംകൂടി ഹോട്ടല്‍ മേഖലയ്ക്കുമേല്‍ കെട്ടിവച്ച നടപടി അംഗീകരിക്കാനാകില്ല.
ജൂണ്‍ ഒന്നിനകം ഈ പ്രതിസന്ധിക്കു പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുണ്ടായില്ലെങ്കില്‍ പാര്‍ലമെന്റ് മാര്‍ച്ച് അടക്കമുള്ള ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് അസോസിയേഷന് പ്രസിഡന്റ് ജി. ജയപാലും ജനറല്‍ സെക്രട്ടറി എന്‍. അബ്ദുള്‍ റസാഖും അറിയിച്ചു.
Kerala
കൊച്ചി: വാണിജ്യ എല്‍പിജി സിലിണ്ടറിന് വില കൂട്ടിയതില്‍ പ്രതിഷേധിച്ച് ഗ്യാസ് സിലിണ്ടര്‍ വച്ചുള്ള ശവമഞ്ചവുമായി മൂവാറ്റുപുഴയില്‍ പ്രതിഷേധം. മൂവാറ്റുപുഴ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
വെള്ളൂര്‍കുന്നത്തെ കെഎച്ച്ആര്‍എ ഓഫീസിന് മുന്നില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വരെയാണ് വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടര്‍ വച്ചുള്ള ശവമഞ്ചവുമായി പ്രതിഷേധ മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് കെഎച്ച്ആര്‍എ സംസ്ഥാന സെക്രട്ടറി സി.കെ അനിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗവും നടന്നു.
അതേസമയം, വാണിജ്യ ഗ്യാസ് വില വര്‍ധനവിനെതിരെ കെഎച്ച്ആര്‍എയുടെ നേതൃത്വത്തില്‍ നടക്കുന്ന കടയടപ്പ് സമരത്തില്‍ വലഞ്ഞിരിക്കുകയാണ് നഗരത്തിലെ ജനങ്ങള്‍. മൂവാറ്റുപുഴയില്‍ കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. കൊച്ചി നഗരത്തില്‍ സമൃദ്ധി, ഇന്ദിര കാന്റീനുകള്‍ അടക്കം അടച്ചിട്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ ഡെലിവറിയും നിര്‍ത്തി വച്ചിരിക്കുകയാണ്.
Kerala
കൊച്ചി: വാണിജ്യ ഗ്യാസ് വില വര്‍ധനവിനെതിരെ കേരളത്തിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന കടയടപ്പ് സമരത്തില്‍ വലഞ്ഞ് കൊച്ചിയിലെ ജനങ്ങള്‍. സാധാരണക്കാരുടെ സ്ഥിരം സ്പോട്ട് ആയ സമൃദ്ധി കിച്ചനും ഇന്ദിര കിച്ചനുമടക്കം അടഞ്ഞു കിടക്കുകയാണ്.
സമരം നടക്കുന്നത് അറിയാതെ നിരവധി പേര് രാവിലെ സമൃദ്ധിയില്‍ എത്തിയിരുന്നു. എന്നാല്‍ സമൃദ്ധിയും അടച്ചിട്ടതിനാല്‍ സാധാരണക്കാര്‍ക്ക് തിരിച്ചടിയായി. കൊച്ചിയില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനങ്ങളും പൂര്‍ണമായും നിലച്ചു. എന്നാല്‍ ചില കഫെകള് ഡെലിവറി നടത്തുന്നുണ്ട്.
ഹോട്ടലുകളും തട്ടുകടകളുമടക്കം അടഞ്ഞു കിടക്കുന്നതിനാല്‍ കൊച്ചിയില്‍ സമരം പൂര്‍ണമാണ്. 24 മണിക്കൂര്‍ ആണ് കടയടപ്പ് സമരം നടക്കുന്നത്. എറണാകുളം പനമ്പിള്ളി നഗറിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഓഫീസിലേക്ക് ഉച്ചയ്ക്ക് പ്രതിഷേധ മാര്‍ച്ചും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് നടത്തി.
Kerala
കോതമംഗലം: ഇടിമിന്നലിൽ പള്ളിയുടെ മുകൾഭാഗം അടർന്നുവീണു. കോതമംഗലത്ത് ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിന്റെ മുകൾഭാഗമാണ് അടർന്നുവീണത്.
പള്ളിയിലെ മിന്നൽ രക്ഷാചാലകത്തോട് ചേർന്നുള്ള കെട്ടിടത്തിന്റെ ഒരു ചെറിയ ഭാഗമാണ് തകർന്ന് താഴേക്ക് പതിച്ചത്. കെട്ടിടത്തിന്റെ ഭാഗങ്ങൾ പള്ളി അങ്കണത്തിൽ വീണ് ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകൾ നടത്തുന്ന ഹർത്താൽ ചൊവ്വാഴ്ച.
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ സംസ്ഥാന വ്യാപകമായി നടത്തുന്ന ഹർത്താലിൽ നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. അവശ്യസർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കും.
കണ്ണൂരിൽ സ്വകാര്യ ബസ് സർവീസ് മുടങ്ങില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി രാജ് കുമാർ കരുവാരത്ത് അറിയിച്ചു. കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു.
52 ദളിത് സംഘടനകളാണ് ഹർത്താലിന് നേതൃത്വം നൽകുന്നത്. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ജുഡീഷ്യൽ മേൽനോട്ടത്തിൽ കേസന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഹർത്താൽ.
ജസ്റ്റീസ് ഫോർ നിധിൻരാജ് ആക്ഷൻ കൗൺസിലും ദളിത് ആദിവാസി സംഘടനകളുമാണ് ഹർത്താൽ നടത്തുന്നത്.
Kerala
കൊച്ചി: നഴ്സുമാരുടെ സമരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഹൈക്കോടതി നീക്കി. സമരം നടത്തുന്നവര്‍ക്കെതിരേ അച്ചടക്കനടപടി പാടില്ലെന്നതടക്കമുള്ള നിയന്ത്രണങ്ങളാണു കോടതി നീക്കിയത്. മാനേജ്മെന്റും നഴ്സിംഗ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ നഴ്സുമാരുടെ അസോസിയേഷനും സ്വകാര്യ ആശുപത്രി മാനേജ്മെന്റും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി ഇടക്കാല ഉത്തരവ് കോടതി പരിഷ്കരിച്ചു.
ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോനാണ് മുന്‍ ഉത്തരവ് ഭേദഗതി ചെയ്തത്. കക്ഷികള്‍ക്കിടയില്‍ മധ്യസ്ഥത വഹിക്കാന്‍ കോടതി നിര്‍ദേശിച്ചതിനാല്‍ നഴ്സുമാരുടെ അസോസിയേഷന് അവരുടെ പണിമുടക്ക് മാറ്റിവയ്ക്കണമെന്നും അംഗങ്ങള്‍ ജോലിയില്‍നിന്നു വിട്ടുനില്‍ക്കുകയോ ഏതെങ്കിലും തരത്തിലുള്ള പണിമുടക്കില്‍ ഏര്‍പ്പെടുകയോ തടസപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, മധ്യസ്ഥത പരാജയപ്പെട്ടു. തുടര്‍ന്നാണ് മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയത്. നഴ്സുമാര്‍ക്ക് നിയമപരമായി സമരം പുനരാരംഭിക്കാം. അതോടൊപ്പം നഴ്സുമാര്‍ക്കെതിരേ ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഉള്‍പ്പെടെ ആശുപത്രി മാനേജ്മെന്റിന് നിയമപ്രകാരം മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.
National
ന്യൂഡൽഹി: നോയിഡയിലെ തൊഴിലാളി സമരം അക്രമാസക്തമായതിന് പിന്നാലെ വേതന നിരക്ക് വർധിപ്പിച്ച് യുപി സർക്കാർ. തൊഴിലാളികളുടെ വേതനം 2,500 മുതൽ 3,000 രൂപ വരെ വർധിപ്പിച്ചു. സർക്കാർ നിയമിച്ച ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.
നോയിഡ ഫെയ്സ് ടുവിലെ വിവിധ ഫാക്ടറികളിൽ നിന്നുള്ള ഏകദേശം 42,000 ത്തോളം തൊഴിലാളികൾ സംഘടിച്ച് ഇറങ്ങിയതോടെയാണ് സമരം അക്രമാസക്തമായി മാറിയത്. ഇതിനുപിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തിൽ ഇടപെടുകയായിരുന്നു.
തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി കൊടുക്കണമെന്നും തൊഴിൽ നിയമങ്ങൾ പിന്തുടരണമെന്നും ഫാക്ടറികൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി. പിന്നാലെ രാത്രിയോടെ ഉന്നതാധികാര സമിതി സംസ്ഥാനത്ത് മിനിമം വേതന നിരക്ക് കൂട്ടി ഉത്തരവിറക്കുകയായിരുന്നു.
അവിദഗ്ധ തൊഴിലാളികൾക്ക് 13,690 രൂപയായും, അർധ വിദഗ്ധ തൊഴിലാളികൾക്ക് 15,059 രൂപയായും, വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് 16,868 രൂപയായുമാണ് വേതനം വർധിപ്പിച്ചത്. അതേസമയം സംഘർഷത്തിൽ പങ്കെടുത്ത 300 പേരെ പോലീസ് കസ്റ്റഡയിലെടുത്തു.
100 പേരെ നിലവിൽ ചോദ്യം ചെയ്യുകയാണ്. പ്രതിഷേധത്തിന് പിന്നിൽ അരാജകവാദം പടർത്താൻ ആഗ്രഹിച്ച സംഘടനകളെന്ന് യുപി തൊഴിൽ മന്ത്രി ആരോപിച്ചു.
National
ന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയിഡയിൽ ശമ്പള വർധന ആവശ്യപ്പെട്ട് ഫാക്ടറി ജീവനക്കാർ നടത്തിയ സമരം സംഘർഷത്തിൽ കലാശിച്ചു. നോയിഡ ഫേസ് രണ്ടിലെ വ്യവസായ മേഖലയിലാണ് സംഘർഷമുണ്ടായത്. പ്രകോപിതരായ സമരക്കാർ പോലീസ് വാനിന് ഉൾപ്പെടെ തീയിടുകയും പോലീസിനു നേരെ കല്ലെറിയുകയും ചെയ്തു.
ശമ്പളം വർധിപ്പിക്കുക, മറ്റ് ആനുകൂല്യങ്ങൾ ലഭ്യമാക്കുക, തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തൊഴിലാളികൾ പ്രതിഷേധത്തിലായിരുന്നു. അയൽസംസ്ഥാനമായ ഹരിയാനയിൽ അടുത്തിടെ മിനിമം വേതനത്തിൽ 35 ശതമാനം വർധന വരുത്തിയിരുന്നു. സമാനമായ രീതിയിൽ ഉത്തർപ്രദേശിലും വേതനം വർധിപ്പിക്കണമെന്നാണ് നോയിഡയിലെ തൊഴിലാളികളുടെ പ്രധാന ആവശ്യം.
തിങ്കളാഴ്ച രാവിലെ സമരക്കാർ തെരുവിലിറങ്ങിയതോടെയാണ് സ്ഥിതിഗതികൾ വഷളായത്. സെക്ടർ 84-ലെ ടെക്സ്റ്റൈൽ, ഇലക്ട്രോണിക് ഫാക്ടറികളിലെ ജീവനക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനിടെ രണ്ട് വാഹനങ്ങൾ സമരക്കാർ തീയിട്ടു. സ്വകാര്യ വസ്തുവകകൾക്കും ഫാക്ടറികൾക്കും നേരെയും ആക്രമണമുണ്ടായി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
ഹരിയാനയിൽ അവിദഗ്ധ തൊഴിലാളികളുടെ മിനിമം വേതനം 11,274 രൂപയിൽ നിന്ന് 15,220 രൂപയായി ഉയർത്തിയിട്ടുണ്ട്. എന്നാൽ നോയിഡയിൽ ഇത് ഇപ്പോഴും കുറവാണെന്നും സമാന ജോലി ചെയ്യുന്നവർക്ക് തുല്യവേതനം നൽകണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.
District News
വണ്ടിത്താവളം: മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് ചിറ്റൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. സുമേഷ് അച്യുതന്റെ നേതൃത്വത്തിൽ ഏകദിന നിരാഹാര സമരം നടത്തി.
2018 ലെ മഹാപ്രളയം മനുഷ്യനിർമിതമാണെന്നറിഞ്ഞിട്ടും ഇക്കാര്യം മറച്ചുവച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി കെ. കൃഷ്ണൻകുട്ടിയും അന്നത്തെ ജലസേചനമന്ത്രിയും നിലവിൽ എംഎൽഎയുമായ മാത്യു ടി. തോമസും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാര സമരം നടത്തിയത്. പുറത്തുവന്നിരിക്കുന്നത് വ്യാജ ശബ്ദരേഖയാണെങ്കിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ ആരോപണ വിധേയർ പോലീസിലും തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെയും പരാതി നൽകാൻ തയാറാകണമെന്നു സുമേഷ് അച്യുതൻ പറഞ്ഞു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ കുറ്റക്കാരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. വണ്ടിത്താവളത്ത് രാവിലെ ഒന്പതിനു മുതിർന്ന കോൺഗ്രസ് നേതാവ് കെ. ഗോപാലസ്വാമി ഷാൾ അണിയിച്ചതോടെയാണ് നിരാഹാര സമരത്തിനു തുടക്കമായത്.
