Tech
ന്യൂഡല്‍ഹി: ഇലക്ട്രിക് റിക്ഷകള്‍ ഓട്ടത്തിനിടെ മൊബൈല്‍ ആപ്പിലൂടെ നിശ്ചലമാക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ ചൈനീസ് ബാറ്ററി മാനേജ്മെന്റ് ആപ്പുകളെ ആപ്പ് സ്റ്റോറില്‍ നിന്നും പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യാന്‍ ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍. ബിഎടി-ബിഎംഎസ്, ലോസിഗി, ഇപോച്ച്-ഐ അയോണ്‍ തുടങ്ങിയ ആപ്പുകള്‍ നീക്കം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്.
ബ്ലൂടൂത്ത് സൗകര്യമുള്ള ലിഥിയം അയോണ്‍ ബാറ്ററികളെ നിയന്ത്രിക്കുന്ന ആപ്പുകളാണിവ. ബാറ്ററിയുടെ വോള്‍ട്ടേജ്, താപനില, ചാര്‍ജിങ്, സൈക്കിളുകള്‍, ബാറ്ററികളുടെ ആരോഗ്യം തുടങ്ങിയവ തത്സമയം നിരീക്ഷിക്കുന്നതിനാണ് ഈ ആപ്പ് ഉപയോഗിക്കുന്നതെങ്കിലും ഇപ്പോള്‍ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്നാണ് നിഗമനം.
ആപ്പിലൂടെ ബാറ്ററി ഓണ്‍, ഓഫ് ചെയ്യാനുള്ള സൗകര്യമാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. സമീപത്തുകൂടി പോകുന്ന റിക്ഷയുടെ ബാറ്ററിയുമായി ബ്ലൂടുത്ത് ബന്ധിപ്പിച്ച ശേഷമാണ് ഓഫ് ചെയ്യുന്നത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ തടസ്സപ്പെടുത്താനോ വിദൂരത്തിരുന്ന് ഓഫാക്കാനോ മറ്റേതെങ്കിലും ആപ്പുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ അവയും ബ്ലോക്ക് ചെയ്യുമെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പല റിക്ഷകളുടെയും വില കുറഞ്ഞ ബ്ലൂടൂത്ത് ബാറ്ററി സംവിധാനങ്ങള്‍ക്ക് കൃത്യമായ പാസ്വേഡ് സുരക്ഷയില്ല. അതുകൊണ്ട് ആര്‍ക്കും ഡിഫോള്‍ട്ട് സംവിധാനം ഉപയോഗിച്ച് ബാറ്ററിയുമായി ബ്ലൂടൂത്ത് ബന്ധിപ്പിക്കാം. 20 മുതല്‍ 15 മീറ്റര്‍ അകലെയുള്ളവര്‍ക്കു ഇത്തരത്തില്‍ ഡ്രൈവര്‍ അറിയാതെ ബാറ്ററി ഓഫ് ചെയ്യാം. വഴി ദൂരെനിന്ന് ഇ-റിക്ഷകളെ പ്രവര്‍ത്തനരഹിതമാക്കുന്ന നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്.
ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി ഭരണകൂടം ഗതാഗതവകുപ്പിന് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇത്തരം ആപ്പുകള്‍ നീക്കം ചെയ്യാന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഭീഷണിയുയർത്തുന്ന ഇത്തരം ആപ്പുകൾ പ്ലാറ്റ്ഫോമുകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ഗൂഗിൾ, ആപ്പിൾ തുടങ്ങിയ കമ്പനികളുമായി ചേർന്ന് മന്ത്രാലയം സ്ക്രീനിംഗ് നടപടികൾ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
Tech
മെറ്റ ഗെയിമിംഗ് മേഖലയിലേക്ക് ചുവടുവെക്കുന്നു. ലളിതമായ ഭാഷാ നിർദ്ദേശങ്ങൾ നൽകി സ്വന്തമായി ഗെയിമുകളും മറ്റ് ഇന്ററാക്ടീവ് ഫീച്ചറുകളും നിർമിക്കാൻ സഹായിക്കുന്ന 'പോക്കറ്റ്' എന്ന പുതിയ ആപ്പാണ് മെറ്റ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
മെറ്റയിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, ഈ ആപ്പ് ഇപ്പോൾ ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമായിക്കഴിഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ആപ്പിൽ ഉപയോക്താക്കൾക്ക് സ്വന്തമായി ഗെയിമുകൾ നിർമിക്കാൻ സാധിക്കുമെന്ന് മാത്രമല്ല, മറ്റുള്ളവർ നിർമിച്ച ഗെയിമുകൾ കളിച്ച് നോക്കാനുള്ള ഒരു 'ഡിസ്കവറി ഫീഡ്' സംവിധാനവും ഒരുക്കിയിട്ടുണ്ട്. നിലവിൽ ആപ്പ് പ്രാരംഭ പരീക്ഷണ ഘട്ടത്തിലാണെന്നാണ് ലഭിക്കുന്ന സൂചന.
