Viral
തീക്ഷ്ണമായ വേനൽച്ചൂടിൽ വെന്തുരുകുന്ന തെരുവ് നായ്ക്കൾക്ക് അഭയമൊരുക്കി ഒരു കടയുടമ കാട്ടിയ സ്നേഹം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
പുറത്തെ കൊടുംചൂടിൽ വലയുന്ന മിണ്ടാപ്രാണികളെ തന്‍റെ കടയ്ക്കുള്ളിൽ അവർക്ക് ആശ്വാസം നൽകിയ ഇദ്ദേഹത്തിന്‍റെ പ്രവർത്തി, മനുഷ്യത്വത്തിന്‍റെ മനോഹരമായ ഒരു കാഴ്ചയായി മാറിക്കഴിഞ്ഞു.
ഏകദേശം പത്തോളം തെരുവ് നായ്ക്കളാണ് കടയ്ക്കുള്ളിലെ തണുപ്പിൽ സമാധാനത്തോടെ വിശ്രമിക്കുന്നത്. കടയിലെ തറയിലും മേശപ്പുറത്തുമായി ചിതറിക്കിടക്കുന്ന നായ്ക്കൾ ബഹളമുണ്ടാക്കുകയോ അസ്വസ്ഥത പ്രകടിപ്പിക്കുകയോ ചെയ്യുന്നില്ല.
കടയിലെത്തുന്ന ഉപഭോക്താക്കൾക്കും ഈ കാഴ്ച ഒട്ടും അലോസരമുണ്ടാക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. അവിടെയെത്തുന്നവർ നായ്ക്കളെ ഒരു ശല്യമായി കാണാതെ വളരെ സ്വാഭാവികമായാണ് സമീപിക്കുന്നത്.
നായ്ക്കളെ തന്‍റെ വീട്ടിലെ അംഗങ്ങളെപ്പോലെ സ്നേഹത്തോടെ സ്വീകരിച്ച കടയുടമയുടെ മനസ്, കാണുന്നവരിൽ വലിയ മതിപ്പാണ് ഉണ്ടാക്കുന്നത്.
ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് കടയുടമയെ തേടിയെത്തുന്നത്. കഠിനമായ ചൂടിൽ മിണ്ടാപ്രാണികൾക്ക് തണലൊരുക്കിയ ഇദ്ദേഹത്തെ അഭിനന്ദിച്ച് നിരവധിപ്പേർ രംഗത്തെത്തി.
മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ലെന്നും, ഇത്തരം പ്രവർത്തികൾ മാതൃകാപരമാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.
നെഗറ്റീവ് ചിന്തകൾ മാറ്റിവെച്ച്, പ്രതിസന്ധിഘട്ടത്തിൽ ഇത്തരം ജീവികളോട് കരുണ കാണിക്കാൻ തയ്യാറായ കടയുടമയുടെ പ്രവർത്തി ഏവർക്കും വലിയൊരു പ്രചോദനമാണ്.
Viral
ഗുജറാത്തിലെ ഉന താലൂക്കിൽ നവാബന്ദറിലെ വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലയിൽ ഇര തേടിയിറങ്ങിയ സിംഹം അബദ്ധത്തിൽ കിണറ്റിൽ വീണു. കൃഷിയിടത്തിലെ വെള്ളം നിറഞ്ഞ തുറന്ന കിണറ്റിലായിരുന്നു സിംഹം അകപ്പെട്ടത്.
അപകടവിവരം അറിഞ്ഞയുടൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും അത്യന്തം സാഹസികമായ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തു. മരണത്തിന് തൊട്ടടുത്തെത്തിയ സിംഹത്തെ ഒരു മണിക്കൂർ നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിലാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
കൃത്യമായ ആസൂത്രണത്തോടെ നടന്ന ഈ ദൗത്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം പ്രദേശവാസികളും പങ്കുചേർന്നു. സിംഹത്തിന് പരിക്കേൽക്കാത്ത വിധം സുരക്ഷിതമായി വടം ഉപയോഗിച്ച് ബന്ധിച്ച് കരയിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.
ഇതിന്‍റെ ദൃശ്യങ്ങൾ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ സംഘവി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്. കരയിലെത്തിച്ച ഉടൻ തന്നെ ജനങ്ങളുടെ സുരക്ഷയും സിംഹത്തിന്‍റെ ആരോഗ്യവും കണക്കിലെടുത്ത് അതിനെ പ്രത്യേക കൂട്ടിലേക്ക് മാറ്റി.
