Video
റഷ്യയിലെ ഒരു ഇലക്ട്രോണിക്സ് ഷോപ്പിൽ ഉപഭോക്താവും ഹ്യൂമനോയിഡ് റോബോട്ടും തമ്മിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുടെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൻ രീതിയിൽ പ്രചരിക്കുകയാണ്. കടയിലെത്തിയ ഒരാൾ റോബോട്ടിന് സമീപത്തേക്ക് നീങ്ങുകയും അതിനെ തള്ളാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
എന്നാൽ തൊട്ടടുത്ത നിമിഷം, യന്ത്രം തന്റെ കാൽ മുന്നോട്ടുവെച്ച് അയാളെ തൊഴിക്കുന്ന മട്ടിൽ ചലിക്കുകയായിരുന്നു. റോബോട്ടിന്റെ ഈ അപ്രതീക്ഷിത നീക്കം കണ്ടുനിന്നവരിൽ വലിയ അത്ഭുതമാണ് ഉണ്ടാക്കിയത്.
സംഭവത്തിന് ശേഷം റോബോട്ട് വീണ്ടും ചലിച്ചുകൊണ്ടിരുന്നെന്നും, നിയന്ത്രിക്കാൻ പ്രയാസമായതിനെ തുടർന്ന് ഒടുവിൽ ജീവനക്കാർക്ക് ഇതിന്റെ പ്രവർത്തനം പൂർണമായി നിർത്തേണ്ടി വന്നെന്നുമാണ് പുറത്തുവരുന്ന വിവരം.
ശാസ്ത്രസാഹിത്യ കഥകളിലെയും സയൻസ് ഫിക്ഷൻ സിനിമകളിലെയും പോലെ യന്ത്രങ്ങൾ മനുഷ്യർക്കെതിരെ തിരിയുന്നതിന്റെ തുടക്കമാണിതെന്ന രീതിയിൽ രസകരമായ ഒട്ടേറെ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
റോബോട്ടിനും ആത്മാഭിമാനമുണ്ടെന്നും, അതാണ് അത് തിരിച്ചടിച്ചതെന്നും തുടങ്ങി മനുഷ്യന്റെ അഹങ്കാരം യന്ത്രങ്ങളെപ്പോലും ദേഷ്യം പിടിപ്പിക്കുന്നുവെന്നുവരെയുള്ള ട്രോളുകൾ ആളുകൾ പങ്കുവെക്കുന്നുണ്ട്.
ആദ്യം ദേഷ്യം അടക്കിപ്പിടിക്കാൻ ശ്രമിക്കുകയും പിന്നീട് നിയന്ത്രണം വിട്ട് പ്രതികരിക്കുകയും ചെയ്യുന്ന മനുഷ്യസഹജമായ സ്വഭാവമാണ് റോബോട്ട് കാണിച്ചതെന്നും ചിലർ തമാശരൂപേണ കുറിച്ചു.
അതേസമയം, യന്ത്രം സ്വന്തം ബുദ്ധി ഉപയോഗിച്ച് സ്വയം പ്രതികരിച്ചതാണോ അതോ പശ്ചാത്തലത്തിൽ ആരെങ്കിലും റിമോട്ട് കൺട്രോൾ വഴി ചെയ്യിച്ചതാണോ എന്ന കാര്യത്തിൽ സാങ്കേതിക വിദഗ്ദ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
ഇത്തരം ഹ്യൂമനോയിഡ് റോബോട്ടുകൾ സ്വയം പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ അധിഷ്ഠിതമായോ, മുൻകൂട്ടി ക്രമീകരിച്ച പ്രോഗ്രാമുകൾ വഴിയോ, അല്ലെങ്കിൽ മനുഷ്യർ നൽകുന്ന ടെലിഓപ്പറേഷൻ നിർദ്ദേശങ്ങൾ വഴിയോ ആണ് സാധാരണയായി പ്രവർത്തിക്കാറുള്ളത്.
ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടി ബോധപൂർവ്വം ചിത്രീകരിച്ചതാണോ ഇതെന്ന് സംശയിക്കുന്നവരും കുറവല്ല. സാങ്കേതികമായ ഇത്തരം ചോദ്യങ്ങൾ നിലനിൽക്കുമ്പോഴും, വീഡിയോ സൃഷ്ടിച്ച തമാശകളും ചർച്ചകളും ഇന്റർനെറ്റിൽ തുടരുകയാണ്.
Special
കനത്ത തോതിൽ പെയ്യുന്ന മൺസൂൺ മഴയും പ്രകൃതിദുരന്തങ്ങളും സൃഷ്ടിച്ച പ്രതിസന്ധികളെ കാറ്റിൽപ്പറത്തി, മുൻകൂട്ടി നിശ്ചയിച്ച കല്യാണം തികച്ചും അവിസ്മരണീയമായ രീതിയിൽ നടത്തിയിരിക്കുകയാണ് ഒരു പ്രണയജോഡി.
നാടാകെ വെള്ളത്തിലാണ്ട ഘട്ടത്തിലും വിവാഹത്തിൽ നിന്ന് പിന്മാറേണ്ടതില്ലെന്ന ലിയാൻ ഗലാങ്ങിന്റെയും ഗിൽബർട്ട് ജിബോ ചിക്കോയുടെയും തീരുമാനം വലിയ അത്ഭുതത്തോടെയാണ് ലോകം വീക്ഷിച്ചത്.
ഒടുവിൽ പള്ളിക്കുള്ളിൽ നടുവരെ ഉയരത്തിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിൽ തന്നെ ഇരുവരും പരസ്പരം ജീവിതപങ്കാളികളാകാൻ പ്രതിജ്ഞയെടുത്തു.
മഴവെള്ളത്തിൽ അരപ്പൊക്കം വെള്ളത്തിലൂടെ നടന്ന് തനിക്കായി ഒരുക്കിയ വേദിയെ ലക്ഷ്യമാക്കി നവവധു മുന്നേറിയ കാഴ്ച അപൂർവ്വമായ ഒന്നായിരുന്നു.
പുരോഹിതനും മണവാളനും ഒപ്പമുണ്ടായിരുന്ന സാക്ഷികളും ഈ വെല്ലുവിളിയെ ഒരേ മനസോടെ നേരിടുകയും അതേ വെള്ളക്കെട്ടിൽ നിന്നുകൊണ്ട് തന്നെ ചടങ്ങുകൾ പൂർത്തിയാക്കുകയും ചെയ്തു.
ഈ സുപ്രധാന ഏടുകൾ പകർത്താൻ ഒപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫർമാരും കഠിനമായി തന്നെ പരിശ്രമിച്ചു. വലിയ തോതിലുള്ള മഴക്കെടുതികളിൽ രാജ്യം തളർന്നിരിക്കുന്ന സന്ദർഭത്തിൽ പുറത്തുവന്ന ഈ മനോഹര നിമിഷങ്ങൾ നിമിഷനേരം കൊണ്ടാണ് ലോകമെമ്പാടും പടർന്നുപിടിച്ചത്.
ദുരന്തമുഖത്തും പതറാതെ തങ്ങളുടെ ലക്ഷ്യം കണ്ടുപിടിച്ച ഈ ചെറുപ്പക്കാരുടെ ദൃശ്യങ്ങൾ വലിയ ആവേശത്തോടെയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.
നിലവിൽ പ്രമുഖ ഡിജിറ്റൽ ഇടങ്ങളിലെല്ലാം ഏറ്റവും കൂടുതൽ ആളുകൾ പങ്കുവെക്കുന്നതും ചർച്ച ചെയ്യുന്നതുമായ പ്രധാന വിശേഷമായി ഇത് മാറിയിട്ടുണ്ട്.
Kouthukam
ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലുള്ള ദിഗേഡ പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസുകാരിയാണ് ഏഴുവയസുകാരിയായ രാഗിണി. കേവലം ആറുമാസം മാത്രം പ്രായമുള്ളപ്പോൾ സംഭവിച്ച ഒരു വാഹനാപകടത്തിലാണ് രാഗിണിക്ക് ഇടതുകാൽ നഷ്ടപ്പെടുന്നത്.
ശാരീരികമായ വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും പഠിക്കണമെന്ന തീവ്രമായ ആഗ്രഹത്തോടെയാണ് ഈ കൊച്ചുമിടുക്കി ദിവസവും സ്കൂളിലേക്ക് തിരിക്കുന്നത്.
വീട്ടിൽ നിന്ന് സ്കൂളിലേക്കുള്ള അഞ്ഞൂറ് മീറ്ററോളം വരുന്ന ദൂരം ഒരൊറ്റക്കാലിൽ തുള്ളിത്തുള്ളി നടന്നെത്തുക എന്നത് ഏറെ പ്രയാസകരമായ അനുഭവമാണ്.