എഐ അധിഷ്ഠിത ഇന്ററാക്ടീവ് ടൂളുകൾ നിർമിക്കുന്നതിൽ വിദഗ്ധരായ ഗിസ്മോ എന്ന സ്റ്റാർട്ടപ്പ് കമ്പനിയെ മെറ്റ ഈ വർഷം ആദ്യം സ്വന്തമാക്കിയിരുന്നു. ഈ ടീമിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 'പോക്കറ്റ്' വികസിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലെ സ്ക്രീൻഷോട്ടുകൾ പ്രകാരം, പോക്കറ്റ് ആപ്പിന് പഴയ ഗിസ്മോ ആപ്പുമായി ഏറെ സാമ്യമുണ്ട്. കോഡിംഗ് അറിവില്ലാത്ത സാധാരണക്കാർക്കും തങ്ങൾക്ക് ആവശ്യമുള്ള ഗെയിം എന്താണെന്ന് ലളിതമായി വിവരിച്ചു നൽകിക്കൊണ്ട് ഇതിലൂടെ പുതിയ ഗെയിമുകൾ സൃഷ്ടിക്കാനാകും.
പ്രശസ്ത റിവേഴ്സ് എഞ്ചിനീയറായ അലസ്സാൻഡ്രോ പലൂസിയാണ് ഈ ആപ്പ് ആദ്യമായി കണ്ടെത്തിയത്. ആപ്പ് ഇന്റലിജൻസ് സ്ഥാപനമായ ആപ്പ്ഫിഗേഴ്സ് നൽകുന്ന വിവരമനുസരിച്ച്, 2026 ജൂൺ 29നാണ് ഈ ആപ്പ് ആദ്യമായി പ്ലേ സ്റ്റോറുകളിലെത്തിയത്.
ചിത്രങ്ങളും വീഡിയോകളും നിർമിക്കുന്നതിന് പിന്നാലെ ഗെയിമിംഗ് രംഗത്തേക്കും എ ഐ വ്യാപിപ്പിക്കാനുള്ള മെറ്റയുടെ വലിയ പദ്ധതികളുടെ ഭാഗമായാണ് പോക്കറ്റ് ആപ്പിന്റെ വരവ്. മെറ്റ എ ഐ വഴി ചിത്രങ്ങളും, വൈബ്സ് ആപ്പ് വഴി വീഡിയോകളും നിർമിക്കാനുള്ള സൗകര്യം മെറ്റ നേരത്തെ തന്നെ ഒരുക്കിയിരുന്നു. കൂടാതെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയിലും, വീഡിയോ എഡിറ്റിംഗ് ആപ്പായ എഡിറ്റ്സ് എന്ന പ്ലാറ്റ്ഫോമിലും ജനറേറ്റീവ് എഐ ഫീച്ചറുകൾ മെറ്റ നിലവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Business
തൃശൂര്‍: ഔട്ട്ഡോര്‍ അഡ്വര്‍ടൈസിംഗ് മേഖലയെ കൂടുതല്‍ ലളിതവും സ്മാര്‍ട്ടുമാക്കാന്‍ ലക്ഷ്യമിട്ടുള്ള നവീന സംരംഭമായ എനിതിംഗ് ഔട്ട് ഓഫ് ഹോം ഓള് ഇന്‍ വണ്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം കൊച്ചിയില്‍ പുറത്തിറക്കി.
ആഡ്ടേക്കൺ പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കിയ ആപ്പിന്റെ ഉദ്ഘാടനം പ്രഥമ ക്യാന്‍ ഇന്നസെന്റ് അവാര്‍ഡ് ചടങ്ങില്‍ നടിയും അമ്മ പ്രസിഡന്റുമായ ശ്വേതാ മേനോനും നടന് ദിലീപും ചേര്‍ന്ന് നിര്‍വഹിച്ചു.