വൈകുന്നേരം അഞ്ചുവരെയായിരുന്നു സമരം. ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണൻ, പട്ടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ശിവദാസ്, ശ്രീജിത്ത് തത്തമംഗലം തുടങ്ങിയവർ പങ്കെടുത്തു.
International
വാഷിംഗ്ടൺ ഡിസി: ഇറാനിലെ ടെഹ്റനിൽ വീണ്ടും വ്യാപക ആക്രമണം നടത്തിയെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആക്രമണത്തിൽ നിരവധി ഉന്നത സൈനിക നേതാക്കൾ കൊല്ലപ്പെട്ടുവെന്നും സാമൂഹമാധ്യമമായ ട്രൂത്തിലൂടെ ട്രംപ് വെളിപ്പെടുത്തി.
ആക്രമണത്തിന്റെ ഒരു മിനിറ്റ് ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സഹിതമുള്ള പോസ്റ്റാണ് ട്രംപ് പങ്കുവച്ചത്. 48 മണിക്കൂറിനുള്ളിൽ ഒരു കരാറിൽ ഏർപ്പെടുകയോ അല്ലെങ്കിൽ ഹോർമൂസ് കടലിടുക്ക് വീണ്ടും തുറന്നുനൽകുകയോ ചെയ്തില്ലെങ്കിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന അന്ത്യശാസനത്തിന് പിന്നാലെയാണ് ഈ ആക്രമണം.
ആക്രമണത്തെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Kerala
കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന സമരപരിപാടികൾ പൂർണമായും നിയമവിരുദ്ധവും നിലവിലുള്ള മാനദണ്ഡങ്ങളുടെ ലംഘനവുമാണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ.
2012-13 കാലഘട്ടത്തിലെ നഴ്സിംഗ് സമരങ്ങൾക്കുശേഷമുള്ള ഹൈക്കോടതി വിധികളനുസരിച്ച് ആരോഗ്യമേഖലയിൽ സമരം ആരംഭിക്കുന്നതിന് കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും നോട്ടീസ് നൽകേണ്ടതുണ്ട്.
എന്നാൽ ഏഴു ദിവസം മുമ്പ് മാത്രം നോട്ടീസ് നൽകിയും ഒരു ദിവസത്തെ സൂചനാപണിമുടക്കിനെ അനിശ്ചിതകാല സമരമാക്കി മാറ്റിയുമുള്ള സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ഇതു നിയമപരമായ വ്യവസ്ഥകളുടെ ലംഘനമാണ്.
കൃത്യമായ അറിയിപ്പോടുകൂടിയ നിയമപരമായ പണിമുടക്കുകൾ സ്വീകാര്യമാണ്. എന്നാൽ മുൻകൂട്ടി അറിയിക്കാതെയുള്ള സമരം തീർത്തും നിയമവിരുദ്ധമാണ്.
ന്യായമായ ആവശ്യങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം എന്നതിൽനിന്നു മാറി ഭീഷണികളും വ്യക്തിപരമായ അധിക്ഷേപങ്ങളും നിറഞ്ഞ തീവ്ര സ്വഭാവത്തിലുള്ള ഒന്നായി യുഎൻഎയുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന സമരം മാറിയിരിക്കുന്നുവെന്നും അസോസിയേഷൻ പ്രസ്താവനയിൽ ആരോപിച്ചു.
Kerala
തൊടുപുഴ: ഇടുക്കി കരിങ്കുന്നം നെല്ലാപ്പാറ കുരിശുപള്ളി വളവിൽ നിരന്തരം അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധം. ഇന്നു രാവിലെ കരിങ്കുന്നം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധിച്ചത്. ഇന്നലെ ഇവിടെ കാറിനു പിന്നിൽ ലോറിയിടിച്ച് അപകടമുണ്ടായി. കാറും ലോറിയും 35 അടി താഴ്ചയിലേക്കു മറിഞ്ഞു. രണ്ടു വാഹനങ്ങളും പൂർണമായി തകർന്നു. ഗർഭിണി അടക്കം അഞ്ചു പേർക്കു പരിക്കേറ്റു.
ഓട്ടത്തിനിടെ കാറിനു പിന്നില്‍ ലോറിയിടിച്ച് ഇരുവാഹനങ്ങളും 35 അടി താഴ്ചയിലേക്കു മറിഞ്ഞ് നാല് എംജി യൂണിവഴ്സിറ്റി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടു പേരുടെ പരിക്കു സാരമുള്ളതാണ്. പാലാ ഭാഗത്തുനിന്നു വന്ന ലോറി വളവില്‍ നിയന്ത്രണംവിട്ടതിനെത്തുടര്‍ന്ന് മുന്പില് പോകുകയായിരുന്ന കാറിലിടിച്ചു രണ്ടു വാഹനങ്ങളും താഴേക്കു പതിക്കുകയായിരുന്നെന്നു ദൃക്സാക്ഷികള്‍ പറയുന്നു.
ഇന്നലെ വൈകുന്നേരം 6.15നായിരുന്നു അപകടം. എംജി യൂണിവഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാര്‍മാരായ കോലാനി ഇലവുംതടത്തില്‍ ഇ.കെ. സജീവ് (54), അമയപ്ര തുരുത്തിപ്പള്ളില്‍ ജിന്സണ് (53), യൂണിവേഴ്സിറ്റി ജീവനക്കാരായ ഏഴല്ലൂര്‍ സ്വദേശിനി സിമി (32), ചിത്തിരപുരം സ്വദേശിനി ബിഞ്ചുമോള് തോമസ് (29) എന്നിവരാണ് കാറിലുണ്ടായിരുന്നത്. നാലു പേരും കോട്ടയത്തുനിന്നു ജോലികഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
ലോറിയില്‍ ഡ്രൈവര്‍ തമിഴ്നാട് സ്വദേശി ജയകുമാര്‍ മാത്രമാണുണ്ടായിരുന്നത്. പരിക്കേറ്റ അഞ്ചു പേരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ബിഞ്ചുമോള് ഗര്‍ഭിണിയാണ്. ഇവരെ സാരമായ പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
നെല്ലാപ്പാറ കുരിശുപള്ളി വളവില്‍ അപകടങ്ങള്‍ തുടർക്കഥയാണ്. കഴിഞ്ഞ നവംബറില്‍ ഇതേ സ്ഥലത്ത് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു. അന്നു തകര്‍ന്ന ക്രാഷ് ബാരിയര്‍ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഇതിനു പിന്നാലെ നിരവധി അപകടങ്ങള്‍ മേഖലയില്‍ നടന്നു. ഇവിടെ റിബണ്‍ കെട്ടിവച്ചതു മാത്രമാണ് ഏക സുരക്ഷാ സംവിധാനം. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി ഇന്നു റോഡ് ഉപരോധിച്ചത്.
NRI
ബെർലിൻ: ജർമനിയിലെ ബെർലിൻ - ബ്രാൻഡൻബർഗ് വിമാനത്താവളത്തിൽ ബുധനാഴ്ച ജീവനക്കാർ 24 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തു. ശമ്പള വർധനവുമായി ബന്ധപ്പെട്ട് വെർഡി യൂണിയനും മാനേജ്മെന്റും തമ്മിലുള്ള തർക്കത്തെത്തുടർന്നാണ് പ്രതിഷേധം.
ബുധനാഴ്ച പുലർച്ചെ അഞ്ചിന് ആരംഭിക്കുന്ന പണിമുടക്ക് അർദ്ധരാത്രി വരെ നീണ്ടുനിൽക്കും. പണിമുടക്കിനെത്തുടർന്നുണ്ടാകുന്ന പ്രധാന തടസങ്ങൾ താഴെ പറയുന്നവയാണ്:
സർവീസുകൾ റദ്ദാക്കി: അന്നേ ദിവസം നിശ്ചയിച്ചിരുന്ന 445 വിമാന സർവീസുകൾ പൂർണമായും റദ്ദാക്കി. യാത്രക്കാർ: ഏകദേശം 57,000 യാത്രക്കാരെ ഈ പണിമുടക്ക് നേരിട്ട് ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
പ്രവർത്തനം തടസപ്പെടാൻ കാരണം വിമാനത്താവളത്തിന്റെ സുഗമമായ പ്രവർത്തനത്തിന് അത്യാവശ്യമായ സുരക്ഷാ വിഭാഗങ്ങളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്.
സുരക്ഷാ കാരണങ്ങളാൽ ഈ വിഭാഗങ്ങളുടെ സേവനമില്ലാതെ വിമാനങ്ങൾക്ക് സർവീസ് നടത്താൻ സാധിക്കില്ല എന്നതാണ് വിമാനത്താവളം പൂർണമായും അടച്ചിടാൻ കാരണമാകുന്നത്.
ആവശ്യങ്ങൾ
ജീവനക്കാരുടെ ശമ്പളത്തിൽ ആറ് ശതമാനം വർധനവ് വേണമെന്നാണ് വെർഡി യൂണിയന്റെ പ്രധാന ആവശ്യം. നിലവിലെ പണപ്പെരുപ്പവും ജീവിതച്ചെലവും കണക്കിലെടുത്താണ് ഈ ആവശ്യമെന്ന് യൂണിയൻ വ്യക്തമാക്കി.
എന്നാൽ മാനേജ്മെന്റുമായുള്ള ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങിയത്.
യാത്രക്കാർ ശ്രദ്ധിക്കാൻ
ബുധനാഴ്ച യാത്ര നിശ്ചയിച്ചിട്ടുള്ളവർ തങ്ങളുടെ വിമാന കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് യാത്രയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ തേടേണ്ടതാണ്.
റദ്ദാക്കിയ വിമാനങ്ങൾക്ക് പകരമുള്ള ക്രമീകരണങ്ങളെക്കുറിച്ച് അറിയാൻ എയർലൈൻ വെബ്സൈറ്റുകളോ ആപ്പുകളോ പരിശോധിക്കാൻ നിർദ്ദേശിക്കുന്നു.
Kerala
കൊച്ചി: ഹോട്ടലുകളെ അവശ്യസര്‍വീസായി പ്രഖ്യാപിച്ച് പാചകവാതകം ഹോട്ടലുകള്‍ക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളിലേക്ക് കടന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്(കെഎച്ച്ആര്‍എ).
വാണിജ്യ സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടും മുന്‍ഗണനാപട്ടികയില്‍ ഹോട്ടലുകളെ ഉള്‍പ്പെടുത്താത്തിനാല്‍ ഹോട്ടലുകള്‍ക്ക് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നില്ല.
സ്വകാര്യ കമ്പനികള്‍ അവസരം മുതലാക്കി ഗ്യാസിന് വന്‍ വിലവര്‍ധന വരുത്തിയിരിക്കുകയാണ്. ലക്ഷകണക്കിനാളുകളെ നേരിട്ട് ബാധിക്കുന്ന വിഷയമായിട്ടും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ നിസംഗത പുലര്‍ത്തുകയാണ്.
ഹോട്ടലുകളെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച എണ്ണക്കമ്പനികളുടെ ബോട്ടിലിംഗ് പ്ലാന്റിലേക്ക് മാര്‍ച്ച് നടത്തും. തുടര്‍ന്ന് 23ന് സംസ്ഥാനവ്യാപകമായി ഹോട്ടലുകള്‍ അടച്ചിട്ട് സൂചനാ പണിമുടക്ക് നടത്തുമെന്നും പ്രസിഡന്റ് ജി. ജയപാല്‍, ജനറല്‍ സെക്രട്ടറി എന്‍. അബ്ദുള്‍ റസാഖ് എന്നിവര്‍ അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പാചകവാതക ക്ഷാമത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഹോട്ടൽ സംഘടന. സംസ്ഥാനത്തുടനീളം തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു.
ഹോട്ടലുകളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വ്യാഴാഴ്ച ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചതായി സംഘടന അറിയിച്ചു.
പാചകവാതക ലഭ്യതയിലെ പ്രതിസന്ധി വ്യാപകമായതിനെ തുടർന്നാണ് സംഘടന സമരരംഗത്തേക്കിറങ്ങുന്നത്. ഉപഭോക്താക്കളെയും ഹോട്ടൽ വ്യവസായത്തെയും ഇത് ഗുരുതരമായി ബാധിക്കുന്നുവെന്നാണ് അസോസിയേഷൻ അറിയിക്കുന്നത്.
