ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ ദർശനത്തിരുനാളായി ഓഗസ്റ്റ് രണ്ട് മുതൽ ഒമ്പത് വരെ ഭക്തി സാന്ദ്രമായ തിരുക്കർമങ്ങളോടെയും വൈവിധ്യമാർന്ന പരിപാടികളോടെയും വിപുലമായി ആഘോഷിക്കുന്നു.
ഇടവകയുടെ സ്ഥാപനം മുതൽ കഴിഞ്ഞ 15 വർഷം ഈ ഇടവകയ്ക്ക് നേതൃത്വം നൽകിയ പാരീഷ് എക്സിക്യൂട്ടീവ് ആണ് ഈ വർഷത്തെ തിരുന്നാളിന് ചുക്കാൻ പിടിക്കുന്നത്.
അവരോടൊപ്പം 10 കൂടാരയോഗത്തിൽ നിന്നുള്ള നൂറുകണക്കിന് കുട്ടികളും യുവജനങ്ങളും മറ്റു ഇടവക ജനങ്ങളും തിരുന്നാളിനോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾക്കായി മാസങ്ങളായി തയ്യാറെടുപ്പിലാണ്.
ഈ മാസം രണ്ടിന് രാവിലെ പത്തിനുള്ള കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. സിജു മുടക്കോടിൽ പതാക ഉയർത്തുന്നതോടെ തിരുന്നാളിന് തുടക്കമാകും.
ബർമിംഗ്ഹാം (യുകെ) ക്രൈസ്റ്റ് ദി കിംഗ് ക്നാനായ മിഷൻ വികാരി ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കുന്ന ഈ വി. കുർബാനയിൽ ഷിക്കാഗോ രൂപത ചാൻസലർ ഫാ. ജോൺസൺ കോവൂർപുത്തൻപുരയിൽ വചന സന്ദേശം നൽകും.
ആറിന് ഇടവകയിൽ നിന്നും മരിച്ചുപോയവരുടെ ഓർമദിനമായി ആചരിക്കും. വൈകുന്നേരം ആറിന് സെമിത്തേരി സന്ദർശനവും ഏഴിന് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയുടെ മുഖ്യ കാർമികത്വത്തിൽ മരിച്ച വിശ്വാസികക്ക് വേണ്ടിയുള്ള ദിവ്യബലി അർപ്പിക്കും.
ഏഴിന് വൈകുന്നേരം ആറിന് ഷിക്കാഗോ രൂപത യൂത്ത് അപ്പൊസ്തലെറ്റ് ഡയറക്ടർ ഫാ. മെൽവിൻ പോൾ ഇംഗ്ലീഷിൽ ഉള്ള കുർബാനക്കും വചന സന്ദേശത്തിനും നേതൃത്വം നൽകും. തുടർന്ന് 7:30 മുതൽ വിവിധ കൂടാരയോഗങ്ങളുടെയും പ്രസുദേന്തിമാരുടെയും നേത്രുത്വത്തിൽ ഉള്ള കലാമേള.
എട്ടിന് വൈകുന്നേരം 5.30ന് ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവക വികാരി ഫാ. എബ്രഹാം കളരിക്കൽ മുഖ്യകാർമികനായിട്ടുള്ള ദിവ്യബലിയിൽ ക്നാനായ റീജിയൺ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ വചനസന്ദേശം നൽകും.
തുടർന്നു കപ്ലോൻ വാഴ്ച. രാത്രി 7.30 മുതൽ ഇടവക മിനിസ്ട്രികൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഇടവകയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന മെഗാ സ്കിറ്റും. പ്രധാന തിരുന്നാൾ ദിവസമായ ഓഗസ്റ്റ് ഒമ്പതിന്, ആലുവ മംഗലപ്പുഴ മേജർ സെമിനാരി പ്രഫസർ ഫാ. ജിജോ നെല്ലിക്കാകണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുന്നാൾ റാസ.
തിരുഹൃദയ ദാസസമൂഹം സുപ്പീരിയർ ഫാ. ജോസ് കണ്ണുവെട്ടിയേൽ വചനസന്ദേശം നൽകും. ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, ഫാ. എബ്രഹാം കടുതൊടിൽ എന്നിവർ സഹ കാർമ്മികരായിരിക്കും. തുടർന്ന് പരിശുദ്ധ കന്യാമറിയത്തിന്റെയും മറ്റു വിശുദ്ധരുടെയും രൂപങ്ങൾ സംവഹിച്ചുകൊണ്ടുള്ള തിരുന്നാൾ പ്രദക്ഷിണം നടക്കും. തുടർന്ന് ലേലവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.