പരസ്യദാതാക്കള്‍ക്കും ഏജന്‍സികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിധത്തില്‍ ഔട്ട്ഡോര്‍ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ ഒറ്റ പ്ലാറ്റ്ഫോമില്‍ ഏകോപിപ്പിക്കുകയാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങില്‍ കമ്പനി ഡയറക്ടര്‍മാരായ എ.കെ. സജിത്ത്, നജുമുദ്ദീന്‍ ഇല്യാസ്, ആദില്‍ നൗഷാദ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ചടങ്ങില്‍ പ്രഥമ ക്യാന്‍ ഇന്നസെന്റ് അവാര്‍ഡ് നടന് അജു വര്‍ഗീസ് ഏറ്റുവാങ്ങി. അതോടൊപ്പം മലയാള ചലച്ചിത്ര മേഖലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മുതിര്‍ന്ന താരങ്ങളായ ശ്രീലത നമ്പൂതിരി, ടി.ജി. രവി, വിജയരാഘവന്, മണിയന്‍പിള്ള രാജു എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Kerala
കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ നിതിന്‍ രാജിന്റെ മരണത്തിനു പിന്നാലെ ഓണ്‍ലൈന്‍ വായ്പാതട്ടിപ്പുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. ദിവസവും നൂറുകണക്കിനാളുകള്‍ തട്ടിപ്പിനിരയാകുന്നതായാണ് അനൗദ്യോഗിക കണക്കുകള്‍. പണം നഷ്ടപ്പെടുന്നവരും ചതിക്കുഴിയില്പ്പെടുന്നവരില് ഭൂരിഭാഗം പേരും പരാതിയുമായി രംഗത്തെത്താന്‍ മടിക്കുന്നത് തട്ടിപ്പുസംഘങ്ങൾക്ക് സഹായമാകുന്നു. അതേസമയം പരാതിയുമായി പോലീസിനെ സമീപിച്ചാല്‍ തണുപ്പന്‍ പ്രതികരണമാണു ലഭിക്കുന്നതെന്നും തട്ടിപ്പിനിരയായവർ ആരോപിക്കുന്നു.
എട്ടിന്റെ പണി
മറ്റു തടസങ്ങളൊന്നുമില്ലാതെ വേഗത്തില്‍ പണം കിട്ടുമെന്ന ഒരേയൊരു കാരണമാണ് മൊബൈല്‍ ലോണ്‍ ആപ്പുകളിലേക്ക് പലരെയും എത്തിക്കുന്നത്. പ്ലേസ്റ്റോറില്‍ ലഭ്യമായ ലോണ്‍ ആപ്പുകളില്‍ ചുരുക്കം ചിലതൊഴിച്ചാല്‍ ഭൂരിഭാഗം ആപ്പുകള്‍ക്കും ആര്‍ബിഐയുടെ എന്‍ബിഎഫ്സി ലൈസന്‍സ് ഇല്ലാത്തവയാണെന്ന് വിദഗ്ധര്‍ പറയുന്നു. ഭൂരിഭാഗം ആപ്പുകള്‍ക്കു പിന്നിലും ഉത്തരേന്ത്യക്കാരാണ്.
അടവ് മുടങ്ങിയാല്‍ ആപ്പിലാകും
വായ്പാതിരിച്ചടവ് മുടങ്ങിയാല്‍ ഭീഷണിപ്പെടുത്തിയുള്ള സന്ദേശങ്ങളും ഫോണ്‍ വിളികളും മാത്രമല്ല വായ്പയെടുക്കുന്ന ആളിന്റെ നഗ്ന ചിത്രങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന ഭീഷണിയുമുണ്ട്. വായ്പയെടുത്ത പണത്തിനു പുറമെ അധിക തുകയും ആവശ്യപ്പെടുന്ന സംഘങ്ങളും സജീവമാണ്. ഏഴു ദിവസം മുതല്‍ ആറുമാസം വരെ തിരിച്ചടവ് കാലാവധിയുള്ള ഇത്തരം വായ്പകള്‍ക്ക് 20 ശതമാനം മുതല്‍ 40 ശതമാനം വരെയുള്ള കൊള്ളപ്പലിശയും 10 മുതല്‍ 25 ശതമാനം പ്രോസസിംഗ് ചാര്‍ജുമാണ് ഈടാക്കുന്നത്.
ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇതു പ്രവര്‍ത്തിക്കുന്നതിനായി പിന്നീടുള്ള ആപ്പ് പെര്‍മിഷനുകള്‍ നല്കിക്കഴിഞ്ഞാല് ഫോണ്‍ ഹാക്ക് ചെയ്തു പണം തട്ടുന്ന സംഘങ്ങളുമുണ്ട്. ഇത്തരത്തില്‍ ഹാക്കിംഗിലൂടെയാണ് സ്വകാര്യ ചിത്രങ്ങളടക്കം സംഘം കൈക്കലാക്കുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അംഗീകൃത ധനകാര്യ സംവിധാനങ്ങളെ മാത്രം വായ്പകള്‍ക്ക് ആശ്രയിക്കുക. ആപ്പുകള്‍ ഉപയോഗിച്ചാല്‍ അവ ആര്‍ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ആപ്പിന്റെ നിബന്ധനകളും വ്യവസ്ഥകളും പലിശനിരക്കുകളും തിരിച്ചടവുമായി ബന്ധപ്പെട്ട വിവരങ്ങളും മനസിലാക്കിയശേഷം മാത്രം ലോണ്‍ എടുക്കുക. ലോണ്‍ ആപ്പുകാരുടെ വലയില്‍ കുടുങ്ങുന്നവര്‍ ആദ്യം ചെയ്യേണ്ടത് 1930ല്‍ അറിയിക്കുകയോ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടുകയോ ആണ്.
Kerala
കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ലോണ്‍ ആപ്പിനെതിരെ കേസ്. ഇന്‍സ്റ്റ് പേ എന്ന ആപ്പിനെതിരെ ചക്കരയ്ക്കല്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് നിതിന്‍ രാജ് ആപ്പ് വഴി 36 ശതമാനം പലിശയ്ക്ക് 15000 രൂപ വായ്പയെടുത്തത്. ഏപ്രില്‍ മാസമായപ്പോഴേക്കും ആപ്പുമായി ബന്ധപ്പെട്ടവര്‍ നിതിനെ നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങി.
നിതിനെ ആപ്പുമായി ബന്ധപ്പെട്ടവര്‍ മാനസികമായി പീഡിപ്പിച്ചുവെന്നും ഭയപ്പെടുത്തി പണം തിരിച്ചടപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. ലോണ്‍ ആപ്പ് നിതിന്റെ അധ്യാപികയുടെ ഫോണിലേക്ക് ഉള്‍പ്പെടെ ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും പ്രിന്‍സിപ്പല്‍ നിതിനെ വിളിച്ചുവരുത്തി ലോണിനെക്കുറിച്ച് ചോദിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു.
ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുമ്പ് സൈബര്‍ സെല്ലും കേസെടുത്തിരുന്നു. ഇതിന്റെ വിവരങ്ങള്‍ ചക്കരയ്ക്കല്‍ പോലീസിന് കൈമാറുകയായിരുന്നു.
Tech
ഗോൾസ്റ്റാറ്റ്സ് മൊബൈൽ ആപ്ലിക്കേഷന്‍ ഫെബ്രുവരി വരെ മൂന്ന് ലക്ഷത്തിലധികം സന്ദർശനങ്ങൾ ലഭിച്ചതായി സർക്കാർ അറിയിച്ചു. ജിഡിപി, പണപ്പെരുപ്പം, തൊഴിൽ കണക്കുകൾ തുടങ്ങിയ ഔദ്യോഗിക വിവരങ്ങൾ ലഭ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ഗോൾസ്റ്റാറ്റ്സ്.
ഇതുവരെ 17,475 തവണ ഡൗൺലോഡ് ചെയ്തതായും ഫെബ്രുവരിയിൽ 2,576 സജീവ ഉപയോക്താക്കൾ ഇതിനുണ്ടായിരുന്നതായും സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ സഹമന്ത്രി റാവു ഇന്ദർജിത് സിംഗ് വ്യക്തമാക്കി.