Kerala
കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്‍എ) പ്രസിഡന്റായിരുന്ന ജാസ്മിന് ഷാ വിദേശത്തുനിന്ന് ഹവാലപ്പണം കടത്തിയെന്ന പരാതിയിലും ഇഡി അന്വേഷണം തുടങ്ങിയതോടെ നഴ്സുമാർക്കിടയിൽ കടുത്ത ആശയക്കുഴപ്പം. ജാസ്മിൻ ഷായ്ക്കെതിരേ കേന്ദ്ര ഏജൻസി നടപടികളെടുത്ത വാർത്ത പുറത്തുവന്നത് നഴ്സുമാർ ഇപ്പോൾ നടത്തുന്ന സമരത്തിന്റെ തന്നെ പ്രഭ കുറച്ചെന്നാണ് ഒരു വിഭാഗം നഴ്സുമാർ പറയുന്നത്. സംഘടനയുടെ പണം നേതാക്കൾ തന്നെ വെട്ടിച്ചെന്ന കണ്ടെത്തൽ സംഘടനയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നഴ്സുമാർ സംഘടനയ്ക്കു വരിസംഖ്യയായും മറ്റും നൽകിയ പണമാണ് തിരിമറി നടത്തിയതായി ഇഡി കണ്ടെത്തിയിരിക്കുന്നത്.
തുക വകമാറ്റി
യുഎൻഎയുടെ ഫണ്ട് സ്വന്തം ആവശ്യങ്ങൾക്കു വേണ്ടി വക മാറ്റി ചെലവഴിച്ചെന്നു കണ്ടെത്തിയ ഇഡി കഴിഞ്ഞ ദിവസം ജാസ്മിൻഷായുടെയും കൂട്ടാളികളുടെയും സ്വത്ത് വകകൾ കണ്ടുകെട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഹവാലപ്പണം കടത്തിയെന്ന ആരോപണത്തിലും അന്വേഷണം തുടങ്ങിയിരിക്കുന്നത്. സർക്കാരിനെതിരേ സെക്രട്ടേയറ്റ് പടിക്കൽ നടത്തിവന്ന സമരം സർക്കാർ ശമ്പളം പരിഷ്കരണം നടത്തിയെന്ന പ്രഖ്യാപനം നടത്തിയതിനു തൊട്ടുപിന്നാലെ അവസാനിപ്പിച്ചതിനെതിരെയും ഒരു വിഭാഗം നഴ്സുമാർക്ക് അതൃപ്തിയുണ്ട്.
എന്തിനു സമരം നിർത്തി?
സർക്കാർ വർധിപ്പിച്ച നിരക്കിനെ സംഘടന അംഗീകരിച്ചിട്ടില്ല. പിന്നെന്തിനാണ് സർക്കാരിനെതിരേയുള്ള സമരം നിർത്തിയെന്നാണ് ഇവർ ചോദിക്കുന്നത്. ജാസ്മിൻ ഷായ്ക്കെതിരേ കേസുകൾ നിലവിലുള്ളതിനാൽ അതിൽ പിടിവീഴുമെന്നതുകൊണ്ടാണ് സർക്കാരിനെതിരേയുള്ള സമരം പെട്ടെന്നു നിർത്തിയതെന്നാണ് ഉയരുന്ന ആരോപണം. സർക്കാരിനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ റാലിയെ സമരക്കാർ കൂവി വിളിച്ചു പരിഹസിച്ചതിന്റെ പ്രശ്നം തീർക്കാൻ ഉടൻ റിയാസിനെ പുകഴ്ത്തി ജാസ്മിൻ ഷാ രംഗത്തുവന്നതും ഇതേ കാരണംകൊണ്ടാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ചില സ്വകാര്യ ആശുപത്രിൽ മാത്രം തെരഞ്ഞുപിടിച്ചുസമരം നടക്കുന്നതിലും പലരും അതൃപ്തിയിലാണ്. ഇതിനിടെ, സമരത്തിലുണ്ടായിരുന്ന കൂടുതൽ പേർ തിരികെ ജോലിയിൽ പ്രവേശിച്ചു തുടങ്ങിയതും നേതൃത്വത്തെ അലോസരപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് കാലത്തു വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ നഴ്സുമാരെ നാട്ടിലെത്തിക്കുന്നതിന്റെ പേരില്‍ കോടികള്‍ സമാഹരിച്ചെന്നാണു ജാസ്മിൻ ഷായ്ക്കെതിരേയുള്ള ഒരു പരാതി. കൊച്ചി പറവൂര്‍ സ്വദേശി എം.ആര്. അജയനാണു ജാസ്മിന് ഷായുടെ ഹവാല കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നേരത്തേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ക്കു പരാതി നല്‍കിയത്.
30 കോടിയെന്ന് പരാതി
സൗദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു സമാഹരിച്ച തുക ഉപയോഗിച്ചു ജാസ്മിന് ഷാ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 30 കോടിയുടെ വസ്തുവകകൾ വാങ്ങിയെന്നു പരാതിയില്‍ പറയുന്നു. കൊച്ചി നെട്ടൂര്‍ സ്വദേശി മുഹമ്മദ് അലിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെയും മലപ്പുറം സ്വദേശികളായ ഷമീര്‍, അഷ്റഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ട്രാവല്‍സിന്റെയും പേരുകളിലാണ് നഴ്സുമാരെ നാട്ടിലെത്തിക്കുന്നതിനുള്ള ഡോക്യുമെന്റേഷനുകള്‍ നടത്തിയത്.
ഇതിലൂടെ കോടികളുടെ ഹവാല ഇടപാടുകള്‍ നടന്നെന്നും അനധികൃത പണശേഖരണവും വിനിയോഗവും സംബന്ധിച്ചു വിശദമായ അന്വേഷണം വേണമെന്നും ഇഡിക്കു നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ആരോപണം നേരിട്ട മുന്‍ എംഎല്‍എ എം.കെ. കണ്ണനുമായി ജാസ്മിന് ഷായ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും പരാതിക്കാരന് ആരോപിച്ചിരുന്നു. ജാസ്മിന് ഷായുടെ ഹവാല ഇടപാടില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിലും എം.ആര്. അജയന് ഹര്‍ജി നല്‍കിയിട്ടുണ്ട്.
1.44 കോടി
യുഎന്‍എ ഫണ്ട് തട്ടിപ്പുകേസില്‍ ജാസ്മിന് ഷായുടെയും കൂട്ടാളികളുടെയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ജാസ്മിന് ഷായ്ക്കു പുറമെ ഭാര്യ ഷബ്ന, അസോസിയേഷന് മുന്‍ ഭാരവാഹികളായ ബിബിന്‍ എന്‍. പോള്‍, ഷോബി ജോസഫ് എന്നിവരുടെ അഞ്ച് വസ്തുവകകളും നാല് ഫിക്സ്ഡ് ഡെപ്പോസിറ്റുകളും ഉള്‍പ്പെടെ ഏകദേശം 1.44 കോടിയുടെ സ്വത്തുക്കളാണു കണ്ടുകെട്ടിയത്. മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ ഭൂമിയും ഫ്ലാറ്റുകളും കണ്ടുകെട്ടി.
അസോസിയേഷന്റെ പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ആഡംബരവസ്തുക്കള്‍ വാങ്ങാനും ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണു നടപടി. ഈ കേസില്‍ ഇഡിയുടെ വിശദമായ അന്വേഷണം പുരോഗമിക്കുന്നുണ്ട്. അതേസമയം, ഇഡിയെ ഉപയോഗിച്ചു തങ്ങളെ ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് ജാസ്മിൻ ഷാ പ്രതികരിച്ചു.
NRI
ബെർലിൻ: പെൻഷനുകളെച്ചൊല്ലിയുള്ള ദീർഘകാല തർക്കം രൂക്ഷമാക്കിക്കൊണ്ട് ലുഫ്താൻസ പൈലറ്റുമാർ വ്യാഴാഴ്ച പുലർച്ചെ മുതൽ രണ്ട് ദിവസത്തെ പണിമുടക്ക് ആരംഭിക്കും.
വിസി പൈലറ്റുമാരുടെ യൂണിയൻ ആഹ്വാനം ചെയ്ത വാക്ക്ഔട്ട് വ്യാഴാഴ്ച ഒന്ന് മുതൽ വെള്ളിയാഴ്ച രാത്രി 11.59 വരെ ജർമൻ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന ലുഫ്താൻസ പാസഞ്ചർ, കാർഗോ വിമാനങ്ങളെ ബാധിക്കും.
ചർച്ചകൾ പുരോഗതിയില്ലാതെ നീണ്ടുപോയെന്നും മെച്ചപ്പെട്ട ഓഫറുകളൊന്നും മേശപ്പുറത്തില്ലെന്നും യൂണിയൻ പറയുന്നു. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഈജിപ്ത്, ഇസ്രയേൽ, ജോർദാൻ, ഖത്തർ, യുഎഇ എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിന്റെ ഭാഗങ്ങളിലേക്കുള്ള വിമാനങ്ങളെ ഒഴിവാക്കും.
യാത്രക്കാരെ അങ്ങേയറ്റം കഠിനമായി ബാധിച്ചതായി കഴിഞ്ഞ മാസം ലുഫ്താൻസ പറഞ്ഞ നടപടിയെ തുടർന്നാണ് പണിമുടക്ക്.
National
ന്യൂഡൽഹി: കോർപറേറ്റ് അനുകൂല നടപടികൾ വെടിഞ്ഞില്ലെങ്കിൽ അഖിലേന്ത്യാ തലത്തിൽ പ്രതിഷേധമുയരുമെന്ന് കേന്ദ്ര സർക്കാരിനോട് മസ്ദൂർ കിസാൻ പാർലമെന്റ്.
ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ കർഷകരും തൊഴിലാളികളും പ്രക്ഷോഭങ്ങൾക്ക് ഭാഗഭാക്കാകണമെന്നും കിസാൻ പാർലമെന്റ് ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: മിനിമം വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് ആരംഭിച്ചു. 40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം.
നഴ്സുമാരുടെ സംഘടനയായ യുഎൻഎയുമായി ശമ്പള വർധനയിൽ ധാരണയിലെത്താത്ത എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം. മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികൾ വേതനം നൽകാമെന്ന് ഉറപ്പു നൽകിയതോടെ സമരം പിൻവലിച്ചു.
ശമ്പള വർധനവ് അംഗീകരിച്ച് കരാർ ഒപ്പിടുന്ന ആശുപത്രികളിലെ സമരം അവസാനിപ്പിക്കും. മിനിമം വേതനം വർധിപ്പിച്ച കരട് വിജ്ഞാപനം നഴ്സുമാരുടെ സംഘടനയായ യുഎൻഎ അംഗീകരിച്ചിരുന്നില്ല. ഇതേ തുടർന്നാണ് സമരം പുനഃരാരംഭിച്ചത്.
സർക്കാർ നിശ്ചയിച്ച വേതനത്തേക്കാൾ ഉയർന്ന തുക മാനേജ്മെന്റ് നൽകാമെന്ന് അറിയിച്ചതോടെയാണ് ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിവന്ന സമരം പിൻവലിച്ചത്. അതേസമയം സമരം തുടരുന്ന ആശുപത്രികളിലെ മാനേജ്മെന്റുകളുമായി ഇന്ന് ചർച്ച നടക്കും.
Kerala
തിരുവനന്തപുരം: ശമ്പള പരിഷ്കരണം നടത്താത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യാശുപത്രിയിലെ നഴ്സുമാര്‍ പണിമുടക്കി പ്രതിഷേധത്തില്‍. യുഎന്‍എയുടെ നേതൃത്വത്തിലാണ് നഴ്സുമാര്‍ പണിമുടക്കി സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്നത്.
മാസശമ്പളം നാല്‍പ്പതിനായിരം രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം. നിലവില്‍ ഇരുപതിനായിരം രൂപമാത്രമാണ് ശമ്പളമായി ലഭിക്കുന്നത്. കുടുംബ ചെലവുകള്‍ നടത്താന്‍ ഈ തുക കൊണ്ട് സാധിക്കുന്നില്ലെന്നും വിദ്യാഭ്യാസ ലോണും മറ്റ് ലോണുകളും അടയ്ക്കാന്‍ തന്നെ സാധിക്കാത്ത അവസ്ഥയാണെന്നുമാണ് നഴ്സുമാര്‍ വ്യക്തമാക്കുന്നത്.
പതിനാല് മണിക്കൂറിലേറെ സമയം ജോലി നോക്കിയിട്ടും മതിയായ പ്രതിഫലം ലഭിക്കുന്നില്ലെന്നും നീതി ലഭിക്കണമെന്നുമാണ് നഴ്സുമാരുടെ ആവശ്യം. സ്വകാര്യാശുപത്രിയില്‍ ഇന്ന് അത്യാഹിത വിഭാഗത്തില്‍ മാത്രമാണ് നഴ്സുമാരുടെ സേവനമുള്ളത്.
ഇന്ന് രാവിലെയോടെ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുളള നഴ്സുമാര്‍ തിരുവനന്തപുരത്തെത്തി. പാളയം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നിന്നുമാണ് നഴ്സുമാര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്.
International
ദുബായ്: ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം.
ഡ്രോണ്‍ ആക്രമണത്തില്‍ കോണ്‍സുലേറ്റിന് സമീപത്ത് ചെറിയ തോതില്‍ തീപിടിത്തം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ദുബായ് സിവില്‍ ഡിഫന്‍സ് വിഭാഗം തീ അണച്ചു.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവണ്മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ആക്രമണത്തെ പ്രതിരോധിച്ചെന്ന് യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കി.
