കോഴിക്കോട്: നിപ രോഗബാധ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് തനിക്കും കോഴിക്കോട് ജില്ലാ കളക്ടർക്കുമിടയിൽ യാതൊരുവിധ ആശയക്കുഴപ്പങ്ങളും ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. എന്നാൽ, പുതിയ കളക്ടറായതിനാൽ ചില പരിചയക്കുറവുകൾ സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താൻ വാർത്താ സമ്മേളനം നടത്തുന്നതിന് മുമ്പ് ജില്ലാ കളക്ടർ മാധവിക്കുട്ടിയുമായി സംസാരിച്ചിരുന്നുവെന്നും അതുവരെ പൂനെ വൈറോളജി ലാബിൽ നിന്ന് നിപ ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട് വന്നിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
തന്റെ വാർത്താ സമ്മേളനത്തിന് ശേഷമാണ് ജില്ലാ കളക്ടർ തന്നെ കാര്യങ്ങൾ അറിയിച്ചത്. ജില്ലാ കളക്ടർക്ക് റിപ്പോർട്ട് കിട്ടിയാൽ അത് ആരോഗ്യമന്ത്രിയെ അറിയിക്കേണ്ടതാണ്. എന്നാൽ പുതിയ കളക്ടറായത് കൊണ്ട് പരിചയക്കുറവ് ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി.
വ്യാഴാഴ്ച ഉച്ചയ്ക്ക് തന്നെ പുനെയിൽ നിന്ന് രോഗബാധ സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ട് വന്നിരുന്നുവെന്നാണ് വ്യാഴാഴ്ച ജില്ലാ കളക്ടർ പറഞ്ഞത്. വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി കെ മുരളീധരൻ പുണെയിൽ നിന്നുള്ള ഫലം വന്നില്ലെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ജില്ലാ കളക്ടറുടെ വാർത്താ സമ്മേളനം. ഇതിന് പിന്നാലെയാണ് കളക്ടറെ പഴിച്ചുകൊണ്ട് മന്ത്രി രംഗത്തെത്തിയത്.
നിപ ബാധിതനായ 43-കാരൻ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ജില്ലാ കളക്ടറും മന്ത്രിയും രോഗബാധ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് രണ്ട് തട്ടിലായത്. അതേസമയം ഇയാൾക്ക് കേരളത്തിൽ നടത്തിയ പരിശോധനകളിൽ തുടക്കത്തിൽ തന്നെ നിപ ബാധ സ്ഥിരീകരിച്ചിരുന്നു. പുനെയിൽ നിന്ന് ഫലം വരും മുമ്പ് ചികിത്സയും തുടങ്ങിയിരുന്നു.
Tags : k muraleedharan kozhikode district collector