ഔദ്യോഗിക കണക്കുകൾ ഉപയോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പുതിയ ഡാറ്റാസെറ്റുകളും ഇൻഫോഗ്രാഫിക്സുകളും ആപ്പിൽ ഉൾപ്പെടുത്തുന്ന നടപടികൾ തുടരുകയാണെന്നും അറിയിച്ചു. നിലവിൽ ഒമ്പത് പ്രധാന സ്ഥിതിവിവരക്കണക്കുകൾ ഗോൾസ്റ്റാറ്റ്സ് ആപ്പിൽ ലഭ്യമാണ്.
നാഷണൽ അക്കൗണ്ട്സ് സ്റ്റാറ്റിസ്റ്റിക്സ്, ഉപഭോക്തൃ വില സൂചിക, മൊത്തവില സൂചിക, ഗാർഹിക ഉപഭോഗ ചെലവ് സർവേ, പീരിയോഡിക് ലേബർ ഫോഴ്സ് സർവേ, വ്യാവസായിക ഉത്പാദന സൂചിക, ആനുവൽ സർവേ ഓഫ് ഇൻഡസ്ട്രീസ്, ആനുവൽ സർവേ ഓഫ് അൺഇൻകോർപ്പറേറ്റഡ് സെക്ടർ എന്റർപ്രൈസസ്, ഇക്കണോമിക് സെൻസസ് എന്നിവയാണ് ഈ ആപ്പിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.
മൊബൈൽ പ്ലാറ്റ്ഫോമിൽ ലഭ്യമായ 12 പ്രധാന സാമൂഹിക-സാമ്പത്തിക സൂചകങ്ങളെ ഈ ഡാറ്റാസെറ്റുകൾ ഉൾക്കൊള്ളുന്നു. ആപ്പിനെ നിലവിൽ മറ്റ് ദേശീയ ഡാറ്റാ പ്ലാറ്റ്ഫോമുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയില്ലെന്ന് സർക്കാർ അറിയിച്ചു.
ഉപയോക്താക്കൾക്ക് എവിടെയിരുന്നും പ്രധാന സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റൽ ഡാറ്റാ വിതരണ സംരംഭത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ജൂണിലാണ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം ആപ്പ് പുറത്തിറക്കിയത്.
Business
കൊച്ചി: ജിയോ ഫിനാന്‍ഷല്‍ സര്‍വീസസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ജിയോ ഫിനാന്‍സ് പ്ലാറ്റ്ഫോം ആന്‍ഡ് സര്‍വീസ് മാറ്റങ്ങളോടെ പുത്തന്‍ ജിയോ ഫിനാന്‍സ് ആപ്പ് അവതരിപ്പിച്ചു.
പുതിയ ആപ്പ് ആദ്യഘട്ടത്തില്‍ ഉപയോഗിക്കാനും നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കാനും ഉപയോക്താക്കള്‍ക്ക് അവസരം നല്കുന്ന ഫിന്സൈഡര് എന്ന എക്സ്ക്ലൂസീവ് ഏര്‍ലി ആക്സസ് പ്രോഗ്രാമും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.
ഉപഭോക്താവിന്റെ ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ സാമ്പത്തിക ഇടപാടുകളെ കൂടുതല്‍ ലളിതവും വ്യക്തിഗതവുമാക്കുകയാണ് ജിയോ ഫിനാന്‍സ് ലക്ഷ്യമിടുന്നതെന്ന് ജിയോ ഫിനാന്‍ഷല്‍ സര്‍വീസസ് എംഡിയും സിഇഒയുമായ ഹിതേഷ് സേത്തിയ പറഞ്ഞു.
ഹോം ലോണ്‍, പഴ്സണല്‍ ലോണ്‍, ഇന്‍ഷ്വറന്‍സ്, യുപിഐ, ജിയോ ബ്ലാക്ക്റോക്ക് മ്യൂച്വല്‍ ഫണ്ട്, ഡിജിറ്റല്‍ ഗോള്‍ഡ്, ടാക്സ് പ്ലാനിംഗ് തുടങ്ങി എല്ലാ സാമ്പത്തിക സേവനങ്ങളും ഉള്‍ക്കൊള്ളുന്ന വിപുലമായ ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റ്പ്ലേസാണ് ജിയോ ഫിനാന്‍സ് ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമേ, മെച്ചപ്പെട്ട ലാഭം നല്കുന്ന ഓട്ടോമേറ്റഡ് ലിക്വിഡിറ്റി മാനേജ്മെന്റോടു കൂടിയ നൂതന സേവിംഗ്സ് അക്കൗണ്ടും ആപ്പിലുണ്ട്.