കെട്ടിടത്തില്‍ ഡ്രോണ്‍ പതിച്ചെന്നും എന്നാല്‍ യുഎസ് ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക് റൂബിയോ വ്യക്തമാക്കി.
അതേസമയം, ചൊവ്വാഴ്ച പുലർച്ചെ റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഇതിൽ കെട്ടിടത്തിന് തീപിടിച്ചിരുന്നെങ്കിലും അധികൃതർ ഉടൻ തന്നെ തീ അണച്ചു.
NRI
ബര്‍ലിന്‍: ലഫ്ത്താന്‍സാ പൈലറ്റുമാര്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു. മിഡില്‍ ഈസ്റ്റിൽ യുദ്ധം കടുക്കുന്ന സാഹചര്യത്തിലാണ് പൈലറ്റുമാരുടെ സംഘടനയായ 'യൂണിയന് കോക്പിറ്റ്' (Vereiningung Cockpit) ഈ തീരുമാനമെടുത്തത്.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷഭരിതമായ സാഹചര്യം കണക്കിലെടുത്ത് ലഫ്താന്‍സ വിമാനക്കമ്പനിയിലെ പൈലറ്റുമാര്‍ ഈ ആഴ്ച നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കും ചരക്ക് നീക്കത്തിനുമാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് പൈലറ്റുമാരുടെ സംഘടന അറിയിച്ചു.
തിരിച്ചെത്തിക്കല്‍ ദൗത്യങ്ങള്‍ യുദ്ധമേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് വിമാന സര്‍വീസുകള്‍ അത്യാവശ്യമാണ്.
നിലവിലെ സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ തടസമില്ലാതെ നടത്തുന്നതിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. എങ്കിലും മാനേജ്മെന്റുമായുള്ള വേതന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല," എന്ന് യൂണിയന് വ്യക്തമാക്കി.
സാഹചര്യങ്ങള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വരും ദിവസങ്ങളില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും യൂണിയന് അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ആരോഗ്യമേഖലയിലെ നഴ്സുമാർ സമരത്തിലേക്ക്. മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവുമായാണ് നഴ്സുമാർ സമരത്തിനിറങ്ങുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.
മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യത്തിൽ സർക്കാർ കൃത്യമായ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് ബുധനാഴ്ച മുതൽ നഴ്സുമാർ സമരത്തിലേക്ക് നീങ്ങുന്നത്. സംസ്ഥാനത്തെ ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കിൽ പങ്കെടുക്കും.
നഴ്സുമാരുടെ മിനിമം വേതനം വർധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. സർക്കാർ മെല്ലെപ്പോക്ക് നയം തുടരുകയാണെന്നും അനിശ്ചിതകാല സമരമല്ലാതെ മറ്റ് വഴികളില്ലെന്നും യുഎൻഎ നേതൃത്വം വ്യക്തമാക്കി.
ചെറുകിട ക്ലിനിക്കുകൾ മുതൽ വൻകിട മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ വരെയുള്ള 490 സ്ഥാപനങ്ങളിലെ ജീവനക്കാർ സമരത്തിൽ പങ്കെടുക്കും. നഴ്സുമാർ ഡ്യൂട്ടി ബഹിഷ്കരിക്കുന്നതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസപ്പെട്ടേക്കാം.
International
ടെഹ്റാൻ: ഇസ്രയേൽ സൈന്യത്തിന്റെ കമ്യൂണിക്കേഷൻസ് കോംപ്ലക്സ് തകർത്തതായി ഇറാന്റെ അവകാശവാദം. ഇറാന്റെ സായുധസേനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോപ്സ്(ഐആർജിസി) ആണ് മിസൈൽ-ഡ്രോൺ ആക്രമണത്തിൽ കമ്യൂണിക്കേഷൻസ് കോംപ്ലക്സ് തകർത്തെന്ന് അവകാശപ്പെട്ടത്.
ഇസ്രയേലിലെ ബീർഷെബയിൽ സ്ഥിതിചെയ്യുന്ന കോംപ്ലക്സിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് ഇറാനിലെ തസ്നീം ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട്. തകർന്ന കെട്ടിടത്തിന്റെ ചിത്രവും തസ്നീം ന്യൂസ് ഏജൻസി പുറത്തുവിട്ടിട്ടുണ്ട്.
ഇസ്രയേൽ പ്രതിരോധസേനയുടെ സിഫോർഐ (കമാൻഡ്, കൺട്രോൾ, കമ്യൂണിക്കേഷൻസ്, കമ്പ്യൂട്ടർ, ഇന്റലിജൻസ്) പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് ബീർഷെബയിലെ കോംപ്ലക്സ്. ഇതിനുപുറമേ മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള വിവിധ ഐടി കമ്പനികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
International
ടെഹ്റാൻ: ഇറാനുമേൽ അമേരിക്ക, ഇസ്രയേൽ സംയുക്ത സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം 57 ആയി. 60 പേർക്ക് പരിക്കേറ്റു.
പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൽ മിസൈൽ വീണെന്നും മരണ സംഖ്യ ഉയർന്നേക്കുമെന്നും ഇറാൻ നേരത്തെ അറിയിച്ചിരുന്നു. പെൺകുട്ടികളുടെ പ്രാഥമിക വിദ്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടി ലഭിക്കാതെ പോകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.
തെക്കൻ ഇറാനിലെ ഹോർ മോസ് ഗൻ എന്ന സ്ഥലത്തുള്ള പ്രൈമറി സ്കൂളാണ് ആക്രമിക്കപ്പെട്ടത്. മരിച്ചവരെല്ലാം കൊച്ചു പെൺകുട്ടികളാണെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, സിറിയയുടെ തെക്കൻ നഗരമായ സ്വീഡയിൽ ഒരു കെട്ടിടത്തിൽ ഇറാനിയൻ മിസൈൽ പതിച്ച് നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ സിറിയയിലെ ദാര പ്രവിശ്യയിലെ ഖുനൈത്ര നഗരത്തിലും യർമൂക്ക് ബേസിനിലും മിസൈൽ അവശിഷ്ടങ്ങൾ വീണതായി സംസ്ഥാന വാർത്താ ഏജൻസിയായ സന റിപ്പോർട്ട് ചെയ്തു.
International
ടെഹ്റാൻ: ഇറാനുമേൽ അമേരിക്കയും ഇസ്രയേലും ആക്രമണം രൂക്ഷമാക്കി. സംയുക്ത സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ 36 വിദ്യാർഥികൾ കൊല്ലപ്പെട്ടു. പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൽ മിസൈൽ വീണെന്നും മരണ സംഖ്യ ഉയർന്നേക്കുമെന്നും ഇറാൻ വ്യക്തമാക്കി.
തെക്കൻ ഇറാനിലെ ഹോർ മോസ് ഗൻ എന്ന സ്ഥലത്തുള്ള പ്രൈമറി സ്കൂളാണ് ആക്രമിക്കപ്പെട്ടത്. മരിച്ചവരെല്ലാം കൊച്ചു പെൺകുട്ടികളാണെന്നും അധികൃതർ വ്യക്തമാക്കി. രാവിലെ നടന്ന ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഓഫീസിന് സമീപം മിസൈൽ പതിച്ചിരുന്നു.
ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയന്റെ വസതിക്ക് നേരെയും ആക്രമണ ശ്രമമുണ്ടായി. മുൻ ഇറാൻ പ്രസിഡന്റ് അഹ്മദി നജാദിനെയും ഇസ്രായേൽ ലക്ഷ്യമിട്ടെന്നും വിവരമുണ്ട്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങൾ ക്രൂരമാണെന്നും ശത്രുക്കൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.
യുദ്ധം ഒഴിവാക്കാൻ തങ്ങൾ എല്ലാ ശ്രമങ്ങളും നടത്തിയെന്നും എന്നാൽ ഇപ്പോൾ പ്രത്യാക്രമണം അനിവാര്യമായിരിക്കുകയാണെന്നും ഇറാൻ ഭരണകൂടം അറിയിച്ചു. ഗൾഫ്മേഖലയിലുള്ള എല്ലാ അമേരിക്കൻ വ്യോമതാവളങ്ങളും ആക്രമിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശമ്പള കുടിശിക നൽകുക, പ്രവേശന തസ്തികയിലെ ശമ്പള അപാകത പരിഹരിക്കുക, പുതിയ മെഡിക്കൽ കോളജുകളിലെ ഡോക്ടർ തസ്തികകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അപര്യാപ്തത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലെ ഡോക്ടർമാർ നടത്തുന്ന സമരം തുടരുന്നു.
ഒപിയും അടിയന്തിരമല്ലാത്ത ശസ്ത്രക്രിയ ബഹിഷ്കരണവും ഡോക്ടർമാർ തുടരുകയാണ്. ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ പ്രതിനിധികളും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ധനകാര്യ മന്ത്രി എന്നിവരും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണു സർക്കാർ ഡോക്ടർമാർ സമരവുമായി മുന്നോട്ടു പോകുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഡോക്ടർമാർ നടത്തിവരുന്ന സമരം ഇന്ന് ഒൻപതാം ദിവസത്തിലേക്ക്. മുഖ്യമന്ത്രിയും ആരോഗ്യ-ധന മന്ത്രിമാരുമായി കെജിഎംസിടിഎ തിങ്കളാഴ്ച നടത്തിയ ചർച്ച സമയവായത്തിലെത്തിയിരുന്നില്ല.
അടിയന്തര സാഹചര്യമില്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവച്ചിട്ട് ഇന്ന് ആറ് ദിവസം പിന്നിടും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയിൽ വ്യക്തമായ ഉറപ്പ് ലഭിക്കാത്തതിനാൽ സമരവുമായി മുന്നോട്ട് പോകാനാണ് കെജിഎംസിടിഎയുടെ തീരുമാനം.
ശമ്പളപരിഷ്കരണ കുടിശിക അനുവദിക്കുക, ആശുപത്രികളിൽ മതിയായ തസ്തിതകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അതേസമയം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോ.ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഇന്ന് സർക്കാർ ഡോക്ടർമാർ ഇന്ന് കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധിക്കുകയാണ്.
സസ്പെൻഷൻ നടപടി പിൻവലിക്കണമെന്നാണ് ആവശ്യം. പ്രതിഷേധത്തിൽ സൂപ്രണ്ടിനെ മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും കെജിഎംഒഎ ആവശ്യപ്പെടുന്നു.
Kerala
തൃശൂര്‍: സംസ്ഥാനത് സ്വകാര്യ ആശുപത്രികളിലേ നഴ്സുമാര്‍ ശനിയാഴ്ച പണിമുടക്കും. ഏറ്റവും കുറഞ്ഞ വേദനം 40000 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക് നടക്കുന്നത്.
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുന്നില്ലെന്നും മിനിമം വേതനം ഉയര്‍ത്തുന്നതിനായി ശനിയാഴ്ച സൂചന പണിമുടക്കിനുശേഷം കൂടുതൽ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ വ്യക്തമാക്കി.
ശനിയാഴ്ച ആശുപത്രികളിലെ മൂന്നിൽ ഒന്ന് ജീവനക്കാര്‍ ജോലിക്ക് കയറും. ബാക്കിയുള്ളവര്‍ സൂചനാ സമരത്തിൽ പങ്കെടുക്കും. പണിമുടക്ക് ദിവസം അവകാശ പ്രഖ്യാപന സമ്മേളനവും നടക്കും. തൃശൂരിലായിരിക്കും അവകാശ പ്രഖ്യാപന സമ്മേളനം നടക്കുക.
നിലവിൽ 20000 രൂപയാണ് ഏറ്റവും കുറഞ്ഞ വേതനം. വര്‍ഷങ്ങളായി ശമ്പള പരിഷ്കരണം ഉണ്ടായിട്ടെന്നും സര്‍ക്കാര്‍ ഇക്കാര്യത്തിൽ ഇടപെടണമെന്നുമാണ് സംഘടനയുടെ ആവശ്യം.
Kerala
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ ഒപി ബഹിഷ്കരണ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കവേ സമരത്തെ നേരിടാൻ സർക്കാർ പ്രഖ്യാപിച്ച ഡയസ്നോൺ നിലവിൽ വന്നു.
ഒപിയിലും ഓപ്പറേഷൻ തിയേറ്ററിലും എത്താത്ത ഡോക്ടർമാരുടെ ഹാജർ വെട്ടും. അതേസമയം ഒപി ബഹിഷ്കരിച്ച ഡോക്ടർമാരുടെ കണക്ക് വകുപ്പ് മേധാവിമാർ നൽകിയില്ല.
ശമ്പള കുടിശിക അനുവദിക്കുക, തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വ്യാഴാഴ്ച കെജിഎംസിടിഎ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണയും സംഘടിപ്പിച്ചിരുന്നു. അതേസമയം, സീനിയർ ഡോക്ടർമാർക്ക് പിന്തുണയുമായി പിജി വിദ്യാർഥികളും ഇന്ന് പണിമുടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി.
