കണ്ണൂർ: പാർട്ടി കോട്ടകളെന്നു സിപിഎം സ്വയം അവകാശപ്പെട്ടിരുന്ന തളിപ്പറന്പ്, പയ്യന്നൂർ മണ്ഡലങ്ങളിൽ പാർട്ടി തോറ്റതിന്റെ ഉത്തരവാദിത്വം സ്ഥാനാർഥിനിർണയം നടത്തിയ ജില്ലാ കമ്മിറ്റിയുടെ മേൽ കെട്ടിവച്ച് ജില്ലാ സെക്രട്ടറിയടക്കമുള്ളവരെ കുറ്റക്കാരായി ചിത്രീകരിക്കുന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാട് ജനങ്ങളെ കബളിപ്പിക്കലും വസ്തുതകളിൽനിന്നുള്ള ഒളിച്ചോട്ടവുമാണന്ന് എംഎൽഎമാരായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും ആരോപിച്ചു. കണ്ണൂരിൽ വിളിച്ചുചേർത്ത സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
പയ്യന്നൂരിലും തളിപ്പറന്പിലും പാർട്ടിക്ക് തെറ്റുപറ്റിയെന്നു പറഞ്ഞ എം.വി. ഗോവിന്ദൻ എന്താണ് പറ്റിയ തെറ്റെന്നു വ്യക്തമാക്കണം. കീഴ്ഘടകങ്ങളിൽനിന്നുള്ള ചർച്ചകൾ ക്രോഡീകരിച്ചാണ് പരാജയത്തിന്റെ വിശകലനം തയാറാക്കിയതെന്നു പാർട്ടി സെക്രട്ടറി അവകാശപ്പെടുന്നുണ്ട്. എന്നാൽ, കീഴ്ഘടകങ്ങൾ പാർട്ടി സെക്രട്ടറി, മുൻ മുഖ്യമന്ത്രി എന്നിവരെ വിമർശിച്ച കാര്യങ്ങളൊന്നും റിപ്പോർട്ടിൽ ഉൾപ്പടുത്തിയിട്ടില്ലെന്ന് ഇരുവരും കുറ്റപ്പെടുത്തി.
തളിപ്പറന്പിൽ പാർട്ടി നിർദേശിച്ച സ്ഥാനാർഥിക്കെതിരേ കീഴ്ഘടകങ്ങളിൽനിന്ന് അനുകൂല റിപ്പോർട്ടായിരുന്നില്ല ജില്ലാ കമ്മിറ്റിക്ക് ലഭിച്ചതെന്ന് ടി.കെ. ഗോവിന്ദൻ പറഞ്ഞു. ഇക്കാര്യം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ നടന്ന ജില്ലാ നേതൃയോഗത്തിലാണു ചർച്ച ചെയ്തത്. അന്ന് ഒരാളൊഴികെ മറ്റെല്ലാവരും സ്ഥാനാർഥിക്കെതിരേ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
തോൽവിക്കുശേഷം ജില്ലാ കമ്മിറ്റിയാണു സ്ഥാനാർഥിയെ നിശ്ചയിച്ചതെന്നാണ് എം.വി. ഗോവിന്ദൻ പറയുന്നത്. പാർട്ടി കീഴ്ഘടകങ്ങളിൽനിന്നുള്ള നിർദേശം എന്തുകൊണ്ട് സംസ്ഥാന സെക്രട്ടറി ചെവിക്കൊണ്ടില്ലെന്ന് വ്യക്തമാക്കണമെന്ന് ടി.കെ. ഗോവിന്ദൻ ആവശ്യപ്പെട്ടു. പയ്യന്നൂരിലെ പാർട്ടി സ്ഥാനാർഥിക്കെതിരേ താൻ ഉന്നയിച്ച സാന്പത്തിക ക്രമക്കേട് പലപ്പോഴായി പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടും സംസ്ഥാന സെക്രട്ടറി ആരോപണവിധേയനായ വ്യക്തിക്കനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് വി. കുഞ്ഞികൃഷ്ണൻ എംഎൽഎ പറഞ്ഞു.
“പാർട്ടിക്കുള്ളിൽ ഇക്കാര്യം ചർച്ചയായപ്പോൾ സംസ്ഥാന സെക്രട്ടറി പറഞ്ഞത് അത് അടഞ്ഞ അധ്യായമാണ്, അതിന്മേൽ ഇനി ചർച്ചയില്ലെന്നാണ്. പിന്നീട് എന്റെ പുസ്തകത്തിൽ ക്രമക്കേടിന്റെ കണക്കുകൾ പുറത്തുവിട്ടപ്പോൾ കണ്ണൂർ ജില്ലാ സെക്രട്ടറി പറഞ്ഞത് ഇതിന്റെ കണക്കുകൾ പൊതുജനങ്ങളോടു വെളിപ്പെടുത്തേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും ബഹുജനങ്ങളോടു വ്യക്തമാക്കുമെന്നുമാണ്. ഇത്തരത്തിലുള്ള പാർട്ടി നിലപാടുകൾ ജനങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കി.
വസ്തുത മനസിലാക്കിയ പാർട്ടി വിശ്വാസികൾ തനിക്ക് വോട്ടു ചെയ്തതതുകൊണ്ടാണു ഞാൻ വിജയിച്ചത് കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാന ഘടകമായ ഉൾപ്പാർട്ടി ജനാധിപത്യം സിപിഎമ്മിന് നഷ്ടപ്പെട്ടു. കീഴ്ഘടകങ്ങളുടെ അഭിപ്രായം മാനിക്കാൻ പോലും നേതൃത്വം തയാറാകാത്ത അവസ്ഥയിലേക്കു മാറി”- വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ നേതൃത്വം സ്ഥാനാർഥിത്വം അടിച്ചേൽപ്പിക്കുകയാണു ചെയ്തത്. അതുകൊണ്ടുതന്നെയാണ് 27 സ്ഥാനാർഥികളിൽ 24 പേരും തോറ്റതെന്ന് ടി.കെ. ഗോവിന്ദനും കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരിച്ച് തോറ്റ ഏകയാൾ പിണറായി വിജയനാണെന്ന് വി. കുഞ്ഞികൃഷ്ണനും പറഞ്ഞു. തിരുവായ്ക്ക് എതിർവാ ഇല്ലെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളാണ് കടുത്ത പരാജയത്തിലേക്ക് നയിച്ചത്. പിണറായി ബിജെപിയുമായി ഡീൽ ഉണ്ടാക്കിയെന്നാണു ജനം വിശ്വസിക്കുന്നതെന്ന് ടി.കെ. ഗോവിന്ദൻ പറഞ്ഞു.
അയ്യപ്പ സംഗമത്തിൽ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിക്കൽ, പിഎം ശ്രീ പദ്ധതി, സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കൽ, വർഗീയത പറഞ്ഞ വെള്ളാപ്പള്ളിയെ കൊണ്ടുനടന്നത് എന്നിവയെല്ലാം ജനങ്ങൾക്കിടയിൽ സിപിഎമ്മിന്റെ മതേതര മുഖത്തിൽ സംശയമുണ്ടാക്കി. അതുകൊണ്ടു തന്നെ ജനം സിപിഎമ്മിൽ നിന്ന് അകന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.