ഫിന്സൈഡറാകാന് താല്പര്യമുള്ളവര്ക്ക് https://bharat.jiofina nce.in/ എന്ന വെബ്സൈറ്റ് വഴിയോ പ്ലേസ്റ്റോര്‍ /ആപ്പ് സ്റ്റോര്‍ വഴിയോ ഫിന്സൈഡര് പ്രോഗ്രാമില്‍ പങ്കാളികളാകാം.
Kerala
കോട്ടയം: തൊഴിലില്ലായ്മ കുറയ്ക്കാന്‍ തനതായ നിത്യ ജോലികളെ ചേര്‍ത്തു പിടിച്ച് ആപ്പ് നിര്‍മിച്ചിരിക്കുകയാണ് കോട്ടയം അതിരമ്പുഴ സ്വദേശിയായ മുഹമ്മദ് മുസ്തഫ.
ഡീലോ എന്നാണ് ആപ്ലിക്കേഷന്റെ പേര്. ഒരു വീട്ടില്‍ ചെയ്യുന്ന പണികളൊക്കെ ചെയ്താല്‍ നാട്ടില്‍ ജീവിക്കാനാകുമെന്നും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്(എഐ) എല്ലാ മേഖലയിലെയും കടന്നു കയറുന്ന കാലത്ത് നാട്ടില്‍നിന്നുതന്നെ പണമുണ്ടാക്കാനാകുമെന്നും മുസ്തഫ പറയുന്നു.
ജര്‍മനിയില്‍ സോഫ്റ്റവേര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുസ്തഫയുടെ വര്‍ഷങ്ങളായുള്ള സ്വപ്നമാണിത്. വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിക്കുന്ന കാലത്ത്, വൈറ്റ് കോളര്‍ ജോലി എന്ന സങ്കല്‍പ്പത്തെ ടെക്നോളജിയുടെ പിന്‍ബലത്തില്‍ മലയാളികളിലേക്ക് എത്തിക്കുകയാണ് ഇദ്ദേഹം. എല്ലാതരത്തിലുള്ള ജോലികള്‍ക്കും ആളുകളെ എത്തിച്ചുനല്‍കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമാണിത്.
മക്കളെല്ലാം വിദേശത്തും മറ്റ് ജോലിസ്ഥലത്തുമൊക്കെയായ മാതാപിതാക്കള്‍ക്ക് നാട്ടിലൊരു ആവശ്യത്തിനു പ്ലംബറേയെ, ഇലക് ട്രീഷനെയോ, ഡ്രൈവറിനെയോ എന്തിന് വീട്ടു ജോലികള്‍ക്ക് ആളിനെ ആവശ്യമുണ്ടെങ്കില്‍ ഡീലോയെ സമീപിച്ചാല്‍ മതി. ആദ്യഘട്ടത്തില്‍ കോട്ടയം ജില്ല കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.
കേരളത്തില്‍ തൊഴില്‍ രഹിതരുടെ എണ്ണം പ്രതീക്ഷിച്ചതിനും അപ്പുറമാണെന്നും നാട്ടിലെ ജോലികള്‍ക്ക് മതിയായ ആളുകളെ കിട്ടുന്നില്ലെന്നും കഴിഞ്ഞ ഒരു മാസത്തെ പ്രവര്‍ത്തനത്തിലൂടെ മനസിലായെന്ന് മുസ്തഫ പറയുന്നു. 2024ലാണ് ഇത്തരമൊരു സംരംഭത്തിനു മുന്നിട്ടിറിങ്ങിയത്. എന്നാല്‍, 2026 ജനുവരിയിലാണ് ഇത് പ്രാവര്‍ത്തികമായതെന്നും അദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ 300 വര്‍ക്കേഴ്സിനെ പ്രതീക്ഷിച്ചെങ്കിലും രജിസ്റ്റര്‍ ചെയ്തത് ഏഴായിരത്തിലധികം പേരായിരുന്നു.