ഈ സാഹചര്യത്തിലാണ് ജില്ലാ മജിസ്ട്രേറ്റിനോട് ഹൃദയസ്പർശിയായ അഭ്യർഥനയുമായി കുട്ടി രംഗത്തെത്തിയത്. തനിക്ക് സ്കൂളിൽ പോകാനായി ഒരു മൂന്നുചക്ര വണ്ടി സംഘടിപ്പിച്ചു നൽകണമെന്നും, അങ്ങനെയാണെങ്കിൽ എല്ലാ ദിവസവും മുടങ്ങാതെ പഠിക്കാൻ എത്താമെന്നുമുള്ള രാഗിണിയുടെ വിഡിയോ ഇന്റർനെറ്റിൽ വൻതോതിൽ പ്രചരിച്ചു.
സോഷ്യൽ മീഡിയയിൽ വിഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പൊതുജനശ്രദ്ധയും പ്രതിഷേധവും ഇതിന്മേൽ ഉണ്ടായി. ഇത്തരം അടിസ്ഥാനപരമായ ആവശ്യങ്ങൾക്കായി ഒരു കുട്ടിക്ക് സോഷ്യൽ മീഡിയയുടെ സഹായം തേടേണ്ടി വന്നത് പ്രാദേശിക ഭരണകൂടത്തിന്റെയും സ്കൂൾ അധികൃതരുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് പലരും ചൂണ്ടിക്കാട്ടി.
മൂന്നുചക്ര വണ്ടി നൽകുന്നത് ഒരു താത്കാലിക ആശ്വാസം മാത്രമാണെന്നും, വളരുന്ന പ്രായമായതിനാൽ കുട്ടിക്ക് കൃത്രിമക്കാൽ വെച്ചുപിടിപ്പിക്കാനുള്ള ചികിത്സ ലഭ്യമാക്കുകയാണ് വേണ്ടതെന്നും അഭിപ്രായങ്ങൾ ഉയർന്നു.
കുട്ടിക്ക് ആവശ്യമായ കൃത്രിമക്കാലിന്റെ ചെലവുകൾ ഏറ്റെടുക്കാമെന്ന് സന്നദ്ധത അറിയിച്ച് ചില വ്യക്തികളും രംഗത്തെത്തിയിട്ടുണ്ട്. വീഡിയോയ്ക്ക് പിന്നാലെ ഭരണകൂടം വിഷയത്തിൽ ഇടപെടുകയും, കുട്ടിക്കായി മൂന്നുചക്ര വണ്ടി ലഭ്യമാക്കുകയും ചെയ്തുവെന്നാണ് ലഭ്യമാകുന്ന വിവരം.
എന്നിരുന്നാലും, സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടാൽ മാത്രം അധികാരികൾ ഉണർന്നു പ്രവർത്തിക്കുന്ന രീതി മാറും എന്ന് പ്രതീക്ഷിക്കുന്നതോടൊപ്പം, രാഗിണിയുടെ തുടർന്നുള്ള ജീവിതത്തിനും വിദ്യാഭ്യാസത്തിനും ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആളുകൾ.
Viral
രുചികരമായ ബർഗർ കണ്ടാൽ വായയിൽ വെള്ളമൂറാത്ത ഭക്ഷണപ്രിയർ ചുരുക്കമാണ്. എന്നാൽ കണ്ടാൽത്തന്നെ കണ്ണുതള്ളിപ്പോകുന്ന തരത്തിലുള്ള ഒരു കൂറ്റൻ ബർഗറിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ദുബായിലെ ബോസ്മാൻസ് ബർഗർ ഫാക്ടറിയാണ് ഭക്ഷണപ്രേമികളെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിക്കൊണ്ട് അഞ്ച് കിലോ ഭാരമുള്ള ഭീമൻ ബർഗർ ഒരുക്കിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഇതിന്റെ വീഡിയോ നിമിഷങ്ങൾക്കകമാണ് ലോകമെമ്പാടുമുള്ള കാഴ്ച്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
ഒരു റെസ്റ്റോറന്റ് ജീവനക്കാരി വളരെ പ്രയാസപ്പെട്ട് മേശപ്പുറത്തേക്ക് എത്തിക്കുന്ന ബർഗറിന്റെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. കട്ടിയുള്ള ബണ്ണുകൾക്കും മസാല നിറഞ്ഞ പാറ്റിക്കുമൊപ്പം നടുവിലായി വച്ചിരിക്കുന്ന ക്രിസ്പി ഫ്രൈസും രണ്ട് കത്തികളും ബർഗറിന് വേറിട്ട ലുക്ക് നൽകുന്നു.
മേശപ്പുറത്ത് വച്ച ശേഷം ഉരുകിയ ചീസ് ഇതിന് മുകളിലേക്ക് ഒഴിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. അതിനുശേഷവും ഒരു വലിയ കഷ്ണം ചീസ് എടുത്ത് ബർഗറിന് മുകളിലേക്ക് സമൃദ്ധമായി ഗ്രേറ്റ് ചെയ്തു വീഴ്ത്തുന്നുണ്ട്.
പൂർണമായും ചീസിൽ മുങ്ങിയ ബർഗറിനെ പിന്നീട് വലിയൊരു കട്ടർ ഉപയോഗിച്ച് നാല് കഷ്ണങ്ങളായി മുറിക്കുകയും, അതിൽ നിന്നൊരു ഭാഗം എടുത്ത് കഴിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് വീഡിയോ അവസാനിക്കുന്നത്.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിരവധി ആളുകളാണ് രസകരമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ഇതിൽ എത്ര കലോറി ഉണ്ടാകുമെന്നും, കഴിച്ചാൽ ഹൃദയാഘാതം ഉറപ്പാണെന്നും ചിലർ തമാശരൂപേണ കുറിച്ചു.
വർക്കൗട്ടിന് തൊട്ടുമുമ്പ് കഴിക്കാൻ പറ്റിയ ഭക്ഷണമാണിതെന്നും, ഇതിനൊപ്പം ഒരു ഡയറ്റ് കോക്ക് കൂടി ഓർഡർ ചെയ്യണമെന്നും കമന്റുകളിൽ കാണാം.
ബർഗറിന്റെ നടുവിലെത്താൻ ദിവസങ്ങളോളം ബണ്ണ് തിന്നുതീർക്കേണ്ടി വരുമെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, ദുബായിൽ എത്തുമ്പോൾ തീർച്ചയായും ഇത് പരീക്ഷിക്കുമെന്നാണ് ഭൂരിഭാഗം ആളുകളുടെയും നിലപാട്.
ഒറ്റയ്ക്ക് കഴിച്ച് തീർക്കാൻ പ്രയാസമുള്ള ഈ ഭീമൻ ബർഗർ ചലഞ്ച് ഏറ്റെടുക്കാൻ തയ്യാറാണോ എന്നാണ് വീഡിയോ കണ്ട പലരും സുഹൃത്തുക്കളോട് ചോദിക്കുന്നത്.
Video
പുതിയ കാർ സ്വന്തമാക്കിയതിന്റെ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാനായി തിരക്കേറിയ ദേശീയപാതയിൽ ട്രാഫിക് തടസപ്പെടുത്തി ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിച്ച സംഭവത്തിൽ പൂനെയിൽ പൊലീസ് നടപടി.
പൂനെ-ബംഗളൂരു ഹൈവേയിലെ വാകഡ് ഭുജ്ബൽ ചൗക്കിന് സമീപമാണ് യാത്രക്കാർക്ക് ദുരിതം വിതച്ചുകൊണ്ട് ആഡംബര വാഹനങ്ങളുടെ ഉടമകളും സംഘവും ചേർന്ന് റീൽസ് എടുത്തത്.
ഡ്രോണും ക്യാമറകളും ഉപയോഗിച്ച് വാഹനത്തിന്റെ വേഗത കുറച്ചും വഴി തടസപ്പെടുത്തിയും ചിത്രീകരണം നടത്തിയതിനെ തുടർന്ന് മണിക്കൂറുകളോളമാണ് റോഡിൽ ഗതാഗതം മുടങ്ങിയത്.
വലിയ പൂമാലയിട്ട് കറുത്ത മഹിന്ദ്ര BE 6 കാറും റെഡ് ഷീറ്റ് കൊണ്ട് മൂടി ഫ്ലാറ്റ്ബെഡ് ട്രക്കിൽ കയറ്റിയ ടൊയോട്ട ഫോർച്യൂണറും ഉൾപ്പെടെ വലിയൊരു വാഹനവ്യൂഹം തന്നെ സംഭവസ്ഥലത്തുണ്ടായിരുന്നു.