നിലവിൽ ജസന്ദർ അനിമൽ കെയർ സെന്‍ററിൽ നിരീക്ഷണത്തിലുള്ള സിംഹം പൂർണ ആരോഗ്യവാനാണെന്ന് അധികൃതർ വ്യക്തമാക്കി. സിംഹത്തിന്‍റെ ജീവൻ രക്ഷിക്കാൻ ഉദ്യോഗസ്ഥർ കാട്ടിയ മനക്കരുത്തിനെയും വേഗത്തിലുള്ള ഇടപെടലിനെയും സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പ്രശംസിക്കുന്നുണ്ട്.
Viral
സോഷ്യൽ മീഡിയയിലെ പ്രശസ്തിക്കും കാഴ്ചക്കാരുടെ എണ്ണം കൂട്ടുന്നതിനും വേണ്ടി മനുഷ്യത്വം മറന്ന് പ്രവർത്തിക്കുന്ന ഇൻഫ്ലുവൻസർമാരുടെ വികൃതമുഖം വെളിപ്പെടുത്തുന്ന ഒരു സംഭവമാണ് പഞ്ചാബിൽ നിന്നും പുറത്തുവരുന്നത്.
ഒരു മിണ്ടാപ്രാണിയുടെ ജീവൻ വെച്ച് "100 ദിവസത്തെ ചലഞ്ച്" എന്ന പേരിൽ ഇയാൾ നടത്തിയ ക്രൂരത സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചു.
തെരുവിൽ നിന്നും ലഭിച്ച ജിമ്മി എന്ന് പേരിട്ട ഒരു കൊച്ചു നായക്കുട്ടിയെ വളർത്തുകയും, 100 -ാം ദിവസം അതിനെ കൊന്നു ബിരിയാണി വെച്ച് കഴിക്കുമെന്നുമായിരുന്നു ഈ യുവാവിന്റെ പരസ്യമായ പ്രഖ്യാപനം.
ആദ്യ ദിവസം മുതൽ നായക്കുട്ടിയോടൊപ്പം സമയം ചിലവഴിക്കുന്നതും അതിനെ താലോലിക്കുന്നതുമായ ദൃശ്യങ്ങൾ ഇയാൾ പങ്കുവെച്ചിരുന്നുവെങ്കിലും, ഓരോ വീഡിയോയുടെയും അവസാനം ഈ നായയെ കൊല്ലുമെന്ന ഭീഷണി ആവർത്തിച്ചിരുന്നു.
മൃഗസ്നേഹികളും സാധാരണക്കാരായ കാഴ്ചക്കാരും തുടക്കം മുതലേ ഇതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചെങ്കിലും അതൊന്നും വകവെക്കാതെ ഇയാൾ തന്‍റെ വികൃതമായ ചലഞ്ചുമായി മുന്നോട്ട് പോയി.
ഒരു ചെറിയ നായക്കുട്ടിയായിരുന്ന ജിമ്മി 92 ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും വളർന്നു വലുതായിരുന്നു. ഒടുവിൽ ഈ ക്രൂരത 100 -ാം ദിവസത്തിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ്, സുമനസുകളായ ഒരു കൂട്ടം മൃഗസംരക്ഷണ പ്രവർത്തകർ ഇടപെട്ടു.
സൈബർ ലോകത്തെ സൂചനകൾ വെച്ച് ഇയാളുടെ താമസം കണ്ടെത്തിയ ഇവർ സ്ഥലത്തെത്തി യുവാവിനെ നേരിട്ട് ചോദ്യം ചെയ്യുകയും ജിമ്മിയെ മോചിപ്പിക്കുകയും ചെയ്തു. തന്‍റെ പ്രവൃത്തി തെറ്റാണെന്ന് സമ്മതിച്ച യുവാവ് പരസ്യമായി മാപ്പപേക്ഷിക്കുന്ന വീഡിയോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
നിലവിൽ ജിമ്മി സുരക്ഷിതമായ കൈകളിലാണെന്ന് ഉറപ്പുവരുത്തിയ രക്ഷാപ്രവർത്തകർ, ഇത്തരം തരംതാഴ്ന്ന പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.
കാഴ്ചക്കാരുടെ എണ്ണം കൂട്ടാൻ ഏത് ക്രൂരതയും ചെയ്യാൻ മടിക്കാത്ത ഇത്തരക്കാർക്കെതിരെ സമൂഹമനസാക്ഷി ഉണരണമെന്ന വലിയ സന്ദേശമാണ് ഈ സംഭവം നൽകുന്നത്.