തെങ്ങുകയറാന്‍ തുടങ്ങി വെറ്ററിനറി ഡോക്്ടറെ വരെ ആവശ്യപ്പെട്ട് നാളിതുവരെ ഡീലോയെ ആളുകള്‍ സമീപിച്ചിട്ടുണ്ട്. കോട്ടയത്തിനു പുറമെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
പാര്‍ട്ട് ടൈം എന്ന നിലയിലാണ് ജോലിയുടെ സ്വഭാവം. ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഫീസൊന്നും ഇല്ല. ഡെലിവറി ആപ്പുകൾ നിരവധിയുണ്ടെങ്കിലും ഡീലോയുടെ പ്രവര്‍ത്തനവും വര്‍ക്കേഴ്സിനെ കണക്ട് ചെയ്യുന്നതും റേറ്റിംഗിനെ അടിസ്ഥാനമാക്കിയാണ്.
ഉപഭോക്താവിനെ വര്‍ക്കേഴ്സുമായി ബന്ധിപ്പിച്ചാണ് ഡീലോ പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന് ഒരാള്‍ക്ക് വാഹനമുണ്ട്, പക്ഷേ ഓടിക്കാന്‍ ആളില്ല. ഈ ആവശ്യം ഡീലോയെ അറിയിച്ചാല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 10 കിലോമീറ്റര്‍ പരിധിയിലുള്ള ഡ്രൈവര്‍മാരായ ആളുകള്‍ക്ക് അലേര്‍ട്ട് മെസേജ് ചെല്ലും. തുടര്‍ന്ന് അനുയോജ്യനായ ആളെ ഉപഭോക്താവുമായി ബന്ധപ്പെടുത്തും. ജോലി കഴിയുമ്പോള്‍ നിശ്ചിത വേതനം അവര്‍ക്കു നല്‍കും. വരുന്ന കാലയളവില്‍ ഡീലോയെ കൂടുതല്‍ സജീവമാക്കാനാണ് മുസ്തഫയുടെ തീരുമാനം.
Kerala
തൃശൂർ: കോളജുകളിലെ റാഗിംഗ് ഇല്ലാതാക്കാൻ-സിദ്ധാർഥ് സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ്-, രാഷ്ട്രീയ അതിപ്രസരമില്ലാതാക്കാൻ സർവകലാശാലകളിൽ അക്കാദമിക് സിൻഡിക്കേറ്റ് എന്നിവ ആരംഭിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഡോ. അച്യുത് ശങ്കറിന്റെ നേതൃത്വത്തിൽ സർവകലാശാല അധ്യാപകർ, അക്കാദമിക്കുകൾ എന്നിവരുമായി ചർച്ച ചെയ്തു തയാറാക്കിയ ഉന്നത വിദ്യാഭ്യാസ നയരേഖ യുഡിഎഫ് പ്രകടന പത്രികാ സമിതി അധ്യക്ഷൻ ബെന്നി ബെഹനാനു നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർവകലാശാലകളിൽ സ്വയംഭരണവും അക്കാദമിക് നേതൃത്വവും ഉറപ്പാക്കും. ആഗോള തൊഴിൽ വിപണി നിരീക്ഷിക്കാൻ ജോബ് വാച്ച് ടവർ ആരംഭിക്കും. സ്കില്ലിംഗിനും റീ സ്കില്ലിംഗിനും പ്രധാന്യം നൽകും. പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളജിൽ റാഗിംഗിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാർഥിന്റെ പേരിലാണ് റാഗിംഗിനെതിരേ പരാതിപ്പെടാൻ ആപ്ലിക്കേഷൻ ആരംഭിക്കുന്നത്.
സ്വതന്ത്ര സ്റ്റുഡന്റ് അക്കാദമിക് ഇലക്ഷൻ കമ്മീഷൻ രൂപീകരിക്കും. മോഡൽ പാർലമെന്റ് പോലെ പ്രതിപക്ഷ നേതൃസ്ഥാനം കൊണ്ടുവരും. സർവകലാശാലാ സമിതികളിൽ യൂണിയൻ ചെയർപേഴ്സണ്‍മാരെ റൊട്ടേഷൻ വ്യവസ്ഥയിൽ ഉൾപ്പെടുത്തും. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കും.