യാത്രാതടസം ശ്രദ്ധയിൽപ്പെട്ട പവധാന പൊലീസ് ഉടനടി ഇടപെട്ട് നിയമനടപടികൾ ആരംഭിച്ചു. മഹിന്ദ്ര ഇവി ഉടമയായ മാവൽ സ്വദേശിയെയും കൂട്ടാളിയായ അജയ് സംഭജി യാദവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കൂടാതെ ചിത്രീകരണത്തിന് ഉപയോഗിച്ച രണ്ട് ടൊയോട്ട ഫോർച്യൂണർ എസ്യുവികളും ഒരു മഹിന്ദ്ര BE 6 ഉം പൊലീസ് പിടിച്ചെടുത്തു. വിഡിയോ പകർത്തിയ ഫോട്ടോഗ്രാഫർക്കും വാഹനങ്ങൾ ഓടിച്ചവർക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മഹിന്ദ്ര ഈയിടെ വിപണിയിലിറക്കിയ BE 6 എന്ന ഇലക്ട്രിക് എസ്യുവിയുടെ ഡെലിവറി ആഘോഷമാണ് ഒടുവിൽ പൊലീസ് കേസിൽ കലാശിച്ചത്. ഒറ്റ ചാർജിൽ 708 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന ഈ വാഹനം 19.45 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഇന്ത്യയിൽ പുറത്തിറക്കിയിട്ടുള്ളത്.
Special
ഡൽഹി പൊലീസിന്റെ ഔദ്യോഗിക പിസിആർ വാനിലിരുന്ന് പൊലീസുകാരൻ മദ്യക്കുപ്പി കൈവശം വെച്ചിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ വിവാദത്തിന് തിരികൊളുത്തി.
വാനിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിനെതിരെ രൂക്ഷവിമർശനവുമായി എത്തിയ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഡൽഹി പൊലീസിനെ ടാഗ് ചെയ്ത് ശക്തമായ നിയമനടപടി ആവശ്യപ്പെടുകയായിരുന്നു.
സംഭവം വൻ പ്രതിഷേധത്തിന് വഴിവെച്ചതോടെ വിഷയത്തിൽ ഡൽഹി പൊലീസ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമിക പരിശോധനയിൽ വീഡിയോയിലുള്ള ഹെഡ് കോൺസ്റ്റബിളിനെയും കൂടെയുണ്ടായിരുന്ന ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഡ്രൈവറെയും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
വീഴ്ച വരുത്തിയ ഹെഡ് കോൺസ്റ്റബിളിനെ ഉടനടി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത പൊലീസ്, ഡ്രൈവറെ ലൈൻസിലേക്ക് മാറ്റി നിർത്തിയിരിക്കുകയാണ്. ഡ്രൈവർക്കെതിരെ ആവശ്യമായ വകുപ്പുതല നടപടികൾ സ്വീകരിക്കാൻ ഡിടിസിയോട് ശുപാർശ ചെയ്തതായും അധികൃതർ വ്യക്തമാക്കി.
എന്നാൽ പൊലീസിന്റെ ഈ വിശദീകരണത്തിലും നടപടിയിലും അതൃപ്തി വ്യക്തമാക്കി വീഡിയോ പങ്കുവെച്ച വ്യക്തി രംഗത്തെത്തി. ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കേണ്ട പൊലീസുകാരിൽ നിന്ന് ഇത്രയും ഗൗരവകരമായ വീഴ്ചയുണ്ടാകുമ്പോൾ ചെറിയ നടപടികൾ കൊണ്ട് കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഇതിന് മറുപടിയായി സംഭവത്തിന്റെ കൃത്യമായ തീയതിയും സ്ഥലവും നൽകാൻ ട്രാഫിക് പൊലീസ് ആവശ്യപ്പെട്ടെങ്കിലും, സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ച വീഡിയോ ഒന്നോ രണ്ടോ ദിവസം മുൻപത്തേതാകാമെന്ന മറുപടിയാണ് ലഭിച്ചത്.
വിഷയത്തിൽ സുതാര്യവും കർശനവുമായ അന്വേഷണം ഉറപ്പാക്കുമെന്നും പൊതുജനങ്ങളുടെ വിശ്വാസം നിലനിർത്താൻ കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും ഡൽഹി ട്രാഫിക് പൊലീസ് ഉറപ്പുനൽകി.
Kouthukam
ഇന്ത്യയിൽ വേരൂന്നിയ വിഐപി സംസ്കാരം നൽകുന്ന ദുരിതങ്ങളിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയ. പ്രത്യേക പരിഗണന ലഭിക്കുന്നവർക്ക് സൗകര്യമൊരുക്കാൻ സാധാരണക്കാരെ അധികാരികൾ വഴിയിൽ തടയുന്നതും അപമാനിക്കുന്നതും പുതിയ സംഭവമല്ലെങ്കിലും, പൂനെയിൽ നിന്ന് പുറത്തുവന്ന പുതിയ ദൃശ്യങ്ങൾ വലിയ രീതിയിലുള്ള ജനരോഷത്തിനാണ് വഴിവെച്ചിരിക്കുന്നത്.
വിഐപി വാഹനത്തിന് തടസമില്ലാതെ കടന്നുപോകാൻ റോഡിലൂടെ പോവുകയായിരുന്ന ഒരു സൈക്കിൾ യാത്രക്കാരനോട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി പെരുമാറുന്നതാണ് ഡാഷ്ക്യാം ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
വഴിമാറുന്നതിനിടെ സൈക്കിൾ യാത്രക്കാരനെ തള്ളിമാറ്റുകയും അയാളുടെ ജീവനമാർഗമായ സാധനങ്ങൾ കയറ്റിയ സൈക്കിൾ റോഡിലേക്ക് മറിച്ചിടുകയുമായിരുന്നു. അധികാരത്തിന്റെ കരുത്തിൽ സാധാരണക്കാരെ വഴിയിൽ അപമാനിക്കുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
സാധാരണക്കാരെ സംരക്ഷിക്കാൻ ബാധ്യസ്ഥരായ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്ന് നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നു.
ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിനെതിരെയും വിഐപി വാഹനത്തിന്റെ ഉടമയ്ക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര പൊലീസിനെയും ജനപ്രതിനിധികളെയും ടാഗ് ചെയ്തുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
Viral
എഡിൻബറൊ കോട്ടമുറ്റത്ത് സ്കോട്ടിഷ് പാരമ്പര്യത്തെയും സിഖ് സംസ്കാരത്തെയും ഒരുമിപ്പിച്ചു നിർത്തി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് കനേഡിയൻ പൊലീസ് ഉദ്യോഗസ്ഥനായ സുഖ്വിന്ദർ ‘സുകി’ സിങ് സുംഗർ.
റോയൽ എഡിൻബറൊ മിലിട്ടറി ടാറ്റൂ എന്ന പ്രശസ്തമായ ആഗോള സൈനിക കലാമേളയിൽ വാൻകൂവർ പൊലീസ് പൈപ്പ് ബാൻഡിനെ നയിച്ചാണ് വാൻകൂവർ പൊലീസ് ഡിപ്പാർട്ട്മെന്റിലെ കോൺസ്റ്റബിളായ സുഖ്വിന്ദർ ആഗോളശ്രദ്ധ നേടിയത്.
ഈ ചരിത്രപ്രസിദ്ധമായ വേദിയിൽ പരമ്പരാഗത തലപ്പാവ് ധരിച്ച് ഒരു ബാൻഡിനെ നയിക്കുന്ന ആദ്യ സിഖ് ഡ്രം മേജർ എന്ന അപൂർവ്വ നേട്ടവും ഇതോടെ അദ്ദേഹത്തിന് സ്വന്തമായി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മിലിട്ടറി ബാൻഡുകളും സാംസ്കാരിക കലാകാരന്മാരും അണിനിരന്ന മേളയിൽ കാനഡയുടെ സാന്നിധ്യം വേറിട്ടതായിരുന്നു. വാൻകൂവർ ബാൻഡിന്റെ നാലാമത്തെ പങ്കാളിത്തമായിരുന്നെങ്കിലും സുഖ്വിന്ദറിന് ഇത് ആദ്യ എഡിൻബറൊ അനുഭവമായിരുന്നു.
പരമ്പരാഗത സ്കോട്ടിഷ് വസ്ത്രധാരണ രീതിയായ ടാർട്ടൻ കിൽറ്റിനൊപ്പം സാധാരണയായി ഉപയോഗിക്കുന്ന ഹെയർ ബോണറ്റിന് പകരം സിഖ് ആചാരപ്രകാരമുള്ള തലപ്പാവ് അണിഞ്ഞാണ് അദ്ദേഹം ബാൻഡിന് മുന്നിൽ നടന്നത്. സംസ്കാരങ്ങളുടെ ഈ അപൂർവ്വ സമന്വയം സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്.
