നവജാതശിശുവിന്‍റെ മൃതദേഹം കണ്ട ശുചിമുറിയിൽ പരിശോധന നടത്തുന്ന പോലീസ്.
നിലമ്പൂർ: നിലമ്പൂർ അകമ്പാടം സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ ശുചിമുറിയിൽ ഉപേക്ഷിച്ച് അമ്മ മുങ്ങി. ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് സംഭവമെന്ന് ആശുപത്രി അധികൃതർ പറയുന്നു.
വയറു വേദനയുമായാണ് ഒരു യുവതി അർധരാത്രി ആശുപത്രിയിൽ എത്തിയത്. പരിശോധന നടത്തിയപ്പോൾ യുവതിക്കു രക്തസ്രാവം ഉണ്ടായിരുന്നു. ഇതിനാൽ അവരോട് അടിയന്തരമായി നിലമ്പൂരിലേക്ക് ആശുപത്രിയിലേക്കു പോകാൻ നിർദേശിച്ചു.
ഇതിനിടയിൽ ബാത്ത് റൂമിൽ പോകണമെന്ന് ഇവർ ആവശ്യപ്പെട്ടു. ബാത്ത്റൂമിൽ പോയ ശേഷം തിരിച്ചെത്തിയ ഇവർ ആംബുലൻസിൽ കയറി പോവുകയും ചെയ്തു. ഇന്നു രാവിലെ ക്ലിനിംഗ് സ്റ്റാഫ് ശുചിമുറി വൃത്തിയാക്കാൻ എത്തിയപ്പോഴാണ് നവജാത ശിശുവിനെ മരിച്ച നിലയിൽ അവിടെ കണ്ടതെന്ന് ആശുപത്രിയിലെ ഡോ.റഫീഖ് പറഞ്ഞു. ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചതിനെത്തുടർന്നു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.