കിംഗ്സ്റ്റൺ: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് വിൻഡീസ് വിജയിച്ചത്.
ശ്രീലങ്ക ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കിനിൽക്കെ വിൻഡീസ് മറികടന്നു. ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ അർധ സെഞ്ചുറിയുടെയും ബ്രാണ്ടൻ കിംഗിന്റെ മികച്ച ഇന്നിംഗ്സിന്റെയും മികവിലാണ് വിൻഡീസ് അനായാസമായി വിജയലക്ഷ്യം മറികടന്നത്. ഹോപ്പ് 65 റൺസും കിംഗ് 37 റൺസുമെടുത്തു. ഷിംറോൺ ഹെറ്റ്മയർ 17 റൺസും റോസ്റ്റൺ ചെയ്സ് 16 റൺസും സ്കോർ ചെയ്തു.
ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരംഗ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇഷാൻ മലിംഗ ഒരു വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 147 റൺസെടുത്തത്.
51 റൺസെടുത്ത കമിന്ദു മെൻഡീസിന്റെയും 36 റൺസെടുത്ത കുശാൽ മെൻഡീസിന്റെയും 22 റൺസെടുത്ത ദസുൺ ശനകയുടെയും മികവിലാണ് ശ്രീലങ്ക ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്.
വെസ്റ്റ് ഇൻഡീസിന് വേണ്ടി ജേസൺ ഹോൾഡറും ഷമാർ ജോസഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. റോസ്റ്റൺ ചെയ്സ് ഒരു വിക്കറ്റെടുത്തു. ജേസൺ ഹോൾഡറാണ് മത്സരത്തിലെ താരം.
Tags : west indies beats sri lanka t20 match