കഴിഞ്ഞ വർഷം അവസാനത്തോടെയാണ് മൂന്ന് വർഷത്തെ കാലാവധിയിലേക്ക് സുഖ്വിന്ദർ ബാൻഡിന്റെ ഡ്രം മേജറായി തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്റെ പ്രകടനത്തെയും ഗാംഭീര്യമാർന്ന സാന്നിധ്യത്തെയും പ്രശംസിച്ച് നിരവധി ആളുകളാണ് ഓൺലൈനിൽ രംഗത്തെത്തിയത്.
കാനഡയ്ക്കും ആഗോള സിഖ് സമൂഹത്തിനും ഒരേപോലെ അഭിമാനം നൽകുന്ന ഈ വേറിട്ട കാഴ്ച മേളയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറി.
Video
പ്രകൃതിയുടെ ക്രൂരതയ്ക്ക് മുന്നിൽ പകച്ചുനിൽക്കുന്ന നേപ്പാളിൽ നിന്ന് പുറത്തുവരുന്ന ഓരോ കാഴ്ചയും നോവിക്കുന്ന ഓർമ്മപ്പെടുത്തലുകളാണ്. ചൈന-ടിബറ്റ് അതിർത്തിയിലുണ്ടായ മഞ്ഞുമലയിടിച്ചിലിനെ തുടർന്ന് ബോട്ടെകോഷി നദിയിലുണ്ടായ പ്രളയവും ഉരുൾപൊട്ടലും നേപ്പാളിന്റെ ജനജീവിതത്തെ പൂർണമായും തകർത്തെറിഞ്ഞു.
നഗരങ്ങളും ഗ്രാമങ്ങളും ഒലിച്ചുപോയ ഈ ദുരന്തത്തിന് പിന്നാലെ, ദുരിതഭൂമിയിൽ നിന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു ദൃശ്യം കണ്ടവരുടെയൊക്കെ മനസിനെ ആഴത്തിൽ സ്പർശിച്ചിരിക്കുകയാണ്.
പ്രളയം തകർത്ത അവശിഷ്ടങ്ങൾക്കിടയിലൂടെ മാതാപിതാക്കളെ തിരഞ്ഞുനടക്കുന്ന രണ്ട് കുരുന്നുകളാണ് ആ ദൃശ്യങ്ങളിലുള്ളത്. ഭയന്നുവിറച്ച് കരയുന്ന അനിയത്തിയെ മുതുകിലേറ്റി, പരിക്കുകളും ക്ഷീണവും വകവെക്കാതെ മാതാപിതാക്കൾക്കായി അലയുന്ന ചേട്ടൻ.
കണ്ടുനിൽക്കുന്നവരുടെ കണ്ണ് നിറയ്ക്കുന്ന ഈ കാഴ്ച നിമിഷങ്ങൾക്കകം വൈറലായി. എന്നാൽ ഈ ദൃശ്യം പകർത്തിയ ക്യാമറമാൻ പോസ്റ്റിന് കിട്ടുന്ന ലൈക്കുകൾക്കും കാഴ്ചക്കാർക്കും അപ്പുറം ആ കുഞ്ഞുങ്ങൾക്ക് പ്രാഥമിക സഹായമോ ആശ്വാസമോ നൽകാൻ തയ്യാറായോ എന്ന ചോദ്യമാണ് ഇന്റർനെറ്റിൽ ഏറെ ഉയരുന്നത്.
ദുരന്തം ചിത്രീകരിക്കുന്നതിനേക്കാൾ പ്രധാനം അവിടെയുള്ള മനുഷ്യർക്ക് താങ്ങാകുന്നതാണെന്ന് പലരും കടുത്ത ഭാഷയിൽ പ്രതികരിച്ചു. നിലവിൽ മരണസംഖ്യ തൊള്ളായിരം കടക്കുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യക്കാരുൾപ്പെടെയുള്ള നിരവധിയാളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും, ഇനിയും പ്രിയപ്പെട്ടവരെ കണ്ടെത്താനാകാതെ വിലാപഭൂമിയായി കഴിയുന്ന നേപ്പാളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
Special
സുൽത്താൻ ബത്തേരി-ഗുണ്ടൽപേട്ട് വനപാതയിൽ കാട്ടാനക്കൂട്ടത്തിന് മുന്നിൽപ്പെട്ട് നടുക്കുന്ന നിമിഷങ്ങളെ അതിജീവിച്ച് മലയാളി കുടുംബം. തൃക്കൈപ്പറ്റ സെന്റ് തോമസ് യാക്കോബായ പള്ളി വികാരി ഫാ. റെജി പോളും കുടുംബവുമാണ് യാത്രയ്ക്കിടെ അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. ഗുണ്ടൽപേട്ടിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച പാതയിലേക്ക് സമീപത്തെ കാട്ടിൽ നിന്ന് മൂന്ന് കാട്ടാനകൾ പെട്ടെന്ന് കയറിവരികയായിരുന്നു. ഇതോടെ യാത്രക്കാരുടെയും മറ്റ് വാഹനങ്ങളുടെയും സുരക്ഷ മുൻനിർത്തി റോഡിലുണ്ടായിരുന്ന വാഹനങ്ങൾ യാത്ര നിർത്തിയിട്ടു.
ആനകൾ റോഡ് മുറിച്ചുകടന്ന് കാടിനുള്ളിലേക്ക് പ്രവേശിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം വാഹനങ്ങൾ സാവധാനം മുന്നോട്ട് നീങ്ങി. ഒരു ട്രാവലറും എർട്ടിഗ കാറും നീങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഫാദർ റെജിയും കുടുംബവും സഞ്ചരിച്ച വാഹനം പോയത്.
എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കാട്ടിലേക്ക് പോയ ആനകളിലൊന്ന് പെട്ടെന്ന് തിരികെ റോഡിലേക്ക് വരികയും തൊട്ടുമുന്നിലുണ്ടായിരുന്ന എർട്ടിഗ കാറിന് നേരെ വരികയും ചെയ്തു.
വാഹനങ്ങൾ തൊട്ടുപിന്നാലെ അണിനിരന്നിരുന്നതിനാൽ പെട്ടെന്ന് പുറകോട്ട് എടുക്കാനോ മാറ്റിനിർത്താനോ കഴിയാത്ത അവസ്ഥയായിരുന്നു. കാട്ടാന തൊട്ടടുത്തെത്തിയതോടെ കുടുംബം വലിയ ഭീതിയിലായെങ്കിലും, മറ്റ് അപകടങ്ങളൊന്നുമില്ലാതെ അത്ഭുതകരമായി ഇവർ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ ദൃക്സാക്ഷികൾ പകർത്തിയത് പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചു. ദൃശ്യങ്ങൾ കണ്ട് നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചപ്പോൾ, മൃഗങ്ങൾ കടന്നുപോകുമ്പോൾ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ച് ചൂണ്ടിക്കാട്ടി ചില വിമർശനങ്ങളും ഉയർന്നു.
വനമേഖലയോട് ചേർന്നുള്ള പാതകളിലൂടെ സഞ്ചരിക്കുമ്പോൾ വന്യമൃഗങ്ങളുടെ സാന്നിധ്യം എത്രത്തോളം അപകടകരമാണെന്നും ഇത്തരം ഘട്ടങ്ങളിൽ അതീവ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയുമാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത്.
Viral
പ്രകൃതിക്ഷോഭത്തിന്റെ ഭീതിപ്പെടുത്തുന്ന നിമിഷങ്ങൾക്കിടയിലും മനുഷ്യത്വത്തിന്റെ തിളങ്ങുന്നൊരു മാതൃകയ്ക്കാണ് ഹിമാചൽ പ്രദേശ് അടുത്തിടെ സാക്ഷ്യം വഹിച്ചത്.
ചമ്പാ ജില്ലയിലെ ഭട്ടിയാത് ബർമൽ മേഖലയിലുള്ള കകിയാര-തുനുഹട്ടി പാതയിൽ കനത്ത മഴയെത്തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായപ്പോഴായിരുന്നു സംഭവം.
റോഡ് മുഴുവൻ ശക്തമായ ഒഴുക്കുള്ള ഒരു പുഴയായി മാറിയ നിമിഷത്തിൽ, ഒരു ബൈക്ക് യാത്രക്കാരൻ കുത്തിയൊലിക്കുന്ന വെള്ളത്തിൽപ്പെട്ട് നിയന്ത്രണം നഷ്ടമായി ജീവനായി മല്ലടിക്കുകയായിരുന്നു.
അതുവഴി കാറിൽ വരികയായിരുന്ന ഒരു കുടുംബം ഈ കാഴ്ച്ച കണ്ട് ഉടൻതന്നെ വാഹനം നിർത്തി സഹായത്തിനെത്തി. കാറിലുണ്ടായിരുന്ന പുരുഷൻ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ വെള്ളത്തിലിറങ്ങിയെങ്കിലും ശക്തമായ ഒഴുക്കുമൂലം അദ്ദേഹത്തിന് അടുത്തേക്ക് എത്താൻ സാധിച്ചില്ല.