NRI
ന്യൂയോർക്ക്: ഒരു മാസമായി തുടരുന്ന നഴ്സുമാരുടെ സമരത്തിൽ ന്യൂയോർക്കിലെ രണ്ട് പ്രമുഖ ആശുപത്രി ശൃംഖലകളിൽ ഒത്തുതീർപ്പായെങ്കിലും "ന്യൂയോർക്ക്-പ്രെസ്ബൈറ്റീരിയൻ' ആശുപത്രിയിലെ നഴ്സുമാർ സമരം തുടരാൻ തീരുമാനിച്ചു.
ആശുപത്രി അധികൃതർ മുന്നോട്ടുവെച്ച പുതിയ കരാർ വോട്ടിനിട്ട് തള്ളിയതോടെയാണിത്. മൗണ്ട് സിനായ്, മോണ്ടിഫിയോർ ആശുപത്രികളിലെ പതിനായിരത്തോളം നഴ്സുമാർ പുതിയ കരാർ അംഗീകരിച്ചു. ഇവർ വരും ദിവസങ്ങളിൽ ജോലിയിൽ പ്രവേശിക്കും.
ന്യൂയോർക്ക്-പ്രെസ്ബൈറ്റീരിയനിലെ ഏകദേശം 4,200 നഴ്സുമാരാണ് കരാറിനെതിരേ വോട്ട് ചെയ്തത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതും ജോലിഭാരവും ചൂണ്ടിക്കാട്ടിയാണ് ഇവരുടെ തീരുമാനം.
നഴ്സുമാരുടെ സംഘടനയായ NYSNAയുടെ നേതൃത്വം കരാർ അംഗീകരിക്കാൻ നിർദേശിച്ചിരുന്നെങ്കിലും നഴ്സുമാരുടെ പ്രാദേശിക കമ്മിറ്റി ഇതിനെ എതിർത്തു. നഴ്സുമാരുടെ ക്ഷേമത്തിന് കൂടുതൽ ഉറപ്പുകൾ വേണമെന്നാണ് ഇവരുടെ ആവശ്യം.
നാല് ആഴ്ചയായി കൊടും തണുപ്പിലും തുടരുന്ന ഈ സമരം ന്യൂയോർക്ക് നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ നഴ്സിംഗ് സമരങ്ങളിലൊന്നാണ്. ജീവനക്കാരുടെ കുറവ് മൂലം രോഗീപരിചരണം തടസപ്പെടുന്നു എന്നതായിരുന്നു സമരത്തിന്റെ പ്രധാന കാരണം.
Kerala
തിരുവനന്തപുരം: ഇന്നത്തെ ഭാരത് ബന്ദ് യഥാർഥത്തിൽ മറ്റൊരു കേരള ബന്ദ് മാത്രമായി ഒതുങ്ങി എന്നത് ഖേദകരമായ ഒരു വൈരുദ്ധ്യമാണ് ശശി തരൂർ എംപി. ഇന്ത്യയുടെ മറ്റു ഭാഗങ്ങൾ ഇത്തരം നിർബന്ധിത തടസപ്പെടുത്തലുകൾക്ക് അപ്പുറത്തേക്ക് വളർന്നപ്പോൾ, അസംഘടിതരായ ഭൂരിപക്ഷത്തിന് മേൽ സംഘടിത ന്യൂനപക്ഷം നടത്തുന്ന ഈ അതിക്രമത്തിന് മുന്നിൽ കേരളം മാത്രം ഇപ്പോഴും ബന്ദിയാക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിൽ പ്രവേശിച്ചത് മുതൽ എന്റെ നിലപാട് വ്യക്തമാണ്, പ്രതിഷേധിക്കാനുള്ള അവകാശത്തെ താൻ പിന്തുണയ്ക്കുന്നു, എന്നാൽ തടസപ്പെടുത്താനുള്ള അവകാശത്തെയല്ല. മറ്റൊരാളുടെ സ്വതന്ത്രമായ സഞ്ചാരത്തെ തടയാൻ ഒരു ഇന്ത്യക്കാരനും ഭരണഘടനാപരമായ അവകാശമില്ലെന്നും തരൂർ ഫേസ്ബുക്കിൽ കുറിച്ചു.
നമ്മുടെ തീവ്രമായ യൂണിയൻ പ്രവർത്തനങ്ങൾ മൂലം വ്യവസായങ്ങളെ നാം ഇവിടുന്ന ഓടിച്ചുവിട്ടു. ഇപ്പോൾ പൗരന്മാരെ സ്വന്തം വീടുകളിൽ തടവുകാരാക്കുകയും കടയുടമകളെ ഷട്ടറുകൾ താഴ്ത്താൻ നിർബന്ധിക്കുകയും ചെയ്യുന്ന ഇത്തരം പഴഞ്ചൻ കായികബല രീതികളിൽ കടിച്ചുതൂങ്ങുന്നതിലൂടെ, യുവാക്കൾക്കും സംരംഭകർക്കും നമ്മുടെ സംസ്ഥാനം ഒട്ടും അനുയോജ്യമല്ലെന്ന് നാം ഉറപ്പുവരുത്തുകയാണ്.
സ്വയം നശിപ്പിക്കുന്ന ഈ ശീലം ഉപേക്ഷിക്കാൻ സമയമായിരിക്കുന്നു. ക്രിയാത്മകമായ വിയോജിപ്പുകൾ കൊണ്ട് നമുക്ക് ഇതിനെ മാറ്റിസ്ഥാപിക്കാവുന്നതേയുള്ളൂ. എന്റെ സ്വന്തം പാർട്ടി ഉൾപ്പെട്ടിരിക്കുമ്പോൾ പോലും, പണിമുടക്കാനുള്ള അവകാശത്തിൽ മറ്റുള്ളവരെക്കൊണ്ട് നിർബന്ധിതമായി പണിമുടക്കിക്കാനുള്ള അവകാശം ഉൾപ്പെടുന്നില്ലെന്ന് ഞാൻ കാലങ്ങളായി വാദിക്കുന്നതാണ്.
ദൈനംദിന ജീവിതവും വ്യാപാരവും ഗതാഗതവും തടസപ്പെടുത്തി ഒരു സംസ്ഥാനത്തെ സ്തംഭിപ്പിക്കുന്നത് സാധാരണക്കാരന്റെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്.
ഫാക്ടറികൾക്കുള്ളിൽ നിന്ന് നമ്മുടെ തെരുവുകളിലേക്കും വീടുകളിലേക്കും വ്യാപിച്ച തീവ്ര യൂണിയൻ പ്രവർത്തനം മൂലം കേരളത്തിന്റെ സൽപ്പേരിന് ഇതിനകം തന്നെ മങ്ങലേറ്റു കഴിഞ്ഞു.
ലോകവും ഇന്ത്യയുടെ മറ്റു ഭാഗങ്ങളും തള്ളിക്കളഞ്ഞ കാലഹരണപ്പെട്ട സമരരീതികൾ പിന്തുടർന്നുകൊണ്ട്, ആധുനികവും നിക്ഷേപക സൗഹൃദവുമായ ഒരു ലക്ഷ്യസ്ഥാനമായി മാറാൻ നമുക്ക് കഴിയില്ല.
വിയോജിക്കാനുള്ള അവകാശത്തെ നമുക്ക് മാനിക്കാം, എന്നാൽ അതോടൊപ്പം നമ്മളോട് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള മറ്റുള്ളവരുടെ അവകാശത്തെയും ജോലി ചെയ്യാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യത്തെയും നമുക്ക് ശക്തമായി സംരക്ഷിക്കാം. പ്രതിഷേധം എന്നത് ഒരു ധാർമ്മിക പ്രഖ്യാപനമായിരിക്കണം. അല്ലാതെ കായികമായ ഒരു ഉപരോധമാകരുതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ രാജ്യവ്യാപക പൊതുപണിമുടക്ക് ആരംഭിച്ചതോടെ പണിമുടക്കിനു ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്. പണിമുടക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഇന്നത്തെ ശമ്പളം നൽകില്ലെന്ന് ഉത്തരവിൽ പറയുന്നു.
വിവിധ സംസ്ഥാനങ്ങളിൽ കർഷക സംഘടനകളും തൊഴിലാളി സംഘടനകളും സംയുക്ത റാലി നടത്തും. ഇന്ന് രാവിലെ ഡൽഹി രാജ്ഘട്ടിൽനിന്ന് സെക്രട്ടേറിയറ്റിലേക്ക് തൊഴിലാളി സംഘടനകൾ മാർച്ച് നടത്തും. ഉച്ചയ്ക്ക് ജന്തർ മന്തറിലും പ്രതിഷേധിക്കും.
പുതിയ ലേബർ കോഡുകൾ, ഇന്ത്യ - യുഎസ് വ്യാപാര കരാർ, കേരളത്തിലെ നെൽകർഷകർക്കുള്ള അധിക ബോണസ് നിർത്താനുള്ള കേന്ദ്ര നിർദേശം എന്നീ വിഷയങ്ങൾ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുക. ഓട്ടോ, ബസ്, ലോറി, ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. റെയിൽവേയിലെയും വിമാനത്താവളങ്ങളിലെയും തൊഴിലാളികൾ പങ്കെടുക്കുമെന്ന് സംഘടനകൾ അറിയിച്ചു. ഐഎൻടിയുസി, സിഐടിയു അടക്കം 10 സംഘടനകൾ സംയുക്തമായാണ് രാജ്യവ്യാപകമായി പണിമുടക്കുന്നത്.
Kerala
തിരുവനന്തപുരം: ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ആരംഭിച്ച പണിമുടക്കിൽ കോണ്‍ഗ്രസ് അനുകൂല സംഘടനകളും പങ്കെടുക്കുമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. എല്ലാ മേഖലയിലെയും ഐഎൻടിയുസി സംഘടനകൾ പണിമുടക്കും. പണിമുടക്കിൽ പങ്കെടുക്കാൻ എഐസിസി നേതൃത്വം പിസിസികൾക്കു നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസ് അനുകൂല സർവീസ് സംഘടനകളായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ അടക്കം പണിമുടക്കിൽ പങ്കെടുക്കില്ലെന്നു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ റൂട്ട് മാറി ഓടിയ സ്വകാര്യ ബസുകളെ റിവേഴ്സ് എടുപ്പിച്ചു നാട്ടുകാരും നഗരസഭയിലെ ഇടതു കൗണ്‍സിലര്‍മാരും. സ്വകാര്യ ബസുകള്‍ റൂട്ട് മാറ്റി ഓടുന്നതു പതിവായതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. പെരുമ്പാവൂര്‍ ടൗണില്‍ ഗതാഗത കുരുക്കാണെന്നു പറഞ്ഞാണ് സ്വകാര്യ ബസുകള്‍ യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ടു വഴിതിരിച്ചു വിടുന്നത്.
അങ്കമാലി, കാലടി ഭാഗങ്ങളില്‍നിന്നു പെരുമ്പാവൂരിലേക്കു വരുന്ന സ്വകാര്യ ബസുകള്‍ സമയക്കുറവിന്റെ പേര് പറഞ്ഞാണ് എംസി റോഡില്‍ന കവീസ് റെസ്റ്ററന്റിന്റെ മുന്നില്‍ ഇറക്കി വിടുന്നത്.
തുടര്‍ന്നു ഗേള്‍സ് സ്കൂളിനു സമീപത്തു കൂടിയാണ് ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നത്. നാട്ടുകാരുടെ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൗണ്‍സിലര്‍മാര്‍ ഇടപെട്ടത്.
NRI
ബെര്‍ലിന്‍: ചൊവ്വാഴ്ച ജര്‍മനിയിലെ ആശുപത്രികളിലും സ്കൂളുകളിലും പണിമുടക്ക് നടക്കും. ഡ്യൂസല്‍ഡോര്‍ഫില്‍ വെര്‍ഡി ട്രേഡ് യൂണിയന് സംഘടിപ്പിച്ച റാലിയില്‍ പ്രകടനക്കാര്‍ മാര്‍ച്ച് നടത്തി.
ജിഇഡബ്ല്യുവും വെര്‍ഡിയും ഈ ആഴ്ച മുന്നറിയിപ്പ് പണിമുടക്കുകള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത് ആവോ ഡേകെയര്‍ സെന്ററുകളെയും സ്കൂളുകളെയും യൂണിവേഴ്സിറ്റികളെയും ആശുപത്രികളെയും ബാധിക്കും. തിങ്കളാഴ്ചയും ജീവനക്കാര്‍ സമരത്തിലായിരുന്നു.
പ്രത്യേകിച്ച്, നോര്‍ത്ത് റൈന്‍ - വെസ്റ്റ്ഫാലിയ, ബാഡന്‍ - വുര്‍ട്ടംബര്‍ഗ്, മധ്യ ജര്‍മനി എന്നിവിടങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് അവശ്യ സേവനങ്ങളിലേക്കുള്ള കാലതാമസം, റദ്ദാക്കല്‍ അല്ലെങ്കില്‍ കുറവ് എന്നിവ അനുഭവപ്പെടാം.
നോര്‍ത്ത് റൈന്‍ - വെസ്റ്റ്ഫാലിയ, ആഹന്‍, എസെന്, കൊളോണ്‍ എന്നിവിടങ്ങളിലെ പ്രധാന സര്‍വകലാശാല ആശുപത്രികളില്‍ രണ്ട് ദിവസത്തെ പണിമുടക്ക് നടക്കും.