അക്കാദമിക് കാര്യങ്ങൾ തീരുമാനിക്കാൻ പ്രത്യേക സംവിധാനമുണ്ടാക്കും. ശാസ്ത്രബോധം പ്രോത്സാഹിപ്പിക്കാൻ ജവഹർലാൽ നെഹ്റു ശാസ്ത്രബോധ കേന്ദ്രങ്ങൾ തുറക്കും. അധ്യാപകരുടെ ജോലിഭാരം പുനർനിർവചിക്കും. റിട്ട. അധ്യാപകരെയും എഐ സംവിധാനങ്ങളും മൂല്യനിർണയത്തിന് ഉപയോഗിക്കും.
പഠനം കഴിഞ്ഞു കുട്ടികൾ എവിടേക്കു പോകുന്നെന്ന് അറിയാൻ ഗ്രാജുവേറ്റ് എംപ്ലോയ്മെന്റ് ട്രാക്കിംഗ് ആരംഭിക്കും. സ്റ്റുഡന്റ് മൈഗ്രേഷൻ സർവേ ശക്തമാക്കും. വിദേശ വിദ്യാർഥികളെ ആകർഷിക്കാൻ അക്കാദമിക് ടൂറിസം നടപ്പാക്കും. റിക്രൂട്ടിംഗ് ഏജൻസികളെ നിയന്ത്രിക്കും. പല കോഴ്സുകളും കാലഹരണപ്പെട്ടെന്നും വിദേശത്തു കുട്ടികൾ പഠിക്കുന്ന പ്രോഗ്രാമുകൾ കേരളത്തിലും ആരംഭിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
National
ന്യൂഡൽഹി: സഞ്ചാർ സാഥി ആപ്പ് നിബന്ധനയിൽ നിലപാട് മാറ്റി കേന്ദ്ര സർക്കാർ. ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര സർക്കാര്‍ വ്യക്തമാക്കി. ആപ്പിന് ജനങ്ങൾക്കിടയിൽ സ്വീകാര്യത കൂടി വരുന്നത് പരിഗണിച്ചാണ് തീരുമാനമെന്നും സർക്കാർ അറിയിച്ചു.
എന്നാല്‍, മൊബൈൽ കമ്പനികളിൽ നിന്നടക്കം കടുത്ത എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഈ പിന്മാറ്റം. പുതിയ ഫോണുകളിൽ സഞ്ചാർ സാഥി നിർബന്ധമാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചാൽ സഹകരിക്കില്ലെന്ന് ആപ്പിൾ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകൾ വന്നിരുന്നു.
ലോകത്തൊരിടത്തും ഇത്തരം നിർദേശം കമ്പനി അംഗീകരിക്കാറില്ലെന്നതാണ് ആപ്പിളിന്റെ നിലപാട്. ഐഒഎസ് ഇക്കോസിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
കടുത്ത് എതിര്‍പ്പ് ഉയര്‍ന്നതിന് പിന്നാലെ നേരത്തെ തന്നെ കേന്ദ്ര സർക്കാര്‍ നിലപാട് മയപ്പെടുത്തിയിരുന്നു. ഉപയോക്താക്കൾക്ക് താൽപ്പര്യമില്ലെങ്കിൽ ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്ന് വിവാദങ്ങൾക്ക് പിന്നാലെ കേന്ദ്രം വ്യക്തമാക്കി.
ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുമെന്ന ആശങ്കകൾക്കിടയിൽ, ആശയവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഈ ഭയങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പറയുകയും സൈബർ തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാനാണ് ആപ്പ് ലക്ഷ്യമിടുന്നതെന്നും കൂട്ടിച്ചേർത്തു.ആപ്പ് വഴി രഹസ്യമായി വിവരങ്ങൾ ചോർത്താനോ കോൾ നിരീക്ഷിക്കാനോ യാതൊരു സാധ്യതയുമില്ലെന്ന് സിന്ധ്യ ഉറപ്പിച്ചു പറഞ്ഞു.
"ഈ ആപ്പ് എല്ലാവരിലേക്കും എത്തിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങൾക്ക് ഇത് ഡിലീറ്റ് ചെയ്യണമെങ്കിൽ ഡിലീറ്റ് ചെയ്യാം. ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. നിങ്ങൾ ഇത് രജിസ്റ്റർ ചെയ്താൽ ഇത് സജീവമായി തുടരും. രജിസ്റ്റർ ചെയ്യുന്നില്ലെങ്കിൽ പ്രവർത്തനരഹിതമായിരിക്കും." എന്നാണ് മന്ത്രി വിശദീകരിച്ചത്.