എന്നാൽ തൊട്ടടുത്ത നിമിഷം കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ കാണിച്ച സമയോചിതമായ ബുദ്ധി വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. കൂട്ടത്തിലുണ്ടായിരുന്ന നവവധു, തന്റെ കഴുത്തിലുണ്ടായിരുന്ന ദുപ്പട്ട അഴിച്ച് വെള്ളത്തിലേക്ക് നീട്ടി നൽകി.
ഏറെ പരിശ്രമത്തിനൊടുവിൽ ബൈക്ക് യാത്രക്കാരൻ ദുപ്പട്ടയിൽ പിടിമുറുക്കുകയും കുടുംബാംഗങ്ങൾ ചേർന്ന് അദ്ദേഹത്തെ സുരക്ഷിതമായി കരയിലേക്ക് വലിച്ചുകയറ്റുകയുമായിരുന്നു. മറ്റൊരു പ്രാദേശികവാസിയും ഈ സാഹസിക രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ഈ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ വളരെ പെട്ടെന്നാണ് ആളുകളുടെ ഹൃദയം കവർന്നത്. സ്വന്തം ജീവൻ പോലും പണയംവെച്ച് മറ്റൊരാളെ രക്ഷിക്കാൻ മുന്നോട്ടുവന്ന കുടുംബത്തിന്റെ സന്നദ്ധതയെയും പ്രവൃത്തിയെയും നവവധുവിന്റെ ബുദ്ധിയെയും പ്രശംസിച്ച് നിരവധിയാളുകൾ രംഗത്തെത്തി.
ദുരന്തമുഖത്തും മനുഷ്യത്വം ഇന്നും മരിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഇതെന്നും സംസ്കാരത്തിന്റെ യഥാർഥ ഭംഗിയാണ് അവിടെ കണ്ടതെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറഞ്ഞു.
അതേസമയം, സ്വന്തം ജീവൻ രക്ഷിക്കാൻ മറ്റുള്ളവർ അധ്വാനിക്കുമ്പോഴും ബൈക്ക് പിടിച്ചുനിർത്താൻ ശ്രമിച്ച യാത്രക്കാരന്റെ നിലപാടിനെതിരെയും ചില വിമർശനങ്ങൾ ഉയർന്നുവന്നു.
എങ്കിലും, ഒരു ജീവൻ പൊലിയാതെ കാത്തുസൂക്ഷിച്ച ആ കുടുംബത്തിന്റെ മാതൃകാപരമായ പ്രവർത്തനം ഇന്ന് രാജ്യമൊട്ടാകെ ഏറ്റെടുത്തിരിക്കുകയാണ്.
Viral
ബാങ്കോക്കിലെ ബാറിൽ വൻ തുക ബിൽ കുടിശിക വരുത്തിയതിന് 18 വയസുള്ള യുവതിയുടെ തലമുടി ജീവനക്കാർ പൂർണമായി മുണ്ഡനം ചെയ്ത സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഓഗസ്റ്റ് 25-ന് പിങ്ക്ലാഓ മേഖലയിലാണ് സംഭവം നടന്നത്.
നിയമപരമായ വഴികൾ തേടുന്നതിന് പകരം ബാർ അധികൃതർ സ്വന്തം നിലയിൽ ശിക്ഷ നടപ്പിലാക്കിയതാണ് പൊതുജനരോഷത്തിന് കാരണമായത്. പ്രമുഖ തായ് സാമൂഹിക പ്രവർത്തക ചലിഡ ഫലാമത് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറലോകമറിയുന്നത്.
വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സ്ഥാപനത്തിൽ പ്രവേശിച്ച യുവതി, ഇരുനൂറിലധികം പാനീയങ്ങളും ഭക്ഷണവും ഓർഡർ ചെയ്തതിനെ തുടർന്ന് ബിൽ തുക ഏകദേശം 60,000 തായ് ഭാറ്റ് (1,70,000 ലധികം രൂപ) ആയിരുന്നു.
പണം നൽകാതെ പുറത്തുപോകാൻ ശ്രമിച്ച യുവതിയെ ജീവനക്കാർ തടഞ്ഞു വെക്കുകയായിരുന്നു. മുൻപും സമാനമായ രീതിയിൽ മറ്റ് പല ബാറുകളിലും ഇവർ വലിയ തുക ബിൽ കുടിശിക വരുത്തിയിട്ടുണ്ടെന്നാണ് സ്ഥാപനത്തിന്റെ ആരോപണം.
എന്നാൽ പോലീസിനെ വിവരമറിയിക്കുന്നതിന് പകരം, യുവതിയുടെ മുടി മുറിച്ചു മാറ്റി പകരം 3,000 ഭാറ്റ് ബില്ലിൽ കുറവ് ചെയ്യാമെന്ന വിചിത്രമായ കരാറാണ് മാനേജർ മുന്നോട്ടുവെച്ചത്. തുടർന്ന് ട്രിമ്മർ ഉപയോഗിച്ച് യുവതിയുടെ തലമുടി വടിച്ചെടുക്കുകയായിരുന്നു.
ഭീഷണിക്ക് വഴങ്ങിയാണ് താൻ ഇതിന് നിന്നുകൊടുത്തതെന്നും, അക്രമഭയത്താലാണ് എതിർക്കാതിരുന്നതെന്നും യുവതി പിന്നീട് വ്യക്തമാക്കി. തലമുടി മുഴുവനായി കളയാൻ സമ്മതിച്ചിരുന്നില്ലെന്ന് കുടുംബവും പോലീസിനോട് പറഞ്ഞു.
സംഭവം കൈവിട്ടുപോയെന്ന് സമ്മതിച്ച ബാർ അധികൃതർ പിന്നീട് മാപ്പുപറഞ്ഞെങ്കിലും, സാമ്പത്തിക തർക്കത്തിന്റെ പേരിൽ വ്യക്തികളെ പരസ്യമായി അപമാനിക്കുകയും കായികമായി നേരിടുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
വിഷയം തായ്ലൻഡിലെ സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഒരു വശത്ത് വ്യാജരേഖ ചമച്ചതിനും പണം നൽകാത്തതിനും യുവതിക്കെതിരെ വിമർശനമുയരുമ്പോൾ തന്നെ, ബാർ അധികൃതരുടെ കൈയേറ്റം ക്രൂരവും നിയമവിരുദ്ധവുമാണെന്ന അഭിപ്രായമാണ് പൊതുസമൂഹത്തിൽ ശക്തമാകുന്നത്.
Viral
ദുബായിലെ വിലകൂടിയ ജീവിതച്ചെലവുകൾക്കിടയിൽ ദൈനംദിന ആവശ്യങ്ങൾക്കായി പണം ലാഭിക്കാനുള്ള ലളിതമായ വഴികൾ ചൂണ്ടിക്കാട്ടുകയാണ് ദുബായിൽ താമസിക്കുന്ന കനുപ്രിയ മെഹന്ദിരത്ത എന്ന ഇന്ത്യൻ യുവതി.
അന്താരാഷ്ട്ര ബ്രാൻഡുകളുടെയും ആഡംബര ഉൽപ്പന്നങ്ങളുടെയും കേന്ദ്രമായി ദുബായ് അറിയപ്പെടുമ്പോഴും, നമ്മൾ നിത്യേന ഉപയോഗിക്കുന്ന പല സാധനങ്ങൾക്കും ഇന്ത്യയിലാണ് വളരെ വിലക്കുറവെന്ന് ഇവർ സ്വന്തം അനുഭവം മുൻനിർത്തി വ്യക്തമാക്കുന്നു.
തന്റെ ഇന്ത്യ സന്ദർശനത്തിനിടെ വാങ്ങിയ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി ഇവർ തയ്യാറാക്കിയ ഒരു വീഡിയോയാണ് ഇപ്പോൾ ആളുകൾക്കിടയിൽ ചർച്ചയായിരിക്കുന്നത്.
ആഗോള വസ്ത്ര ബ്രാൻഡുകൾക്ക് ദുബായിലെ മാളുകളിൽ നൽകേണ്ടി വരുന്ന തുകയുടെ പകുതി വിലയ്ക്ക് സമാനമായ വസ്ത്രങ്ങൾ ഇന്ത്യയിൽ ലഭ്യമാണെന്ന് ഇവർ പറയുന്നു.
വസ്ത്രങ്ങൾക്ക് പുറമെ ശുദ്ധജല ഫിൽട്ടറുകൾ, പ്രോട്ടീൻ പൗഡറുകൾ, ഹെയർ കളർ, ബോഡി വാഷ് തുടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയും ഇന്ത്യയിൽ നിന്ന് വാങ്ങുന്നതാണ് കൂടുതൽ ലാഭകരമെന്ന് കനുപ്രിയ അവകാശപ്പെടുന്നു.