അടിയന്തര ചികിത്സ ഇപ്പോഴും ലഭ്യമാകുമെങ്കിലും രോഗി പരിചരണം നിയന്ത്രിക്കുമെന്ന് ഈ ആശുപത്രികള്‍ ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബാഡന്‍ - വുര്‍ട്ടംബര്‍ഗില്‍, സ്റ്റുട്ട്ഗാര്‍ട്ടിലും ഹെയ്ല്ബ്രോണിലും ശ്രദ്ധ കേന്ദ്രീകരിക്കും. അവിടെ മിക്കവാറും എല്ലാ സംസ്ഥാന സ്ഥാപനങ്ങളും പ്രവര്‍ത്തനത്തില്‍ പങ്കുചേരും.
ഇതില്‍ സര്‍വകലാശാലകളും കോളജുകളും സംസ്ഥാന പാര്‍ലമെന്റും മന്ത്രാലയങ്ങളും വിദ്യാര്‍ഥി സേവനങ്ങളും വില്‍ഹെല്‍മ, സ്റ്റേറ്റ് ഗാലറി, സ്റ്റേറ്റ് തിയേറ്റര്‍ എന്നിവയുള്‍പ്പെടെ നിരവധി സാംസ്കാരിക സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു.
വീന്സ്ബര്ഗ് സെന്റര്‍ ഫോര്‍ സൈക്യാട്രിയെയും ഷ്വാബിഷ് ഹാളിലെ അതിന്റെ ശാഖയെയും ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. തിങ്കളാഴ്ച രാവിലെ സ്റ്റുട്ട്ഗാര്‍ട്ടിലും ഹെയ്ല്ബ്രോണിലും വലിയ പ്രകടനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
മധ്യ ജര്നനിയില്, ലൈപ്സിഗ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പണിമുടക്കുകള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാക്സണി, സാക്സണി - അന്‍ഹാള്‍ട്ട്, തുറിംഗിയ എന്നിവിടങ്ങളില്‍, സംസ്ഥാന അധികാരികള്‍, സ്കൂളുകള്‍, സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ തടസപ്പെടും.
ഹാലെ, ജെന, ലീപ്സിഗ് എന്നിവിടങ്ങളിലെ സര്‍വകലാശാല ആശുപത്രികളെയും ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. തുരിംഗിയയില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ജെനയില്‍ നടക്കുന്ന ഒരു വലിയ റാലിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്കൂളുകള്‍, സ്കൂള്‍ കഴിഞ്ഞുള്ള പരിചരണ കേന്ദ്രങ്ങള്‍, സര്‍വകലാശാലകള്‍, വിദ്യാര്‍ഥി യൂണിയന് ചൈല്‍ഡ്കെയര്‍ സൗകര്യങ്ങള്‍ എന്നിവയില്‍ നിന്നുള്ള ജീവനക്കാരെ ഒരുമിച്ച് കൊണ്ടുവരും.
മാര്‍ച്ചുകളും പ്രകടനങ്ങളും കാരണം വലിയ നഗരങ്ങളിലും ഗതാഗത കാലതാമസം ഉണ്ടായേക്കാം. ചൊവ്വാഴ്ച ആശുപത്രികളിലോ സ്കൂളുകളിലോ സര്‍ക്കാര്‍ ഓഫീസുകളിലോ അപ്പോയിന്റ്മെന്റുകള്‍ ഉള്ളവര്‍ അവ മുന്‍കൂട്ടി പരിശോധിക്കാന്‍ അധികൃതർ നിര്‍ദശിച്ചു.
പണിമുടക്കുകള്‍ എന്തുകൊണ്ട് നടക്കുന്നു
ജര്‍മ്മനിയിലെ ഫെഡറല്‍ സംസ്ഥാനങ്ങളിലുടനീളമുള്ള ഒരു പ്രധാന പൊതുമേഖലാ വേതന തര്‍ക്കത്തിന്റെ ഭാഗമാണ് പണിമുടക്കുകള്‍. വെര്‍ഡി, ജിഇഡബ്ല്യു, മറ്റുള്ളവ ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ ഏഴ് ശതമാനം ശമ്പള വര്‍ധനവ് (അല്ലെങ്കില്‍ പ്രതിമാസം കുറഞ്ഞത് 300 യൂറോ), ജൂണിയര്‍ ജീവനക്കാര്‍ക്ക് പ്രതിമാസം 200 യൂറോ എന്നിവ ആവശ്യപ്പെടുന്നു.
ബുധനാഴ്ച പോട്സ്ഡാമില്‍ ആരംഭിക്കാന്‍ പോകുന്ന മൂന്നാമത്തെയും അവസാനത്തെയും റൗണ്ട് ചര്‍ച്ചകള്‍ക്ക് മുന്നോടിയായി സമ്മര്‍ദം വര്‍ധിപ്പിക്കുക എന്നതാണ് യൂണിയനുകളുടെ ലക്ഷ്യം.
Kerala
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ കോഡുകള്‍ക്കെതിരെ നടത്താനിരിക്കുന്ന ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന്റെ പ്രതീതി സൃഷ്ടിക്കും. കേരളത്തില്‍ പണിമുടക്ക് സമ്പൂര്‍ണമായിരിക്കുമെന്നു വിവിധ തൊഴില്‍ സംഘനകളുടെ നേതാക്കള്‍ ദീപിക ഓണ്‍ലൈനിനോടു പ്രതികരിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, സ്കൂള്‍, കോളജ്, പൊതു ഗതാഗത, കട കമ്പോളങ്ങള്‍ എന്നിവയൊക്കെ വ്യാഴാഴ്ച അടഞ്ഞു കിടക്കും. അധ്യാപക-അനധ്യാപക സംഘടനകളും വിദ്യാര്‍ഥി സംഘടനകളും പണിമുടക്കും.
കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്, ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികളും പണിമുടക്കും. അതിനാല്‍ വ്യാഴാഴ്ച കേരളത്തിലെ നിരത്തുകള്‍ ഒഴിഞ്ഞു കിടക്കും. മൂന്നു പ്രമുഖ ബാങ്കിംഗ് തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ബാങ്കുകളും അടഞ്ഞു കിടക്കും. ആശുപത്രി, പാല്, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കും. എന്നാല്‍, പണിമുടക്കില്‍ ബിഎംഎസ് (ഭാരതീയ മസ്ദൂര്‍ സംഘം) സംഘടന പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ സുരക്ഷ ഒരുക്കുകയാണെങ്കില്‍ ജോലിക്കു കയറും ബിഎംഎസ് ജില്ലാ സെക്രട്ടറി ധനേഷ് പ്രതികരിച്ചു.
സഹകരിക്കണമെന്ന് സിഐടിയു
ഇന്ത്യയിലാകെ 1600 കേന്ദ്രങ്ങളിലും കേരളത്തില്‍ 650 കേന്ദ്രങ്ങളും പണിമുടക്ക് ദിവസം തൊഴിലാളികള്‍ പ്രതിഷേധിച്ചു തെരുവില്‍ റാലി നടത്തും. യാത്ര ഒഴിവാക്കാനും കടകള്‍ അടച്ചിടാനുമുള്ള ആഹ്വാനം ഞങ്ങള്‍ കൊടുത്തിട്ടുണ്ട്. വാണിജ്യ-വ്യാപര മേഖലകളിലുള്ളവരെല്ലാം പണിമുടക്കുന്നുണ്ട്. അതിനാല്‍ കടകളൊന്നും തുറക്കില്ല. പെട്രോള്‍ പമ്പും അന്ന് അവധിയാണ്. സ്വകാര്യ വാഹനങ്ങൾ നിരത്തില്‍ ഇറങ്ങാനുള്ള സാധ്യതയുമില്ല. 30 കോടി തൊഴിലാളികള്‍ ഇത്തവണ പണിമുടക്കിന്റെ ഭാഗമാകും. കര്‍ഷകരും യുവജന വിദ്യാര്‍ഥി സംഘടനകളും മഹിളാ സംഘടനകളും ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും എല്ലാം പണിമുടക്കിനെ പിന്തുണച്ചിട്ടുണ്ട്.
ലേബര്‍ കോഡ് പിന്‍വലിക്കുക എന്നുള്ളതാണ് ഞങ്ങളുടെ പ്രധാനപ്പെട്ട ആവശ്യം. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണം, സ്ഥിരം തൊഴില്‍ ഉറപ്പാക്കണം എന്നിവയൊക്കെയാണ് പ്രധാന ആവശ്യങ്ങള്‍. ഞങ്ങള്‍ വണ്ടി തടയാനോ ആരുടെയും മെക്കിട്ട് കേറാനോ വരില്ല. സഹകരിക്കണമെന്ന് എല്ലാവരോടും പറയും. ബിഎംഎസ് രാഷ്ട്രീയമായി മാറി നില്‍ക്കുന്നുണ്ടെങ്കിലും അതില്‍ ഉള്‍പ്പെടുന്ന ആളുകള്‍ തൊഴിലാളികളാണ്. അവരും മൂന്നു ലേബര്‍ കോഡുകളെ നേരത്തെ എതിര്‍ത്തിരുന്നു. അവരും പണിമുടക്കില്‍ സഹകരിക്കാനാണ് സാധ്യത.
- ചന്ദ്രന് പിള്ള
(ജിസിഡിഎ ചെയര്മാന്, സിഐടിയു ദേശീയ സമിതി അംഗം)
എല്ലാവരും പണിമുടക്കും
വണ്ടികള്‍ നിരത്തില്‍ ഇറങ്ങില്ല. എല്ലാവരും പണിമുടക്കും. മോട്ടോര്‍ വാഹന രംഗത്തുള്ളരും കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കും. സ്വകാര്യ വാഹനങ്ങളും നിരത്തില്‍ ഇറക്കില്ല. വണ്ടികളൊന്നും തടയാന്‍ ഞങ്ങളില്ല. പക്ഷേ, സഹകരിക്കണമെന്നു പറയും. ബിഎംഎസ് പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. പക്ഷെ ആ സംഘടനയിലുള്ള തൊഴിലാളികള്‍ പണിമുടക്കുമായി സഹകരിക്കും. മറ്റ് സംഘടനകളെ തോല്പ്പിക്കാനായി വാശിയോടെ പണിക്കു കേറില്ല. മാത്രമല്ല, ഞങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ എല്ലാം പൊതുവായി തൊഴിലാളികള്‍ക്കു വേണ്ടിയുള്ളതാണ്. എറണാകുളത്ത് 16 കേന്ദ്രങ്ങളില്‍ റാലി നടത്തുന്നുണ്ട്. പൊതുസമ്മേളനവും നടത്തും.
- ആര്. ചന്ദ്രശേഖരന്
(ഐഎന്‍ടിയുസി ദേശീയ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്)
ജോലിക്കു കയറാൻ തയാർ
ബിഎംഎസ് ഉള്ള എല്ലാ സ്ഥാപനങ്ങളിലും ഞങ്ങള്‍ ജോലിക്കു കയറാന്‍ തയാറാണ്. എല്ലാ സ്ഥാപനങ്ങളിലും ഞങ്ങള്‍ കത്ത് കൊടുത്തിട്ടുണ്ട്. ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് പറഞ്ഞിട്ടുണ്ട്. പണിമുടക്കുന്നവര്‍ക്കു ചെയ്യാം, പക്ഷേ, മറ്റൊരാള്‍ പണി എടുക്കുന്നതു തടയാന്‍ അധികാരമില്ല. സാധാരണ തൊഴില്‍ ചെയ്യാനുള്ള അവസരം മാനേജ്മെന്റ് ഒരുക്കാറുണ്ട്. ഷിപ്യാര്ഡ്, നേവല ബേസ്, തുറമുഖം, എഫ്എസിടി, ഐആര്‍ഇഎല്‍, ബിപിഎസ് തുടങ്ങി എല്ലായിടത്തും കത്ത് നല്‍കിയിട്ടുണ്ട്. എറണാകുളത്ത് ഒന്നര ലക്ഷത്തിനടുത്ത് അംഗങ്ങള്‍ ബിഎംഎസില്‍ ഉണ്ട്. അവരെല്ലാം ജോലിക്കു കയറും. തൊഴിലാളികള്‍ ഈ സമരം തള്ളിക്കളയും. അഖിലേന്ത്യ പണിമുടക്ക് എന്ന് പേരു കൊടുക്കുന്നതേയുള്ളു, കേരളത്തില്‍ മാത്രമേ ഇതു നടക്കുകയുള്ളൂ.
-ധനേഷ്(ബിഎംഎസ് ജില്ല സെക്രട്ടറി), ഷിബു (ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി)
Kerala
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൈസ് ചാൻസലർ മോഹൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ പ്രതിഷേധം. പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.
സർവകലാശാല കലോത്സവം നടത്താൻ അനുവദിക്കാത്തതിലും കായിക വിദ്യാർഥികൾക്ക് ടിഎ നൽകാത്ത വിസിയുടെ നിലപാടിനെതിരെയായിരുന്നു എസ്എഫ്ഐ സമരം.