കൂടാതെ, ശുദ്ധമായ നാടൻ നെയ്യും സുഗന്ധവ്യഞ്ജനങ്ങളും ദുബായിൽ ഉയർന്ന തുകയ്ക്ക് വാങ്ങുന്നതിലും നല്ലത് ഇന്ത്യയിൽ നിന്ന് കൊണ്ടുപോകുന്നതാണെന്നും ഇവർ ഓർമ്മിപ്പിക്കുന്നു.
ഇത്തരത്തിലുള്ള നിത്യോപയോഗ സാധനങ്ങളാണ് തന്റെ യാത്രാ ബാഗിലെ പ്രധാന ഭാരമെന്നും യുവതി കൂട്ടിച്ചേർത്തു. വീഡിയോ പ്രചരിച്ചതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഇന്റർനെറ്റിൽ ഉയർന്നുവരുന്നത്.
ദുബായിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ മികച്ച ഗുണനിലവാരം ഇന്ത്യയിലെ സാധനങ്ങൾക്ക് ലഭിക്കില്ലെന്ന് ചിലർ വാദിക്കുമ്പോൾ, ബുദ്ധിപൂർവ്വം പണം ലാഭിക്കാനുള്ള യുവതിയുടെ നീക്കത്തെ അഭിനന്ദിക്കുകയാണ് മറ്റു ചിലർ.
Viral
ഐഐടി ഹൈദരാബാദ് ക്യാമ്പസിലെ തെരുവുനായ്ക്കളെ ദ്രോഹിക്കാനും വകവരുത്താനും വിദ്യാർഥികൾ പദ്ധതിയിട്ടെന്ന ആരോപണം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
വിദ്യാർഥികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നടന്ന സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഹൈദരാബാദ് പോലീസ് സംഭവത്തിൽ ഇടപെടുകയും അന്വേഷണത്തിന് നിർദേശം നൽകുകയും ചെയ്തു.
നായ്ക്കൾക്ക് വിഷാംശമുള്ള ഭക്ഷണങ്ങൾ നൽകുക, കുടിവെള്ള പാത്രങ്ങൾ തകർക്കുക, ശാരീരികമായി ഉപദ്രവിക്കുക തുടങ്ങിയ കാര്യങ്ങളാണ് ചാറ്റുകളിൽ ചർച്ച ചെയ്തതായി ആരോപിക്കപ്പെടുന്നത്.
ക്യാമ്പസിലുണ്ടായിരുന്ന ഒരു നായയുടെ ദുരൂഹ മരണവും മൃഗങ്ങളെ പരിപാലിക്കുന്ന വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകളും ഇതോടെ വെളിച്ചത്തുവന്നു. മുൻനിര സ്ഥാപനത്തിൽ നിന്ന് ഉയർന്ന ഈ ക്രൂരതയ്ക്കെതിരെ ഐഐടി മാനേജ്മെന്റ് കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Viral
മധ്യപ്രദേശിലെ ഉജ്ജയിനിൽ ശ്മശാനത്തിലെ കത്തിക്കൊണ്ടിരിക്കുന്ന ചിതയ്ക്ക് സമീപം ദുരൂഹമായ ആഭിചാര ക്രിയകൾ നടത്തുകയും മനുഷ്യശരീരാവശിഷ്ടങ്ങൾ ഭക്ഷിക്കുകയും ചെയ്ത സംഭവത്തിൽ വൻ പ്രതിഷേധം പുകയുന്നു.
ശരീരമാസകലം ഭസ്മം പൂശി കറുത്ത വസ്ത്രമണിഞ്ഞ നിലയിലുള്ള ഒരു സ്ത്രീ ചിതയിൽ നിന്ന് വാളുപയോഗിച്ച് മാംസഭാഗങ്ങൾ തിരഞ്ഞെടുത്ത് കഴിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
കടുത്ത അറപ്പും ഭയവും ഉളവാക്കുന്ന ഈ രംഗങ്ങളിൽ കാളി നന്ദ് ഗിരി എന്ന് സ്വയം പരിചയപ്പെടുത്തുന്ന സ്ത്രീ, ചൂടുള്ള മനുഷ്യമാംസം കഴിക്കുന്നത് തങ്ങളുടെ ജീവിതരീതിയുടെ ഭാഗമാണെന്നും പ്രമുഖരായ പല താന്ത്രികരെയും താൻ ഇല്ലാതാക്കിയിട്ടുണ്ടെന്നും അവകാശപ്പെടുന്നുണ്ട്.
തലയോട്ടി കൊണ്ട് കളിക്കുന്നതും ചാരം ശരീരത്തിൽ അണിയുന്നതും ചൂടുള്ള മനുഷ്യമാംസം ഭക്ഷിക്കുന്നതുമെല്ലാം തങ്ങളുടെ നിയോഗമാണെന്നും തങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് സാധാരണക്കാർക്ക് ഊഹിക്കാൻ പോലുമാകില്ലെന്നും ഇവർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
ദൃശ്യങ്ങളുടെ അവസാനം ശ്മശാനവുമായി ബന്ധപ്പെട്ട ചില മന്ത്രങ്ങൾ ഉച്ചരിക്കുന്നതും വ്യക്തമാണ്. മൃതദേഹത്തോട് അനാദരവ് കാണിക്കുകയും മന്ത്രവാദത്തിന്റെ പേരിൽ ക്രൂരമായ പ്രവൃത്തികൾ ചെയ്യുകയും ചെയ്ത ഇവർക്കെതിരെ ശക്തമായ നിയമനടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
എന്നാൽ ഈ വീഡിയോ എപ്പോൾ, എവിടെവച്ച് ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ പോലീസോ പ്രാദേശിക ഭരണകൂടമോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kouthukam
മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിയായ രമാബായി രൺവീർ എന്ന 47-കാരിയുടെ നിശ്ചയദാർഢ്യം ഇന്ന് ഒരു നാടിനാകെ ആവേശമായി മാറിയിരിക്കുകയാണ്. അംബജോഗായിയിൽ നടന്ന 'അമൃത് ദൗഡ്' മാരത്തണിലാണ് സാരിയുടുത്ത് ചെരിപ്പ് ഇടാതെ ഓടി ഇവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
പ്രൊഫഷണൽ കായികതാരങ്ങളെപ്പോലും പിന്നിലാക്കി നേടീയ 3,000 രൂപയുടെ സമ്മാനത്തുക മക്കളുടെ പഠനാവശ്യത്തിനുള്ള പുസ്തകങ്ങൾ വാങ്ങാൻ ഉപയോഗിക്കുമെന്നാണ് ഈ അമ്മ പറയുന്നത്.
മുംബൈയിൽ വെച്ചുണ്ടായ അപകടത്തിൽ ഭർത്താവ് മരണപ്പെട്ടതോടെയാണ് രമാബായിയുടെ ജീവിതം പ്രതിസന്ധിയിലായത്. തുടർന്ന് കുടുംബം പുലർത്താനും രണ്ട് പെൺമക്കളുടെ വിദ്യാഭ്യാസം മുടങ്ങാതെ കൊണ്ടുപോകാനുമായി അവർ അംബജോഗായിലെ ഒരു സ്വകാര്യ അക്കാദമിയിൽ പാചകത്തൊഴിലാളിയായി ജോലിക്ക് ചേർന്നു.
മൂത്ത മകൾ പൂജ പൊലീസ് റിക്രൂട്ട്മെന്റിനും ഇളയ മകൾ ബാങ്കിങ് പരീക്ഷകൾക്കുമാണ് തയ്യാറെടുക്കുന്നത്. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും പഠനത്തിൽ മികവ് പുലർത്തിയ പൂജയുടെ അക്കാദമി ഫീസ് ഡയറക്ടർ പൂർണമായും ഒഴിവാക്കി നൽകിയിരുന്നു.
നാട്ടിൽ മാരത്തൺ പ്രഖ്യാപിച്ചപ്പോൾ മക്കൾക്ക് പുസ്തകങ്ങൾ വാങ്ങാനുള്ള തുക കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് രമാബായി മത്സരത്തിനിറങ്ങിയത്. സാധാരണ വസ്ത്രവും ചെരിപ്പുമണിഞ്ഞ് ഓട്ടം തുടങ്ങിയെങ്കിലും വഴിയിൽ വെച്ച് ചെരിപ്പുകൾ ഊരിപ്പോകാൻ തുടങ്ങി.
എന്നാൽ പിന്തിരിയാൻ തയ്യാറാകാതിരുന്ന അവർ ചെരിപ്പുകൾ കയ്യിലെടുത്ത്, കല്ലും മണലും നിറഞ്ഞ റോഡിലൂടെ നഗ്നപാദയായി കുതിക്കുകയായിരുന്നു.
കാണികളുടെ ആവേശകരമായ കൈയടികൾക്കിടയിൽ ഒന്നാമതായി ഫിനിഷ് ലൈൻ മുറിച്ച് കടന്ന രമാബായിക്ക് പുറകിൽ രണ്ടാം സ്ഥാനം നേടിയത് മകൾ പൂജയായിരുന്നു എന്നത് ഈ വിജയത്തിന് മാറ്റുകൂട്ടി.
ഓടുമ്പോൾ മക്കളുടെ ഭാവിയും അവരുടെ സ്വപ്നങ്ങളും മാത്രമായിരുന്നു മനസിലുണ്ടായിരുന്നതെന്ന് വിജയിച്ച ശേഷം രമാബായി പ്രതികരിച്ചു. ഒരു അമ്മയുടെ ത്യാഗത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ് രമാബായിയെന്ന് ജനപ്രതിനിധികളടക്കം നിരവധി പ്രമുഖർ പ്രശംസിച്ചു.
കഷ്ടപ്പാടുകളോട് പൊരുതി മക്കളുടെ തിളക്കമാർന്ന ഭാവിക്ക് വേണ്ടി ഓടിനേടിയ ഈ വിജയം നിരവധിയാളുകൾക്കാണ് പ്രചോദനമാകുന്നത്.
Kouthukam
യുഎസിലെ തൊഴിൽ വിപണിയിൽ ഇന്ത്യൻ കുടിയേറ്റക്കാർ നേരിടുന്ന വിമർശനങ്ങൾക്കും ആരോപനങ്ങൾക്കും വ്യക്തമായ മറുപടിയുമായി മലയാളി കൂടിയായ യുവാവിന്റെ സോഷ്യൽ മീഡിയ പ്രതികരണം ശ്രദ്ധ നേടുന്നു.
ഇന്ത്യൻ വംശജർ പ്രാദേശിക തൊഴിലവസരങ്ങൾ തട്ടിയെടുക്കുന്നുവെന്ന വാദത്തെ നിഷേധിച്ച്, തങ്ങളുടെ കഠിനാധ്വാനവും നിശ്ചയദാർഢ്യവുമാണ് വിജയത്തിന് പിന്നിലെന്ന് വ്യക്തമാക്കുകയാണ് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ യുവൻ ഇബാനസ് ഗർവാരെ.
വിദേശരാജ്യങ്ങളിൽ എത്തുന്ന കുടിയേറ്റക്കാർ നേരിടുന്ന കടുത്ത പ്രതിസന്ധികൾ ചൂണ്ടിക്കാണിച്ചാണ് ഗർവാരെ സംസാരിക്കുന്നത്. കർശനമായ വീസ നിയമങ്ങൾ, ഭാഷാപരമായ തടസങ്ങൾ, അപരിചിതമായ പുതിയ സംസ്കാരം, വ്യക്തിപരമായ ബന്ധങ്ങളുടെ അഭാവം തുടങ്ങി വലിയ വെല്ലുവിളികൾ അതിജീവിച്ചാണ് പലരും സ്വന്തമായി ഇടം കണ്ടെത്തുന്നത്.
എന്നാൽ ഡോക്ടർമാർ, സോഫ്റ്റ്വെയർ എൻജിനീയർമാർ, ഡാറ്റാ അനലിസ്റ്റുകൾ തുടങ്ങിയ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ആരുടെയും അവസരങ്ങൾ അപഹരിക്കുകയല്ല ചെയ്യുന്നത്.
വർഷങ്ങൾ നീണ്ട പഠനത്തിലൂടെയും പരിശീലനത്തിലൂടെയും നേടിയെടുക്കുന്ന സാങ്കേതിക മികവാണ് ഈ സ്ഥാനങ്ങളിലേക്ക് പ്രൊഫഷണലുകളെ എത്തിക്കുന്നത്.
മറ്റുള്ളവർ ഏറ്റെടുക്കാൻ മടിക്കുന്ന കഠിനമായ തൊഴിൽ സമയങ്ങളും പ്രയാസമേറിയ സാഹചര്യങ്ങളും പരിഭ്രാന്തിയില്ലാതെ ഏറ്റെടുക്കാൻ കുടിയേറ്റക്കാർ തയ്യാറാകുന്നുണ്ട്.
പുതിയ അന്തരീക്ഷത്തോട് പെട്ടെന്ന് പൊരുത്തപ്പെടാനുള്ള ഇന്ത്യക്കാരുടെ കഴിവിനെ അഭിമാനത്തോടെയാണ് കാണേണ്ടത്. വിദേശത്ത് വിജയിച്ചു കയറുന്നത് ആരുടെയും ആനുകൂല്യം കൊണ്ടല്ല, മറിച്ച് മറ്റാരെക്കാളും കൂടുതൽ അധ്വാനിക്കാൻ കാണിക്കുന്ന മനസ് കൊണ്ടാണെന്ന സന്ദേശമാണ് ഈ പ്രതികരണം നൽകുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പിന്തുണയാണ് ഈ അഭിപ്രായത്തിന് ലഭിക്കുന്നത്. കുടിയേറ്റക്കാരുടെ സമർപ്പണബോധത്തെയും പ്രൊഫഷണൽ സമീപനത്തെയും പ്രശംസിച്ചുകൊണ്ട് നിരവധിയാളുകൾ വീഡിയോയോട് പ്രതികരിക്കുന്നുണ്ട്.
Kouthukam
പ്രസിദ്ധമായ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾക്കപ്പുറത്തേക്ക് ഇന്ത്യയുടെ ആഴമളക്കാൻ ഇറങ്ങിത്തിരിച്ച ഒരു ജാപ്പനീസ് യുവതിയുടെ യാത്രാനുഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മൂന്ന് മാസക്കാലം തനിച്ചു നടത്തിയ ബാക്ക്പാക്കിംഗ് യാത്രയ്ക്കൊടുവിൽ, ഹന്ന എന്ന സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർ തനിക്ക് ഏറ്റവും പ്രിയപ്പെട്ട അഞ്ച് ഇന്ത്യൻ കേന്ദ്രങ്ങളെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തി.
യാത്രയിലെ കടുത്ത വെല്ലുവിളികളും അതിമനോഹരമായ അനുഭവങ്ങളും ഒരുപോലെ സമ്മാനിച്ച വാരാണസിയാണ് ഹന്നയുടെ പട്ടികയിൽ ഒന്നാമതെത്തിയത്.
നഗരത്തിലെ സ്ട്രീറ്റ് ഫുഡും തനത് ലാസിയും അവിടുത്തെ പ്രത്യേക ഊർജവും കാരണം, തുടർന്നുള്ള യാത്രാപദ്ധതികൾ മാറ്റിവെച്ച് ഓടുന്ന ട്രെയിനിൽ നിന്നുമിറങ്ങി അവർ വീണ്ടും വാരാണസിയിലേക്ക് തിരികെയെത്തുകയായിരുന്നു.
അല്പം കഠിനമെങ്കിലും ഇന്ത്യയെന്ന് കേൾക്കുമ്പോൾ തന്റെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ഈ പുരാതന നഗരമാണെന്ന് അവർ ഓർത്തെടുക്കുന്നു.
ധ്യാനത്തിലൂടെയും ട്രെക്കിംഗിലൂടെയും വ്യക്തിജീവിതത്തിൽ വലിയ മാറ്റങ്ങൾ സമ്മാനിച്ച ഹിമാചൽ പ്രദേശിലെ ധർമ്മശാലയാണ് ഹന്നയുടെ രണ്ടാമത്തെ പ്രിയപ്പെട്ട ഇടം.
ഇവിടെ വെച്ച് പങ്കെടുത്ത പത്തുദിവസത്തെ ധ്യാന ക്യാമ്പ് കരുണയുടെ പാഠങ്ങൾ പഠിപ്പിച്ചപ്പോൾ, ട്രിയുണ്ഡ് മലനിരകളിലേക്കുള്ള ട്രെക്കിംഗ് ജീവിതത്തിലെ തന്നെ മികച്ച അനുഭവങ്ങളിലൊന്നായി മാറിയെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.
മറ്റ് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തവും സ്വന്തം വീടുപോലെ പ്രിയപ്പെട്ടതുമായ അനുഭവമാണ് മേഘാലയ സമ്മാനിച്ചത്. ഷില്ലോങ്, സോഹ്റ, കൊങ്തോങ് എന്നീ പ്രദേശങ്ങളിലെ പ്രകൃതിഭംഗിയും കാഫെ സംസ്കാരവും വെള്ളച്ചാട്ടങ്ങളും അവരെ ഏറെ ആകർഷിച്ചു.