ബാരിക്കേഡുകൾ വച്ച് സർവകലാശാല ആസ്ഥാനത്തിന്റെ കവാടത്തിൽ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ ബാരിക്കേഡ് മറികടന്ന് വിദ്യാർഥികൾ സർവകലാശാല ആസ്ഥാനത്തേക്ക് കയറി.
കലോത്സവം നടത്താൻ അനുമതി നൽകണമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടും വിസി മോഹനൻ കുന്നുമ്മേൽ അനുകൂല നിലപാട് സ്വീകരിച്ചില്ല. സർവകലാശാലയിൽ ആർട്സും സ്പോർട്സും അനുവദിക്കില്ല എന്ന വിസിയുടെ നിലപാടുകൾക്കെതിരെയാണ് എസ്എഫ്ഐ പ്രതിഷേധിക്കുന്നത്.
ബുധനാഴ്ച മുതൽ സർവകലാശാല ആസ്ഥാനത്ത് രാപ്പകൽ സമരം ആരംഭിച്ചിരുന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സംസ്ഥാന സെക്രട്ടറി എസ്. സഞ്ജീവും സമരമുഖത്തുണ്ട്.
Kerala
തൃശൂർ: എട്ടുവർഷമായി ശന്പളം പരിഷ്കരിക്കാത്തതിൽ പ്രതിഷേധിച്ച് കേരളത്തിലെ മുഴുവൻ നഴ്സുമാരും സമരത്തിലേക്ക്. ആദ്യഘട്ടമെന്ന നിലയിൽ 21നു സൂചനാ പണിമുടക്കും തൃശൂരിൽ സമരപ്രഖ്യാപന കണ്‍വൻഷനും നടത്തും.
മുഴുവൻ നഴ്സുമാരും പണിമുടക്കും. അത്യാഹിതവിഭാഗത്തിലും വാർഡിലും മൂന്നിലൊന്നു നഴ്സുമാരുണ്ടാകും. നഴ്സുമാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്കു കടക്കുമെന്നു യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന കൗണ്‍സിൽ യോഗം അറിയിച്ചു.
തൃശൂർ പ്രഫ. ജോസഫ് മുണ്ടശേരി ഹാളിൽ നടന്ന യോഗം ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്തു. ശന്പളം നൽകാൻ മാനേജ്മെന്റുകൾ തയാറാണെന്നു പറയുന്നുണ്ടെങ്കിലും സർക്കാർ ഉത്തരവിറക്കുന്നില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണു സമരപ്രഖ്യാപന കണ്വൻഷൻ നടത്തുന്നതെന്നും ജാസ്മിൻ ഷാ പറഞ്ഞു.
Kerala
തിരുവനന്തപുരം: തയ്യൽ തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ പരിഹാരം ആവശ്യപ്പെട്ട് ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് നടത്താനിരുന്ന സെക്രട്ടേറിയറ്റ് മാർച്ചിൽനിന്നു പിന്മാറിയതായി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Kerala
കൊച്ചി: കോതമംഗലത്തു ബിജെപി നേതാക്കള്‍ പണം തട്ടിയതായി പരാതി. മകനെ കേസില്‍നിന്ന് ഒഴിവാക്കി തരാമെന്ന് വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്തായാണ് പരാതി. ഇതില്‍ പ്രതിഷേധിച്ചു ചേലാട് സ്വദേശി ജോര്‍ജും കുടുംബവും ബിജെപി മണ്ഡലം ഓഫീസിനു മുന്നില്‍ സമരം ആരംഭിച്ചു.
കഴിഞ്ഞ വര്‍ഷമാണ് പരാതിക്ക് ഇടയായ സംഭവം. ജോര്‍ജിന്റെ മകന്റെ പേരില്‍ ബംഗളൂരുവിലും കാസർഗോഡും കേസുകള്‍ ഉണ്ടായിരുന്നു. ഇതില്‍നിന്നെല്ലാം മകനെ ഒഴിവാക്കിത്തരാമെന്ന് പറഞ്ഞാണ് കോതമംഗലം ബിജെപി നേതാക്കളായ ഉണ്ണികൃഷ്ണന് മാങ്ങോടും ടി.എസ്. സുരേഷും ഇവരില്‍നിന്നു പലപ്പോഴായി പത്തു ലക്ഷത്തിലധികം രൂപ വാങ്ങിയതായി പരാതിയുള്ളത്.
അക്കൗണ്ട് വഴിയും നേരിട്ടും ഇവര്‍ പണം വാങ്ങി. എന്നാല്‍, മകനെതിരെ ബംഗളൂരു പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചതോടെയാണ് കേസുകളില്‍ ഒന്നും ഒത്തുതീര്‍പ്പാക്കിയിട്ടില്ലെന്നു ജോര്‍ജും കുടുംബവും മനസിലാക്കുന്നത്. ഇതിനെ പിന്നാലെ ഇവര്‍ നേതാക്കളെ സമീപിച്ചപ്പോള്‍ ഒരു അഭിഭാഷകനെ ജോര്‍ജിനും കുടുംബത്തിനും പരിചയപ്പെടുത്തി കൊടുത്തു.
അതുവഴി കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞെങ്കിലും അതിലും ഒരു തീരുമാനവും ഉണ്ടായില്ല. ഇതോടെ രണ്ടു കേസുകളിലും പിഴ അടച്ച ശേഷമാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. പിന്നാലെയാണ് ബിജെപി ഓഫീസിനു മുന്നില്‍ സമരവുമായി കുടുംബം എത്തിയത്.
District News
കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇതിന്റെ ഭാഗമായി സംസ്ഥാന ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാമകൃഷ്ണന് ക്യാപ്റ്റനായി കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെ വടക്കന്‍ മേഖല ജാഥയും സംസ്ഥാന പ്രസിഡന്റ് എം. സുകുമാരന്‍ ക്യാപ്റ്റനായി കോട്ടയം മുതല്‍ തിരുവനന്തപുരം വരെ തെക്കന്‍ മേഖലാ ജാഥയും നടത്തും.
തെക്കന്‍ മേഖല ജാഥ ഇന്നു രാവിലെ ഒമ്പതിന് കോട്ടയം തിരുനക്കരയില്‍ സിഐടിയു ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ജാഥകളുടെ സമാപനത്തിനുശേഷം ഫെബ്രുവരി ഒമ്പതു മുതല്‍ 17 വരെ സെക്രട്ടേറിയറ്റ് നടയില്‍ സത്യഗ്രഹവും തുടര്‍ന്ന് 23 മുതല്‍ അനിശ്ചിതകാല സത്യഗ്രഹവും ആരംഭിക്കും. സഹകരണ മന്ത്രിക്കും പെന്ഷന് ബോര്‍ഡ് ചെയര്‍മാനും പലവട്ടം നിവേദനം നല്‍കിയിട്ടും തുടര്‍ നടപടികളുണ്ടായില്ല. സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എം. സുകുമാരന്‍, ട്രഷറര്‍ കെ.എം. തോമസ്, ജില്ലാ പ്രസിഡന്റ് ടി.ജെ. മാത്യു തെങ്ങുംപ്ലാക്കല്‍, സെക്രട്ടറി വി.ജി. വിജയകുമാര്‍, കമ്മിറ്റിയംഗങ്ങളായ ടോമി തുരുത്തിക്കര, ജോസഫ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ശന്പളപരിഷ്കരണ കുടിശിക നൽകുക, ഡോക്ടർ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെജിഎംസിറ്റിഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം ശക്തമാക്കുന്നു.
ഇന്നലെ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഒപിയും അടിയന്തരമല്ലാത്ത സേവനങ്ങളും ബഹിഷ്കരിച്ചു സെക്രട്ടേറിയറ്റ് ധർണ നടത്തി.
ഇതോടൊപ്പം അനിശ്ചിതകാല റിലേ സത്യഗ്രഹവും ആരംഭിച്ചു. ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നിലായിരുന്നു സത്യഗ്രഹം. ഇന്നു മുതൽ നിരാഹാരം മെഡിക്കൽ കോളജിലായിരിക്കും.
Kerala
നെടുങ്കണ്ടം: സംസ്ഥാനത്തെ 26,000 ത്തോളം വരുന്ന സഹകരണ പെന്‍ഷന്‍കാര്‍ സമരത്തിലേക്ക്.
മിനിമം പെന്‍ഷനും പരമാവധി പെന്‍ഷനും വര്‍ധിപ്പിക്കുക, സഹകരണ പെന്‍ഷന്‍കാര്‍ക്കും മെഡിസെപ് നടപ്പാക്കുക, മെഡിക്കല്‍ അലവന്‍സ് വര്‍ധിപ്പിക്കുക, പെന്ഷന് ഫണ്ട് വര്‍ധിപ്പിക്കുന്നതിനുള്ള റിപ്പോര്‍ട്ട് നടപ്പാക്കുക, സംഘങ്ങളുടെ പെന്ഷന് വിഹിതം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി ഒമ്പതുമുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹവും ഫെബ്രുവരി 23 മുതല്‍ അനിശ്ചിതകാല നിരാഹാര സമരവും നടത്തുമെന്ന് കേരള കോ ഓപ്പറേറ്റീവ്സര്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എം. സുകുമാരന്‍ പറഞ്ഞു.
ഇതിനു മുന്നോടിയായി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 29 മുതല്‍ ഫെബ്രുവരി നാലു വരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ രണ്ട് വാഹന പ്രചാരണ ജാഥകളും നടത്തും.
വടക്കന്‍ മേഖലാ ജാഥ സംസ്ഥാന ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാമകൃഷ്ണനും തെക്കന്‍ മേഖലാ ജാഥ സംസ്ഥാന പ്രസിഡന്റ് എം. സുകുമാരനും നയിക്കും.
Kerala
തിരുവനന്തപുരം:അഖിലേന്ത്യാ പണിമുടക്കിൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം ഇന്ന് തടസപ്പെടും. ആഴ്ചയിൽ പ്രവൃത്തിദിനം അഞ്ചു ദിവസമാക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്കുന്നത്.
ജീവനക്കാരുടെ ഒൻപതു സംഘടനകളുടെ കൂട്ടായ്മയാണ് യുഎഫ്ബിയു. ജനുവരി 23ന് ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇതിനായി ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്നും സംഘടനകൾ അറിയിച്ചിരുന്നു.
24ന് ശനിയും 25ന് ഞായറും അവധിയായിരുന്നു. 26ന് റിപ്പബ്ലിക് ദിന അവധി. ഇന്ന് പണിമുടക്കും ചേർത്ത് നാല് ദിവസമാണ് ബാങ്കുകൾ അടഞ്ഞു കിടക്കുന്നത്.
Kerala
കൊച്ചി: തദ്ദേശസ്ഥാപനങ്ങള്‍ ഈടാക്കുന്ന വിനോദനികുതി ഒഴിവാക്കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെതിരേ സിനിമാസംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നു.
ഇതിന്റെ ഭാഗമായി 21ന് സംസ്ഥാനവ്യാപകമായി സിനിമാമേഖലയില്‍ സൂചനാപണിമുടക്ക് നടത്തുമെന്ന് ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുടങ്ങിയ സംഘടനകള്‍ സംയുക്തമായി അറിയിച്ചു.
പണിമുടക്ക് സിനിമാമേഖലയെ നിശ്ചലമാക്കും. അന്നേദിവസം തിയേറ്ററുകളില്‍ സിനിമാപ്രദര്‍ശനം ഉണ്ടാകില്ല. ഷൂട്ടിംഗ്, ഡബ്ബിംഗ്, എഡിറ്റിംഗ് തുടങ്ങിയ നിര്‍മാണ അനുബന്ധ ജോലികളും പൂര്‍ണമായി നിര്‍ത്തിവയ്ക്കും. ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്, ഫിയോക് തുടങ്ങിയ സംഘടനകള്‍ ഒറ്റക്കെട്ടായാണു സമരരംഗത്തുള്ളത്.
സൂചനാസമരത്തിനുശേഷവും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് തിയേറ്ററുകള്‍ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്കു നീങ്ങേണ്ടിവരുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി.
Kerala
കണ്ണൂർ: പുതിയ നിയമനിര്‍മാണത്തിലൂടെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്ത തകര്‍ത്ത മോദി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രണ്ടാംഘട്ട സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
മുഴുവന്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് 13,14 തീയതികളില്‍ രാജ്ഭവനു മുന്നില്‍ രാപകല്‍ സമരം നടത്തുമെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ 30ന് എല്ലാ പഞ്ചായത്ത് വാര്‍ഡുകളിലും തൊഴിലുറപ്പ് സംരക്ഷണദിനമായി ആചരിക്കും.
പാർലമെന്റിനകത്തും പുറത്തും നടത്തിയ സമരത്തിനു പുറമെ എഐസിസിയുടെ ആഹ്വാനപ്രകാരം കേരളത്തിലും വലിയ സമരങ്ങള്‍ നടത്തി. ഇതിന്റെ തുടര്‍ച്ച യായിട്ടാണ് രണ്ടാംഘട്ട സമരമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
Kerala
കോഴിക്കോട്: ഇതരസംസ്ഥാന ഖനന ലോബികളെ സഹായിക്കുന്ന നിലപാടാണ് വ്യവസായ വകുപ്പിന്റെയും റവന്യു വകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കുന്നതെന്ന് ആരോപിച്ച് ക്വാറി, ക്രഷർ മേഖല അനിശ്ചിതകാല സമരത്തിലേക്ക്.
18ന് എറണാകുളത്ത് വ്യവസായ നിർമാണ മേഖലയിലെ മുഴുവൻ സംഘടനകളുടെയും വിപുലമായ യോഗം ചേർന്ന് സമരസമിതിക്കു രൂപം നൽകും.
26 മുതൽ സംസ്ഥാനത്തെ മുഴുവൻ ക്വാറികളും ക്രഷറുകളും അടച്ചുപൂട്ടി നിർമ്മാണ മേഖല സ്തംഭിപ്പിക്കുന്ന സമരപരിപാടികൾ ആരംഭിക്കുമെന്നും കേരള മൈനിംഗ് ആൻഡ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷൻ (കെഎംസിഒഎ) സംസ്ഥാന പ്രസിഡന്റ് എം.കെ. ബാബു പറഞ്ഞു.
International
ആഥൻസ്: ഗ്രീസിൽ കർഷകപ്രക്ഷോഭം കനത്തു. രാജ്യത്തുടനീളമുള്ള കർഷകർ പ്രഖ്യാപിച്ച 48 മണിക്കൂർ നീണ്ട ബന്ദ് മൂലം ഇന്നലെ പ്രധാന ഹൈവേകൾ, ജംഗ്ഷനുകൾ, ടോൾ സ്റ്റേഷനുകൾ എന്നിവിടങ്ങൾ സ്തംഭിച്ചു. കുതിച്ചുയർന്ന നിർമാണച്ചെലവും യൂറോപ്യൻ യൂണിയൻ വ്യാപാരക്കരാറുമാണ് പ്രതിഷേധിക്കാർ ചൂണ്ടിക്കാട്ടുന്ന പ്രതിസന്ധികൾ.
വ്യാപാരക്കരാർ യാഥാർഥ്യമായാൽ യൂറോപ്യൻ വിപണിയിലേക്കു വൻതോതിൽ ഇറക്കുമതികൾ ഒഴുകുമെന്ന് കർഷകർ കരുതുന്നു. ഇന്നലെ എമർജൻസി വാഹനങ്ങൾ ഒഴികെ മറ്റൊന്നും സമരക്കാർ കടത്തിവിട്ടില്ല.
സമരക്കാരെ നീക്കാനുള്ള ശ്രമങ്ങൾ പോലീസും നടത്തിയില്ല. എന്നിരുന്നാലും ദിവസങ്ങളോളം സാഹചര്യം തുടരാൻ അനുവദിക്കില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. നവംബറിൽ ആരംഭിച്ച പ്രതിഷേധങ്ങൾ മറ്റ് കാരണങ്ങൾ മൂലം കൂടുതൽ തീവ്രമാകുകയായിരുന്നു.
സബ്സിഡി നൽകാതിരുന്നതും അടുമാടുകൾക്കിടയിൽ രോഗങ്ങൾ പൊട്ടിപ്പുറപ്പെട്ടതും കാരണങ്ങളാണ്. സമരക്കാരെ മെരുക്കാൻ ഇന്ധന നികുതിയിളവും കുറഞ്ഞ നിരക്കിൽ വൈദ്യുതിയും ബുധനാഴ്ച സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഫ്രാൻസിലും ഇന്നലെ കർഷകർ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.
Kerala
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ജനുവരി 13 മുതൽ അനിശ്ചിതകാലത്തേക്ക് അധ്യാപനം നിർത്തും. തുടർന്നുള്ള ആഴ്ച്ച മുതൽ അടിയന്തിരമല്ലാത്ത ചികിത്സകളും നിർത്തിവയ്ക്കുവാനാണ് കെജിഎംസിടിഎ തീരുമാനം.
ഒപി ബഹിഷ്കരണം, അടിയന്തരസേവനം ഒഴികെയുള്ള ചികിത്സനിര്‍ത്തിവയ്ക്കുന്നതുള്‍പ്പടെയുള്ള സമരങ്ങള്‍ ചെയ്തിട്ടും ഫലം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം നടത്താനുള്ള തീരുമാനം.
ശമ്പളപരിഷ്കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, ക്ഷാമബത്ത കുടിശിക നല്‍കുക, താത്കാലിക കൂട്ടസ്ഥലം മാറ്റം ഒഴിവാക്കുക, കൂടുതല്‍ തസ്തിക സൃഷ്ടിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
മെഡിക്കല്‍ കോളജുകളില്‍ ഉള്‍പ്പടെ അടിയന്തരപ്രാധാന്യമില്ലാത്ത മറ്റ് എല്ലാ ചികിത്സകളും നിര്‍ത്തിവയ്ക്കുമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.
Kerala
കൊച്ചി: ഇരട്ടനികുതിക്കെതിരേ സിനിമാ സംഘടനകള്‍ പ്രഖ്യാപിച്ച സമരം ഉടനില്ല. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു സന്നദ്ധത അറിയിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
ഒമ്പതിന് തിരുവനന്തപുരത്ത് സര്‍ക്കാരുമായി പ്രതിനിധികള്‍ ചര്‍ച്ച നടത്തും. ഇതിനുശേഷം സമരത്തെക്കുറിച്ചു തീരുമാനിക്കാമെന്ന് ഇന്നലെ നടന്ന ഫിലിം ചേംബര്‍ യോഗത്തില്‍ ധാരണയായി. ജിഎസ്ടിക്കു പുറമെയുള്ള വിനോദനികുതി ഒഴിവാക്കണമെന്നാണ് സിനിമാ സംഘടനകളുടെ ആവശ്യം.
വിനോദനികുതി ഒഴിവാക്കാത്ത പക്ഷം സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി ഇരട്ടനികുതി ഒഴിവാക്കണമെന്നും വൈദ്യുതി താരിഫില്‍ ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ട് സംഘടന സര്‍ക്കാരിനെ സമീപിക്കുന്നുണ്ടെങ്കിലും ഇതുവരെയും പരിഹാരമുണ്ടായില്ലെന്ന് ഫിലിം ചേംബര്‍ പറയുന്നു.
National
ന്യൂഡൽഹി: ഗിഗ് തൊഴിലാളികളുടെ യൂണിയനുകൾ രാജ്യവ്യാപകമായി പ്രഖ്യാപിച്ച പണിമുടക്കിനിടയിൽ ഡെലിവറി ഏജന്റുമാർക്ക് ഇൻസെന്റീവുകൾ പ്രഖ്യാപിച്ച് ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗിയും സൊമാറ്റോയും.
ഉത്സവസീസണുകളിൽ ഇൻസെന്റീവുകൾ വർധിപ്പിക്കുന്നത് സാധാരണ നടപടിയാണെങ്കിലും പണിമുടക്ക് ഡെലിവറി സേവനങ്ങളെ തടസപ്പെടുത്താതിരിക്കാനാണു സമരത്തിനിടയിൽത്തന്നെ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകൾ ഡെലിവറി ഏജന്റുമാർക്കുള്ള കമ്മീഷനിലടക്കം വർധന പ്രഖ്യാപിച്ചത്.
പുതുവർഷത്തലേന്ന് വൈകുന്നേരം ആറിനും രാത്രി 12നുമിടയിലുള്ള തിരക്കേറിയ മണിക്കൂറുകളിൽ ഡെലിവറി ഏജന്റുമാർക്ക് 120 മുതൽ 150 രൂപ വരെ ഒരു ഓർഡറിന് പേഔട്ട് നൽകുമെന്ന് സൊമാറ്റോ പ്രഖ്യാപിച്ചപ്പോൾ പുതുവർഷത്തലേന്നുള്ള ഈ ആറു മണിക്കൂർ വിൻഡോയിലെ തിരക്കുള്ള മണിക്കൂറുകളിൽ 2000 രൂപവരെ വരുമാനം സ്വിഗ്ഗിയും പ്രഖ്യാപിച്ചു.
ഓർഡറുകളുടെ എണ്ണവും തൊഴിലാളി ലഭ്യതയുമനുസരിച്ച് പുതുവർഷത്തലേന്ന് 3000 രൂപ വരെ ഏജന്റുമാർക്കു ലഭ്യമാക്കുമെന്ന് സൊമാറ്റോ ഉറപ്പ് നൽകിയപ്പോൾ ഡിസംബർ 31നും ജനുവരി ഒന്നിനുമിടയിലുള്ള ഓർഡറുകൾക്ക് ഡെലിവറി ഏജന്റുമാർക്ക് 10,000 രൂപ വരെ നേടാനുള്ള അവസരമാണ് സ്വിഗ്ഗി വാഗ്ദാനം ചെയ്തത്.
ഓണ്‍ലൈൻ ടാക്സി, ഫുഡ് ഡെലിവറി തുടങ്ങിയ മേഖലകളിൽ തൊഴിലാളികൾ നേരിടുന്ന ചൂഷണത്തിനെതിരേയാണ് ഗിഗ് തൊഴിലാളികളുടെ യൂണിയനുകൾ ഓർഡറുകൾ ഏറ്റവും കൂടുതൽ വരുന്ന ദിനങ്ങളിലൊന്നായ പുതുവർഷത്തലേന്ന് പണിമുടക്ക് നടത്തിയത്.
പത്തുമുതൽ 20 വരെ മിനിറ്റിനുള്ളിൽ ഡെലിവറി ഉറപ്പാക്കുന്ന അതിവേഗ സേവനങ്ങൾ കന്പനികൾ നിരോധിക്കുക, ഗിഗ് തൊഴിലാളികൾക്ക് അടിസ്ഥാന മിനിമം വേതനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു തൊഴിലാളികളുടെ പണിമുടക്ക്.
Kerala
മലപ്പുറം: പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താൽ. മുസ്ലീം ലീഗ് ഓഫീസിനു നേരെ കല്ലേറുണ്ടായതിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
സിപിഎം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്ലീം ലീഗ് ആരോപിച്ചിരുന്നു. നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
ഇന്ന് വൈകിട്ട് പെരിന്തൽമണ്ണയിൽ സിപിഎം ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തർ നടത്തിയ പ്രകടനത്തിനിടെയാണ് മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായത്. പിന്നാലെ പ്രതിഷേധവുമായി റോഡിലിറങ്ങിയ മുസ്ലിം ലീഗ് പ്രവർത്തകർ രാത്രി പിരിഞ്ഞപോയെങ്കിലും ഹർത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു.
International
ലിസ്ബൺ: നിർദിഷ്ട തൊഴിൽ പരിഷ്കരണങ്ങൾക്കെതിരേ ആരംഭിച്ച പൊതു പണിമുടക്കിൽ പോർച്ചുഗൽ സ്തംഭിച്ചു. റെയിൽ, വിമാന സർവീസുകൾക്കു പുറമേ വിദ്യാഭ്യാസ, ആശുപത്രി സേവനങ്ങളും തടസപ്പെട്ടു.
നൂറിലധികം തൊഴിൽച്ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് തൊഴിലാളി യൂണിയനുകൾ സംയുക്ത പണിമുടക്ക് നടത്തുന്നത്. ഉത്പാദനവും സാന്പത്തികവളർച്ചയും വർധിപ്പിക്കാനാണ് പരിഷ്കരണമെന്ന് സർക്കാർ വാദിക്കുന്നു. എന്നാൽ നിർദേശങ്ങളിൽ പലതും തൊഴിലവകാശം ലംഘിക്കുന്നതായി യൂണിയനുകൾ ആരോപിക്കുന്നു. പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുന്ന ബിൽ പാസാകുമെന്നാണ് വിലയിരുത്തൽ.
തലസ്ഥാനമായ ലിസ്ബണിലെ തെരുവുകളിൽ ഇന്നലെ വാഹനങ്ങൾ പരിമിതമായിരുന്നു. ആശുപത്രികൾ തുറന്നെങ്കിലും നഴ്സുമാർ പണിമുടക്കിയതിനാൽ അപ്പോയിന്റ്മെന്റുകളും സർജറികളും നീട്ടിവയ്ക്കേണ്ടിവന്നു.
സർക്കാർ എയർലൈൻസായ ടിഎപിക്ക് മൂന്നിലൊന്നു സർവീസുകൾ നടത്താനേ കഴിഞ്ഞുള്ളൂ.2013നു ശേഷം പോർച്ചുഗലിൽ നടക്കുന്ന ആദ്യ പൊതുപണിമുടക്കാണിത്.
Kerala
കോട്ടയം: സഹകരണ മേഖലയോടും സംഘം ജീവനക്കാരോടുമുള്ള സര്‍ക്കാര്‍ അവഗണനയ്ക്കെതിരേ യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് സഹകരണസംഘം ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും.
സഹകരണ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു പ്രതിഷേധ മാര്‍ച്ചും നടത്തും. പ്രതിഷേധ മാര്‍ച്ച് കെ. മുരളീധരന് ഉദ്ഘാടനം ചെയ്യും. പി. ഉബൈദുള്ള എംഎല്‍എ, സി.പി. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.