നാലാം സ്ഥാനത്തുള്ള കർണാടകയിലെ ഹംപിയെ "ഇന്ത്യൻ പതിപ്പിലെ അറേബ്യൻ നൈറ്റ്സ്" എന്നാണ് ഹന്ന വിശേഷിപ്പിച്ചത്. കൂറ്റൻ പാറക്കെട്ടുകളും പ്രാചീന ക്ഷേത്ര ശേഷിപ്പുകളും പ്രഭാതങ്ങളിൽ ഉയർന്നുകേൾക്കുന്ന പൂജാമണികളുടെ ശബ്ദവും ഹംപിക്ക് മാന്ത്രികമായ അന്തരീക്ഷം നൽകുന്നു.
പഴയകാലത്ത് മനുഷ്യർ സ്വന്തം കൈകളാൽ തീർത്തതാണ് ഇതെന്ന് വിശ്വസിക്കാൻ പോലും കഴിയാത്തത്ര അത്ഭുതം സൃഷ്ടിച്ച മഹാരാഷ്ട്രയിലെ എല്ലോറ ഗുഹകളാണ് അഞ്ചാമതായി പട്ടികയിൽ ഇടംപിടിച്ചത്.
കേവലം ജനകീയമായ മെട്രോ നഗരങ്ങളെ മാത്രം പകർത്തിവെക്കാതെ ഇന്ത്യയുടെ തനതായ ഗ്രാമീണ ഭംഗിയും സാംസ്കാര വൈവിധ്യവും ലോകത്തിന് മുന്നിൽ കാണിച്ചുതന്ന ഹന്നയുടെ ഈ യാത്രാവീഡിയോയ്ക്ക് ലോകമെമ്പാടുമുള്ള യാത്രാപ്രേമികളിൽ നിന്നും വൻ പ്രശംസയാണ് ലഭിക്കുന്നത്.
Special
മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയിൽ ഈ വർഷത്തെ ഗണേശോത്സവാഘോഷങ്ങൾക്ക് ആവേശകരമായ തുടക്കമായിരിക്കുകയാണ്. ആഗസ്റ്റ് 29-ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന വർണാഭമായ ആഗമൻ സോഹ്ള ഘോഷയാത്രകളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
കൂറ്റൻ വിഗ്രഹങ്ങളും വ്യത്യസ്തങ്ങളായ പ്രമേയങ്ങളും കൊണ്ട് ഇത്തവണത്തെ ആഘോഷങ്ങൾ ശ്രദ്ധേയമാകുന്നുണ്ടെങ്കിലും, ഭൗതികശാസ്ത്ര തത്വങ്ങളെ വെല്ലുവിളിക്കുന്ന രീതിയിൽ നിർമ്മിച്ച രണ്ട് ഗണപതി വിഗ്രഹങ്ങൾ ഇപ്പോൾ വലിയ രീതിയിലുള്ള ആശയപരമായ തർക്കങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.
വിഗ്രഹനിർമ്മാണത്തിലെ സാങ്കേതിക മികവിനെയും കലാസൃഷ്ടിയെയും ഒരുവിഭാഗം ഭക്തർ പ്രശംസിക്കുമ്പോൾ, ഉത്സവങ്ങളുടെ ഭക്തിനിർഭരമായ അന്തരീക്ഷം നഷ്ടപ്പെടുത്തി കേവലം പ്രദർശനവസ്തുവാക്കി മാറ്റുന്നു എന്ന രൂക്ഷവിമർശനമാണ് മറുവിഭാഗം ഉയർത്തുന്നത്.
പ്രമുഖ മണ്ഡലങ്ങൾ അവതരിപ്പിച്ച ഈ സാങ്കേതിക പരീക്ഷണങ്ങൾ സമൂഹമാധ്യമങ്ങളിലും സജീവ ചർച്ചയായിക്കഴിഞ്ഞു. മുംബൈ ചാ പേശ്വ മണ്ഡലത്തിലെ പേപ്പർ ഉപയോഗിച്ച് നിർമ്മിച്ച ഭാരം കുറഞ്ഞ വിഗ്രഹമാണ് ഇതിലൊന്ന്.
വിഗ്രഹത്തിന്റെ അടിഭാഗത്തുള്ള ഒരു ചെറിയ വീണയിൽ മാത്രം താങ്ങി, വായുവിൽ നിൽക്കുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അടുത്തിടെ ഭുലേശ്വർ ചാ രാജയുടെ വിഗ്രഹം അപകടത്തിൽപ്പെട്ട് രണ്ടുപേർ മരണമടഞ്ഞ സംഭവം നഗരവാസികളിൽ ഉണ്ടാക്കിയ ഭയം വിട്ടുമാറിയിട്ടില്ല.
ഈ സാഹചര്യത്തിൽ സുരക്ഷ പോലും അവഗണിച്ച് മണ്ഡലങ്ങൾ തമ്മിൽ നടത്തുന്ന ഇത്തരം മത്സരങ്ങൾ ആശങ്ക വർധിപ്പിക്കുന്നു. ദൈവത്തെ സർക്കസ് വസ്തുവാക്കി മാറ്റുകയാണെന്നും, വിഗ്രഹങ്ങളുടെ വലിപ്പത്തിലും ആഡംബരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഗണേശോത്സവത്തിന്റെ യഥാർഥ ലാളിത്യവും പരമ്പരാഗത ഭക്തിയുമാണ് ഇല്ലാതാകുന്നതെന്നും ഭക്തർ ചൂണ്ടിക്കാണിക്കുന്നു.
ആഡംബര പ്രകടനങ്ങൾക്ക് അപ്പുറം സുരക്ഷിതവും ലളിതവുമായ ആഘോഷങ്ങളിലേക്ക് മടങ്ങണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
Video
ഭീതിജനകമായ മിന്നൽപ്രളയത്തിൽ നേപ്പാൾ വിറങ്ങലിച്ചു നിൽക്കുകയാണ്. നൂറുകണക്കിന് ജീവനുകൾ പൊലിയുകയും നിരവധിയാളുകളെ കാണാതാവുകയും ചെയ്ത വാർത്തകൾക്കിടയിലും, കണ്ണ് നനയിക്കുന്നതോടൊപ്പം ഹൃദയത്തിന് ആശ്വാസം നൽകുന്നൊരു അതിജീവന കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്.
പ്രളയത്തിന്റെ വന്യതയെയും അതിർത്തികളെയും ഭേദിച്ച് ജീവനുംകൊണ്ടോടിയ രണ്ട് ഗോൾഡൻ റിട്രീവർ നായ്ക്കൾ ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനസ് കവരുകയാണ്.
നേപ്പാളിലെ പ്രളയജലത്തിൽപ്പെട്ട് കിലോമീറ്ററുകളോളം നീന്തിയ ഈ നായ്ക്കൾ ഒടുവിൽ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലുള്ള ഒരു അതിർത്തി ഗ്രാമത്തിലാണ് കരയ്ക്കുകയറിയത്. ഭയന്നുവിറച്ച് ഗ്രാമത്തിലെത്തിയ ഇവയെ കണ്ട ഗ്രാമീണർ ഉടൻതന്നെ സംരക്ഷണം നൽകുകയായിരുന്നു.
ഇതിലൊരു നായയുടെ കണ്ണിന് ചെറിയ പരിക്കേറ്റിട്ടുണ്ടെങ്കിലും മനുഷ്യരോട് വളരെ വേഗം ഇണങ്ങുന്ന സ്വഭാവമാണ് ഇവയ്ക്കുള്ളത്. അതിനാൽത്തന്നെ ഇവയെ ആരോ പ്രാണനെപ്പോലെ വളർത്തിയ വളർത്തുമൃഗങ്ങളാണെന്ന് വ്യക്തമാണ്.
ഇൻസ്റ്റാഗ്രാം ഉപയോക്താവായ ഷഹ്സാദ് അഹമ്മദ് പങ്കുവെച്ച നായ്ക്കളുടെ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വിശന്നു വലഞ്ഞെത്തിയ ഈ നായ്ക്കൾക്ക് ഗ്രാമീണർ സ്നേഹത്തോടെ ഭക്ഷണവും അഭയവും നൽകുന്ന രംഗങ്ങൾ മനുഷ്യത്വത്തിന്റെ ആഴം വ്യക്തമാക്കുന്നു.
പ്രളയച്ചുഴിയിൽപ്പെട്ട് തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കുടുംബത്തിലേക്ക് ഇവയെ സുരക്ഷിതമായി തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ദുരന്തത്തിന്റെ മഹാ ഗർത്തത്തിനിടയിലും സ്നേഹത്തിന്റെ ഈ വേറിട്ട കാഴ്ച ഏവർക്കും വലിയൊരു പ്രത്യാശയായി മാറുകയാണ്.